2009, ഫെബ്രുവരി 21, ശനിയാഴ്‌ച

മറുതള്ള


കൊച്ചൂട്ടാ, വടക്ക്‌ വശത്തേയ്‌ക്ക്‌ വാടാ. നെനക്ക്‌ കഞ്ഞിയെടുത്തു വച്ചിട്ട്‌ നേരമെത്‌റയായി. ആറിത്തണുത്തു. അല്ലെങ്കി ഇങ്ങോട്ട്‌ കൊണ്ടരാം. കൈ നനച്ച്‌ വന്നോ.

അവന്‍ മുഖം തിരിച്ചതുപോലുമില്ല. ഇറയത്തു നിന്ന ബന്ധക്കാരി അവന്റെ പ്‌റതികരണമില്ലായ്‌മയില്‍ താളം ചവിട്ടിത്തളര്‍ന്ന്‌ അകത്തേയ്‌ക്ക്‌ മറഞ്ഞു.

മാധവി അമ്മയുടെ നിലയറിയാന്‍ വന്ന പോത്തുകുറുപ്പ്‌ ഒരു പടികൂടി മുന്നേറി. നീ വാടാ കുഞ്ഞുകുട്ടാ. മുക്കിലെ കടേന്നൊരു കാലിച്ചായ കുടിക്കാം. അയാളവനെ ബലമായി പിടിച്ചെഴുന്നേല്‍പ്പിച്ചു കുറുപ്പിന്റെ കൈ അയഞ്ഞ്‌ അവന്‍ പിന്നെയും കുഴഞ്ഞിരിപ്പായി.

അവര്‌ പാടേ കെടപ്പായ മൊതല്‌ കൊച്ചൂട്ടനും അനക്കമില്ലാണ്‌ടായീ. വടക്കേപ്പുറത്ത്‌ പെണ്ണുങ്ങള്‍ അവനെപ്പറ്റി പറഞ്ഞു.

കഞ്ഞി കുടിക്കാന്‍ ഒരു പ്ലാവില കുനിഞ്ഞെടുക്കാന്‍ ഇന്നേവരെ തള്ളയവനെ സമ്മതിച്ചിട്ടില്ല. ഒരു പാളവെള്ളം കോരാനോ, കീറത്തുണി അലമ്പാനോ അവനിടയുണ്ടായിട്ടില്ല. തിന്നാനല്ലാതൊരു പണിം അവനറിഞ്ഞും കൂടാ. പോയ കുംഭത്തില്‍ മുപ്പത്തിരണ്ടു തികഞ്ഞു.

വെച്ചുവെളമ്പി എച്ചിലെടുത്ത്‌ തള്ളയവനെ കുഴിമടിയനാക്കി. മക്കളെ ഇങ്ങനെ പോക്കണംകെട്ടവരാക്കാമോ? വായു വലിച്ചു കെടക്കണ തള്ളപോയാ എവനാരെപ്പിടിച്ചു തിന്നും

നിര്‍ഗുണ പരബ്‌റഹ്മത്തെ കൊണ്ടെന്തരു കൊണം മച്ചമ്പി? മാധവി അമ്മയെ ഇറക്കിക്കിടത്താന്‍ കുളിപ്പിക്കാനെടുത്തപ്പോഴും, ദര്‍ഭ തിരയുമ്പോഴും, ഭസ്‌മം തൊടീപ്പിക്കുമ്പോഴും ബന്ധക്കാരാരും അവനെ തെരഞ്ഞില്ല.

ഒടുവില്‍ കുഞ്ഞുകുട്ടനു പ്‌റവേശിക്കേണ്ട നേരമെത്തി. കര്‍മ്മം ചെയ്യാന്‍ കൊച്ചുകുട്ടനെവിടെ? ഇവനെങ്ങോട്ടു മറഞ്ഞു? കിണറ്റിലുമില്ലല്ലോ.. തമാശ കുതിര്‍ന്ന ഉത്സാഹത്തോടെ അവര്‍ അവനെ കുളത്തിലും തെരഞ്ഞു.

പതിച്ചി നാരായണിക്കാണ്‌ രണ്ടാമതും കുഞ്ഞുകുട്ടനെ കാണാനുള്ള ഭാഗ്യമുണ്ടായത്‌. അതേ പേറ്റുമുറിയില്‍ മപ്പത്തിരണ്ടു വര്‍ഷം മുമ്പത്തെപ്പോലെ കൈകാലിളക്കി, വിറച്ചു വിറച്ചു അവന്‍ മറ്റൊരു ജീവിതം കാത്തു കിടന്നു.
 

കഥച്ചെപ്പ്‌ Copyright © 2008-16 All Rights Reserved P K Sudhi