2021, മേയ് 1, ശനിയാഴ്‌ച

തിരിവിലെ കാഴ്ചകള്‍



ചില തിരിവുകളില്‍ ചെല്ലുമ്പോള്‍ പുറകിലേയ്ക്ക് നോക്കാന്‍ പ്രേരണയുണ്ടാകുക സ്വാഭാവികമാണ്. പിന്‍വിളികള്‍ പഴയകാലത്തിലേയ്ക്കുള്ള അപ്രാപ്യ ക്ഷണമാണ്. നിരന്തര സംസര്‍ഗ്ഗത്തിലായിരുന്ന പാതയോരത്തെയൊരു കുഞ്ഞു മരം അത് വളര്‍ന്നിരിക്കുന്ന വിവരമറിയുന്നത് അത്തരമെരാരു തിരിഞ്ഞു നോട്ടത്തിലാണ്. 

പണ്ട് ഒരിക്കലൊരു കോരിച്ചൊരിയുന്ന മഴക്കാലത്ത് വലിയ ഗേറ്റിനു മുന്നില്‍ നിര്‍ത്തിയ ബസ്സിന്റെ പടുത തീര്‍ത്തും സാധാരണക്കാരനായ ഒരു യാത്രക്കാരന്‍ നീക്കി. ഓ. യൂണിവേഴ്‌സിറ്റി നീയങ്ങ് മുഴുത്തുപോയല്ലോ! തനി നാടന്‍മട്ടില്‍ അദ്ദേഹമതു പറഞ്ഞത് മറക്കവയ്യ! രണ്ടായിരത്തിയൊന്നാമാണ്ടില്‍ ഒരു ദിവസം പ്രിയദര്‍ശിനി കുന്നുകള്‍ വിട്ടതിനുശേഷം യൂണിവേഴ്‌സിറ്റി കാണാന്‍ ആണ്ടോടാണ്ടുള്ള ഓരോവരവിലും ഞാനതു തന്നെ മനസ്സില്‍ പറഞ്ഞുകൊണ്ടിരുന്നു. യൂണിവേഴ്‌സിറ്റി എപ്പോഴുമെപ്പോഴും നീയങ്ങ് മുഴുത്തു കൊഴുക്കുവാണല്ലോ. 

തുടക്കത്തിലത് വന്‍മരച്ചില്ലകള്‍ മാതിരി പലദിക്കുകളില്‍ വീശിക്കിടക്കുകയായിരുന്നു. ഞങ്ങളൊക്കെ ചേക്കേറിയത് ചെറുവാണ്ടൂര്‍ ക്യാമ്പസ്സിലെ യൂണിവേഴ്‌സിറ്റി ലൈബ്രറിയിലായിരുന്നു. അതൊരു അതീവ കൗതുക ലോകമായിരുന്നു. ഗാന്ധിജി യൂണിവേഴ്‌സിറ്റി, മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റിയായി പേരു മാറിയിട്ടേയുണ്ടായിരുന്നുള്ളു. സ്‌കൂള്‍ ഓഫ് കെമിക്കല്‍ സയന്‍സ്, സ്‌കൂള്‍ ഓഫ് മെറ്റീരിയല്‍ സയന്‍സ്.. എന്നിങ്ങനെ ഡിപ്പാര്‍ട്ടുമെന്റു നാമങ്ങളിലെ സ്‌കൂള്‍ സാന്നിധ്യം, ഏതു കറിയിലും കോവയ്ക്ക ചേര്‍ക്കാമെന്ന ലൂക്കാച്ചേട്ടന്‍ വിളമ്പിയ പുതിയ കൗതുക പാഠങ്ങള്‍. പോരാത്തതിന് ആ ലോകത്തിലേയ്ക്ക് വിശ്വമാതാ ആഡിറ്റോറിയത്തില്‍ നിന്നും അതിരമ്പുഴയിലെ മെയിനാപ്പീസിലെ തകരക്കൂര മുറികളില്‍ നിന്നും പുല്ലരിക്കുന്നില്‍ നിന്നും വലിയവലിയ വര്‍ത്തമാനങ്ങള്‍ മിനിബസ്സിറങ്ങി വന്നുകൊണ്ടിരുന്നു. പുത്തന്‍പുരക്കലച്ചന്റെ ചെറുവാണ്ടൂരിലെ ആ വലിയ കെട്ടിടസമുച്ഛയം. അത് സോണിയാ ദൂഗലെഴുതി കെ.ജി. വിശ്വഭംരദാസ് വിവര്‍ത്തനം ചെയ്ത 'കന്യാവാണിഭക്കാരി'ല്‍ പരാമര്‍ശിതമായിരുന്നു. ആ പുസ്തകവും വായിച്ചാണ് ലൈബ്രറിപ്പണികള്‍ ചെയ്തു തുടങ്ങിയത്. കാലവും സ്ഥലവും ഒരുമിച്ച് സംഗമിക്കുന്ന ഒരു കുസൃതി. 

കാഴ്കള്‍ മാത്രമായിരുന്നില്ല. ഓരോ സഹപ്രവര്‍ത്തകനെയും ഉറ്റബന്ധുകൂടിയാക്കി മാറ്റുന്ന ഒരു മാജിക് യൂണിവേഴ്‌സിറ്റിയ്ക്കുണ്ടായിരുന്നു. വിവിധ സര്‍വ്വീസ് സംഘങ്ങള്‍, സംസ്‌കാര, കുട്ടികളുടേതടക്കം ചെറുകൂട്ടായ്മകള്‍, ടേസ്റ്റകളനുസരിച്ചു ക്രിക്കറ്റു ക്ലബ്ബുമാതിരിയുള്ള മറ്റു കൂടലുകള്‍. അതൊക്കെ പെറുക്കിയെടുത്തും മനസ്സില്‍ നിറച്ചും അവിടെ ജോലിചെയ്ത ആ പന്ത്രണ്ടാണ്ടുകളിലൂടെ ഒരു ജീവിതത്തിനാവശ്യമായ സമ്പത്ത് ഞാന്‍ നേടി.

വാടക മുറികളില്‍ അന്നത്തെ രാത്രികളില്‍ പുരാണം പറച്ചിലുകള്‍ കൊണ്ടു നിറഞ്ഞു. കായങ്കുളത്തും അന്തിക്കാട്ടും മാളയിലും നായരമ്പലത്തു നിന്നും ജീവിതാനുഭവ മഹാഭാരതങ്ങള്‍ അതിനുള്ളില്‍ നിറഞ്ഞാടി. എന്നുമെന്നും സാഹിത്യക്യാമ്പിലായിരുന്നു താമസമെന്ന തോന്നല്‍ പടര്‍ത്തിയവരായിരുന്നു സഹതാമസക്കാര്‍. വായനയും വര്‍ത്തമാനങ്ങളും മുന്നൂറ്റി അറുപത്തിയഞ്ചു ദിവസങ്ങളിലും തുടര്‍ന്നു. ഋതുക്കള്‍ മറുന്നതുപോലെ കഥകളും താമസക്കാരയ വ്യക്തികളും മാറിക്കൊണ്ടിരുന്നുവെന്നു മാത്രം. രാഷ്ടീയവും ജീവിതവും സാഹിത്യവും ഉത്സവങ്ങളും യാത്രകളും നിറയുന്ന കാലം. മലയാള നാട്ടിലെ വിവിധ സംസ്‌കാരിക ധാരകളുടെ വാഹകരായ അവരെന്നെ ചേര്‍ത്തു പിടിച്ചു. എഴുതാന്‍ നിരന്തരം പറഞ്ഞുകൊണ്ടിരുന്നു. 

എണ്‍പതു ശതമാനവും ചെറുപ്പക്കാരുടെ ഒരു കൂട്ടമായിരുന്നു അക്കാലത്ത് മഹാത്മാഗാന്ധി സര്‍വ്വകലാശാല. കേരളാ യൂണിവേഴ്‌സിറ്റിയില്‍ വന്ന മുതിര്‍ന്നവരും ചെറുപ്പക്കാരായി പെരുമാറി. ചെറുവാണ്ടൂര്‍ വിട്ട'് പ്രിയദര്‍ശിനി കുന്നുകളില്‍ യൂണിവേഴ്‌സിറ്റി ലൈബ്രറിയുമായി ചേക്കേറുമ്പോള്‍ ആരും അപരിചിതരല്ലാത്ത ലോകമായി അതുമാറി. യൂണിവേഴ്‌സിറ്റി ലൈബ്രറി വിട്ട'് സ്‌കൂള്‍ ഓഫ് ലെറ്റേഴ്‌സില്‍ ചേക്കപിടിച്ച മറ്റൊരു കാലം. അവിടെ കടിവെള്ളത്തിലും വായുവില്‍ പോലും എഴുത്തും സിനിമയും നാടകവും മറ്റുകലാരൂപങ്ങളും കലര്‍ന്നിരുന്നു. നാടക കൂട്ടായ്മകള്‍ നല്‍കിയ മറ്റൊരു കൂട്ടം ജീവിതാനുഭവങ്ങള്‍. പണിയാലകള്‍ പുതുക്കാന്‍ ഇതുപോലെ ജീവിതത്തില്‍ മറ്റൊരു അവസരം എനിക്ക് കിട്ടിയില്ല. അതൊക്കെ ഒന്നില്ലാതെ കൈവിട്ടുപോകാതിരിക്കാനും അയവിറക്കാനുമായി ഞാന്‍ വര്‍ഷാവര്‍ഷം മലകയറിക്കൊണ്ടിരുന്നു..

ജീവിതം വഴിമുട്ടുമ്പോള്‍ സംഘബോധം എങ്ങനെയതിനെ കൈകാര്യം ചെയ്തു? അന്ന് യൂണിവേഴ്‌സിറ്റി ജീവിതത്തിന്നിടയില്‍ കണ്ടതിനപ്പുറത്തുള്ള് ഒരു ബദല്‍ പാഠം പില്‍ക്കാല സര്‍വ്വീസ് കാലത്ത് ലഭിച്ചതേയില്ല. ജീവനക്കാര്‍ക്കായി സഹായ ഫണ്ടുകള്‍ പിരിച്ചെടുക്കുമ്പോള്‍ രാഷ്ട്രീയം കല്ലുകടിയായില്ല. ക്യാമ്പസ്സിലെ വിദ്യാര്‍ത്ഥികള്‍ നല്‍കുന്ന താങ്ങിനെ കുറിച്ചുള്ള പാഠങ്ങള്‍ മറക്കവയ്യ. കലാശാലാ പ്രണയങ്ങളുടെ ഭാഷയും വൈവിധ്യമാര്‍ന്ന കോണളവുകളും, കുട്ടികള്‍ മാത്രം വളരുന്നു എന്നതും ഒരു യൂണിവേഴ്‌സിറ്റി അറിവാണ്. അവര്‍ രാജ്യരാജ്യാന്തരം ലാബുകളിലും വിദ്യാലയങ്ങളിലും പത്രസ്ഥപനങ്ങളിലുമായി ലോകത്തിന്റെ ഭാവി ചമച്ചുകൊണ്ടിരിക്കുന്നു എതും യൂണിവേഴ്‌സിറ്റി ഓര്‍മ്മ നിറവാണ്.  

ചിരിച്ചും വര്‍ത്തമാനം പറഞ്ഞുമിരുന്ന് ചായയും കുടിച്ചിറങ്ങിപ്പോയ ആള്‍ ഒന്നും പറയാതെ പോയത് പരിഭ്രമമുണ്ടാക്കി. ചെറുവാണ്ടൂരില്‍ ആദ്യമായി കണ്ട സഹചരന്റെ വേര്‍പാട് സണ്ണി ആന്‍ഡ്രൂസ്സ് സാറിന്റേതായിരുന്നു. ബഹുമാന്യ ലൈബ്രേറിയന്മാരായ സുകുമാരന്‍നായര്‍, രവീന്ദ്രനാഥന്‍ നായര്‍ എന്നീ വേര്‍പാടുകളില്‍ തുടങ്ങി ആ മഹാവൃക്ഷത്തിലെ ഇലകള്‍ പൊഴിയുന്ന ഒരു കാലമെത്തിയിരിക്കുന്നു. അറിയാന്‍ കഴിഞ്ഞ അവസാനത്തെ യാത്ര ഗോപീമോഹന്റേതായിരുന്നു. അദ്ദേഹവും ഞാനുമായുള്ള ബന്ധം മിലരേപയുടെ പുസ്തകത്തിലൂടെയായിരുന്നു. രാജീവ് സാറിന്റെയും വിനയചന്ദ്രന്‍ സാറിന്റെയും ചേതനാരഹിതമായ ദേഹം കണ്ടത് തിരുവനന്തപുരത്തു വച്ച്. സതീഷ് ബാബു, ഓമല്ലൂര്‍ രാജീവ്..

'ഇന്നസന്റ് എരന്ത്രീന'യെ വീണ്ടും വായിക്കാനായി എടുക്കുമ്പോള്‍ ഓര്‍ക്കുന്നത് അതെനിക്ക് ആദ്യമായി തന്ന വേണുമേനോന്‍ ചിരിച്ച് മുന്നില്‍ വരുന്നതാണ്. മാര്‍ക്കേസുമായി ബന്ധമുള്ള മറ്റൊരു വേര്‍പാട് ഉണ്ണിക്കൃഷ്ണന്‍ സാറിന്റെത്. കോളറാക്കാലത്തെ പ്രണയത്തിലെ ആദ്യവിവര്‍ത്തിത വാക്യവുമായുള്ള ആ വരവ് ലെറ്റേഴ്‌സ് മുറ്റത്തിലെ ചരല്‍മണല്‍ ഉലയുന്ന ഒച്ചസഹിതം ഇപ്പോഴും കാണാന്‍ കഴിയുന്നു. 

അതിനാല്‍ എന്റെ യൗവനമെത് എം.ജി. യൂണിവേഴ്‌സിറ്റിയാകുന്നു. അതിങ്ങനെ നിര്‍ബാധം ഒഴുകിക്കൊണ്ടിരിക്കുന്നു. ശമ്പളത്തിനുമപ്പുറത്ത് അതു നല്‍കിയ സമ്പത്തുകള്‍ എങ്ങനെയാണ് പാറ്റിപ്പെറുക്കി പ്രദര്‍ശിപ്പിക്കുക? 


Follow through: Souvenir 2020.

 Mahatma Gandhi University Staff Cricket Club, 


2021, ജനുവരി 22, വെള്ളിയാഴ്‌ച

ലേറ്റേഴ്‌സിലെ ഗന്ധര്‍വ്വന്‍


 ലേറ്റേഴ്‌സിലെ ഗന്ധര്‍വ്വന്‍

  

തൊണ്ണൂറുകളുടെ തുടക്കത്തില്‍ സ്‌കൂള്‍ ഓഫ് സ്‌കൂള്‍ ഓഫ് ലേറ്റേഴ്‌സില്‍ റീഡറായിട്ടാണ് വിനയചന്ദ്രന്‍ സാറ് മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റിയില്‍ ചേര്‍ന്നത്. നരേന്ദ്രപ്രസാദ്, ഡോ. എന്‍. എന്‍. മൂസ്സത്. ഡോ. വി. സി. ഹാരിസ്സ്, ഡോ. പി.പി. രവീന്ദ്രന്‍, പി. ബാലചന്ദ്രന്‍, ഡോ. കെ.എം. കൃഷ്ണന്‍ എന്നിവരുടെ പ്രതിഭാസ്ഫുരണങ്ങള്‍ ഡിപ്പാര്‍ട്ടുമെന്റില്‍ നിറഞ്ഞു നിന്നിരുന്ന കാലം. അടുത്ത മുറിയിലിരുന്ന ഒ.വി. ഉഷ അച്ചടിവിഭാഗത്തെ നയിച്ചു. യൂണിവേഴ്‌സിറ്റിയിലെ സംസ്‌കാരിക വിഭാഗമായ 'പ്രാസാരംഗ'ത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് വി.കെ. ഉണ്ണിക്കൃഷ്ണനും ഇടയ്ക്കിടെ അവിടെയെത്തിയിരുന്നു. നരേന്ദ്രപ്രസാദ് ലീവില്‍പോയ ദീര്‍ഘമായ കാലയളവില്‍ വിനയചന്ദ്രന്‍ ഡിപ്പാര്‍ട്ടുമെന്റിന്റെ റീഡര്‍-ഇന്‍-ചാര്‍ജ്ജ് ആയി മാറി. അതിരമ്പുഴിലെ മറ്റം കവലയിലെ ഹസ്സന്‍മന്‍സില്‍ എന്ന വലിയ കെട്ടിടത്തിലാണ് സ്‌കൂള്‍ ഓഫ് ലേറ്റേഴ്‌സ് അക്കാലത്ത് പ്രവര്‍ത്തിച്ചിരുന്നത്. 


ഡിപ്പാര്‍ട്ടുമെന്റിനെ കുറിച്ച് അതിശയോക്തി നിറഞ്ഞ കഥകളായിരുന്നു യൂണിവേഴ്‌സിറ്റിയില്‍ പരന്നിരുന്നത്. ഹസ്സന്‍മന്‍സില്‍ എന്ന ബംഗ്‌ളാവ് അതിന്റെ പ്രൗഡിയും പഴക്കവും കൊണ്ട് എല്ലാത്തരം വെറും പറച്ചിലുകള്‍ക്കും നിഗൂഢതയുടെ പരിവേഷം ചാര്‍ത്തിക്കൊടുത്തങ്ങനെ നിന്നു. ഹസ്സന്‍മന്‍സിലില്‍ ദീര്‍ഘകാലം തങ്ങിയിരുന്ന സൂഫിയും മച്ചില്‍ ഉറങ്ങുന്നു എന്നു കരുതുന്ന ജിന്നുകളും ഈ കഥകളിലെ നായികാ നായകന്മാരായി. വിനയചന്ദ്രന്റെ വേഷവും ഉണ്ടക്കണ്ണുകളും ചുറ്റിക്കെട്ടിയ മുടിയും ശബ്ദപ്പൊലിമയും എല്ലാപേരില്‍ നിന്നും അകന്നുള്ള നടപ്പും സ്‌കൂള്‍ ഓഫ് ലേറ്റേഴ്‌സിന്റെ പരിവേഷത്തിന് അധിക മേമ്പൊടി ചാര്‍ത്തിക്കൊടുത്തു.

1993 സെപ്തംബര്‍ മാസം മുതലാണ് കവിയുടെ കൂടെ ജോലി ചെയ്യാനുള്ള അവസരം എനിക്കു കി്ട്ടിയത്. അത്തവണത്തെ തുലാമഴ കണ്ടിരിക്കു കവിയെക്കുറിച്ചുള്ളതാണ് തുടുത്തു നില്‍ക്കുന്ന എന്റെ ആദ്യോര്‍മ്മ. ഹസ്സന്‍മന്‍സിലിന്റെ വലിയ വരാന്തകളിലും വിശാലമായ മുറികളിലും ഇരുന്നാല്‍ ചരല്‍ മുറ്റത്തും കിഴക്ക് പറമ്പിലും അതിനപ്പുറത്തെ പാഴ്പ്പാടങ്ങളിലും ചിതറിയും ചെരിഞ്ഞും വീഴുന്ന മഴയുടെ വിവിധ രീതിയിലുള്ള പെയ്ത്തനുഭവങ്ങള്‍ കിട്ടും. 

കോട്ടയത്തെ കച്ചവടപ്രമാണിയായിരുന്ന ഹസ്സന്‍ റാവുത്തറുടേതായിരുന്നു ആ മന്ദിരം. സ്‌കൂള്‍ ഓഫ് ലെറ്റേഴ്‌സ് പ്രവര്‍ത്തിച്ച കുറച്ചുകാലത്തേയ്ക്ക് കവികളെയും കലാകാരന്മാരെയും ചേര്‍ത്തുപിടിക്കാനുള്ള ഭാഗ്യം ആ കെട്ടിടത്തിനുണ്ടായി. വിശാലമായ ആ തളത്തില്‍ അരങ്ങേറിയ വൈവിധ്യമാര്‍ന്ന സര്‍ഗ്ഗത്മക പ്രകടനങ്ങള്‍ക്ക് പിന്നില്‍ വിനയചന്ദ്രന്‍ സ്ഫര്‍ശവും കൂടിയുണ്ട്. 

മലയാളം, ഇംഗ്ലീഷ്, നാടകം, സിനിമാ പഠനം, താരതമ്യസാഹിത്യം എന്നിവകളില്‍ എം.എ. എം.ഫില്‍. പി.എച്ച്.ഡി. എന്നിങ്ങനെ ചി'ട്ടപ്പടിയുള്ള പഠനത്തില്‍ ഒതുങ്ങാതെ സകല കലാപഠനമായിരുന്നു ലെറ്റേഴ്‌സില്‍ നടന്നിരുന്നത്. കവിയരങ്ങും നാടകാവതരണങ്ങളും ശില്പശാലകളും ഹസ്സന്‍മന്‍സിലിന് കലാശാലയുടെ ഭാവം നല്‍കിയി. ജി. ശങ്കരപ്പിള്ള, നരേന്ദ്രപ്രസാദ് എന്നിവരുടെ പ്രവര്‍ത്തനത്തുടര്‍ച്ച സ്‌കൂള്‍ ഓഫ് ലേറ്റേഴ്‌സ് വിനയചന്ദ്രന്‍ സാറിന്റെ കാലത്തും നിലനിര്‍ത്തി.

 കോട്ടയത്ത് എത്തുന്ന എഴുത്തുകാര്‍ വിനയചന്ദ്രന്‍ സൗഹൃദത്താല്‍ ആകൃഷ്ടരായി സ്‌കൂള്‍  ഓഫ് ലെറ്റേഴ്‌സില്‍ വിരുന്നുവന്നു. ആ മന്‍സിലിന്റെ താഴത്തെയും മുകള്‍ നിലയിലെയും ഹാളുകളില്‍ അവര്‍ കവിത ചൊല്ലി. വിവിധങ്ങളായ വിഷയങ്ങളെ കുറിച്ച് സംസാരിച്ചു. ചില ക്ലാസ്സുകള്‍ മാതളനാരകം തുടുത്ത പറമ്പുകളിലേയ്ക്ക് നീണ്ടു. വിദ്യാര്‍ത്ഥികളും അധ്യാപകരും സദസ്യരായി. ഹസ്സന്‍ മന്‍സിലിന്റെ മച്ചില്‍ ഉറങ്ങു ജിന്നുകള്‍ അപ്പോഴുണ്ടായ ശബ്ദപ്പകര്‍ച്ചയില്‍ ഒരു നിമിഷം ഞെട്ടിയുണര്‍ന്നു. അവരും കഥകളി മുദ്രകള്‍ കണ്ടു. ഒപ്പം ചേര്‍ന്നു കവിതകള്‍ ചൊല്ലി. കഥകളിയാട്ടക്കാര്‍ക്കൊപ്പം ചുവടുകള്‍ വച്ചു. ഡിപ്പാര്‍ട്ടുമെന്റില്‍ പരിപാടികള്‍ നടക്കുന്നത് കേട്ടറിഞ്ഞ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും സഹൃദയര്‍ എത്തുമായിരുന്നു. വലിയ മുറികളെങ്കിലും അവ നിറഞ്ഞു തുളുമ്പി.

സര്‍ഗ്ഗാത്മകനായ മേധാവിയുടെ കാലത്ത് ഡിപ്പാര്‍മെന്റില്‍ വൈവിധ്യമായ കലാപരിപാടികള്‍ നടന്നു. വൈവിധ്യമാര്‍ ശില്പശാലകളും സംവാദ സദസ്സുകളിലൂടെയും നവകലാദര്‍ശനം പരത്താന്‍ കവിക്ക് കഴിഞ്ഞു. തകഴി ശിവശങ്കരപ്പിള്ള, പൊന്‍കുന്നം വര്‍ക്കി, എം.ടി. വാസുദേവന്‍ നായര്‍, അയ്യപ്പപ്പണിക്കര്‍, എന്‍.പി. മുഹമ്മദ്, എം.കെ.സാനു, മേതില്‍, സക്കറിയ എന്നിവര്‍ അതില്‍പ്പെടു ചുരക്കം ചിലരാണ്. ലെറ്റേഴ്‌സില്‍ സ്ഥാപിച്ച ബഷീര്‍ ചെയറില്‍ ആര്‍.ഇ. ആഷറും ജയന്തമഹാപാത്രയയും സാരഥ്യം വഹിച്ചു. 

എന്നാലും ഓഫീസ് ഭരണവും റിസര്‍ച്ചുഗൈഡു പണിയുമായി പലപ്പോഴും കവി പൊരുത്തപ്പെടാതെ മാറി നിന്നിരുന്നു. സാഹിത്യം ജീവിതമാക്കിയവര്‍ എങ്ങനെയാണ് ഓഫീസ് ഭരിക്കുന്നത്? നാട്യങ്ങളുടെ കാലത്തിലൂടെയും കവി കടന്നുപോയി.


വായനയും പുസ്തകങ്ങളും


ഒരു ആയുസ്സു മുഴുവനും വായിക്കാനുള്ള പുസ്തകങ്ങള്‍ എനിക്ക് സ്വന്തമായി ഉണ്ടെന്നു വിനയചന്ദ്രന്‍ അഭിമാനിച്ചിരുന്നു. 

സ്ഥാവര ജംഗമ വസ്തുക്കളില്‍ തന്റെ ഗ്രന്ഥശേഖരത്തെച്ചൊല്ലി മാത്രമാണ് വിനയചന്ദ്രന്‍സാര്‍ വേവലാതിപ്പെട്ടിരുന്നത്. സംഗീത കാസറ്റുകളും പുസ്തങ്ങളും കൈമറിഞ്ഞാലുണ്ടാകുന്ന അപകടത്തെ കുറിച്ച് കവിയെപ്പോഴും ആശങ്കപ്പെട്ടിരുന്നു. വിനയചന്ദ്രന്റെ ഏറ്റവും വലിയ കരുതല്‍ തന്റെ പുസ്തങ്ങള്‍ നഷ്ടപ്പെടാതിരിക്കാന്‍ വേണ്ടിയുള്ളതായിരുന്നു. 

നീണ്ട അവധികള്‍ കഴിഞ്ഞ് കവി തിരികെയെത്തുമ്പോള്‍ തപാലാപ്പീസില്‍ വന്നു കൂടിയ ഉരുപ്പടികള്‍ ചാക്കുകളിലായിരുന്നു താമസസ്ഥലത്തേയ്ക്ക് എത്തിയത്. പത്രമാസികളാണവയില്‍ മുഖ്യം. വിളവെടുപ്പിനു ശേഷം കൃഷിക്കാരന്റെ മുറ്റത്ത് ധാന്യക്കുമ്പാരം കുമിയുന്നതു മാതിരി അവ മുറികളില്‍ വന്നു നിറഞ്ഞു. അതിവിശാലമായ മലയാള മണ്ണിലെ വൈവിദ്ധ്യങ്ങളായ കായകനികള്‍ നിറഞ്ഞ പത്രികകള്‍.

അമേരിക്കന്‍ സഞ്ചാരം കഴിഞ്ഞു വന്ന കവിയുടെ  പെട്ടികള്‍ നിറയെ പുസ്തകങ്ങളും കാസറ്റുകളുമായിരുന്നു ഉണ്ടായിരുന്നത്. ഏതൊക്കെയാണ് തന്റെ പുതിയ സമ്പാദ്യങ്ങള്‍. അവയെ കുറിച്ച് മറ്റാരോടും പറയരുത് എന്ന നിഷ്‌കര്‍ഷയോടെയാണ് അതൊക്കെ തുറന്നു കാണിക്കാന്‍ താല്പര്യപ്പെട്ടത്. 

അക്കാലത്ത് അതിരമ്പുഴ കള്ളന്മാരുടെ മേച്ചില്‍ സ്ഥലമായിരുന്നു. പ്രതേ്യകിച്ചും മഴക്കാലത്ത്. വീടുകളില്‍ കള്ളന്‍ കയറുന്ന വാര്‍ത്തകളായിരുന്നു നാട്ടുവര്‍ത്തമാനങ്ങളില്‍ മുഖ്യമായത്. ഒന്നും എടുക്കാനില്ല എന്നറിഞ്ഞിട്ടും സ്‌കൂള്‍ ഓഫ് ലേറ്റേഴ്‌സിന്റെ മുറികളില്‍ ഇടയ്ക്കിടെയൊരുവന്‍ വിസിറ്റു നടത്തിയിരുന്നു. അലമാരിയിലെ പുസ്തകങ്ങള്‍ താഴെ വാരിയിടുന്ന കുസ്ൃതിക്കാരന്‍.  അമേരിക്കന്‍ സന്ദര്‍ശനത്തിന്നിടയില്‍ ചിക്കാഗോയില്‍ നിന്നും ന്യൂയോര്‍ക്കിലേയ്ക്ക് വിനയചന്ദ്രന്‍ പറന്നു കൊണ്ടിരുന്നു. അതേയവസരത്ത് കവിയുടെ വീട്ടില്‍ കള്ളന്‍ കയറി. പാവം കള്ളന്‍! പുസ്തകക്കൂമ്പാരങ്ങളും തറയില്‍ കൂനകൂട്ടിയ മാസികളും കണ്ടയാള്‍ അന്തം വിട്ടിരിക്കും. ''ഇതെന്നാ ജാതി മനുഷ്യന്‍''? എന്നു കള്ളന്‍ തീര്‍ച്ചയായും പറഞ്ഞിരിക്കും.

വായന കൊണ്ട് അതിസമ്പനായിരുന്നു വിനയചന്ദ്രന്‍. അപൂര്‍വ്വമായി മാത്രം ഒരു ലൈബ്രേറിയന് ലഭിക്കുന്ന നല്ല വായനക്കാരന്‍.

കവിതയില്‍ മാത്രം ഒതുങ്ങുന്നതായിരുന്നില്ല സാറിന്റെ വായനാലോകം. ആ രചനകള്‍ക്ക് കവിയെ പ്രാപ്തനാക്കിയത് അറ്റവും അന്തവുമില്ലാത്ത ആഴത്തിലും പരപ്പിലുമുള്ള വായനാശീലമായിരുന്നു. സര്‍ഗ്ഗാത്മക കൃതികള്‍ മുതല്‍ സാഹിത്യ സിദ്ധാന്തങ്ങള്‍ വരെയതിലുള്‍പ്പെട്ടു. ചിത്രമെഴുത്ത്, നാടകം, സിനിമ എന്നിവയെ സംബന്ധിക്കുന്ന ഗ്രന്ഥങ്ങളെയും ആസ്വാദനത്തില്‍ നിന്നും ഒഴിവാക്കപ്പെട്ടിരുന്നില്ല. മുന്നില്‍ വന്ന ഏതു പുസ്തവും തൊട്ടുപോകാന്‍ കിട്ടിയ അവസരങ്ങള്‍ വിനയചന്ദ്രന്‍ ഒഴിവാക്കിയില്ല. ഒരു വിഷയവും അദ്ദേഹത്തിനന്യമായിരുന്നില്ല. 

പുതിയ പുസ്തങ്ങളുടെ ഓരോ കെട്ടും പൊട്ടിക്കുന്നതു കാത്ത് വിനയചന്ദ്രന്‍ സാര്‍ ലൈബ്രറിയില്‍ നിന്നു. മറ്റാരും തൊടുതിനു മുമ്പ് ആദ്യം വായിക്കാനുള്ള കൊതി. കാടിനോടും പ്രകൃതിയോടും യാത്രയോടുമുള്ള അതേ പ്രണയം തെന്നയായിരുന്നു വായനയിലും പ്രകടിപ്പിച്ചിരുന്നത്. അതിന്റെ ആഴവും പരപ്പും അദ്ദേഹത്തിന്റെ പ്രവര്‍ത്തികളില്‍ മുഴുവനും പ്രകടമായി. ക്ലാസ്സുകളിലും വിനയചന്ദ്രന്‍ ഒഴുകിപ്പരന്നു പോകുന്നത് ഒളിച്ചു നിന്ന് കേള്‍ക്കാനുള്ള അവസം എനിക്ക് ധാരാളമുണ്ടായി.  മണല്‍ത്തരികളില്‍ നിന്നും ഉര്‍ജ്ജമെടുത്ത് ആ സിലബസ്സ് വിശ്വാകാശത്തോളമുയര്‍ന്നു.

എല്ലാം നരന്തരം മായുക എന്ന പ്രമാണമുള്ള ഈ മണ്ണിലി് അതിരമ്പുഴയിലെ ഹസ്സന്‍മന്‍സില്‍ എന്ന വലിയ കെട്ടിടമില്ല. അതുപോലെ അവിടെ ഗന്ധര്‍വ്വ ജന്മമെടുത്ത കവിയും, അവരെല്ലാം തന്റെ വീഥികളിലേയ്ക്ക് ഇറങ്ങി മറഞ്ഞിരിക്കുന്നു.


മാതൃഭൂമി വാരാന്തപ്പതിപ്പ് 9.2.2014


 

കഥച്ചെപ്പ്‌ Copyright © 2008-16 All Rights Reserved P K Sudhi