2024, ജൂലൈ 3, ബുധനാഴ്‌ച

എസ് എസ് ശ്രീകുമാര്‍ സര്‍ഗ്ഗവസന്തം


 കഥാപാത്രം വിളക്കുകണ്ണിയായ കഥ


മധ്യവയസ്സ് കഴിയുമ്പോള്‍ ജീവിതത്തില്‍ നിന്നും പുരുഷന്മാര്‍ ഏറ്റുപിടിച്ച പരിക്കുകള്‍, ഇനിയും കൊടിപ്പടം ഉയര്‍ത്താനാവാതെ കുഴങ്ങുന്ന, മുന്‍പിന്‍ നീങ്ങാനാവാതെ, തീരെച്ചെറിയ കാര്യങ്ങളില്‍ നിന്നും പിന്നോട്ടു വലിക്കുന്ന നിസ്സഹായവസ്ഥകള്‍. ഇത്തരം പുരുഷാവസ്ഥകളുടെ പ്രതീകമായ കര്‍മ്മചന്ദ്രന്‍ പിള്ളയാണ് ഞാനും എസ്. എസ്. ശ്രീകുമാര്‍ സാറിനുമിടയിലെ അടുപ്പത്തെ മുറുക്കിവിട്ട മുഖ്യകണ്ണി. കര്‍മ്മചന്ദ്രന്‍ പിള്ള മുഖ്യകഥാപാത്രമായ എന്റെ ത്രുടി എന്ന നോവല്‍ സാറു വായിച്ചതോടെയാണ് ബന്ധം മുറുകിയത്. കര്‍മ്മചന്ദ്രന്‍ പിള്ളയുടെ ജീവിതാവസ്ഥകളെ കുറിച്ച് ഫോണ്‍ സംഭാഷണങ്ങളില്‍ പലതവണ സാറു പരാമര്‍ശിച്ചിരുന്നതിനാലാണ് അങ്ങനെ തോന്നുന്നത്. 

സര്‍ഗ്ഗാത്മകതയുടെ ഉള്‍ച്ചൂടുമായി അലയുന്ന കലാകാരജന്മങ്ങളുടെ വ്യക്തിപരമായ പരിമിതികളെ കുറിച്ച് വ്യക്തമായ ധാരണയുള്ള  നിരൂപകനാണ് ഡോ. എസ്. എസ്. ശ്രീകുമാര്‍. അസ്വസ്ഥതകളുടെ പെരുങ്കെട്ടുകളായ ഇവരുടെ സേവനങ്ങള്‍ ഉപയോഗിക്കുന്ന സ്ഥാപനങ്ങള്‍ പോലും എഴുത്തുകാരനെ കണ്ടമട്ടു കാണിക്കാത്ത രീതിയാണ് പൊതുവില്‍ പുലര്‍ത്തിപ്പോരുന്നത്. സൗമനസ്യ രീതിയിലെ പെരുമാറ്റം അവരില്‍ നിന്നും അത്യപൂര്‍വ്വവും. അവിടെയാണ് ഡോ. എസ്. എസ്. ശ്രീകുമാര്‍ എന്ന പ്രമുഖ നിരൂപകന്റെ കരങ്ങളുടെ പ്രസക്തി. അത് എഴുതാന്‍ വേണ്ടി മാത്രമല്ല. മറ്റ് എഴുത്തുകാെര ചേര്‍ത്തു നിര്‍ത്തുകയും ചെയ്യുന്നു. വ്യക്തിപരമായ അടുപ്പവും സ്‌നേഹ സമീപനങ്ങളും സൂക്ഷിക്കുന്ന അപൂര്‍വ്വ നിരൂപകരില്‍ ഒരാളായി തികച്ചും ഇഷ്ടം പകരുന്നതാണ് ശ്രീകുമാര്‍ സാറിന്റെ പെരുമാറ്റരീതികള്‍. 

എന്റെ സങ്കടങ്ങള്‍ക്ക് മറുപടിയായി തിയറികള്‍ അവതരിപ്പിക്കാതെ, എന്നും  ചേര്‍ത്തു നിര്‍ത്തുകയാണ് അദ്ദേഹം ചെയ്തത്. 

സുഖമാണോ? എഴുതുന്നുണ്ടോ? വല്ലപ്പോഴുമുള്ള എന്റെ ഫോണുകള്‍ക്കുള്ള മറുപടി. അതങ്ങനെയാണ് തുടങ്ങുന്നത്. വീണ്ടും ചരിക്കാനുള്ള ഊര്‍ജ്ജം അദ്ദേഹം എപ്പോഴുമെന്നില്‍ പകര്‍ന്നിരുന്നു. 

88

ചില നേരങ്ങളില്‍ തലശ്ശേരിയില്‍ നിന്നുള്ള സാറിന്റെ വര്‍ത്തമാനം മണിക്കൂറിന്നടുത്തേയ്ക്ക് നീണ്ടുപോയിരുന്നു. ആ സംഭാഷണങ്ങളില്‍ നിറഞ്ഞത് തികച്ചും എഴുത്തും സാഹിത്യവും മാത്രം.

വിവിധ വഷയസംബന്ധിയായി നിര്‍ത്താതെയുള്ള വര്‍ത്തമാനത്തിലൂടെ ഏകാന്തവാസം വിതറിയിട്ട' ചെടിപ്പില്‍ നിന്നുള്ള മോചനം കൂടി കാംക്ഷിക്കുകയാണ് അദ്ദേഹം ചെയ്യുന്നത്. സാഹിത്യത്തിലെ നാനാമുഖമായ സവിശേഷതകള്‍, അതിനുള്ളിലേയ്ക്കുള്ള രാഷ്ര്ട്രീയത്തിന്റെ ഇടപെടല്‍, തത്വസംഹിതകള്‍ക്ക് സാഹിത്യത്തിലുള്ള പ്രസക്തി എന്നിവകളെ കുറിച്ചാണ് അദ്ദേഹം വാചാലനാകുന്നത്. നാട്ടില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന രാഷ്ട്രീയ വിചാരത്തിലെ മൂല്യമില്ലായ്മ, ഏകാധിപത്യ പ്രവണതകള്‍ എന്നിവകളെ വിമര്‍ശന വിേധയമാക്കാന്‍ മറക്കാറില്ല.  

വിവിധ സാഹിത്യപ്രവണതകള്‍, സാഹിത്യ ചരിത്രങ്ങള്‍ അങ്ങനെ അതെല്ലാം എനിക്കുള്ള കലാലയ സാഹിത്യ  ക്ലാസ്സുകളായി മാറുകയും ചെയ്തുകൊണ്ടിരുന്നു.  

ആ ഭാഷണങ്ങളില്‍ പ്രാദേശിക നോവലുകള്‍ മലയാളത്തില്‍ ചെലുത്തിയ സ്വാധീനത്തെ കുറിച്ച് അദ്ദേഹം വാചാലനായി. പ്രാദേശിക നോവല്‍ പ്രമേയമാക്കിയ ഒരുപിടി എഴുത്തുകാരുടെ രചനകളുടെ മേന്മകളെ കുറിച്ച് ഞങ്ങള്‍ സംസാരിച്ചു കൊണ്ടിരുന്നു. പ്രാദേശിക രചനകള്‍ പരിചയപ്പെടുത്തു ഫേസ് ബുക്ക് പോസ്റ്റുകള്‍, കേരളത്തിലെ നരവംശപ്പെരുമകള്‍ സാധാരണക്കാരില്‍ എത്തിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായ ഫോട്ടോകള്‍! കോവിഡ് കാലത്ത് ഏകാന്തതയുടെ പിടിയില്‍ നിന്നും മോചിതനാകാന്‍ അദ്ദേഹം സോഷ്യല്‍ മീഡിയെ ഉപയോഗിച്ചതും ഓര്‍മ്മിക്കുന്നു 

തികച്ചും ഭയരഹിതമായ സമീപനമായിരുന്നു ഡോ. എസ്. എസ്. ശ്രീകുമാറിലെ നിരൂപകന്‍ പുലര്‍ത്തിയത്. അഭിപ്രായങ്ങള്‍ തുറന്നു പറയുന്ന യൗവനകാല രീതികള്‍ സൂക്ഷിക്കുന്നതില്‍ നിന്നും ഒരിക്കലും അദ്ദേഹം പിന്നോക്കം പോയിരുന്നില്ല. തുറന്നു പറച്ചിലുകള്‍ ഒഴിവാക്കിയിരുന്നെങ്കില്‍ അതു നിമിത്തം ലഭ്യമാകുമായിരുന്ന പദവികളെ കുറിച്ച് ആശങ്കപ്പെടുന്നതുമില്ല. 

000

യൗവനം മുതല്‍ ഉയര്‍ത്തിപ്പിടിച്ച പുരോഗമന ആശയങ്ങള്‍ നിരര്‍ത്ഥകമാകുന്നതിലെ സങ്കടം. സംഭവിച്ചു കൂടാത്തത് വര്‍ത്തമാനകാല രാഷ്ട്രീയത്തില്‍ നടന്നു കൊണ്ടിരിക്കുമ്പോള്‍ എങ്ങനെയാണ് ഇതിനെതിരെ പ്രതികരിക്കുക? എന്ന സങ്കട പ്രകടനത്തില്‍ കലാപ കലുഷിതമായ മനസ്സ് വ്യക്തമാകുന്നു. 

മുമ്പ് സ്വീകരിച്ച നിലപാടുകള്‍! അവയൊക്കെ വ്യര്‍ത്ഥമാകുന്നത് ഡോ. എസ്. എസ്. ശ്രീകുമാറിനെ വ്യാകുലനാക്കുന്നു. സ്വാര്‍ത്ഥതയുടെ കടന്നു കയറ്റത്തില്‍ ദുഷിച്ചുപോയ അക്കാദമിക് ലോകത്തെ കുറിച്ച് അദ്ദേഹം പലപ്പോഴും പൊട്ടിത്തെറിക്കാറുണ്ട്

ഒഴുക്കിനൊപ്പം നീങ്ങാന്‍ ഒരിക്കലും ശ്രമിക്കാത്ത ഈ വ്യക്തിത്വം തിരിച്ചറിയപ്പെടേണ്ടതാണ്. മാര്‍ക്‌സിസവും എഴുത്തും തമ്മിലുള്ള ധാരകളെ കുറിച്ച് സുവ്യക്തമായ അഭിപ്രായങ്ങള്‍ നിറഞ്ഞ മനസ്സ്. ഭൂപരിഷ്‌കരണ നിയമ്ം ചെയ്തു വച്ചത് വലിയൊരു ചതികൂടിയാണെന്ന് പറയുന്നത് കേരള ചരിത്രത്തിനെ വിലയിരുത്താനുള്ള ശേഷിയും കൈമുതലായുള്ളതിനാലാണ്. 

കാലത്തിനൊപ്പം എഴുത്തുകാരന്‍ നിലപാടുകള്‍ മാറ്റുന്നത് സങ്കടകരമാണ് എന്ന വസ്തുതയും അദ്ദേഹം എടുത്തു കാണിക്കുന്നു.

ഒടുവില്‍ സംസാരിക്കുമ്പോള്‍ ഇരട്ടത്താപ്പുകള്‍ക്കെതിരെ സമരം ചെയ്ത ഡോ. കുഞ്ഞാമന്‍ സാറിനെ അദ്ദേഹം ഓര്‍മ്മിപ്പിക്കുകയുണ്ടായി. നിരന്തരം പരാജയത്തിന്റെ ലോകത്തില്‍ പെരുമാറിയ വന്‍പ്രതിഭ അദ്ദേഹം സ്വന്തം ശരീരത്തോടു തന്നെ പടവെട്ടല്‍ നടത്തി വിജയിച്ച ആ സമരരീതിയെ കുറിച്ച് അദ്ദേഹം എടുത്തു പറയുകയുണ്ടായി. 

പ്രതിഭകള്‍ക്ക് താങ്ങുകൊടുക്കുക എന്ന സാമൂഹ്യ ഉത്തരവാദിത്വം ആരാണ് ഏറ്റെടുക്കുക? എതിര്‍പ്പിന്റെ ശബ്ദങ്ങള്‍ കേള്‍ക്കുമ്പോള്‍ അത്തരത്തില്‍ ആലോചിച്ചുപോകുക സ്വാഭാവികമാണ്.


888

എഴുതുന്ന നേരത്ത് കൈകള്‍ മനസ്സിനൊപ്പം നീങ്ങാത്തതിനെ കുറിച്ചാണ് അദ്ദേഹം പലപ്പോഴും പരിതപിച്ചിട്ടുള്ളത്. മനസ്സു നിറയെ ഇനിയും എഴുതി തീര്‍ക്കാനുള്ളവ നിറഞ്ഞു കൂടുന്നു. ആവേശത്തോടും സങ്കടത്തോടും അദ്ദേഹം പങ്കിട്ടു. വര്‍ത്തമാനത്തില്‍ മുഴുകുമ്പോഴാണ് താന്‍ ആശയങ്ങളുടെ പെരുവെള്ളപ്പാച്ചിലില്‍ പെടുന്നത്.

പലവിധ സാഹിത്യ ശ്രമങ്ങളില്‍ നടത്തിയ പരീക്ഷണങ്ങളെ കുറിച്ച് അദ്ദേഹം സൂചനകള്‍ തന്നിരുന്നു. മറ്റാര്‍ക്കും അനുകരിക്കാനാവാത്ത നിരൂപണ പദ്ധതികളോടെയാണ് കൃതികളെ അദ്ദേഹം സമീപിച്ചിരുന്നത്. അതിനാല്‍ ഡോ. ശ്രീകുമാറിന്റെ ഓരോ എഴുത്തും വ്യതിരിക്തങ്ങളായി മാറി.

ചിലപ്പോള്‍ സംഭാഷണം തികച്ചും വൈയക്തികമായ തലങ്ങളിലേയ്ക്ക് കടന്നു. കുറച്ചു കാലങ്ങളായി പിടികൂടിയ ശാരീരിക അസ്വസ്ഥതകള്‍, വേദനകള്‍ പങ്കിടുന്നതിലൂടെ ആശ്വാസം തേടുന്ന മനസ്സ് എന്ന നിലയിലേയ്ക്ക് പരസ്പരം പാലമിട്ടു എന്നും പറയാം. നല്ലൊരു ശ്രോതാവായി ഞാനതെല്ലാം കേട്ടു നിന്നു.  

വേനലവധിക്ക് ശേഷം തലശ്ശേരിയില്‍ എത്തുമ്പോള്‍ വീടു പൊടി മൂടിക്കിടക്കുന്നു. അത് വൃത്തിയാക്കാനുള്ള പരിശ്രമങ്ങള്‍, ദീര്‍ഘവര്‍ഷങ്ങള്‍ മാറാലയും പൊടിയും മൂടിയ ലോഡ്ജ് മുറിയില്‍ താമസിച്ചിരുന്നപ്പോള്‍ ഞാനനുഭവിച്ചിരുതെല്ലാം മനസ്സിലേയ്ക്ക് ഇരച്ചു.

ഇനിയും ചില പുസ്തകങ്ങള്‍ വായിക്കാത്തതിന്, ഇടയ്ക്കിടെ ഫോണ്‍ ചെയ്യാത്തതിന് അദ്ദേഹം പലപ്പോഴും പരിഭവിച്ചു. 

മത്സര പരീക്ഷകളിലെ ഒന്നാം സ്ഥാനക്കാരനയതിനെ കുറിച്ച്, ദേശാഭിമാനി സ്റ്റഡിസര്‍ക്കിള്‍ കാലത്തെ ഓര്‍മ്മകള്‍. പന്തളത്തെ വീട്ടുപറമ്പിലെ പണി നടത്തുന്നതിനെ കുറിച്ചുള്ള കൊച്ചു കൊച്ച് വര്‍ത്തമാനങ്ങള്‍, ഇടവയിലെ ബാല്യം. പഠനത്തില്‍ മുഴുകി കഴിഞ്ഞ പഴയകാലം. കാര്യവട്ടത്തെ കേരള യൂണിവേഴ്‌സിറ്റിയിലെ ലോകം.

ഇന്നു രാത്രിയില്‍ ഞാനുറങ്ങുന്നില്ല. ഉറങ്ങിയാല്‍ എഴുതാനുള്ള ആശയങ്ങള്‍ കൈവിട്ടുപോകും. അങ്ങനെ സംഭാഷണം അവസാനിപ്പിച്ച രാവും ഞാനൊരിക്കലും മറക്കുന്നില്ല. 


888 

ചുരുങ്ങിയ ദിവസങ്ങള്‍ക്കുളളിലാണ് എന്റെ തട്ടാന്‍വിള എന്ന രണ്ടാമത്തെ നോവലിനുള്ള അതീവ സമഗ്രമായ അവതാരിക തയ്യാറാക്കി തന്നത്. പതിന്നാലു പേജുകള്‍ കൈയെഴുത്തുള്ള അതു കൈപ്പറ്റുമ്പോള്‍, നെഞ്ചിടിപ്പോടെ വായിച്ചു നോക്കുമ്പോള്‍. എന്റെ രചന അനുഗ്രഹിക്കപ്പെട്ടതായി തോന്നിപ്പോയി.

'ആഗോളീകരണ ലോകനീതിക്കെതിരെ പ്രാദേശികാനുഭവങ്ങളുടെ കലാപം' എന്ന അവതാരികെയ സംബന്ധിച്ച് അദ്ദേഹം നല്‍കിയ സൂചന ഇതാണ്. തട്ടാന്‍വിളയില്‍ നോവല്‍ പിന്‍പറ്റുന്ന വിഷയങ്ങളെ കുറിച്ച് തനിക്ക് എല്ലാമെഴുതാന്‍ പറ്റാതായതിനെ കുറിച്ച്... 

അടുത്ത ദിവസം എഴുതി വച്ചതില്‍ നിന്നുരിപ്പോയതായ ചില പേജുകള്‍ വേഗത്തപാലില്‍ വന്നു.

ടൈപ്പു ചെയ്ത അവതാരികയിലെ അക്ഷരത്തെറ്റുകള തിരുത്താന്‍ ദിവസങ്ങള്‍, മണിക്കൂറുകള്‍ നീണ്ട ഫോണ്‍ യഞ്ജം ഒരു നിരൂപകനെന്ന നിലയില്‍ അദ്ദേഹം വച്ചു പുലര്‍ത്തുന്ന എഴുത്തിലെ ആത്മാര്‍ത്ഥയുടെ തെളിവായി എന്റെ മനസ്സിലുണ്ട്.

അതോടെ പത്രമാസികളില്‍ അച്ചടിച്ചു വരുന്ന കഥകളെ കുറിച്ച് പറയാന്‍, അവയുടെ കോപ്പികള്‍ എത്തിച്ചുകൊടുക്കാന്‍ എനിക്കൊരാളായി. ഈ മുതിര്‍ന്ന എഴുത്തുകാരന്‍ സാഹിത്യത്തില്‍ എനിക്കൊരു രക്ഷാകര്‍ത്താവാണ് എന്ന നിലയിലേയ്ക്ക് ഞാന്‍ ശ്രീകുമാര്‍ സാറിനെ കരുതാന്‍ തുടങ്ങി. ഈ നാട്ടിലും മറുനാട്ടിലും ആ കരുതല്‍ കരുത്തു പകര്‍ന്നു.

000

രണ്ടായിരത്തി ഒന്ന് സെപ്തംബര്‍, 19 ലക്കം ഇന്‍ഡ്യാ ടുഡേയില്‍ 'കഥയും ജീവിതവും' എന്ന തലക്കെട്ടില്‍ ശാരദ, ഐസക്ക് ഈപ്പന്‍ എന്നിവരുടെ ചെറുകഥാ സമാഹാരങ്ങള്‍ക്കാപ്പം 'ആകാശത്തിലെ നിരത്തുക'ളെ കുറിച്ച് കുറിപ്പെഴുതിയാണ് ഡോ. എസ്. എസ്. ശ്രീകുമാര്‍ എന്നെ വിസ്മയപ്പെടുത്തിയത്. ആ  മുന്‍നിര നിരൂപകന്‍ എന്റെ കഥകളെ കുറിച്ച് ഇങ്ങനെ എഴുതി.  ''മലയാള ചെറുകഥയിലെ അമേച്വര്‍ സ്വഭാവമുള്ള എഴുത്തുകാരനാണിവിടെ പരിഗണനാ വിധേയനാകുന്നത്. ഈ കഥകള്‍ വിഷയവൈചിത്ര്യവും രീതി വൈവിധ്യവും പ്രകടിപ്പിക്കുന്നു.'' സാഹിത്യവൈവിധ്യം തീര്‍ക്കുന്നത് കൊമ്പുകുലുക്കുന്ന മദഗജങ്ങള്‍ മാത്രമല്ല. അതില്‍ ചെറു ജീവികളും ഉള്‍പ്പെടുന്നു എന്ന കാഴ്ചപ്പാടില്‍ നിന്നായിരുന്നു ആ എഴുത്ത് നടന്നത്. 

പിന്നെയും കാലം കഴിയുമ്പോള്‍ അന്നു ത്രൂടിയൊക്കെ ഇറങ്ങിക്കഴിഞ്ഞിരുന്നു. (ഇങ്ങനൊരു പുസ്തകമുണ്ടെന്ന് മലബാറില്‍ ആര്‍ക്കും അറിയില്ലെന്നും സാറ് തന്നെ പറഞ്ഞു.) ഒരു ദിവസം എന്നെ തേടി ഫോണ്‍ വന്നു. വൈകാതെ ആരംഭിക്കാന്‍ പോകുന്ന സാഹിത്യ സംരംഭങ്ങളെ കുറിച്ച്, അതിന് എന്റെ  സഹായം തേടിയത് അതൊക്കെയായിരുന്നു ആ സംഭാഷണത്തിന്റെ കാതല്‍. ഇതു നടക്കുന്നത് രണ്ടായിരത്തി പന്ത്രണ്ടുകള്‍ക്ക് ശേഷമാണ്. 

ഞങ്ങള്‍ തമ്മിലുള്ള അടുപ്പത്തിന് മൂര്‍ച്ച വന്നത് ഞാന്‍ തട്ടാന്‍വിളയുടെ വായനാനുഭവം അറിയാന്‍ അതിന്റെ സ്‌ക്രിപ്റ്റ് അയച്ചു കൊടുത്തതിനു ശേഷമായിരുന്നു. തുടര്‍ന്ന് അത്തരത്തിലൊരു പുസ്തകത്തിന് പ്രസാധകനെ ലഭിക്കാത്തതിനെ കുറിച്ച് അദ്ദേഹം എതിര്‍ദിശയിലെ കോളത്തില്‍ എഴുതുകയുമുണ്ടായി.

000

ഞങ്ങള്‍ നേരിക്കല്‍ക്കണ്ടത് രണ്ടു തവണ മാത്രം. ആദ്യത്തേത് ഭാര്യയുടെ ചികിത്സാര്‍ത്ഥം എന്റെ തൊട്ടടുത്ത നാട്ടില്‍ സകുടുംബം സാറെത്തിയപ്പോഴാണ്. 

അതൊരു മഴയുള്ള ദിവസമായിരുന്നു. ഞാനദ്ദേഹത്തിന്റെ കാറിന് പൈലറ്റായി വീട്ടിലേയ്ക്ക് വഴി കാട്ടി. ഒരു കാരണവരുടെ മട്ട'ില്‍ വീടും ചുറ്റുപാടും കണ്ട് ആ പെരുമഴയില്‍ മടങ്ങി. 

അടുത്തത് സാറിന്റെ മകളുടെ കല്യാണത്തിന് അടൂരിലെ വിവാഹമണ്ഡപത്തില്‍ വച്ചും. 


00

നിരൂപകര്‍ എല്‍ ഇ ഡി ബള്‍ബുകളായി പരിണമിച്ച ഇക്കാലത്ത് ഡോ. എസ് എസ് ശ്രീകുമാര്‍ എന്ന നിരൂപണ പ്രതിഭ ശരിക്കും തേയ്ചു മിനുക്കിയ നിലവിളക്കു മാതിരി പ്രഭചൊരിയുന്നു.

ഔദേ്യാഗിക ജോലിയില്‍ നിന്നും വിരമിച്ചശേഷം ആ വെളിച്ചം കൂടുതല്‍ കരുത്താര്‍ജ്ജിച്ച് മലയാള സാഹിത്യത്തില്‍ അഭംഗുരം നീണാള്‍ പരക്കട്ടെ'! 

ശ്രീകുമാര്‍ സാറിന് ആശംസകള്‍!


എസ് എസ് ശ്രീകുമാര്‍ സര്‍ഗ്ഗവസന്തം എഡി. പി കെ സഭിത്ത് മൈത്രി ബുക്‌സ് 2024 പേജ് 115-120


2024, ജൂൺ 29, ശനിയാഴ്‌ച

ആണ്‍പെണ്‍ ഫോണുകള്‍


 കഥ


ആണ്‍പെണ്‍ ഫോണുകള്‍ 

(ഇരുവരുടേയും പേരുകള്‍ മാറ്റിയിട്ടുണ്ട്) 


''നീയെന്റെ സര്‍വ്വസ്വമാണ്.''

ആദ്യമായി കാണാനും അടുത്തിരിക്കാനും അവസരം വന്നപ്പോള്‍ അവരൊരു കാര്യമാണാലോചിച്ചത്. ഒരാള്‍ അയച്ചതും മറ്റേയാള്‍ സ്വീകരിച്ചതുമായ ആ സന്ദേശം. അവരിലൊന്ന് ആണ്‍ഫോണും മറ്റേത് പെണ്‍ഫോണുമായിരുന്നു. 

മീന്‍സ് ഒരാണിന്റെയും പെണ്ണിന്റെയും ഫോണുകള്‍. അത്രേയുള്ളു.

ഹോട്ടല്‍ മുറിയിലെ ശീതളിമയില്‍ ഒരേമേശയില്‍ തൊട്ടുതൊട്ടാണവരിരുന്നത്. ആണ്‍ഫോണ്‍ പെണ്‍ഫോണിനെ നോക്കി. സുന്ദരി, മെലിഞ്ഞവള്‍. അവളുടെ ലതര്‍ക്കുപ്പായം വലിച്ചു കീറിക്കളയാനവനു തോന്നി.

പെണ്‍ഫോണൊന്നു വിറച്ചു. അവള്‍ വൈബ്രേഷന്‍ മോഡിലായിരുന്നു. അവര്‍ കണ്ണുകളൊട്ടിച്ച് പരസ്പരം നോക്കിയിരുന്നു.

അവരുടെ ഉടമകള്‍ അപ്പോള്‍ കട്ടിലിലായിരുന്നു. പെണ്‍ഫോണ്‍ണ്‍ താനയച്ചതും തനിക്ക് ആണ്‍ഫോണില്‍ നിന്നും കിട്ടിയതുമായ എല്ലാ സന്ദേശങ്ങളും ഓര്‍ത്തു കിടന്നു. 

ആണ്‍ഫോണിന്റെ ക്യാമറക്കണ്ണുകകള്‍ ആ കട്ടിലിലോളം എത്തുന്നുണ്ടായിരുന്നു.  ഉടമകള്‍ അവിടെ ചെയ്യുന്നതൊന്നും വെറും ഫോണുകളായ തങ്ങള്‍ക്ക് പ്രാപ്യമല്ലാത്തതില്‍ അവര്‍ തങ്ങളുടെ കൂടി സ്രഷ്ടാവായ ദൈവത്തിനെ പഴിച്ചു. 

ഒടുവില്‍ ഫോണ്‍ഉടമകള്‍ കട്ടിലിലെ ബന്ധനത്തില്‍ നിന്നും വേര്‍പിരിഞ്ഞതും ഉള്‍ത്താപം പരമോന്നകോടിയിലെത്തിയ ആണ്‍പെണ്‍ഫോണുകള്‍ വലിയ ശബ്ദത്തോടെ നിമിഷങ്ങളുടെ വ്യത്യാസത്തിലൊരുമിച്ച് പൊട്ടിത്തെറിച്ചു. 

ശുഭം.


ഒരുമ 2023


2024, ജൂൺ 18, ചൊവ്വാഴ്ച

രാജാമണിയുടെ അച്ഛന്‍


 കഥ


 രാജാമണിയുടെ അച്ഛന്‍


തിരക്കുള്ള വണ്ടിയില്‍ മാന്യന്മാര്‍ സൗമനസ്യത്തോടെ രാജാമണിക്ക് ഇരിപ്പിടം കൊടുത്തു. പുസ്തകക്കെട്ടുമായി നിന്നാടുകയായിരുന്നു അവന്‍. ആരേയും തൊടാതിരിക്കാന്‍ ഏറെ ശ്രദ്ധയോടെ അവനൊതുങ്ങി.

വന്നലച്ച വര്‍ത്തമാനങ്ങള്‍ ഒരത്ഭുതലോകം അവനു മുന്നില്‍ തുറന്നു. 

അവനിന്നലെ ഞാന്‍ മെമ്മോ കൊടുത്തു. കള്ളന്‍. ആശുപത്രിയില്‍ അമ്മയ്ക്ക് കൂട്ടിരിക്കുവായിരുന്നത്രേ. കള്ളന്‍ എവിടെയെങ്കിലും ചീട്ടുകളിച്ചിരുന്നിട്ടുണ്ടാവും. 

ഒരാള്‍ നിര്‍ത്തിയതും അപരന്‍ തുടര്‍ന്നു. 

ഈ തോംസണെ ഞാന്‍ വാണ്‍ ചെയ്തി'ട്ടുണ്ട് മേനനേ. ഒരു ദിവസം എന്നോടു ചോദിക്കാതെ മോട്ടോര്‍ ഓഫ് ചെയ്തു. പ്രഷര്‍ കൂടിയത്രേ! അതൊക്കെ തീരുമാനിക്കുന്നത് നമ്മള്‍ എഞ്ചിനീയര്‍മാരല്ലേ!

ഈ സാറന്മാരുടെ മുഖം കാണാന്‍ കഴിഞ്ഞെങ്കില്‍? ഫാക്ടറിയിലെ വലിയ കാര്യങ്ങളില്‍ രാജാമണിക്ക് താല്പര്യമേറി. പിഞ്ഞിത്തുടങ്ങിയ നിക്കറില്‍ പിടിച്ചുകൊണ്ട് അവന്‍ ചോദിച്ചു.

സാറന്മാര്‍ ആരെയെങ്കിലും കൊന്നിട്ടുണ്ടോ?

വഴക്കുണ്ടാക്കി ഒറ്റക്കുത്തിനാണ് എന്റച്ഛന്‍ ഒരുത്തനെ കൊന്നത്. അച്ഛനിപ്പോള്‍ ജയിലിലാണ്.

തീവണ്ടിയില്‍ നിശ്ശബ്ദത പൊട്ടിവീണു.

 

പാത 1990


2024, ജൂൺ 15, ശനിയാഴ്‌ച

ദൈര്‍ഘ്യമാര്‍ന്ന മിനിട്ടുകള്‍


 കഥ


ദൈര്‍ഘ്യമാര്‍ന്ന മിനിട്ടുകള്‍


അഞ്ചാം നമ്പര്‍ പ്ലാറ്റുഫോമില്‍ യാത്രാ വെമ്പലുകളുമായി കിടന്ന വണ്ടിയില്‍ ഞാന്‍ മയക്കത്തിലായിരുന്നു. അടുത്തു വന്നിരുന്ന ചെമ്പക മണം. അതൊരു ചെറിയ പെണ്‍കുട്ടിയാണ്. എനിക്ക് തീര്‍ച്ചയായി. എന്നിട്ടും ഞാന്‍ കണ്ണുകള്‍ തുറന്നില്ല. 

'അമ്മേ ഞാന്‍ വണ്ടിയില്‍ കയറി.' 

അകലെയുള്ള ഒരമമ്മയുടെ ഉള്‍ത്താപം അവളുടെ വാക്കുകളില്‍. 

'അമ്മേ ഞാനൊരു മിനുട്ടു കഴിഞ്ഞ് വിളിക്കാം.' 

മറ്റൊരു വെപ്രാള സന്ദേശം അവളെ മുട്ടിയതായി ഞാനുറപ്പിച്ചു. 

'നീയെവിടെടാ? വേഗം ടിക്കറ്റെടുത്ത് ഫിഫ്ത്ത് പ്ലാറ്റ്‌ഫോമിലെത്തിക്കോ. വണ്ടി വിടാറായെടാ. ശ്ശോ. ഇതിപ്പം വിടുവേ. എന്താ ടിക്കറ്റ് കിട്ടിയില്ലേ?'

ഇഷ്ടപ്പെട്ടില്ലെങ്കിലും തുടര്‍കാളുകള്‍ എന്റെ കാതില്‍ തൊട്ടുകൊണ്ടിരുന്നു. 

'ടാ. വണ്ടി വിട്ടു. ഓ എസ്. സിക്‌സ് ബോഗിയില്‍ കയറിയോ? ഇനിയൊരു മണിക്കൂര്‍ അവിടെ നിന്നോ. ഒരു മണിക്കൂറെടുക്കും കൊല്ലത്ത് വണ്ടിയെത്താന്‍.'

ഒരിക്കലും തീരാത്ത അവളുടെ കുറുകുറെ വര്‍ത്തമാനങ്ങള്‍ എന്റെ മയക്കത്തെ തിന്നു. 

ഒരു മിനുട്ടിനു ശേഷം അവള്‍ അമ്മയെ വിളിച്ചോ? അവളിറങ്ങിപ്പോയപ്പോഴും ഞാന്‍ പലവട്ടം പ്രജ്ഞയില്‍ പരതി.

നീ അമ്മയെ.. കണ്ണുകള്‍ തുറക്കാനിഷ്ടമില്ലാത്തതിനാലാണ് ഞാനത് അവളോട് ചോദിക്കാതിരുന്നത്.

എന്റെ മകളും ഞങ്ങളെ വിളിച്ചിട്ട് നാളുകള്‍ കഴിഞ്ഞുവല്ലോ. അവളും ചെമ്പകമണം പ്രസരിപ്പിച്ചിരുന്നത്. അതോര്‍ക്കാന്‍ കൂടി ഞാനിഷ്ടപ്പെട്ടില്ല.


അവര്‍ കണ്ണുകള്‍കൊണ്ടു കാണുന്നു. സി.ഇ.ടി കോളേജ് മാഗസിന്‍ 2018


2024, ജൂൺ 13, വ്യാഴാഴ്‌ച

അസീം താന്നിമൂട്: അന്നുകണ്ട കിളിയുടെ മട്ട്


 ആ കിളിയുടെ ഉള്ളം 

(അസീം താന്നിമൂട്: അന്നുകണ്ട കിളിയുടെ മട്ട്, ഡി.സി.ബുക്‌സ്. 2022)


ഓ. അതിന്റെ മട്ടുംമാതിരിയും കണ്ടാല്‍... അതിപ്രകടനത്തിലെ അന്തഃസാര ശൂന്യതയെ വിവക്ഷിക്കാന്‍ ഇതിനപ്പുറം കരുത്തുറ്റൊരു നാട്ടുപ്രയോഗം? ഇല്ല തന്നെ. അന്നുകണ്ട കിളിയുടെ മട്ട'് എന്ന അസീം താന്നിമൂടിന്റെ കവിതകളുമായി ഈ പ്രയോഗത്തിനൊരു ബന്ധവുമില്ല. അതെ. ഉള്ളുറപ്പുള്ള, കാമ്പും കനവും കാതലും തരാതരത്തിനു നിറഞ്ഞ വ്യത്യസ്ത ഭാവനാതലങ്ങളുള്ള അമ്പത് കവിതകളുടെ സമാഹാരമാണ് അന്നുകണ്ട കിളിയുടെ മട്ട'്. പുനര്‍വായനയിലൂടെ പ്രജ്ഞയില്‍ ചേരുന്ന മൂല്യവത്തും ചിന്തോദ്യോപകവുമായ രചനകളാണിവ. ഒന്നു ചപ്പി ദൂരെത്തെറിയാന്‍? സാധിക്കില്ല. ഈ കവിതകള്‍ തീര്‍ച്ചയായും ലഘുവായനയ്ക്കു തടസ്സം നില്‍ക്കുന്നവയാണ്.

ജീവിതത്തിന്റെ ആന്തരിക, ബാഹ്യദ്വന്ദങ്ങളില്‍ ഉറച്ചതാണ് അസീമിന്റെ കവിതകള്‍. പുറം മാതിരിയല്ല അതിന്റെയുള്ള്. വാക്കിണക്കു വിദ്യകള്‍പ്പുറത്ത് ക്യാന്‍വാസും ചായവും, ശില്പവിദ്യ തുടങ്ങി അപരകലകളുമായി തന്റെ വൈകാരികത ചങ്ങാത്തം കൂടുന്ന രചനകള്‍ു. വാക്കുകള്‍, പതിവുകാഴ്ചകള്‍ എന്നിവയ്ക്ക് അപ്പുറത്താണ് തന്റെ കവിതാസങ്കേതം നിലപിടിച്ചിരിക്കുന്നത് എന്നു പറയാതെ പറയുന്ന കവിതകളാണ് അസീം താന്നിമൂടിന്റേത്. രചനയുടെ ഉത്തരവാദിത്വം ബോധ്യപ്പെടുത്തുന്ന ഈ കവിതകള്‍ എന്തിനെയാണ് ലക്ഷ്യമിടുന്നത്? ജീവിതം, അതിലെ കൃത്യതയുടെ കൂര്‍പ്പ്, സ്ത്രീകളോടുള്ള കരുതല്‍, കുടുംബഭദ്രത, ചുറ്റിലും സംഗീതവും ചാരുതയും സമാധാനവും നിറയുന്ന അവസ്ഥ, ആര്‍ക്കും പ്രാപ്യമായ സ്വച്ഛമായപ്രകൃതിയും പരിസ്ഥിതിയും. ജീവിതത്തില്‍ എഴുത്തും വായനയും ചിത്രാസ്വാദനവും നിറച്ചിടുന്ന സൗരഭ്യം. അറിവ്, ജ്ഞാനം എന്നിവകളോടള്ള തുറന്ന സമീപനം, ചുറ്റിലും ഉണ്മ പുലരേണ്ടതിന്റെ ആവശ്യകത. സംസ്‌കാര സംരക്ഷണം, കേവല രാഷ്ട്രീയത്തിനപ്പുറത്തെ വ്യവഹാര സാധ്യതകള്‍ എന്നിവയെയൊക്കെയാണവ. ബാഹ്യലോകത്തെയല്ല ആന്തരിക സൗന്ദര്യത്തിനെയാണ് ഈ കവിതകള്‍ ലക്ഷ്യമിട്ടിരിക്കുന്നത്. ആവിഷ്‌കാര വൈവിധ്യവും 'കവിത്തച്ചു' തെളിഞ്ഞ പണിത്തരങ്ങളാണ് അന്നുകണ്ട കളിയുടെ മട്ടിലുള്ളത്. അവയില്‍ ഉളിയുടെ മൂര്‍ച്ചയും നീളംവീതി ഉയര അളവുകളുടെ കൃത്യതയും ദൃഢതയും പ്രതീകമാകുന്നു. 


നാരായവേര്


'അന്നുകണ്ട കിളിയുടെ മട്ട'്' എന്ന സമാഹാരത്തിലെ കവിതകെള ഗണിതാരൂഢത്തിലാണ് ബന്ധിച്ചിരിക്കുന്നത്. ഈ നിരീക്ഷണത്തെ സാധൂകരിക്കുന്ന നിരവധി സംവാദസാധ്യതകള്‍ തെളിച്ചിട്ടിരിക്കുന്നു. എണ്ണല്‍സംഖ്യകളുടെ പൊരുളുകള്‍, അക്കങ്ങള്‍ ചമയ്ക്കുന്ന മാന്ത്രികതയും നിഗൂഢതതയും, ജ്യാമിതീയരൂപ കൃത്യത എന്നിവ ഒറ്റനോട്ടത്തില്‍ത്തന്നെ പ്രകടമാണ്. കൂര്‍പ്പിന്റയും ചൊല്ലിന്റെയും കൃത്യതകളായ വിരല്‍ ചൂണ്ടലുകളും ഗണിത വകദേഭങ്ങളായി പ്രത്യക്ഷമാകുമ്പോള്‍ അതേ സൂക്ഷ്മത സത്യാനേ്വഷണ അറിവായും അലാറം നല്‍കുന്ന മുന്നറിയിപ്പോടെ  കവിതകളുടെ സാമൂഹ്യ ഉത്തരവാദിത്വത്തെ എടുത്തു കാട്ടുന്നു. 

'നക്ഷത്രങ്ങളുടെ എണ്ണം' എന്ന കവിതയില്‍ ഗണിതം സങ്കടത്തിന്റെ ചിന്തയാണ്. ഞെട്ടല്‍ വികാരമായും ഗണിതത്തെ ഉപയോഗപ്പെടുത്തിയിരിക്കുന്നു. അത്, മണിയൊച്ച നിലച്ചാലും തുടരുന്ന മരണമുഴക്കത്തിന്റെ തിളക്കമാണ്. കൂര്‍പ്പ് എന്ന സംജ്ഞയുടെ ജ്യാമിതീയതയില്‍ ത്രികോണത്തിനുള്ളില്‍പ്പെട്ട ജീവിതാവസ്ഥകളും വിരസതയോടുള്ള യോജിപ്പ്/വിയോജിപ്പ് എന്നിവ കണ്ടെത്താനാവുന്നു. 1310 എന്ന സംഖ്യയുടെ സാമൂഹ്യപ്രസക്തിയും അത് ജീവിതത്തെ എങ്ങനെ ഹരിച്ചു ഗുണിച്ച ഒടുവില്‍ ചീര്‍ത്തുവീര്‍ത്ത് ജഡമായി മാറിയത് എന്ന അനേ്വഷണവും അപൂര്‍വ്വതയുറച്ച കാവ്യാഖ്യാനമാണ്. 'ഹുസൈനും കോമ്പസ്സും' എന്നതില്‍ വൃത്തങ്ങള്‍, മുനപ്പ്, ചതുരം, ഗുണിതം ഇവ എങ്ങനെ ഗണിതത്തടവാകുന്നു എതിനെ സൂചിപ്പിക്കുന്നു. സ്വാതന്ത്ര്യത്തിന്റെ പരിധിയെ ശൗര്യം കൊണ്ടു ഹരിച്ചും ഗുണിച്ചും മുതലാക്കുന്ന നായ ('വളര്‍ത്തുനായയും ഞാനും') മറ്റൊരു ഗണിതാശ്ചര്യമാണ്. പ്രായോഗിക ജീവിതകണക്കുകൂട്ടലുകളുടെ കനവും ഇടുക്കവും കൂടിപ്പോയി, കണക്കുതെറ്റിയാല്‍, ജീവിതം എപ്രകാരം മാറിമറിയുമെന്ന സൂചന 'എന്റെ വിധി' എന്ന കവിത ചര്‍ച്ചചെയ്യുന്നു.  

സമയത്തെ വിസ്തരിക്കാനെടുത്ത കവിതകളില്‍ മറ്റുകാലരൂപ ഭാവങ്ങള്‍ തുടിക്കുന്നു. വൃത്തിയും വെടിപ്പും ഇവിടെ സമയവുമായി ഇഴചേര്‍ന്നു കിടക്കുന്നു. മിടിപ്പിന്റെ കണക്കുകള്‍ പറയാന്‍ വാച്ചും ക്ലോക്കുമുണ്ട്. കൃത്യതയുടെ ഗണിതം പേറാന്‍ കവിതച്ചുവരില്‍ അലാറവും കവി സൂക്ഷിച്ചിരിക്കുന്നു. മരണവും വാച്ചിന്റെ മിടിപ്പുമായി സമരസപ്പെടുതിന്റെ സൂചനകളും അവയെല്ലാം നല്‍കുന്നുണ്ട്. എന്തിനധികം, ഗണിത മൂര്‍ച്ച എന്നൊരു പ്രയോഗം ഈ കവിതകളെ സംബന്ധിച്ചുള്ള സൂക്ഷ്മതകളുടെ സൂചനാ ജാഗ്രതയാകുന്നു. 

''സമയമധികരി-

ച്ചെന്നൊരു സന്ദേശമാ-

വേളയില്‍ ക്ലോക്കിന്‍ സൂചി-

ത്തുമ്പുകളെയ്യും...''ജീവിതാന്ത്യസൂചനയെ ഗണിതഭാവം അലാറമെന്ന കവിതയില്‍ അവതരിപ്പിച്ചിരിക്കുന്നത് ഈ രൂപത്തിലാണ്. വിവധ ഗണിതരൂപങ്ങളുടെ സമ്മിശ്രഭാവം പുലര്‍ത്തുന്ന കവിതകളാണിവ.


സര്‍ഗ്ഗവിസ്മയലോകം


വിവിധങ്ങളായ സര്‍ഗ്ഗപ്രപഞ്ചങ്ങളുടെ അനേ്വഷണം അസീം താന്നിമൂടിന്റെ രചനകളുടെ സവിശേഷതയാണ്. ചിത്രകാരന്റെ ചായവും ബ്രഷുമായുള്ള വൈകാരികത, ആധുനിക ഫോട്ടോഗ്രാഫിക് ടൂളുകളുടെ ഉപയോഗം, അതെപ്രകാരമാണ് പ്രതിലോമകരമായി ജനതയില്‍ പ്രയോഗിക്കപ്പെടുന്നത് എന്ന സന്ദേഹം, അധികാരാഘാതമുപയോഗിച്ച് ഇരകള്‍ ആക്രമിക്കപ്പെടുകയല്ല. അവര്‍ 'സജൂദി'ലാണ് എന്ന തോലുണ്ടാക്കുന്ന ഭീകരരാഷ്ട്രീയത്തിന്റെ അപകടം പിടിച്ച അവസ്ഥകളും അവതരിപ്പിച്ചിരിക്കുന്നു. അതീവ സാധാരണ ജീവിതങ്ങള്‍ക്കുള്ളില്‍ നിഷ്‌കളങ്കമെന്നു തോന്നുന്ന തരത്തില്‍ ശാസ്ത്രത്തെ കൂട്ടുപിടിച്ചു നടത്തുന്ന പരീക്ഷണങ്ങളാണതെല്ലാം. സത്യത്തെ കീഴ്‌മേല്‍ മറിക്കുന്ന ജീവിതാവസ്ഥകളുടെ ആവിഷ്‌കരണം ചിത്രകാരന്റെ പുനരാഗമനം, ക്രോപ്പ് എന്നീ കവിതകളില്‍ കാണാം. അതേ സമയം ചായവും ബ്രഷുമായി പൂര്‍ണ്ണത തേടാന്‍ വെമ്പുന്ന കാലാകാരനെ വായനക്കാരനു മുന്നില്‍ കൊണ്ടുവന്നു നിര്‍ത്താനും കവി മറക്കുന്നില്ല.

''തിരുത്തിക്കഴിഞ്ഞതിന്‍

തൃപ്തിയില്‍ തിരിഞ്ഞൊന്നു

നോക്കാനും തുനിയാതെ-

യുടനെ ക്യാന്‍വാസെടു-

ത്തച്ചിത്രകാരന്‍ പോയീ.. 

രൂപങ്ങളലോസര-

പ്പെടുത്തും വിധം മാറ്റി-

വരയാനിരവയാള്‍-

ക്കെതിരരെ വരുതായ്-

ക്കണ്ടു ഞാനിരുണ്ടുപോയ്..'''ചിത്രകാരന്റെ പുനഃരാഗമനം' എന്ന കവിത എല്ലാ മാറ്റങ്ങളേയും എടുത്തു മാറ്റുക എന്ന ഉദ്ദേശ്യവുമായുള്ള കാലത്തിന്റെ കടന്നുവരവും അപ്രതീക്ഷിത പരിണാമഗുപ്തിയാകുന്നു. 

കാവ്യപരിഗണനയേറ്റ കലാരൂപങ്ങള്‍ പിെന്നയുമുണ്ട്. എംബ്രോയിഡറി, പിക്‌റ്റോഗ്രാഫ്, കോമ്പസ് വരകള്‍, മഴയെഴുത്ത്, ശില്പവിദ്യ ഇവ അസീം കവിതകളിലെ ഇമേജുകളാണ്. 'എളുപ്പമുള്ള ഗാന്ധി'യെ കവിതയില്‍ എന്താണു ഗാന്ധി? ലളിതമായ ആ ആവിഷ്‌കാരം ശ്രദ്ധേയമാണ്. സമകാലിക രാഷ്ട്രീയാവസ്ഥയില്‍ ഗാന്ധിയുടെ പുനര്‍നിര്‍വ്വചനത്തിന് തീര്‍ത്തും ഇണങ്ങുന്ന വരകളാണ് കവി ഉപയോഗിച്ചിരിക്കുന്നത്. പിന്തിരിഞ്ഞ ഗാന്ധിയാണ് ഐശ്വര്യം എന്നെത്ര ലളിതമായിട്ടാണ് തിരസ്‌കൃത ഗാന്ധിയെ 'ചെറുതും വലുതുമായ രണ്ടു വളഞ്ഞ വരകളുടെ' ചൂണ്ടയില്‍ കോര്‍ത്ത് നമുക്കു മുന്നിലിട്ടു തന്നിരിക്കുത്! സുവ്യക്തമായ ഗണിത ദര്‍ശനം ഇവിടെയും ഉള്ളുമെനയുന്നു. 

മണ്ണില്‍ വെയില്‍പെയ്ത്തു കൊണ്ട് നിഴല്‍രൂപങ്ങള്‍ ചമയ്ക്കുന്ന വികൃതി അസീമിന്റെ കൈവശമുണ്ട് (നിഴല്‍രൂപങ്ങള്‍). അത്, നിഷ്‌കളങ്കമായ തമാശക്കളിയായിട്ടാണ് തുടങ്ങിയതെങ്കിലും 

''വെയില്‍ വെറിയായി മുതിര്‍ന്നു

 വിരലുകളെവയിലെരിഞ്ഞു

മെനയും നിഴലുകള്‍ പിന്നെ

മുരളും മട്ടു പിറന്നു.'' 

അപ്രകാരം ചുറ്റുപാടുകള്‍ ക്രൂരമായി രൂപാന്തരപ്പെടുന്നത് കവിയെ ആശങ്കപ്പെടുത്തുന്നു. ''ചുറ്റിലുമഴലിന്‍ കാട്....... ഭൂതലം... എത്രയസഹ്യം...'' ആ നിലയിലേയ്ക്ക് താന്‍ ചമയ്ക്കുന്ന ലോകത്തിന്റെ ആഹ്ലാദം ഭീതിതമായി വളരുന്നു. 

നാടന്‍ പറച്ചിലുകളും നാട്ടുപുരാണങ്ങളും നിറഞ്ഞ കഥാകാവ്യങ്ങള്‍ വായനക്കാരില്‍ കവിതാഹ്ലാദം നിറയ്ക്കുന്നു. ഇല്ലാമ മണിയന്‍, 1310, ഹുസൈനും കോമ്പസ്സും ഈ കവിതകളില്‍ കാണുന്നത് പച്ചയായ ജീവിതചിത്രണങ്ങളാണ്. അടിസ്ഥാന മനുഷ്യജീവിതങ്ങളുടെ നിസ്സഹായാവസ്ഥയുടെ നേരാഖ്യാനങ്ങളായി ഈ കവിതകള്‍ ചിത്രീകരിക്കപ്പെട്ടിരിക്കുന്നു. 'തൃപ്തിയില്‍'

 ''നീമാത്രമെന്താണു 

പൂക്കാത്ത''തെന്നൊന്നു

ചോദിക്കുവാന്‍ കൂടി 

വയ്യ.. ആ നോവിനാ-

ലപ്പടി വാടിക്കരിഞ്ഞാലോ?''

മാനവീയതയിലേയ്ക്ക്, അപരദുഃഖത്തെ ഉള്‍ക്കൊള്ളല്‍, എന്നിവകളെ സംബന്ധിക്കുന്ന കാഴ്ചപ്പാടുകളാണ് ഈ കവിത നല്‍കുന്നത്. 


അപൂര്‍ണ്ണതയെ ആന്തല്‍ 


അപൂര്‍ണ്ണമനുഷ്യനെന്ന ഉത്തമബോധ്യത്തോടെ ജീവിതമുന്തുമ്പോള്‍ തന്നെ പരിമിതികള്‍ മറയ്ക്കാനും പൂര്‍ണ്ണതതേടാനുമുള്ള വാഞ്ഛ തുടിക്കുന്ന കവിതകളുമുണ്ട്. അതേ സമയം സമ്പൂര്‍ണ്ണതയിലേയ്ക്കുള്ള പ്രയാണത്തില്‍ തടസ്സം നില്‍ക്കുന്ന എതിരാളിയെ, അപരനെ തെരയുന്ന മാനസികാവസ്ഥകളുടെ ആവിഷ്‌കാരവും ഈ കവിതകള്‍ വെളിവാക്കുന്നു. കൂര്‍പ്പ് എന്ന കവിതയില്‍ ഈ അസഹ്യതയുടെ ആഴത്തെ വായിക്കാം. തിരുത്തപ്പെടാന്‍ ശ്രമിച്ച് സമരസപ്പെടുന്ന വ്യക്തിത്വങ്ങളുടെ പ്രതിനിധിയാണ് ഈ രചനയിലെ ആഖ്യാതാവ്. കവിതാബാഹ്യമായ ഘടകങ്ങള്‍ (അവ പ്രിയപ്പെട്ടതുമാണ്) കവിവ്യക്തിത്വവുമായി ഇടഞ്ഞുണ്ടാക്കുന്ന സംഘര്‍ഷങ്ങള്‍ കൂര്‍പ്പില്‍ തെളിയുന്നു. 

''താങ്കളെന്തിനെ

യാണ് നിശ്ശൂന്യതയ്-

ക്കകമേ നിന്നു

മെടുപ്പത്?'' 

എന്ന ചോദ്യത്തിന് കൂര്‍പ്പ് എന്ന കവിതയിലും കൃത്യമായ ഉത്തരമില്ല. ഇത് കവിജീവിതത്തിന്റെ ഉള്‍സംഘര്‍ഷത്തിന്റെ, കാവ്യവൃത്തിക്ക് പുറത്ത് ഗൃഹസ്ഥനു നിര്‍വ്വഹിച്ചു പൂര്‍ണ്ണത തൊടാനാവാതെ പോകുന്ന ഉത്തരവാദിത്വങ്ങളെ സംബന്ധിക്കുന്ന ആന്തലിന്റെ ആവിഷ്‌കാരമാണ്. കൊളുത്ത് എന്ന ഗദ്യകവിത പറയുന്നതും മറ്റൊുമല്ല. സമാനമായ മാനസികാവസ്ഥകള്‍ ആംഗ്യം, അലാറം എന്നീ കവിതകളില്‍ കാണാം. ജീവിതമെന്ന കാവ്യത്തെ തിരുത്താന്‍ കാട്ടുന്ന വ്യഗ്രതയാണ് അലാറത്തില്‍. സ്വയംവിമര്‍ശനത്തിന്റെ തലം കുടികൊള്ളുതാണീ കവിത.

''വീടുവിട്ട'്

തനിയെ പാര്‍ക്കാ-

നൊരുമ്പെട്ടിറങ്ങിയപ്പോഴാണ്

വീട്ട'ിലേയ്ക്കുള്ള യാത്ര

മനസ്സിന്റെ

അടക്കാനാകാത്തൊരാംഗ്യമാണ്

ബോധ്യമായത്.'' 

ആംഗ്യങ്ങള്‍ നല്‍കുന്ന സൂചനകള്‍ സ്വയമറിയാതെ മനസ്സില്‍ സൂക്ഷിക്കുന്ന ഒടുക്കത്തിനെയാണ് വിസ്തരിച്ചത്. മരണമാണ് പൂര്‍ണ്ണതയെന്ന ബോധ്യത്തില്‍ 'ആംഗ്യങ്ങള്‍' വായനക്കാരനെ എത്തിക്കുന്നു. 

മരണനേരത്തു തെളിയുന്ന കാഴ്ചകള്‍! അതില്‍ സത്യവും പൂര്‍വ്വാനുഭവ ഉള്‍ക്കാഴ്ചകള്‍ പകര്‍ന്ന സന്തോഷങ്ങളും ഒരുമിക്കുന്നു. ഈ സൂചനയാണ് 'അന്നുകണ്ട കിളിയുടെ മട്ട'്' വായനക്കാര്‍ക്ക് നല്‍കുന്നത്. ജീവിതം കാമനകള്‍ മാത്രം നിറഞ്ഞതാണ്. എല്ലാ പരുക്കന്‍ അനുഭവങ്ങളും അടുത്ത നിമിഷത്തില്‍ ''കിളി വട്ടമിട്ടങ്ങുയരെ പറക്കാനുള്ള'' നിമിഷത്തിനായുള്ള കാത്തിരിപ്പാണ്. ആ സൂചനയില്‍ അനുവാചകന്‍ ചെത്തെുന്നു. 

'ആരാവാം?' എന്ന കവിത സ്വയം വിമര്‍ശനമെന്ന നിരന്തരശല്യത്തിനു മുതിരുന്ന തന്റെയുള്ളിലെ തന്നെ അപരനെ കാട്ടുന്ന കണ്ണാടിയാണ്. 

''ഇനിയെങ്ങാനുമതെന്‍

 നിഴലാണെന്നാകുമോ?

അതോ

ഞാനോ

നിഴല്‍?'' 

അനേ്വഷണം ഒടുവില്‍ അഴിച്ചെടുക്കാന്‍ കഴിയാത്ത കുരുക്കായി മാറുന്നതിന്റെ ദുരേ്യാഗചിത്രവുമുണ്ട്. 'കെണിയില്‍' ''കരുതിവെയ്ക്കുന്നവതൊക്കെയും കൂരിരുള്‍-

ക്കരളുമായ് വേട്ടയാടും മുരള്‍ച്ചകള്‍!'' 

'നീണ്ട ഒരു മൗനത്തിന്റെ നിഴല്‍' എന്നിവയും കവിയുടെ തപിച്ച ആന്തരഭാവത്തിലേയ്ക്കുള്ള ചുണ്ടലുകളാണ്. കുറ്റബോധത്തിന്റെ, ഭയം തുടിക്കുന്ന, നിഴല്‍വീണ കണ്ണുകള്‍ അശാന്തിയായി പിന്തുടരുന്നു. 'ക്ലോസെറ്റിലെ പാറ്റയില്‍' ഈ കുടുക്ക് പൊട്ടിച്ച് നീങ്ങാനുള്ള പഴുതുകള്‍ ഇരയ്ക്ക് ഉപയോഗിക്കാനാവാതെ പോകുന്നതിനെ കുറിച്ചുള്ള പരിതാപമാണ് വ്യക്തമാക്കുന്നത്. കാതും കാതില്‍പ്പെട്ടതും രക്ഷപ്രാപിക്കുന്നില്ല എന്നു പറയുന്ന ഈ കവിത വിജ്ഞാനലോകത്തിലും അറിവില്ലായ്മകളുമായി മുടന്തുന്നവര്‍ക്കുള്ള താക്കീതു കൂടിയാണ്. 'വായന, എന്റെ വിധി, ഇരുട്ടിലേയ്ക്ക്, അപൂര്‍ണ്ണത' എന്നിവയും സമ്പൂര്‍ണ്ണ വ്യക്തിത്വത്തിനോടുള്ള അഭിനിവേശം പലതരത്തില്‍ പ്രകടമാക്കുന്നു. അപൂര്‍ണ്ണതയില്‍ വീട് കാത്തരിക്കുന്നത് ആരെയാണ്? ആരുടെ സവിധത്തിലാണ് പൂര്‍ണ്ണതയുടെ ഇരിപ്പിടം എന്ന ചോദ്യമാണ് ഉയിക്കുന്നത്.



കവിതയുടെ ആകാശങ്ങള്‍


എഴുത്ത് ഒരനേ്വഷണമാണ്. കവിയുടെ ഉണര്‍വ്വുകള്‍ എതെല്ലാം പ്രകൃതി രൂപങ്ങളിലൂടെ കടന്നു പോകുന്നു... അത് കാട്, കടല്‍, ആകാശം, പ്രണയം എന്നിവകളെ ഒരുമിപ്പിക്കാന്‍ ശ്രദ്ധചെലുത്തുന്നു. അതേസമയം 

''സര്‍വതുമറിഞ്ഞേറുവാനാകുവ-

തടവിയോ, കട, ലാകാശമോ ചെറു-

പ്രണയമോ പോലുമല്ലെന്ന വാസ്തവ-

മുണര്‍വിയറ്റുവതെങ്ങനെയെന്നതാ-

ണുലകിലെന്നെയലയ്ക്കുമാശങ്കള്‍''.. അപ്രകാരം രചനകളുടെ പരാജയ ലോകത്തെയും കവി ഉള്‍ക്കൊള്ളുന്നു. തിരുത്തലുകളിലൂടെ ജീവിതത്തെ മുന്നോട്ട് നയിക്കാനുള്ള വ്യഗ്രതയാണ് 'അലാറം' കാണിച്ചു തരുന്നത്. ''മുഖ്യമായൊരു ബിംബവും ഉണരാന്‍ മടിച്ച രണ്ടിരട്ടയിമേജുകളും'' കവിതയില്‍ ആര്‍ജ്ജവം നിറയ്ക്കുന്നു. പരമപ്രധാനമായ ബിംബത്തിന്റെ ഇടപെടല്‍ അടുത്ത പ്രഭാതത്തിലെ അലാറമുഴക്കത്തിലേയ്ക്ക് ജീവനെ വലിച്ചു നീട്ടുന്നത് ജീവിതത്തോടുള്ള പ്രതീക്ഷാനിര്‍ഭരമായ സൂചനയാണ്.

'മിടിപ്പുകള്‍' എന്ന കവിത അക്ഷരങ്ങള്‍ക്ക് അപ്പുറത്ത് ശില്പമായി, ചിത്രമായി , കൈക്കോട്ടിന്‍ കരുത്തായി, ഹൃത്തിലാക സര്‍ഗ്ഗാത്മകത ചൊരിയുന്ന ആവിഷ്‌കാരരൂപങ്ങളുടെ  പ്രകാശത്തെ മിന്നിച്ചു തരുന്നു. മൗഢ്യം എന്ന കവിതയും മുന്നോട്ടു വയ്ക്കുന്നത് സര്‍ഗ്ഗാത്മകതയുടെ സൗന്ദര്യസൗരഭ്യം നിറഞ്ഞ ഗൂഢലോകത്തെയാണ്. അസിം താന്നിമൂടിന്റെ കവിതാലോകം നിസ്സാരമായ ജീവിതങ്ങളിലും ഇടപെടലുകള്‍ നടത്തുന്നുണ്ട്. അവയെ ആഴത്തിലും പരപ്പിലും ചിത്രീകരിച്ചിരിക്കുന്നു. അനാഥരുടെയും അദ്ധ്വാനിക്കുവരുടെയും കഥനം തീര്‍ത്തും ലളിതമായ രീതിയിലാണ് പ്രകാശിപ്പിച്ചത്. 'ഇല്ലാമ മണിയന്‍', '1310', 'ഹുസൈനും കോമ്പസ്സും' എന്നിവ ഈ ഗണത്തിലെ കവിതകളാണ്. പഴഞ്ചന്‍ ചെരിപ്പ് പോലും അസഹ്യമാകുമ്പോള്‍, അതു തിരിച്ചെടുക്കാന്‍ സാധിക്കുമ്പോള്‍, ആ നിസ്വമായ ജീവിതങ്ങള്‍ ഗ്രാമവീഥികളില്‍ തേഞ്ഞുതീരുന്നതായിട്ടാണ് വരച്ചിട്ടിരിക്കുന്നത്.

ഇതു പഴയ ദരിദ്രകാലമല്ല. എന്നിട്ടും എന്തിനാണ് ഐക്കരനായരെപ്പോലെ പെരുമാറുന്നത്? ആര്‍ത്തിമൂത്ത് വിത്തെടുത്ത് കുത്തുന്നതിനോടുള്ള ജാഗ്രത, പല കവിതകളിലും പരോക്ഷമായ പരിസ്ഥിതി പ്രതികരണങ്ങളായി കടന്നു വരുന്നു. അണ്ടിക്കഞ്ഞി എന്ന കവിത ഭക്ഷ്യസുരക്ഷ തകിടം മറിയുന്ന കാലാവസ്ഥാവ്യതിയാന കാലത്ത് ഒരു മുറിയിപ്പു കൂടിയാണ്. വാളോങ്ങി നില്‍ക്കും നിഴലുകള്‍ എന്ന കവിത കുന്നിടിയ്ക്കലുമായി ബന്ധിച്ചുള്ള പരിസ്ഥിതി പരിഗണനകളോടെ വായിക്കാവുതാണ് 

കവിതയ്ക്കുള്ളില്‍ രാഷ്ട്രീയത്തെ കവി അടച്ചു സൂക്ഷിക്കുന്നുണ്ട്. വളര്‍ത്തുനായയും ഞാനും എന്ന കവിതയില്‍ സ്വാതന്ത്ര്യത്തിന്റെ പരിധി എന്ന വിഷയമാണ് ചര്‍ച്ചയ്‌ക്കെടുത്തിരിക്കുന്നത്. അസ്വാതന്ത്ര്യത്തിന്റെ ആഘാതം തുടലിനുള്ളില്‍ ചുരുങ്ങുമ്പോഴും നായ അതിന്റെ ഉടമയ്ക്കു മേല്‍ വിധേയത്വം ചൊരിയുന്നു. സ്വാതന്ത്ര്യമെന്നാല്‍ വിലമതിക്കാനാകാത്ത അവകാശമൊന്നുമല്ലെന്നും സ്വാതന്ത്ര്യത്തേക്കാള്‍ അനുസരണയ്ക്ക് പ്രാധാന്യമുള്ള അവസ്ഥകളെയും ഈ രചന കണ്ടെത്തുന്നു. ഒടുവില്‍ ''അതു തുടലിലും ഞാനതിന്റെ തടവിലും'' എന്ന മട്ടായി.. തീര്‍ത്തും നിഷ്‌കളങ്കമായൊരു ശൂലവും കൂടി വരച്ചിട്ടാല്‍ എന്താണുണ്ടാകുക? 'എന്റെ വിധി'കവിതയുടെ അപകടത്തെ കുറിച്ച് സംസാരിക്കുന്നു. 


സംഘര്‍ഷത്തിലെ കവിത

 

ദ്വന്ദപ്രമേയങ്ങളുടെ സാന്ദ്രതയേറിയ കവിതാവിഷയങ്ങളില്‍ വെളിച്ചവും നിഴലും, സത്യവും മിഥ്യയും, അറിവും അറിവില്ലായ്മയും പ്രത്യക്ഷമാകുന്നുണ്ട്. ശാന്തതയും ഒഴുകലും വെളിച്ചം മാതിരി. ഒടുവില്‍ ഭൂമിയും മണ്ണില്‍ താന്‍ മെനഞ്ഞ നിഴലുകളും അസഹ്യമാകുന്നത് 'നിഴല്‍രൂപങ്ങ'ളില്‍ കാണാം. ആവര്‍ത്തിക്കുന്ന നിഴല്‍രൂപങ്ങളെ രാകിരാകി മിനുക്കിയെടുത്ത പ്രദര്‍ശനശാല കൂടിയാണ് ഈ സമാഹാരം. 

വെളിച്ചത്തെ പുനര്‍വായനയ്ക്കു വിധേയമാക്കുന്ന കവിതയാണ് 'റാന്തല്‍'. വിന്‍സന്റ് വാന്‍ഗോഗിന്റെ 'ഉരുളക്കിഴങ്ങ് തിന്നുന്നവര്‍' എന്ന ചിത്രത്തെ പുതിയ വെളിച്ചത്തില്‍ കവിത നോക്കിക്കാണുന്നു. സമൂഹത്തിലെ ദാരിദ്ര്യം, ഉച്ചനീചത്വങ്ങള്‍ എന്നിവകളെ ആരൊക്കെ ഏതൊക്കെ വിധത്തില്‍ വീക്ഷിക്കപ്പെടണം? അത്തരം കാര്യങ്ങള്‍ നിശ്ചയിക്കുന്നത് ആരാണ്? അതാണ് ഈ കവിത ലക്ഷ്യമിടുന്നത്. വെളിച്ചമാണോ കാഴ്ച? വെളിച്ചത്തിലാണോ കാണുന്നത്? എന്ന സന്ദേഹം ഈ കവിത ജനിപ്പിക്കുന്നു. ചിത്രശാലകളിലേയ്ക്ക് നോട്ടമുള്ള അപൂര്‍വ്വഭാവം റാന്തല്‍ എന്ന കവിതയ്ക്കുണ്ട്.

''അഞ്ചുപേരിലൊരാള്‍ കുഞ്ഞു-

പെണ്‍കുട്ടിയാണവള്‍ മാത്രം

 പിന്തിരിഞ്ഞാണ്...

എത്രയും വേഗത്തിലങ്ങ

കെട്ടിരുളാനുള്ളൊരാശ-

സ്പഷ്ട മാ റാന്തലിനുണ്ട്.'' എഴുത്തില്‍ അപ്രകാരം പൂരിപ്പിക്കാനൊരു കഥാംശം സൂക്ഷിക്കുന്ന കവിതയാണ് റാന്തല്‍. ഇവിടെ നിഴലല്ല. മറിച്ച് വെളിച്ചമാണ് നായകസ്ഥാനത്ത്. ആ വെളിച്ചവും ഉത്തരവാദിത്വത്തില്‍ നിന്നും ഇപ്പോഴും മാറിക്കളയുന്നുണ്ടോ എന്നൊരു ശങ്കയും പുലര്‍ത്താതിരിക്കുന്നില്ല. 

''പിരിഞ്ഞു പോവുക

 വെളിച്ചമേ,യല്പം

മനസ്സമാധാനം

 പകരുവാനിനി-

യിരുട്ട'ുമാത്രമാണഭയം.'' എന്നാണ് ഇരുട്ടിലേയ്ക്ക് എന്ന കവിതയില്‍ കവി പറയുന്നത്. 


വിത്തുകളും പ്രകൃതിയും


എല്ലാത്തിലും രൂചിതേടുന്നത് നന്നല്ലയെന്ന സൂചനയുമായി പുത്തന്‍ മനോഭാവങ്ങളുടെ അപകടങ്ങളെ അവതരിപ്പിക്കുന്ന കവിതയാണ് അണ്ടിക്കഞ്ഞി. സുരക്ഷയുടെ തോടുടച്ച് ഭക്ഷണം കണ്ടെത്തുകയല്ല. പൊതിഞ്ഞു വച്ചതിനുള്ളിലെ സാംസ്‌കാരിക വിനിമയങ്ങളുടെ സംരക്ഷണമാണ് ഇന്നത്തെയാവശ്യമെന്ന് അണ്ടിക്കഞ്ഞിയെന്ന കവിത പറയുന്നു. പാണ്ടിക്കുള്ളില്‍ പ്രകൃതിയൊളിപ്പിച്ച ആ രഹസ്യസന്ദേശങ്ങള്‍ മനുഷ്യര്‍ക്ക് മാത്രമേ കണ്ടെടുക്കാനും പുനര്‍ജ്ജീവിപ്പിക്കാനും സാധ്യമാകുകയുള്ളു. അതേ ഗണത്തില്‍ വരുന്ന മറ്റൊരു കവിതയാണ് വിത്തുകള്‍. പ്രകൃതിയിലെ ചിന്താശേഷിയുള്ള മാനവന്റെ ഉത്തരവാദിത്തങ്ങളെ വിത്തുകള്‍ എന്ന കവിത ഓര്‍മ്മപ്പെടുത്തുന്നു. 

''ചുളയും ചാറും നുണഞ്ഞുകഴിഞ്ഞ്

ഈ കുരു ഞാന്‍

ഉടന്‍ വലിച്ചുതുപ്പും

ആ തരിശുനിലം

അടുത്ത നിമിഷം നിബിഡവനമാകും.'' (വിത്തുകള്‍). എത്ര ബൃഹത്തായ സ്വപ്നമാണിത്.'വിത്തുകളി'ല്‍ കവിയുടെ പ്രകൃതി സങ്കല്പം പൂത്തുലയുന്നു. അന്നം വിളമ്പിയ അമ്മപ്ലാവിനോട് മലയാളിക്കുള്ള കടപ്പാടും ഇതില്‍ത്തെളിയുന്നു. വാളോങ്ങി നില്‍ക്കും നിഴലുകള്‍ എന്ന കവിതയില്‍ കുന്നിനും തൊടിക്കുമിടയില്‍ ഒരു പ്രണയം പ്രകടമാകുന്നതും മാനവന്റെ ഇടപെടലില്‍ അതു തകര്‍ന്നു പോകുന്നതും വിവരിച്ചിരിക്കുന്നു. വെയിലിനെയും നിഴലുകളെയും തകര്‍ക്കാന്‍ യന്ത്രം കടന്നുവരുന്നു. 

ആ സ്വച്ഛപ്രകൃതിയില്‍ ''നോട്ടപ്പഴുതങ്ങടച്ചുയര്‍ന്നു കൂറ്റനിരു ഭീമാകാര സൗധം..!'' സമകാലിക വികസനത്തെ കുറിച്ചുള്ള ചിന്തകളും കാഴ്ചപ്പാടുകളും ഇവിടെ വ്യക്തമാണ്.


എഴുത്തും വായനയും


എഴുത്ത്, വായന എന്നീ പ്രമേയങ്ങള്‍ സര്‍ഗ്ഗപ്രവര്‍ത്തനങ്ങളിലെ ഉന്മാദത്തെയാണ് കാട്ടിത്തരുന്നത്. അപരനെ ദര്‍ശിക്കുന്നതു കൂടിയാണ് വായന. 'വായന' എന്ന കവിതയെ അപ്രകാരം നിരീക്ഷിക്കാം.

''നാനാവിധത്തില്‍

ലിപിക, ളവ്യക്തത-

പേറും പദങ്ങള്‍, വരികള്‍... ..

നിന്നെ വായിക്കുവാ-

നാകാതെയെന്നില്‍ നി-

ന്നെങ്ങോ ഞാനൂര്‍ന്നുപോയിട്ടും..'' (വായന) അതിന്നിടയിലും പൂര്‍ണ്ണതയിലേയ്ക്കുള്ള പ്രയാണത്തില്‍ താന്‍ തോല്‍ക്കുന്നത് തിരിച്ചറിയുന്നു. ഈ പരാജയപ്പേടി രചനകളുടെ ഉള്‍ജീവിതത്തില്‍ തുടിച്ചു നില്‍ക്കുന്നുണ്ട്. പ്രയത്‌നങ്ങള്‍ പൂര്‍ണ്ണമാക്കാന്‍ ഭ്രാന്തുപിടിച്ചോടുന്ന കവിയെ ഭയപ്പെടുത്തുന്നതും ഒരുതരത്തിലുള്ള പരാജയപ്പേടിയാണ്.

''കൂരിരുളപ്പടി-മാഞ്ഞു...''

''ഇന്നു ഞാന്‍ വായിക്കുന്നു

നിന്നെ ഞാനിന്ദ്രിയ

മെല്ലൊം തുറന്നുയിര്‍ക്കൊണ്ട്.'' 

ഇവിടെയാണെങ്കില്‍ ഭാവിപ്രതീക്ഷകള്‍ പൂര്‍ണ്ണത തേടുന്നതില്‍ വിജയം കണ്ടെത്തുകയും ചെയ്യുന്നുണ്ട്. 'മഴയുടെ കൃതികളി'ല്‍ കവി ആദിപ്രപഞ്ചത്തെ കുറിച്ചുള്ള ചിന്തകളില്‍ മുഴുകുന്നു. പ്രാകൃത കൈപ്പടയിലുള്ള ലിപിയുടെ ശക്തിയെ കുറിച്ച് ആശങ്കപ്പെടുന്നു. 

''പുരാതനഭാഷകള്‍-

കോറിയിടുമാ 

പഴഞ്ചന്‍ ലിപികളില്‍.'' എന്ന സൂചനയില്‍ ആദിപ്പഴമയുടെ ഗന്ധം പൊന്തിയുയരുന്നത് വായനക്കാര്‍ക്ക് തീര്‍ച്ചയായും ആസ്വദിക്കാനാകുന്നു. മഴ, വെറി എന്നിവ ഈ കവിതയില്‍ ദ്വന്ദഭാവം ചമയ്ക്കുന്നതിന്റെ സൗന്ദര്യം മനസ്സില്‍ ഓളമാകുന്നു.    

പ്രകടരീതിയില്‍ പ്രണയത്തിന്റെ തിരനോട്ടം ഈ സമാഹാരത്തിലെ കവിതകളില്‍ അപൂര്‍വ്വമാണ്. '1310' ല്‍ അന്ത്രുമാന്റെ മകള്‍ക്കും അതേ സംഖ്യ മാന്ത്രിക സംഖ്യയാകുന്നു. അതിന്റെ ഗുണിതങ്ങള്‍ എംബ്രോയിഡറിയായി അവള്‍ തുന്നിനീര്‍ത്തുന്നു. ഇതേരീതിയില്‍ കൂര്‍പ്പിലും പ്രണയം പ്രത്യക്ഷമാകുന്നത് നാനാവികാരങ്ങള്‍ സ്‌നേഹനൂലാല്‍ ആകര്‍ഷക രൂപങ്ങളാക്കി മാറ്റുന്ന എംബ്രോയിഡറി എന്ന കലാവൈഭവത്തെ കൂട്ടുപിടിച്ചാണ്. വാളോങ്ങി നില്‍ക്കും നിഴലുകള്‍ എന്ന കവിതയില്‍ മനുഷ്യരുടെ ഇടപെടലുകള്‍ നിമിത്തം പ്രണയം തകര്‍ത്തെറിയപ്പെടുന്നതിന്റെ സാക്ഷിപത്രമാണ്. 'പിക്‌റ്റോഗ്രാഫ്' (എഴുത്തുവിദ്യയുടെ ആദ്യരൂപം എന്നു ടിപ്പണി) എന്ന കവിതയില്‍ സ്ത്രീ സൗന്ദര്യത്തിന്റെ ആന്തരികഭാവും ഉള്‍പ്രണയ നിഗൂഢതകളുമാണ് ഭദ്രമാക്കിയിരിക്കുന്നത്. എഴുതുക, കവിത തിരുത്തുക, പ്രണയത്തെ ആവിഷ്‌കരിക്കുക ഇത്തരം സര്‍ഗ്ഗ ക്രിയകള്‍ ബാഹ്യപ്രകടനത്തിനുള്ളതല്ല എന്ന സന്ദേശവും നിഴലിടുന്നുണ്ട്. ഒടുവില്‍ എന്ന കവിതയില്‍ ഒളിപ്പിച്ചുവച്ച പ്രണയമുണ്ട്. 

''അതൊടുവില്‍ വിളറു, മടിമുടി

വാടിക്കുഴഞ്ഞുടന്‍

 കരിഞ്ഞുമണ്ണോടു ലയിക്കും.'' എന്ന നിതാന്ത സത്യവും അവതരിപ്പിച്ചിരിക്കുന്നു. 

തന്റെ കവിതകകളുടെ കാമ്പില്‍ തൊടാനാവാതെപോയ വായനക്കാരനെ കവിയിങ്ങനെയാണ് ആശ്വസിപ്പിച്ചിരിക്കുന്നത്. 

''ശങ്കവേണ്ട സുഹൃത്തേ.. 

ഈ ഭൂമി സ്വന്തമായി കറങ്ങുന്നുണ്ടൊപ്പമാ

വമ്പനര്‍ക്കനെ ചുറ്റുന്നുമുണ്ടതു

നല്ലപോലെ ഞാന്‍ നോക്കീട്ടൊരല്പവുമില്ല ഫീലീയെനിക്കും.. 

വിട്ടേയ്ക്കുക.'' താനും തന്റെ സര്‍ഗ്ഗലോകത്തിലെ അദ്ധ്വാനവും അതുവെറെയാണ് എന്നു സധൈര്യം കവി ഇവിടെ വ്യക്തമാക്കുന്നു. 


ക്ഷമിക്കണം എന്ന കവിതയില്‍ അജ്ഞതകളെ കുറിച്ചാണ് കവി ഉല്‍ക്കണ്ഠപ്പെടുത്.

''പിന്നിലത്രമേലാണ്ടൊരിരുള്‍ ഗുഹ-

തന്നെയാണെതോര്‍ക്കാതെയല്ല ഞാ-

നെന്നോ മിന്നിത്തെളിഞ്ഞ കാലങ്ങളെ

സംഭരിച്ചു പ്രകാശിച്ചു നിന്നത്.'' താന്‍ സധൈര്യം മുന്നോട്ടുണ്ടെന്നും ഇനിയും തനിക്ക് എഴുതാനുണ്ടെന്നുമുള്ള സൂചന

 ''തൂത്തൂതൂത്തേറെ ദൂരെയാട്ടീടീലും

തീര്‍ത്തൊഴിഞ്ഞു പോകില്ലതിന്‍ വാസ്തവം.'' എന്നു 'മണല്‍ത്തരി'യിലും തന്റെ സാന്നിധ്യത്തിന്റെ ആവശ്യകതയുടെ സൂചനയെ കുറിച്ചു പറയുന്നു.


ശുദ്ധഗ്രാമീണതയുടെ സംബലുകളാണ് വിവിധ കവിതകളിലെ ഈ പദങ്ങള്‍. ''മരിപ്പ്, ഹാല്‍, ഐക്കരനായര്‍, അണ്ടിക്കഞ്ഞി, മുനിഞ്ഞുകണ്ടു, പോയാറ, വെറി, മുശിട്, അലപ്പറക്കാരി..'' 


വീട്, ചെറിയ ഗ്രാമം, കുറച്ചു ഗ്രാമീണര്‍, ഗ്രാമെത്തരുവ് എവിടങ്ങളില്‍ ചുറ്റിക്കറങ്ങുന്ന കാവ്യപരിസരമാണ് അന്നുകണ്ട കിളിയുടെ മട്ടില്‍ തെളിഞ്ഞു നില്‍ക്കുന്നത് എന്നു പറയുന്നത് ഈ കാവ്യപ്രഞ്ചത്തെ സംബന്ധിച്ച് ഒരു കുറവേയല്ല. വ്യക്തികേന്ദ്രീകൃതമെങ്കിലും പ്രമേയങ്ങള്‍ മാനത്തേയ്ക്കും തൊടിയിലേയ്ക്കും അയല്‍പക്കങ്ങളിലേയ്ക്കും കണ്ണുകള്‍ നീട്ടുന്നുണ്ട്. അതിനാല്‍ വെറും മട്ടല്ല. അതിസങ്കീര്‍ണ്ണമായ വിഷയങ്ങളുടെ ഗൗരവാഖ്യാനമാണ് 'അന്നുകണ്ട കിളിയുടെ മട്ട് എന്ന സമാഹാരം എന്നു ചുരുക്കിപ്പറയാം. 


കവിത്തച്ചു തെളിഞ്ഞ പണിത്തരങ്ങള്‍ ദേശാഭിമാനി ഡോട്ട് കോം  4 എാപ്രില്‍ 2023

  ഡി സി പോര്‍ട്ടല്‍ 23 മേയ് 2023


2024, ജനുവരി 31, ബുധനാഴ്‌ച

കേട്ടതും കേള്‍ക്കാത്തതും പാതി


 ഒരു പ്രളയത്തിന്റെ ബാക്കി/ ശബ്ദതാരാവലി തീണ്ടാത്തവ


കല്ലാര്‍ ഗോപകുമാറിന്റെ കേട്ടതും കേള്‍ക്കാത്തതും പാതി എന്ന കവിതാസമാഹാരം കയ്പന്‍ ജീവിതത്തെ ചിരിയുമായി വിളക്കിച്ചേര്‍ത്ത ഒന്നാണ്. മൈത്രി ബുക്‌സ് പ്രസിദ്ധീകരിച്ച ഈ കവിതകള്‍ വായിച്ച് പൊട്ടിച്ചിരിക്കുകയല്ല. നെടുവീര്‍പ്പിനുള്ള സാധ്യതകളാണ് കൂടുതല്‍. 

തെല്ലും ക്ലിഷ്ടതയില്ലാത്ത പ്രമേയാവതരണം. നിഘണ്ടു സഹായമില്ലാതെ മനം നിറയ്ക്കുന്ന തരത്തില്‍ തെളിവാര്‍ന്നതാണ് കവിതകള്‍. സ്വാഭാവികമായി ഉരുത്തിരിഞ്ഞവയാണിവ. സമകാലിക ജീവിതപരിസരങ്ങളിലേയ്ക്ക് വിരല്‍ചൂണ്ടുന്നതിലൂടെ  നിരന്തരമായ വായനയും പഠനത്തിന്റയും ആഴം ഈ എഴുത്തിന്റെ ഉള്‍ക്കാമ്പ് പണിയാന്‍ കവിയെ സ്വാധീനിച്ചതായി തെളിയുന്നു. ഫിലോസഫിയുടെ ച'ട്ടക്കൂട്ടില്‍ സിമന്റു കുഴമ്പു ചേര്‍ത്തുവച്ച് പണിയുന്നതല്ല, മനസ്സില്‍ വിരിയുന്നതാണ് കവിതയെന്ന് കല്ലാര്‍ ഗോപകുമാറിന്റെ രചനകള്‍ സാക്ഷ്യപ്പെടുത്തുന്നു. അതിനാല്‍ ഈ കവിതകള്‍ വ്യാഖ്യാനിക്കാന്‍ ഇടനിലക്കാരന്റെ ആവശ്യമില്ല. കവിതക്കോട്ടയുടെ മതില്‍ക്കെട്ടുകള്‍ പൊളിക്കാന്‍ ശബ്ദതാരാവലിയും തേടേണ്ടതില്ല. ആര്‍ക്കും പ്രാപ്യമാണ് 'കേട്ടതും കേള്‍ക്കാത്തതും പാതി'യിലെ നൂറിനോടടുത്ത കവിതകള്‍.


''കാടു കണ്ടിട്ടെത്ര നാളായി?'' എന്നു കാട് എന്ന കവിതയില്‍ കവി ചോദിക്കുന്നുണ്ട്. അതുമാതിരി നൂറുകണക്കിനു കവിതാസമാഹാരങ്ങള്‍ക്കിടയില്‍ നല്ലൊരു കവിതാപുസ്തകം വായിച്ചിട്ട'് എത്രനാളായി എന്ന ചോദ്യത്തിനുത്തരമാണ് ഈ പുസ്തകം. ശരാശരി കേരളീയ സാഹചര്യങ്ങളിലൂടെ കടന്നുപോയ ഒരു പുരുഷായുസ്സ് താനനുഭവിച്ച ജീവീതാവസ്ഥകളെ സമകാലിക ബിംബസമേതം അവതരിപ്പിച്ചിരിക്കുകയാണ് ഇവിടെ. ജീവിതവുമായി ബന്ധിതമായ വിഷയവൈവിധ്യം ഈ സമാഹാരത്തെ ഉയര്‍ന്ന പടിയില്‍ പ്രതിഷ്ഠിക്കുന്നു. 

വിപ്ലവം, അധികാരരാഷ്ട്രീയം, ഉദേ്യാഗസ്ഥ അധികാരം,  മാധ്യമവിചാരണ, പഴമയും പുതുമകളും തമ്മിലുള്ള സംഘട്ടനം, കവിവിചാരണ, ആള്‍ദൈവങ്ങള്‍, ഫോക്‌ലോര്‍, വ്യാകരണം, ഐറ്റി,  മാര്‍ക്കറ്റ്, ദാമ്പത്യം അങ്ങനെ ഉപ്പുതൊട്ടു കര്‍പ്പൂരം വരെയുള്ള വിഷയങ്ങളാണ് ഇവയിലെ പ്രമേയങ്ങള്‍. അവ നിത്യവ്യവഹാരങ്ങളുമായി ചേര്‍ന്നു നില്‍ക്കുന്നു. കാലികവും ആവര്‍ത്തിക്കപ്പെടാത്തതുമായ ഈ വൈവിധ്യത്തില്‍ കാലം ഏറെ ചര്‍ച്ചചെയ്യുന്ന പരിസ്ഥിതി, സ്ത്രീ പീഡനങ്ങള്‍, പ്രണയം ഇവയും വിഷയമാകുന്നു. കോവിഡാനന്തര കാലം മായ്ചു കളഞ്ഞത് എന്തൊക്കെയാണ്? അത്തരത്തിലുള്ള അനേ്വഷണവുമുണ്ട്.


 കയ്ക്കുന്ന തമാശകള്‍ക്കിടയില്‍ പുതിയ പ്രതീക്ഷയാണ് തളിരിടുന്നത് ഇതിനുദാരഹരണമാണ് ക്വിറ്റ് ഇന്‍ഡ്യ. 

''ഞാനും ഞാനും പിന്നൊരു ഞാനും 

ഞാനും ചേര്‍ന്നാല്‍ 

നാനാത്വത്തിനേകത്വം അതു-

വേദാന്തപ്പൊരുളെന്നു കുരയ്ക്കും'' അങ്ങനെ സമകാലിക തത്വശാസ്ത്രം ഒഴുകിനിറയുന്നതും ഈ കവിതയില്‍ കാണാം. ഇതിനെ തമസ്‌കരിച്ചുകൊണ്ട് പുതിയ കാലത്തെ കവി പ്രതീക്ഷാപൂര്‍വ്വം കാത്തിരിക്കുന്നു.


കവി നിരന്തരം പുതുക്കു വായനയുടെ ലോകം 'നോട്ട'് ഒണ്‍ലി ബട്ട'് ആള്‍സോ'യില്‍ കാണുന്നത്. 

''കാലം മാറ്റും കഥ മാറ്റും നാം 

ആനന്ദിക്കുക സൈരന്ധ്രീ

ലൈനില്‍ മറയുക നീയേ സൈരന്ധ്രീ

വേഗം 'സൈന്‍ ഔട്ട'്' ആവുക നീയേ സൈരന്ധ്രീ..''

കയ്ക്കുന്ന ജീവിതത്തെ ഫലിതം കൊണ്ട് തൊട്ടെടുക്കാമെന്ന നിലപാട് സാധൂകരിക്കുന്ന കവിതകളാണ് കല്ലാര്‍ ഗോപന്റേത്. 

നഗരഹൃദയത്തിലും അന്നം തേടുന്ന ഒരു സാധാരണ പൗരന്റെ ജീവിതം, സ്വപ്നങ്ങള്‍ അവയെ എങ്ങനെ കഥകളിയുടെ മേളക്കൊഴുപ്പുചേര്‍ത്തു കൊണ്ട് പറയാം? എഫ്.ബി. വാട്ട്‌സാപ്പ് കാമനകളില്‍ നിന്നും 'വേഗം സൈന്‍ ഔട്ട് ആകുക   സൈരരന്ധ്രീ' കീചകവധത്തിനെ പിന്‍പറ്റി വറും കാലികമായ വിചാരണകള്‍ക്കപ്പുറത്താണ് പുതിയ ലോകമെന്ന സത്യത്തെയും വിഷയവത്ക്കരിക്കുന്നു.


ആ-ചാരത്തില്‍ എത്തുമ്പോള്‍ ഹാസ്യവിചാരണയാണ് തന്റെ ട്രേഡ് മാര്‍ക്ക് എന്ന നയം കല്ലാര്‍ ഗോപകുമാര്‍ വ്യക്തമാക്കുന്നു. ''ആചാരങ്ങള്‍ വിട്ടൊരു കളിയില്ല സാര്‍

ഞാനും ഈ വളഞ്ഞ മൂക്കോടെ 

അന്തസ്സായി .. ദിവംഗതനാവും സാര്‍'' എന്നാണ് പറയുന്നത്. 


സമകാലികമായ ഭാരതീയാവസ്ഥകള്‍ വാവാ സുരേഷിനെ വിളി എന്നതില്‍ കാണാം. രാഷ്ട്രീയം കൂട്ടിവായിക്കാന്‍ വെമ്പുന്നവര്‍ ഇതു കാണുക. കൊടുംപട്ടിണിയുടെ ഏഴാം നാള്‍ കവിതയില്‍ രാഷ്ട്രീയം എന്ത് എന്നതിനുത്തരമാകുന്നു. രാഷ്ട്രീയ വിമര്‍ശന വിധേയമല്ലാത്ത കവിത ഏതുണ്ട് ഈ സമാഹാരത്തില്‍?  

പരിണാമവാദത്തെ തമസ്‌ക്കരിക്കാന്‍ വെമ്പുന്ന കാലത്ത് പഴമയില്‍ തൂങ്ങി അതില്‍ത്തന്നെ നാശമടയാനുള്ള താല്പര്യമാണ് വായിക്കാന്‍ കഴിയുന്നത്. 

''കൊടും പട്ടിണിയുടെ ഏഴാം നാള്‍ വഴിയോരത്ത് കിടന്ന തേങ്ങയെടുത്ത 

മഹാപരാധിയെ ചിത്രവധപ്പെട്ടിയിലേറ്റി മരത്തില്‍ തൂക്കിയ നല്ലകാലം

 വീണ്ടും തിരിച്ചെത്തുമെന്ന് മലര്‍പ്പൊടി സ്വപ്നം കാണുവരാണോ..'' ശീര്‍ഷകമില്ലാത്ത കവിതയും ഇതുമായി ബന്ധിച്ച് വായിക്കാം. 

ഇതു സ്വപ്‌നങ്ങളുടെ ആവിഷ്‌കാരമാണ്. ഭാരതീയരുടെ പ്രതീക്ഷയെന്ന നഗ്നയാഥാര്‍ത്ഥ്യത്തെ കവി വിവിധ രൂപങ്ങളില്‍ അവതരിപ്പിക്കുന്നുണ്ട്



ചോദ്യകവിതകള്‍, ശീര്‍ഷകമില്ലാത്ത കവിതകള്‍ എന്നിവ കല്ലാര്‍ ഗോപകുമാറിന്റെ സവിശേഷ സംഭാവനകളായി എണ്ണാവുന്നതാണ്. 

ന്യൂജന്‍ രമണന്‍, വിര്‍ച്ച്വല്‍ ട്രീ, ഫസ്റ്റ് ലുക്ക് പോസ്റ്റര്‍, ലൈനില്‍ തുടരുക, സൈന്‍ഔട്ട'് എന്നിവ ശ്രദ്ധിക്കുക. കാലത്തിനൊത്ത് പുതുക്കുന്ന രചനാതന്ത്രം കവിയെ പുത്തനായി നിലനിര്‍ത്തുന്നു. അതേ സമയത്ത് തന്നെ നോട്ട'് ഒലി ബട്ട'് ആള്‍സോ, മന്ദാക്രാന്താ, നിപ്രസം ഉപ്രസം, ചേരുപടി ചേര്‍ക്കുക തുടങ്ങിയ പഴയപാഠങ്ങളും രചനകളില്‍ നിന്നും ഉപേക്ഷിക്കപ്പെടുന്നില്ല. താന്‍ പഴമയില്‍ വിളഞ്ഞ് കാലത്തിനോടൊത്ത് സഞ്ചരിക്കുന്നവനാണ്. ഈ പ്രമേയങ്ങളും പ്രയോഗങ്ങളും തെന്നയതിനു തെളിവ്. 

കവിത്രയം എന്ന സവിശേഷ രചന സമകാലിക സാഹിത്യ പ്രവണതകളെ പൊളിച്ചിടുന്നു. എഴുത്തുകാരനെ ആക്രാന്തം ആവേശിക്കുന്നത്. അവര്‍ ലക്ഷ്യമിടുന്ന ജ്ഞാനപീഠത്തെ കുറിച്ച്, എഴുത്തച്ഛന്‍ അവാര്‍ഡ് മോശമല്ല. അങ്ങനെ കവിയുടെ ചാട്ടവാര്‍ തൊടാത്തവര്‍ ആരുമില്ല.


'ചോദ്യകവിതകള്‍: ശീര്‍ഷകമില്ലാത്ത' ഇതില്‍  ഇരുപത്തിയൊന്‍പത് സവിശേഷ കവിതകളാണ് ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. ഇവയിലെ ചോദ്യങ്ങളും അവയ്ക്ക് കവി നല്‍കിയ ഉത്തരങ്ങളും വായനക്കാരനെ ഞെട്ടിക്കുന്ന ചിന്തകളാണ്. സാമൂഹ്യാവസ്ഥകളുടെ സൂചകങ്ങളായ ഇവ കറുത്ത ഫലിതം പേറുന്നു. എന്താണ് കേരളം എന്ന ചിന്ത ഈ കവിതകള്‍ നമുക്ക് മുന്നില്‍ വയ്ക്കുന്നു. സ്വയം വിമര്‍ശനം, രാഷ്ട്രീയ വിചാരണ ദൈവവിചാരണ, കാലവിചാരണ, ഫോക്‌ലോര്‍ പുനര്‍ചിന്തനം, ടെക്‌നോളജി വിചാരണ അങ്ങനെ ഈ കുറുങ്കവിതകളില്‍ ഒന്നുപോലും വായനക്കാരനെ തൊടാതെ പോകുന്നില്ല. കവിയുടെ വിശാലമായ നീരിക്ഷണ പാടവത്തിന് ഇവ തെളിവാണ്. 


2030 എന്തു സംഭവിക്കും? കാലപ്രവചനം പഴങ്കാല വര്‍ണ്ണനകള്‍ പോലെ കവിത്വം നിറഞ്ഞതാണ്. 

ലൈംഗികത, വര്‍ഗ്ഗീയത്, ദേശീയത, ചട്ടമ്പിത്തനത്തിന്റെ രാഷ്ട്രീയം തുടങ്ങിയ സല്‍ഫ്യൂരിക്ക്, ഹൈഡ്രോക്ലോറിക്, നൈട്രിക് അസിഡുകള്‍ക്കൊപ്പം ആവശ്യത്തിനു ഗന്ധകപ്പൊടിയും വിതറിയല്ല രചനകള്‍ തീര്‍ക്കേണ്ടത് എന്ന രചനാതത്വം വീണ്ടും വീണ്ടും വിളിച്ചു പറയുന്ന കവിതകളാണ് ഈ കവിയുടേത്. അത് കവിഹൃദയത്തില്‍ നിന്നും സ്വയമേവ ഒഴുകിവരേണ്ടതാണെും ഈ സമാഹാരം ഓര്‍മ്മപ്പെടുത്തുന്നു.


''തോന്നലുകളെ, മറുതോന്നലുകളുടെ കാലാള്‍പ്പട ഇറക്കിവെട്ടുന്ന കളി, പഴഞ്ചൊല്ലുകളെപ്പോലെ ഉറച്ചുപോയ തോന്നലുകളെ നാടിന്റെ പതിവ് ശീലങ്ങളെ, ബോധത്തിന്റെ അടിയാധാരങ്ങളെ ആക്രമിച്ചുകൊണ്ട് അതിന്റെ മറുമുഖം മിന്നിച്ചു കാണിക്കുന്ന ഒരു വിദ്യ കല്ലാര്‍ ഗോപകുമാറിന്റെ കവിതകളിലുണ്ട്. ചോദ്യരൂപേണയോ ഫലിതരൂപേണയോ ഈ പൊളിച്ചടുക്കല്‍ നടത്തിക്കൊണ്ടാണ് ഗോപന്റെ കവിതകള്‍ മുന്നേറുന്നത്'' അവതാരികയില്‍ ശ്രീ. അനില്‍ വേങ്കാട് അപ്രകാരം രേഖപ്പെടുത്തുന്നു. 

പൊളിച്ച് തോടുകളയാനില്ലാത്ത കവിതകളാണിവയെന്നു ചുരുക്കം. ചെറുതും വലതും തനിക്ക് ഏതുതരം കവിതയും വഴങ്ങും. കൃത്യമായ തെളിവാണ് കേട്ടതും കേള്‍ക്കാത്തതും പാതി എന്ന സമാഹാരം മുന്നില്‍ വയ്ക്കുന്നത്.


 

കഥച്ചെപ്പ്‌ Copyright © 2008-16 All Rights Reserved P K Sudhi