2014, ഡിസംബർ 31, ബുധനാഴ്‌ച

വലിയപിതാവിന്റെ മരണം



''പ്രൊഫ. ഈച്ചരവാരിയര്‍ ഇന്നു രാവിലെ അന്തരിച്ചു.
ഇദ്ദേഹത്തിന്റെ ആത്മകഥയായ ഒരച്ഛന്റെ ഓര്‍മ്മക്കുറിപ്പുകള്‍ക്ക് കേരള സാഹിത്യ അക്കാദമി അവാര്‍ഡു ലഭിച്ചു. എാറെക്കാലം വാര്‍ത്തകളില്‍ നിറഞ്ഞു നിന്നിരുന്ന ആളായിരുന്നു. അടിയന്തിരാവസ്ഥയില്‍ കാണാതായ രാജനെന്ന എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിയുടെ പിതാവാണ്.''
ഉച്ചനേരത്തെ ഡല്‍ഹി ആകാശവാണിയിലെ ആ വാര്‍ത്ത, പുത്രനെത്തേടി അലഞ്ഞ ഒരു പിതാവിനെ അവഹേളിച്ചതായി അരവിന്ദനു തോന്നി.സ്നേഹത്തിന്റെ വിലയെ അപ്പാടെ തകര്‍ത്തു കളഞ്ഞു. ദയാരഹിതമായ വാര്‍ത്തയെക്കുറിച്ചയാള്‍ അരുന്ധതിയോട് പരാതി പറഞ്ഞു.
ഓര്‍ക്കാപ്പുറത്ത് അവളും വാചാലയായി.
'പിറവി' എന്ന സിനിമയായിരുന്നു എനിക്ക് പിതൃസ്‌നേഹാനുഭവം ഇത്ര തീഷ്ണമാണെന്ന അറിവു തന്നത്. ഞാന്‍ കുഞ്ഞായിരുന്നപ്പോഴേ കാണാതെപോയ എന്റച്ഛന്‍ അടുത്തേയ്ക്ക് വരികയാണെന്ന തോന്നല്‍ മഴപെയ്യുമ്പോഴെനിക്കുണ്ടാവും. ആ അനുഭവം പകര്‍ന്നത് പിറവിയാണ്. ഇന്നലത്തെ മഴയിലും ആ സങ്കടം എന്നെ കുളിപ്പിച്ചു.
അരവിന്ദന്റെ മറുപടിക്ക് കാക്കാതെ അവള്‍ തുടര്‍ന്നു.
ഇനി നമ്മളവനെ അന്വേഷിക്കേണ്ടതില്ലെന്ന് ആ ചേച്ചി- നടി അര്‍ച്ചനയല്ലേ?- പ്രേംജി ചാക്യാരോട് പറയുന്നേത്ത് നീ എന്തിനാ അവന്റെ ഓപ്പോളായേ? ഇവളെന്തിനാ അമ്മയായേ? ഞാനെന്തിനാ അവന്റച്ഛനായേ എന്നു പറഞ്ഞുള്ള പ്രേംജിയുടെ അച്ഛന്‍ ഭാവമുണ്ടല്ലോ അതെന്ന കരയിപ്പിക്കാതെ കരയിച്ചു. സിനിമയുടെ ഓര്‍മ്മകളില്‍ അരുന്ധതിയുടെ വാക്കുകള്‍ ഈറനായി.
അവളുടെ സംഭാഷണത്തിന്നിടയില്‍ മൗനത്തിന്റെ ഒരിഴ വന്നപ്പോള്‍ അരവിന്ദന്‍ ആലോചിച്ചിരുന്നു. രാജന്‍സംഭവം നടക്കുന്ന കാലത്ത് താന്‍ പഠിക്കുകയായിരുന്നു. നീറിനീറി ഒരച്ഛന്‍ കേസും കൂട്ടവുമായി നടക്കുമ്പോഴാണ് താന്‍ ജീവിതം പടുത്തുയര്‍ത്തിയത്. ഉദ്യോഗം, കുടുംബം, മക്കള്‍, സ്വന്തം വീട്...
കുറച്ചുകൂടിപ്പറയു. അതിനെക്കുറിച്ച്. അരുന്ധതി നിശ്ശബ്ദത മുറിച്ചു.
ശരിയാണ്. കക്കയം ക്യാമ്പ്, രാജനെവിടെ? ചുവരെഴുത്തുകള്‍ക്കുംമേല്‍ പിറവിയായിരുന്നു നേര്‍വിങ്ങലായി എന്നില്‍ മാറിയത്. അനാഥാലത്തില്‍ ചുരുങ്ങിപ്പോയ കുട്ടിക്കാല ഓര്‍മ്മയിലേയ്ക്ക് ഒരച്ഛന്‍ സ്‌നേഹം വന്നു വീണതങ്ങനെയാണ്. അച്ഛന്‍ മകനെത്തേടി നടക്കുന്നു. എന്നത് എാതൊരു അനാഥനും സുഖമുള്ള ചിന്തയാണ്.
നമ്മളിതുവരെയും ഒരച്ഛന്റെ ഓര്‍മ്മക്കുറിപ്പുകള്‍ വായിച്ചിട്ടില്ലല്ലോ. ലൈബ്രറിയില്‍ നിന്നും എടുത്ത് കൊണ്ടുവരുമോ? അല്ലെങ്കില്‍ ബുക്ക്സ്റ്റാളില്‍ നിന്നും ഒരെണ്ണം വാങ്ങിച്ചോ. ഷര്‍ട്ടിട്ടുവന്ന അരവിന്ദനോട് അവള്‍ പറഞ്ഞു.
അരവിന്ദന്‍ വണ്ടിയോടിച്ചത് ലൈബ്രറിയിലേയ്‌ക്കോ ബുക്ക് സ്റ്റാളിലേയ്‌ക്കോ ആയിരുന്നില്ല.
ഭാര്യവീട്ടില്‍ വിരുന്നുപോയ മക്കളെ കൂട്ടിവരാനായിരുന്നു.
''''''''''''''''''''''''''''''''''''''''''''''''
ഗ്രന്ഥാലോകം 2007 ഡിസം.

2014, ഡിസംബർ 27, ശനിയാഴ്‌ച

പ്രണയക്കണ്ണുകള്‍



ചില ദിവസങ്ങളില്‍ രാവിലെ തന്നെ വല്ലാത്ത തളര്‍ച്ചയില്‍ വീഴും. വലിയൊരു ക്ഷീണക്കഷണത്തില്‍ നിന്നും വാര്‍ന്നിട്ടതുപോലെ. എഴുന്നേല്‍ക്കാന്‍ മടിച്ച് പിന്നെയും വളരെക്കുറച്ചു നേരം കിടന്നുപോകും. മടിച്ചു മടിച്ച് അടുക്കളയിലേയ്ക്ക്. മോള്‍ക്കുള്ള ടിഫിന്‍ ബോക്‌സ് നിറച്ചുകഴിയുമ്പോള്‍ കണ്ണുകളിലൊരു തൂങ്ങള്‍..
ബസ്സിലൊരു സീറ്റുകിട്ടിയെങ്കില്‍! ജോലി സ്ഥലത്തേയ്ക്കുള്ള കൃത്യം മുപ്പത്തിരണ്ടു കിലോമീറ്റര്‍ ദൂരം നന്നായിട്ടൊന്നു മയങ്ങാം. ഓഫീസ് സ്‌റ്റോപ്പിലിറങ്ങുമ്പോള്‍ കണ്ണുകളില്‍ ഭാരമില്ലായ്മ അടിഞ്ഞിരിക്കും. തുടര്‍പ്പണികള്‍ക്ക് അത് ഉന്മേഷമായി മാറുന്നു- സ്റ്റാന്‍ഡിലെത്തുമ്പോള്‍ തിരിക്കില്ലാത്ത ബസ്സിനെ കൊതിച്ചുപോകും.
ഇന്നുമിന്നലേയും അതേ സീറ്റുതന്നെ കിട്ടി. അതിശയം! അടുത്തിരിക്കാന്‍ വന്നതും അതേ പെണ്‍കുട്ടി. അതിന്നപ്പുറത്ത് അവന്‍. പെണ്‍കുട്ടി സിറ്റിയിലെ എാതോ കോളെജിലാണ്. അവള്‍ക്ക് മകളെ ഓര്‍മ്മവന്നു.
ഇന്നും മയക്കമില്ല. അവള്‍ക്ക് ചെറുകലി വന്നു. ഇന്നലേയും ഇങ്ങനെ തന്നെയായിരുന്നു. അവരുടെ തട്ടലും മുട്ടലും അവളുടെ ദേഹത്തെത്തൊട്ട് അലോസരപ്പെടുത്തിക്കൊണ്ടിരുന്നു. ഉറക്കം തട്ടിപ്പൊട്ടാന്‍ പോകുന്നതിലെ ഈര്‍ഷ്യ നുരഞ്ഞു.
പെണ്‍കുട്ടി മുബൈല്‍ എടുത്തുകഴിഞ്ഞു. അവരുടെ ഇടയിലെ ഇഷ്ടത്തിന്റെ മധ്യസ്ഥത അതിനാണെന്നു തോന്നി. അവര്‍ മത്സരിക്കാന്‍ തുടങ്ങിയത് മെയില്‍ ബോക്‌സ് തുറക്കാനാണ്. ഒരേ ഗയിമിന്റെ കരുക്കളില്‍ വിരലോടിച്ച് നേരം തള്ളി.
ക്രമേണ അവളിലും വല്ലാത്ത ഊര്‍ജ്ജം പ്രസരിച്ചു തുടങ്ങി.
അന്നത്തെ പ്രഭാതത്തിന് നല്ല വെളിച്ചം.
ബസ്സിനു സമാന്തരം ഒരു കിളി പറക്കുന്നു.
എാറെക്കാലത്തിനു ശേഷമെന്നോണം അവള്‍ പുറംകാഴ്ചകള്‍ പുതിയ അല്ല പഴയ പ്രണയക്കണ്ണുകളോടെ കാണുകയായിരുന്നു.

2014, നവംബർ 6, വ്യാഴാഴ്‌ച

കുട്ടികള്‍




 നാലഞ്ചു വര്‍ഷങ്ങള്‍ക്കുശേഷമാണ് ഞാനവിടെ വീണ്ടും ചെന്നത്.
അവരെന്നെ ആ പഴയ കെട്ടിടത്തിലേയ്ക്ക് തന്നെ കൂട്ടിക്കൊണ്ടുപോയി.
ഇത്തവണ വേനല്‍ക്യാമ്പിനു വന്നവരില്‍ പഴയ കുട്ടികളാരുമില്ല. എല്ലാം പുതുമുഖങ്ങള്‍. എന്നിട്ടും ആ പരിസരം എന്നെ അലോസരപ്പെടുത്തുന്നുണ്ടായിരുന്നു. അതുകൊണ്ടുകൂടിയാവും ആ കുട്ടികളുടെ ഭാവം തെല്ലുമെന്നില്‍ താല്പര്യമുണര്‍ത്തിയതേയില്ല. തങ്ങളെ ഉപദ്രവിക്കാനാണിവിടെ കൊണ്ടുവന്നിരിക്കുന്നത്. ഓരോ കുഞ്ഞുമുഖവും അങ്ങനെ പറയുന്നുണ്ടായിരുന്നു.
ക്യാമ്പു നടത്തിപ്പുകാരനായ പെന്‍ഷനായ ആ ആദ്ധ്യാപകന്‍ എന്റെ പുറകില്‍ നിന്നു മാറിയില്ല. അദ്ദേഹത്തിന്റെ സാന്നിധ്യമാണ് അവരുടെ ആക്രമണോത്സുകതയെ തടഞ്ഞു നിര്‍ത്തിയിരിക്കുന്നത്. എപ്പോള്‍ അദ്ദേഹം അവിടെ നിന്നു മാറുന്നുവോ അന്നേരത്ത് അവിടൊരു കടന്നല്‍ക്കൂടിളകും. ഞാന്‍ തീര്‍ച്ചപ്പെടുത്തി.
ഞങ്ങളെ തകര്‍ക്കരുതേ! ആ പെണ്‍കുട്ടികളുടെ ഭാവം തീരെ കണ്ടില്ലെന്നു നടിച്ചു. മനസ്സിനെ ബലമായി വലിച്ചു തുറന്നു സംസാരിക്കാന്‍ തുടങ്ങി.
ഞാന്‍ വിചാരിച്ചതു മാതിരി തന്നെ സംഭവിച്ചു. പുറകില്‍ നിന്നും നടത്തിപ്പുകാരന്‍ മാറിയതും അവന്‍ ബഹളംവച്ചു തുടങ്ങി.
ആ കുട്ടിയുടെ മുഖത്തുനോക്കി ഞാന്‍ നേരെയങ്ങ് പറഞ്ഞു തുടങ്ങി.
മുമ്പ് ഞാനിവിടെ വന്നപ്പോഴും നീ ബഹളമുണ്ടാക്കിയിരുന്നു. അവനത് അംഗീകരിച്ചു. എന്നിട്ടും ഞാന്‍ നിര്‍ത്തിയില്ല.
അന്ന് ആടിന് തീറ്റ പറിക്കാന്‍ നേരമായെന്നു പറഞ്ഞാണ് നീയെഴുന്നേറ്റത്. ഞാന്‍ നിന്നെ പുറത്തുവിട്ടു. എന്നാല്‍ സ്ഥലം വിടാതെ നീയവിടെ തന്നെ നിന്നു. കഥകളെയും ഈ ലോകത്തിലെ എല്ലാ എഴുത്തുകാരെയും അപഹസിക്കുന്ന മട്ടില്‍ കോപ്രായം കാണിച്ചു നിന്നു.
വെറുതെയാണ് ഇങ്ങനെയൊക്കെ പറയുന്നതെന്ന സത്യം വേഗത്തില്‍ ഞാനുള്‍ക്കൊണ്ടു. എന്നാല്‍ ആരോപണങ്ങളെയെല്ലാം എാറ്റെടുത്ത് അവന്‍ തലകുനിച്ചു നിന്നു. അതെന്നെ പിന്നെയും കുഴക്കി.
യഥാര്‍ത്ഥത്തില്‍ അങ്ങനെയൊരു സംഭവം എന്നെങ്കിലുമുണ്ടായിട്ടുണ്ടായോ? പിന്നെയെങ്ങനെയീക്കാര്യം എന്റെ മനസ്സില്‍ വന്നുപറ്റി?
ആശങ്കകളില്‍ ആടിയുലഞ്ഞ ഞാന്‍ കുട്ടികള്‍ക്കു മുന്നില്‍ നിന്നു കിതയ്ക്കാന്‍ തുടങ്ങി.
ശബ്ദജാലം. ഓണപ്പതിപ്പ് 2014
ഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃ

2014, ഒക്‌ടോബർ 25, ശനിയാഴ്‌ച

കത്തുന്ന ഓഹരി



എാറെ നാളുകളായിരിക്കുന്നു അമ്മയെ കണ്ടിട്ട്.
സുഖമാണോയെന്നുപോലും തിരക്കാറില്ല. വൃദ്ധസദനത്തിന്റെ നമ്പര്‍ കൈയില്‍ തന്നെയുണ്ട്. ആവശ്യമുണ്ടെങ്കില്‍ മതിയല്ലോ. അമ്മയെ അറിയിക്കാന്‍ പാകത്തില്‍ അത്യാവശ്യങ്ങളൊന്നും അങ്ങനെ വന്നിട്ടുമില്ല. കുശലം ചോദിക്കാന്‍ തുനിഞ്ഞാല്‍ അമ്മ വെപ്രാളമെടുത്ത് ഫോണിന് അടുത്ത് ഓടി വരും. അതൊക്കെ അനാവശ്യമായ ശീലങ്ങളാണ്. ഈ വേവുന്ന ലോകത്തില്‍ അമ്മയെങ്കിലും സമാധാനത്തോടെ കഴിയട്ടെ!
മനസ്സിന്റെ ആ ഭാഗത്തിനെ അപ്പാടെ മണ്ണുവച്ചടച്ചിരിക്കുകയാണ്. എന്നാലും ചിലപ്പോള്‍ മണ്ണടരുകള്‍ പൊളിച്ച് ചിലത് ഒലിക്കാന്‍ തുടങ്ങും.
തകരാറ് രാത്രിയിലാണ്. ഒറ്റയുറക്കം നീട്ടിയടിച്ചില്ലെങ്കില്‍ അമ്മയുമായി ബന്ധമുള്ള എന്തെങ്കിലും സ്വപ്‌നം കണ്ട് കണ്‍മിഴിക്കാനിടവന്നാല്‍ തീര്‍ന്നു. പ്രജ്ഞയില്‍ ഒരു പച്ചച്ചിത നിന്നു കത്താന്‍ തുടങ്ങും. അതിന്റെ ചൂടും വേവും . ഉഷ്ണസഞ്ചാരവും വെളുക്കുവോളം. കൂര്‍ത്ത ഇരുട്ടില്‍ കിടക്കാനും വയ്യ! നില്ക്കാനും വയ്യ!
ന്താപ്പോ. നിങ്ങക്കൊറക്കമില്ലേ? ഭാര്യ വിളിച്ചുചോദിക്കും.
പിന്നെപ്പിന്നെ രാത്രി ശ്വാസംമുട്ടല്‍ ഒഴിയാബാധയായി. അമ്മയെ ഒന്നു ചെന്നു കണ്ടുകളയാം. മനച്ചൊറിച്ചില്‍ മാറട്ടെ!
അങ്ങനെ പാകപ്പെട്ട അവസ്ഥയില്‍ അയാള്‍ വൃദ്ധസദനത്തിലേയ്ക്ക് പോകാനുറച്ചു.
ദീര്‍ഘയാത്രയാണ് എന്നിട്ടും കാറെടുത്തില്ല. കാറുമായി ചെല്ലുമ്പോള്‍ അമ്മയെന്തെങ്കിലും പ്രതീക്ഷിച്ചാലോ? ആ മനസ്സൊരിക്കലും സങ്കടപ്പെടരുത്.
തീവണ്ടിയും ആട്ടോയും അവിടെയെത്തിച്ചു.
നല്ല അന്തരീക്ഷം. മുന്നത്തേക്കാള്‍ പ്രശാന്തം. നമുക്കൊക്കെ തികച്ചും അനുയോജ്യം. വൃദ്ധര്‍ക്ക് ഇത്തരം സ്വസ്ഥത തന്നെ പഥ്യം. വയസ്സാകുമ്പോള്‍ കുടുംബത്തിനു ശല്യമാകാതെ മുന്‍കൂട്ടി ഇത്തരമൊരിടത്തേയ്ക്ക് മാറണം.
അവിടെ ഒരുപാടു വയസ്സന്മാര്‍ സസന്തോഷം കാറ്റുകൊള്ളുന്നു. സവിസ്തരം ഉലാത്തുന്നു.
എന്റെ അമ്മയെ ഒന്നു വിളിച്ചു തരുമോ? അപേക്ഷവച്ച് അമ്മയെ കാണുന്നതില്‍ ജാള്യത തോന്നി.
പണ്ടൊരിക്കല്‍ പനിച്ച് ആശുപത്രിക്കിടക്കയിലായിരുന്നു- ഓര്‍മ്മക്കുടം അവിചാരിതമായി പൊട്ടിപ്പിളര്‍ന്നു.
''അക്കാ. നിങ്ങള് വീട്ടിച്ചെന്ന് കുളിച്ചു വരിന്‍! അതുവരെ കൊച്ചിനെ ഞാന്‍ നോക്കിക്കോളാം.''
അടുത്ത കട്ടിലെ കൂട്ടിരുപ്പുകാരി നൂറ്റൊന്നു തവണ അതാവര്‍ത്തിച്ചു.
''വേണ്ട. ജാനകി. എന്റപ്പിയിവിടെ പനിച്ചു കെടക്കുമ്പം എനിക്കെങ്ങോട്ടു നീങ്ങാനും കൈയുംകാലും ആടൂല്ല പേണ്ണേ!
വൃത്തികെട്ട മനസ്സ്. ആകാശത്തിലെ എാകാന്തതയെ തൊട്ടെടുക്കാന്‍ എത്തി നില്‍ക്കുന്ന കൊന്നത്തെങ്ങിനെ അയാള്‍ നോക്കി നിന്നു.
അതാ. അമ്മയവിടെ. കണ്ണുകള്‍ പിടഞ്ഞു.
 ഒപ്പം നടക്കുന്ന പെണ്ണിനോട് അമ്മ എന്തൊക്കെയോ പറയുന്നു. ചിരിക്കുന്നു.
ഇത്രയും ഉല്ലാസത്തോടെ അമ്മയെ മുമ്പെങ്ങാനും കണ്ടിട്ടുണ്ടോ?
അമ്മ തീര്‍ത്തും സന്തോഷവതിയാണ്. വീട്ടിലെക്കാള്‍ സന്തുഷ്ടയാണിവിടെ..
ഒളിഞ്ഞു നിന്ന് ആ ഭാവത്തെ ആവാഹിക്കാന്‍ ശ്രമിച്ചതും.
എന്റെ ദേഹം കത്താന്‍ തുടങ്ങി.
അമ്മയുടെ ഓഹിരിയേല്‍ക്കാത്ത ഒരല്പം ശരീരഭാഗത്തെ മാത്രമേ ആ തീപ്പകര്‍ച്ചയില്‍ നിന്നെനിക്ക് രക്ഷിക്കാനായുള്ളു.

ജനയുഗം വാരാന്തം 12.12.2010

2014, ഒക്‌ടോബർ 6, തിങ്കളാഴ്‌ച

ഒരേ വാതില്‍




സമതയുടെ അടുത്ത ലക്കമിറക്കാന്‍ വൈകിയെ വെമ്പലോടെയാണ് അവള്‍ പ്രസ്സിന്റെ വാതില്‍ തുറന്നത്. വിടവിലൂടെ പോസ്റ്റുമാന്‍ തള്ളിയ മാറ്ററുകളെന്തെങ്കിലുമുണ്ടെങ്കില്‍ ഒുട്ടം ചുളുങ്ങിപ്പോകരുത്. ശ്രദ്ധിച്ച് വാതില്‍പ്പാളി തള്ളിയകറ്റി.
കെ. എ. കുറുപ്പ്, പത്രാധിപര്‍, സമത മാസിക, കേരള പ്രസ്സ് എന്ന വിലാസത്തില്‍ പണ്ടു വന്നിരുന്ന കത്തുകള്‍ അച്ഛന്‍ എടുത്തു സൂക്ഷിക്കുന്നത് അവള്‍ വെറുതെ ഓര്‍ത്തുപോയി.
ഇപ്പോള്‍ പോസ്റ്റാപ്പീസും ചാവുകഴിഞ്ഞ വീടുപോലെയാണ്. ആവിയും അനക്കവുമില്ല. പത്തു പതിനൊന്നു മണിവരെ പെന്‍ഷന്‍ കാത്തിരിക്കുന്ന കുറെ വയസ്സന്മാര്‍ മാത്രം അവിടെ ചുറ്റിപ്പറ്റിയിരിക്കുന്നുണ്ടാവും.
എത്രയോ കാലമായി തനിക്കൊരു കത്തുകിട്ടിയിട്ട്! മറ്റേ ലോകത്തില്‍ നിന്നും അച്ഛന്റെയൊരു എഴുത്ത്! അവള്‍ വെറുതെയൊന്നു നിശ്വസിച്ചു.
കുറുപ്പുസാര്‍ പറ്റിച്ചു. ഇന്നലെയും സാറെത്തിയിരുന്നില്ല. സാറു വന്നതിന്റെ ഒരു ലക്ഷണവും അവിടെ കാണാനില്ല. പുതിയ ലക്കത്തിനുള്ള മുഖപ്രസംഗം?
ഇതറിഞ്ഞിരുന്നെങ്കില്‍ ഇത്രയും കഷ്ടപ്പെട്ട് താനിങ്ങോട്ടു് വരില്ലായിരുന്നു. പനി തീര്‍ത്തും മാറിയിട്ടില്ല. ഒരു ചെറിയ തളര്‍ച്ച അവളെ തൊട്ടു.
ഇപ്പോഴിപ്പോള്‍ സമതയുടെ പതിപ്പുകളെല്ലാം ഏതാണ്ട് ഒരുപോലെയാണിരിക്കുത്. പ്രസ്സിലാണെങ്കില്‍ മറ്റു പണികളൊന്നും വരാറുമില്ല. അതുകൊണ്ട് സമതയുടെ അച്ചടി കഴിഞ്ഞ പഴയ ഫാറങ്ങളൊന്നും പെട്ടെന്ന'് അഴിക്കേണ്ടതില്ല. അക്ഷരങ്ങള്‍ക്ക് മുട്ടുവരുമ്പോള്‍ മാത്രം അതില്‍ തൊട്ടാല്‍ മതി. അങ്ങനെ പുതിയ ലക്കത്തിന് മാറ്റര്‍ തികയാതെ വരുമ്പോള്‍ പഴയ ഫാറങ്ങള്‍ അതേപടിയെടുത്ത് വീണ്ടും അവള്‍ ചേര്‍ത്തിരുന്നു. ആവര്‍ത്തനങ്ങള്‍ ആരുടെ കണ്ണിലും പെട്ടിരുന്നില്ല... ഒരു പരാതിയും പറഞ്ഞു കേട്ടില്ല. ആരുമങ്ങനെ സമത വായിക്കുന്നുണ്ടാവില്ല. അവയുടെ റാപ്പറുകള്‍ പൊട്ടിക്കുന്നതു പോലുമുണ്ടാവില്ല. സാറിനോടുള്ള അടുപ്പം കാരണമാണ് കുറച്ചു കോപ്പികളെങ്കിലും പോകുന്നത്.
പ്രസ്സില്‍ നിന്നും സോമന്‍പിള്ള മാമന്‍ പിണങ്ങിേപ്പായപ്പോഴായിരുന്നു അച്ഛനെ സഹായിക്കാന്‍ അവള്‍ വന്നു തുടങ്ങിയത്. മാമനെങ്ങനെ പിണങ്ങാതിരിക്കും?
ടൗണില്‍ ഓഫ്‌സെറ്റ് പ്രസ്സുകള്‍ തുറന്നതോടെ കേരളയില്‍ വര്‍ക്കില്ലാതെയായി. മാമന്റെ ശമ്പളം മുടങ്ങി. പിന്നെ അച്ഛന് മുട്ടുവേദന കടുത്തതോടെ അവള്‍ക്ക് പ്രസ്സിലും കാലുവയ്‌ക്കേണ്ടി വന്നു.
നമ്മുടെ സമതയൊന്നു പച്ചപിടിച്ചോട്ടെ മോളെ. പ്രിന്റിംഗ് മെഷീന് നമുക്ക് മോട്ടോര്‍ പിടിപ്പിക്കാം. ക്ലേശിച്ച് പ്രസ്സ് ചവിട്ടിക്കറക്കുന്ന അവളെക്കണ്ട് കുറുപ്പുസാര്‍ ചിരിച്ചോണ്ടാണ് പറഞ്ഞത്. അവള്‍ തൊട്ടതോടെ സമതയുടെ സര്‍ക്കുലേഷന്‍ പിന്നെയും താഴോട്ട'് പോയി.
മുമ്പൊക്കെ കവിതയുമായി കുറുപ്പ് സാറിനെ കാണാന്‍ ഒരു കൊച്ചന്‍ സ്ഥിരമായി അവിടെ വരുമായിരുന്നു. അവനെയീയിടെ മാര്‍ക്കറ്റു ജംഗ്ഷനില്‍ വച്ചു കണ്ടു. ചേച്ചീന്ന് വിളിച്ചോണ്ടാണവന്‍ അടുത്തു വന്നത്. ആ ഓര്‍മ്മ മാത്രം അവള്‍ക്കിത്തിരി സന്തോഷം കൊടുത്തു.
'ചേച്ചി ഞാനിപ്പോള്‍ ഫേസ്ബുക്കില്‍ കവിതകള്‍ പോസ്റ്റുചെയ്യുന്നുണ്ട്.' അവന്‍ പറഞ്ഞതെന്താണെ് അവള്‍ക്കത്ര തിട്ടമായില്ല. അവനിട്ടിരുത് ഒരു പച്ച ഷര്‍ട്ടായിരുതു കൊണ്ടാവും ഫേസ്ബുക്കെന്നാല്‍ എന്തോ പച്ചപ്പുപോലെ അവള്‍ക്കു തോന്നിയത്. എന്തായാലും അവനെങ്കിലും മേല്‍ഗതി വന്നല്ലോ
സോമന്‍പിള്ള മാമന്‍ ചുവരില്‍ തൂക്കിയിട്ടിരുന്ന മുറിക്കണ്ണാടിയില്‍ കണ്ണുകള്‍ തട്ടിയതും അവള്‍ മുഖം തിരിച്ചു. ഭാഗ്യം കെട്ടവളേ! ആ പ്രതിബിംബം അവളെ നോക്കി വിളിച്ചു.
ആ കസേരയില്‍ ഇരിക്കവെയാണ് ഒരു സന്ധ്യയ്ക്ക് അച്ഛന്‍ കുഴഞ്ഞുവീണു മരിച്ചത്. അച്ഛനെപ്പോഴും ഇരിക്കാറുണ്ടായിരുന്ന ആ കസേരയെ ഒന്നു കൂടി തുടച്ചു വൃത്തിയാക്കിയശേഷം അവള്‍ പ്രസ്സിന്റെ വാതിലടച്ച് പുറത്തിറങ്ങി.
-------------------------------------------------------------
കെ.എല്‍.എസ്.ഇ.ഒ. ധ്വനി ഓണപ്പതിപ്പ് 2014

2014, സെപ്റ്റംബർ 16, ചൊവ്വാഴ്ച

ഒരു വായ്‌മൊഴിക്കഥ



മറക്കാനാവാത്ത ഓണദിനങ്ങളുടെ കൂട്ടത്തില്‍ ഒരു പകല്‍ മുഴുവനും ഒരു സുഹൃത്തിന്റെ വീട്ടില്‍ തങ്ങിയത് തരിച്ചു നില്‍ക്കുന്ന ഓര്‍മ്മകളിലൊന്നാണ്. അയാളന്തിയാവോളം ഈ അണ്ഡകടാഹത്തിലെ വിവിധ സംഗതികളെക്കുറിച്ച് പറഞ്ഞുകൊണ്ടിരുന്നു. പഴയ കാലത്തിനെ സംബന്ധിക്കുന്ന അനുബന്ധ വിവരങ്ങള്‍ ചേര്‍ത്തുകൊണ്ട് ഇടയ്ക്കിടെ അയാളുടെ അച്ഛനുമമ്മയും അതില്‍ പങ്കുചേര്‍ന്നു.
തൊട്ടടുത്തുള്ള മലയിറങ്ങി വന്ന തെളിനീരില്‍ ഉച്ചയ്‌ക്കൊരു ഓണക്കുളിയും നടത്തി.
അന്നത്തെ ഉച്ചഭക്ഷണം നമ്മുടെ നാട്ടില്‍ പണ്ടുണ്ടായിരന്ന രുചികളാണ് പകര്‍ന്നത്. പഴയ നാട്ടുരുചികള്‍. പച്ചക്കറികള്‍ ആ അമ്മ അവരുടെ തൊടിയില്‍ നിന്നും പറിച്ചെടുത്തതും. കറികളില്‍ സമകാലിക രസനകളുടെ മസാലക്കൂട്ടുകളൊന്നും ചേര്‍ന്നിരുന്നില്ല. ഭക്ഷണം പോലും ഓര്‍മ്മയില്‍ നിറഞ്ഞ ദിവസം.
എാതു വൈരാഗിയിലും എാറെ സന്തോഷമുണ്ടാക്കിയ ഒരു നുറങ്ങനുഭവമുണ്ടായിരിക്കും. അതത്ര ബൃഹത്തായതൊന്നുമാവണമെന്നില്ല. ചെറുതെങ്കിലും താനനുഭവിച്ച ചൂടും തെളിച്ചവും ആഖ്യാന വേളയില്‍ തുടിക്കുന്നുണ്ടാവും. ആ സുഹൃത്ത് പറഞ്ഞവയില്‍ ഒരെണ്ണം അത്തരത്തിലുള്ളതായിരുന്നു.
എന്റെ ജീവിതത്തിലെ എാറ്റവും സന്തോഷമുള്ളത് എന്ന പറഞ്ഞുകൊണ്ടാണ് അയാളത് അയവിറക്കിയത്. ധാരളം ദുരന്തങ്ങള്‍ വലിച്ചു കുടിച്ച ആ മുഖത്തപ്പോള്‍ സന്തോഷം തെളിഞ്ഞു വന്നു.
പാതിവഴിയില്‍ മുടങ്ങിയ യാത്രയുടെ സങ്കടം, പുതിയൊരു ലോകം പകര്‍ന്ന നവ്യാനുഭൂതികള്‍ എന്നീ കാരണങ്ങളാല്‍ അയാളുടെ നാലാം വയസ്സിലെ അനുഭവം തെളിഞ്ഞു നില്‍ക്കുന്ന ഒന്നാണ്.

അതിങ്ങനെയാണ്.

''ഞാന്‍ ചെറുതായിരുന്നപ്പോള്‍ വീട്ടില്‍ നിന്നെല്ലാപേരും ഗുരുവായൂര്‍ അമ്പലം കാണാന്‍ പോയി. ഇവിടെ നിന്നും ഞങ്ങളൊരു കാറിലാണ് യാത്ര ചെയ്തത്. അമ്പലപ്പുഴയിലെത്തിയപ്പോള്‍ ഞാന്‍ ഛര്‍ദ്ദിച്ച് എാതാണ്ട് അവശനായി. അവിടെ പരിചയത്തിലൊരു ടീച്ചറുണ്ട്. അവര്‍ എാറെക്കാലം ഞങ്ങളുടെ മാമന്റെ വീട്ടിലായിരുന്നു താമസിച്ചിരുന്നത്. എന്നെ അവരുടെ അടുത്താക്കി അവരെല്ലാം യാത്ര തുടര്‍ന്നു.
മൂന്നാലു ദിവസങ്ങള്‍ കഴിഞ്ഞാണ് അവരൊക്കെ മടങ്ങി വന്നത്. ഈ അമ്പതു വയസ്സിന്നിടയില്‍ ഞാനനുഭവിച്ച എാറ്റവും എന്തോഷമുള്ള ദിവസങ്ങള്‍ അതായിരുന്നു.
ഞാനന്നുവരെ കഴിച്ചിട്ടില്ലാത്ത വിഭവങ്ങള്‍ കൊണ്ടാണവരെന്നെ ഊട്ടിയത്. മാമന്റെ വീട്ടില്‍ ടീച്ചര്‍ക്ക് ലഭിച്ച സുരക്ഷയുടെയും സൗകര്യങ്ങളുടെയും പ്രത്യുപകാരമായി അതെനിക്ക് തോന്നി.
അവിടൊരു ചേട്ടനുണ്ടായിരുന്നു. ചേട്ടനെന്നെ തോണിയിലിരുത്തി ആറ്റിലൂടെ എാറെ നേരം തുഴഞ്ഞു നടന്നു. ഇത്രയും വെള്ളം ഞാനൊരുമിച്ച് കാണുന്നത് ആദ്യമായിട്ടായിരുന്നു. പലയിടത്തും ആറ്റരുകില്‍ നിന്നും പൊന്തയും ചെടികളും ഞങ്ങളുടെ ആറ്റുവഴിയിലേയ്ക്ക് ചാഞ്ഞുകിടന്നിരുന്നു. അത് പുഴയുടെ മുകള്‍ഭാഗത്തെ പൂര്‍ണ്ണമായി അടച്ചുപിടിച്ചു. അതൊക്കെ വകഞ്ഞുമാറ്റിയാണ് ഞങ്ങള്‍ തുഴഞ്ഞുപോയത്.
ആ വീട്ടിലെ കുളത്തിനെ ഞാനൊരിക്കലും മറക്കില്ല.
കൂട്ടിന്നാരുമില്ലാത്ത നേരത്ത് ഞാന്‍ കുളക്കരയില്‍ ചെന്നിരുന്നു. അതില്‍ നിറയെ ആമകളുണ്ടായിരുന്നു. തെളിനീരില്‍ നിന്നും അവ വരിവരിയായി കരയിലേയ്ക്ക് കയറിവരും. ഞാന്‍ കുളത്തില്‍ ഒരു കല്ലെടുത്തിടും. അനക്കം തട്ടി അവ  വരിയായി തന്നെ തിരികെപ്പോകും.
അനങ്ങാതിരിക്കുമ്പോള്‍ വീണ്ടുമവ കരയിലേയ്ക്ക് കയറിവരും. ആമകളുടെ വരി എാതാണ്ട് രൂപമെടുക്കുമ്പോള്‍ ഞാന്‍ വീണ്ടും കല്ലെടുത്തിടും.
ആമകളും ഞാനും ചേര്‍ന്ന് ആ പരിപാടി എാറെ നേരം ആവര്‍ത്തിച്ചു.
അതൊക്കെ ഒരു സ്വപ്‌നം പോലെ തോന്നുന്നു.''
ബാല്യത്തില്‍ ചെന്നു തൊട്ടതിനാവാം ആഖ്യാനത്തിനു ശേഷം എാറെ നേരം അയാള്‍ മിണ്ടാതിരുന്നു.


2014, സെപ്റ്റംബർ 1, തിങ്കളാഴ്‌ച

ചോദ്യം. ഉത്തരം. സാക്ഷ്യം.



ഈ ലോകത്തിലെ എാറ്റവും വലിയ റിയല്‍ എസ്റ്റേറ്റ് ബിസിനസ്സുകാരന്‍ ആര്‍?

ഉത്തരം- വാസുദേവന്‍ ഉണ്ണിക്കൃഷ്ണന്‍.

കൊച്ചന്റെ വായ്ക്കുള്ളില്‍ മണ്ണുപോയോന്ന് നോക്കവാറെ ഈരേഴു പതിന്നാലു ലോകത്തെ ഒരുരുളയായി കണ്ടന്തിച്ച ഒരു ആയമ്മയുണ്ട്.

അതു ശരിയായിരുന്നെന്ന് ആമ്പാടി യശോദാമ്മ എവിടെയും സാക്ഷ്യം പറയും.

2014, ഓഗസ്റ്റ് 21, വ്യാഴാഴ്‌ച

അതു ഞാനാണ്



ഈ ബാറു മുളച്ചതുമുതല്‍ ഞാനെപ്പോള്‍ ചെന്നാലും അവനാ സീറ്റിലുണ്ടാകുമായിരുന്നു.

സ്ഥിരമായി മേശ പങ്കിടുന്നവര്‍ എന്ന വികാരവായ്‌പോടെ ഞങ്ങള്‍ പരസ്പരം വിഷ് ചെയ്യും.
ഞാനവന് ഷെയര്‍ വയ്ക്കുകയോ, അവനെന്റെ  ബില്ല് പേ ചെയ്യുകയോ ഉണ്ടായിട്ടില്ല. എങ്കിലും ഞങ്ങള്‍ക്കിടയിലെ ബന്ധം തീഷ്ണമായിരുന്നു.
അതാണവന്റെ മരണവാര്‍ത്ത കേട്ട് തുള്ളിപോലും കുടിക്കാതെ ഞാന്‍ പാഞ്ഞത്. 
ഇന്നും ഓഫീസിലേയ്ക്ക് പോയതാണത്രേ! അവിടെച്ചെന്ന് കുഴഞ്ഞുവീണു മരിച്ചു.
വാക്കുകള്‍ക്കൊപ്പം വിവിധ ജാതി ലഹരി ഗന്ധങ്ങള്‍ അവിടെ തൂവിപ്പടരുന്നു. എന്നിട്ടും ഞാനാസക്തനായതേയില്ല.

സുഖമരണം. ചത്തവനു പോകാം.
അവനിതുവരെയും വീടുണ്ടാക്കിയിട്ടില്ല. ശരീരം കിടത്തിയിരിക്കുന്നത് വാടകത്തിണ്ണമേല്‍..
കെട്ടു പ്രായം കഴിഞ്ഞ പെണ്‍കുട്ടികള്‍ രണ്ടാണ്.

മരണം കാണാന്‍ വന്നവര്‍ ആവര്‍ത്തിച്ചു കൊണ്ടിരുന്നത് എന്നെപ്പറ്റിയുമാണ്.
ഞാന്‍ ശവമായി നിന്നെല്ലാം കേട്ടു.

2014, ഓഗസ്റ്റ് 7, വ്യാഴാഴ്‌ച

മി. കോരനെന്നും



പണ്ട് തിരുവോണത്തിന് കോരന് ജന്മീടെ വീട്ടിലെ പൈക്കളേയും കന്നുകുട്ടികളെയും കുളിപ്പിക്കാനും കുറിതൊടീക്കാനും ഓടണമായിരുന്നു.

ഇന്നും ഓണത്തിന് മിസ്റ്റര്‍ കോരന് ഇരിക്കപ്പൊറുതിയില്ല. മക്കള്‍ രണ്ടുപേരുടെയും കാറുകള്‍ കഴുകി തുടയ്ക്കണം. അവയെ മഞ്ഞക്കോടി ഉടുപ്പിക്കണം...
------------------------
ഇന്ന് മാസിക* ജൂലൈ 2014

2014, ജൂലൈ 23, ബുധനാഴ്‌ച

തീവണ്ടിക്കടുവ




ഒരു വനിതാ സബ്ഇന്‍സ്‌പെക്ടറും, റിട്ടയേര്‍ഡ് പ്രൊഫസറും ഒരുമിച്ച് തീവണ്ടിയില്‍ സഞ്ചരിക്കുകയായിരുന്നു.

രാത്രിയായപ്പോള്‍ എസ്.ഐ.പെണ്ണ് പഞ്ചാരപോലെ അലിഞ്ഞു. രണ്ടായിരത്തി മൂന്നുമുതല്‍ തനിക്കു നിഷേധിച്ച ഉദ്യോഗക്കയറ്റത്തെ കുറിച്ചവള്‍ തേങ്ങിത്തുടങ്ങി.

വായിക്കലാണ് തന്റെ പണി എന്ന കാര്യം മറന്ന് പ്രോഫസര്‍ അവളുടെ നല്ല ശ്രോതാവായി.

ചില നേരത്ത് തീവണ്ടികള്‍ ഇങ്ങനെയാണ്.

കടുവകളെ മാന്‍പേടകളായും വായാടികളെ അത് ഊമകളുമാക്കി മാറ്റിക്കളയും.

2014, ജൂലൈ 6, ഞായറാഴ്‌ച

കാഴ്ചക്കുളം



കണ്ണാശുപത്രിയിലെ കാഴ്ച പരിശോധനാഹാള്‍.
അവസാനത്തെ ബഞ്ചിലെ പതിവ് ഇരിപ്പിടത്തില്‍ അയാളെത്തിച്ചേര്‍ന്നു.
സ്പടിക സമാനമായ തെളിനീര്‍ക്കാഴ്ച തുളുമ്പുന്ന ഒരു കുളത്തിന്റെ വക്കിലാണു താന്‍. ആ തെളിമ തന്റെ നിര്‍ജ്ജലമായ കണ്‍കുഴികളിലേയ്ക്ക് വൈകാതെ ആവേശിക്കും- ഒരു ശാന്തത അയാളെ വന്നുതൊട്ടു.
ഒടുവിലത്തേതാണ് തന്റെ ഊഴമെന്ന് ടോക്കണ്‍ സ്പര്‍ശം അയാളെ അറിയിച്ചു. ഇന്നും അവസാനമാവും തന്നെ വിളിക്കാനവര്‍ തീരുമാനിച്ചിരിക്കുന്നത്.
നിമിഷങ്ങള്‍ കഴിയവെ കണ്‍കുളത്തിന്റെ വക്കത്ത് തിരക്കേറുന്നതിന്റെ പെരുപെരുപ്പ് അയാള്‍ക്കറിയാന്‍ കഴിഞ്ഞു.
എത്തിയപാടേ തന്നെ ഒഫ്താല്‍മിക് അസിസ്റ്റന്റ് അദ്യടോക്കണ്‍ വിളിച്ചു. ഇന്നും പരുക്കന്‍ഭാവം അയാള്‍ തെല്ലും മാറ്റിവച്ചിട്ടില്ല. കാഴ്ചയുടെ കുത്തക മറ്റാര്‍ക്കും പകുക്കാന്‍ ഇഷ്ടമില്ലാത്ത ജനുസ്സില്‍പ്പെട്ട ഒരാള്‍.
അവനൊരു കുട്ടിയല്ലേ!
ഒഫ്താല്‍മിക് അസിസ്റ്റന്റ് കാഴ്ച പരിശോധന തുടങ്ങി.
മുന്നിലെ ഡിസ്‌പ്ലേയില്‍ നിന്നും അക്കങ്ങള്‍ വായിക്കാന്‍ പറഞ്ഞപ്പോള്‍ ആ കുട്ടിക്ക് വിക്കിപ്പോയി. ക്ലാസ്സോര്‍മ്മകളുടെ കയ്പാവണം അവന്റെ വായ്ക്കുള്ളില്‍ പെട്ടെന്നു നിറഞ്ഞത്. അതുകൊണ്ടു തെയാണ് അക്കങ്ങള്‍ അവനു വഴുതിപ്പോയത്. നിങ്ങള്‍ കരുതുതുപോലെ അവന്റെ കണ്ണുകള്‍ക്ക് ഒരു കുഴപ്പവുമില്ല.
കുട്ടികള്‍ക്കൊരിക്കലും കാഴ്ച മങ്ങില്ല. നിങ്ങള്‍ കുട്ടികളോടെങ്കിലും കരുണ കാണിക്കാന്‍ ശീലിക്കൂ.
അയാള്‍ മനസ്സില്‍ പറഞ്ഞു.
മോനെ! 2-8-5-7. അതാണ് നിനക്ക് തെളിഞ്ഞു കിട്ടാതെപോയ അവസാന വരിയിലെ അക്കങ്ങള്‍.
കാഴ്ച പരിശോധിക്കാനെത്തുവര്‍ നിരന്തരം ഉരുവിടു അക്കങ്ങളും അക്ഷരങ്ങളും അയാള്‍ക്ക് മനപ്പാഠം.
2-8-5-7. അയാളുടെ ചുണ്ടുകള്‍ ഒരിക്കല്‍ക്കൂടി ആ കുഞ്ഞിനെ സഹായിക്കാന്‍ വെമ്പിയതും അടുത്തിരുന്നയാള്‍ തോളില്‍ തട്ടിയതും ഒരുമിച്ചായിരുന്നു.
കുട്ടികള്‍ക്ക് കാഴ്ചമുട്ടില്ല.
അയാള്‍ തീര്‍ത്തും വിശ്വസിച്ചു.
എത്രയെത്ര പാല്‍ക്കൊച്ചുങ്ങളാണിവിടെയെത്തുമ്പോള്‍ കാഴ്ചക്കുളത്തില്‍ നിന്നും വെളിച്ചമിറ്റി വീണതിലെ ആഹ്ലാദം കീറിവിളിച്ച് അറിയിച്ചിട്ടുള്ളത്- എന്നിട്ടും ആ കുട്ടിയെ കുറിച്ചുള്ള വെപ്രാളം അയാള്‍ക്ക് അടക്കാനായില്ല.
വണ്‍-ഫോര്‍-നയന്‍. മുറ്റന്‍ സ്വനതന്തുക്കളുടെ പിടക്കുന്ന പ്രകടനം.
കുഗ്രാമത്തിലെ ഓലഷെഡിലെ മണ്‍നിലത്തിലിരുന്ന് താന്‍ ഒന്നേരണ്ടേയും തറയും പറയും കൊത്തിപ്പെറുക്കിയപ്പോള്‍ ഈ സ്ത്രി നഗരത്തിലെ ഏതോ മുന്തിയ കോവെന്റു സ്‌കൂളില്‍... അവരുടെ സാരി തനിപ്പട്ടിന്റേതാണ്. ഉലയു നൂലിന്റെ കിരുകിരുപ്പ് അയാള്‍ ആകാംക്ഷാപൂര്‍വ്വം ശ്രദ്ധിച്ചു.
കണ്ണുകള്‍ നന്നായി തുറന്നു വയ്ക്കണം. എനിക്കീ മരുന്ന് ഒഴിക്കാനുള്ളതാണ്.
അയാളുടെ അടുത്തിരുന്ന രോഗിയുടെ കൃഷ്ണമണികള്‍ വികസിപ്പിച്ച് പരിശോധിക്കാന്‍ നഴ്‌സ് എത്തി.
നീറ്റല്‍ തുള്ളിമരുന്ന് കണ്ണില്‍ വീണതിന്റെ അസ്വാസ്ഥ്യത്തോടെ രോഗി ഇന്ദ്രിയങ്ങള്‍ പൂട്ടിക്കാണണം. തന്റെ കണ്ണുകള്‍ വൈകാതെ പ്രകാശപ്രളയത്തില്‍ പഴയതുപോലെ ആറാടുമെന്ന തോന്നലില്‍ അയാള്‍ തല്കാലിക നിര്‍വ്വാണാവസ്ഥ പ്രാപിച്ചിരിക്കണം.
അങ്ങനെയങ്ങനെ അയാളും മയങ്ങിപ്പോയി.
കണ്‍കുളം വന്‍കടലായി മാറിയ ആരവം.
അന്ധകാരനഴി തുഴഞ്ഞു നടന്നിരു ഒരുവന്റെ ഓപ്പറേഷനുശേഷമുള്ള ആഹ്ലാദം. അതയാളെ വിളിച്ചുണര്‍ത്തി. ഒരാള്‍ മാത്രം കാഴ്ചയുടെ അപാര നീലപ്പരപ്പിലേയ്ക്ക് ഒറ്റയ്ക്ക് തുഴഞ്ഞുപോയതിലെ അനിഷ്ടം തൊട്ട അയാള്‍ പിന്നെയും മയക്കത്തിലേയ്ക്ക് താണുപോയി.
ഒടുവില്‍ ഉണരുമ്പോള്‍ അവിടെ ആരുമുണ്ടായിരുന്നില്ല.
തനിക്കുകിട്ടിയ വിയര്‍പ്പിറ്റുന്ന ടോക്കണ്‍ വിളിച്ചുവോ? തിരക്കാന്‍ പോലും മെനക്കെടാതെ അയാള്‍ നിത്യാന്ധകാരത്തിലേയ്ക്ക് വൈറ്റ്‌കെയ്ന്‍ നീട്ടി.




2014, ഏപ്രിൽ 29, ചൊവ്വാഴ്ച

പണ്ടങ്ങള്‍



സുഹൃത്ത്‌ മരണത്തെക്കുറിച്ച്‌ സംസാരിക്കാന്‍ തുടങ്ങിയത്‌ പെട്ടെന്നായിരുന്നു. 

``വല്ല്യമ്മയെ ഞാനൊടുവില്‍ കണ്ടത്‌ ബസ്റ്റാന്‍ഡില്‍ വച്ചായിരുന്നു. എാറെ നാള്‍ സുഖമില്ലാതെ കിടന്നിട്ടും അവരെയൊന്നു ചെന്നു കണ്ടില്ല. പണ്ട്‌ പണ്ട്‌ പൊല്ലാക്കാലത്ത്‌ ഞങ്ങളെ ഒരുപാടു സഹായിച്ചത്‌ വല്ല്യമ്മയായിരുന്നു. ഞാനിതൊക്കെ എവിടെ കൊണ്ടുചെന്നു വയ്‌ക്കും? കുറെ കടങ്ങള്‍ കിടക്കട്ടെ!''
അങ്ങനെ സമാധാനിക്കുമ്പോള്‍ അയാളൊരു കറുത്ത പായ നിവര്‍ത്തിക്കാട്ടി, വീണ്ടും ചുരുട്ടിയെടുത്തതുപോലെയാണ്‌ എനിക്ക്‌ തോന്നിയത്‌.
എന്നെക്കാണാന്‍ വേണ്ടി മാത്രമായിരുന്നു ഉയിരായിരുന്ന ഉറ്റബന്ധു ദീര്‍ഘദൂരം സഞ്ചരിച്ച്‌ എന്റെ ഓഫീസിലെത്തിയത്‌. അന്നത്തെ ദിവസം ഞാന്‍ ലീവിലായിരുന്നു. ഒരു ഓര്‍മ്മച്ചിന്ത്‌ വെളുത്ത പായയായി എന്റെ മുന്നിലും നിവര്‍ന്നു.
വീട്ടുകാര്യങ്ങള്‍, സാഹിത്യം, ലോകരീതികള്‍ ഒരുമിച്ചിരിക്കുമ്പോള്‍ അദ്ദേഹം ഒരുപാടു കാര്യങ്ങള്‍ നിരത്തിയിരുന്നു. അതില്‍ നിന്നുള്ള പുതുകാറ്റ്‌ ഹൃദയത്തെ തണുപ്പിച്ചു. ചിലപ്പോള്‍ സംവാദ എരിപൊരികളില്‍ ചങ്കുകുത്തി നീറിയിട്ടുമുണ്ട്‌.
പരസ്‌പരം കാണാതെപോയ അന്ന്‌ തിരികെ മടുങ്ങുമ്പോള്‍ മിന്നല്‍ വേഗത്തില്‍ അദ്ദേഹം എല്ലാവഴികളും വിട്ട്‌ കുതറിച്ചാടി മറഞ്ഞു.
എന്തൊക്കെ പണ്ടങ്ങളായിരുന്നു ഒടുവില്‍ പങ്കിടാന്‍ ആ ഭാണ്ഡത്തില്‍ അദ്ദേഹം കരുതിയിരുന്നത്‌?
വെളുത്ത കരുക്കല്‍ നിരത്തിയ ഭാഗത്ത്‌ ആളില്ലാത്ത വലിയൊരു ചരുരംഗപ്പലക.... എതിര്‍ഭാഗത്ത്‌ കറുത്ത കരുക്കളുമായി ഞാന്‍..
അങ്ങനെ സങ്കല്‍പ്പിക്കാന്‍ ഞാനും ശ്രമിച്ചു.
-------------------------------
വാരാദ്യ മാധ്യമം 27 എാപ്രില്‍ 2014
------------------------------- 

2014, ഏപ്രിൽ 23, ബുധനാഴ്‌ച

ഫേസ്‌ബുക്ക്‌ഡ്‌ facebooked



ഫേസ്‌ബുക്കില്‍ അക്കൗണ്ട്‌ തുറന്നപ്പോള്‍ ആശയപ്രചരണത്തിനൊരു ചുവര്‌ കിട്ടിയതുപോലെ തോന്നി.
നാലാള്‍കാണ്‍കെ എഴുതാം... വരയ്‌ക്കാം...
അടുത്ത നിമിഷം മുതല്‍ സൃഷ്ടിപ്രവാഹത്താല്‍ പേജുലഞ്ഞു.
സിനിമാപരസ്യങ്ങള്‍ മുതല്‍ അശ്ലീലക്കുറിപ്പുകള്‍ വരെ നിറഞ്ഞ്‌ അലങ്കോലപ്പെട്ട വീട്ടുമതിലിനെ അതോര്‍മ്മിപ്പിച്ചു. ഒരു മിത്രം ഷെയര്‍ ചെയ്‌ത വകയില്‍ വോട്ടഭ്യര്‍ത്ഥ്യന വന്നു ചാടിയപ്പോള്‍ അയാള്‍ ആദ്യ പോസ്റ്റിംഗ്‌ നടത്തി.
STICK NO BILLS PLEASE
----------------------------------------------------------
നിറവ്‌ (വിശകലനം) എാപ്രില്‍ 2014

2014, ഏപ്രിൽ 18, വെള്ളിയാഴ്‌ച

ഉത്തപുരം UTHAPURAM ഓര്‍മ്മ





മധുരയിലുള്ള ഗ്രാമമാണ്‌ ഉത്തപുരം. കമ്പം, തേനി ഹൈവേ കടന്നുപോകുന്നത്‌ ഇതുവഴിക്കാണ്‌. 1950കള്‍ മുതല്‍ അവിടെ ജാതി പ്രശ്‌നങ്ങളും വെട്ടിക്കൊലകളും നീറി നിന്നിരുന്നു. ഈ നൂറ്റാണ്ടോടെ മതിലുകള്‍ കെട്ടിയുയര്‍ത്തി ദളിതുകളെ പൊതുസമൂഹത്തില്‍ നിന്നും അകറ്റി നിര്‍ത്തുന്നതില്‍ വരെ അതു ചെന്നെത്തി. മാതൃഭൂമി ആഴ്‌ചപ്പതിപ്പില്‍ കെ.എന്‍.ഷാജി അതിനെക്കുറിച്ച്‌ എഴുതിയ കാലത്താണ്‌ നമ്മുടെ ചന്ദ്രയാന്‍ യാത്രയുടെ ഫലശ്രുതി എന്ന നിലയില്‍ അമ്പിളിമാമനില്‍ ജലമുണ്ടെന്ന കണ്ടെത്തലും വന്നത്‌. 
ഉത്തപുരത്ത്‌ ദളിതുകള്‍ക്ക്‌ പൊതുനിരത്തിലൂടെ നടക്കാന്‍ പാടില്ല. അവരുടെ ഉത്സവങ്ങള്‍ക്കും ആഘോഷങ്ങള്‍ക്കുമെതിരെയുള്ള വിലക്കുകള്‍ നീക്കാന്‍ പൊരുതിയവര്‍ക്ക്‌ ജീവനും നഷ്ടമായി. പുറം ലോകത്തിന്‌ ഈ ഗ്രാമത്തിലേയ്‌ക്ക്‌ പ്രവേശനം നിഷിദ്ധമായിരുന്നു. 2009 ല്‍ ഈ പ്രശ്‌നം എാറ്റെടുത്ത്‌ CPI (M) പോളിറ്റ്‌ ബ്യൂറോ മെമ്പറായ വൃന്ദാകാരട്ട്‌ നടത്തിയ യാത്രയെപ്പോലും പോലീസ്‌ തടഞ്ഞിരുന്നു. അത്യന്തം തീഷ്‌ണമായ അവസ്ഥകളായിരുന്നു ഉത്തപുത്തുണ്ടായിരുന്നത്‌്‌.
ചന്ദ്രയാന്‍ കാലത്തും നിലനില്‍ക്കുന്ന അനാചാരങ്ങളെ കവിത കൊണ്ട്‌്‌ കഴുകിക്കളയാന്‍ കഴിയുമോ? സാധാരണക്കാര്‍ക്കിടയില്‍ കവിതയുടെ ആശ്വാസ സാധ്യതകള്‍ എന്തൊക്കെയാണ്‌? ആ നിലകളിലാണ്‌ ഒരു ഉത്തപുരം യാത്രയെക്കുറിച്ചുള്ള ആലോചനകള്‍ കുരീപ്പുഴ ശ്രീകുമാര്‍ ആരംഭിച്ചത്‌. സവര്‍ണ്ണ സങ്കേതങ്ങളിലും പൊതുവഴിയിലുടെയും നടക്കാന്‍ അനുവാദമില്ലാത്തവര്‍ക്കായി കുരീപ്പുഴയുടെ നേതൃത്വത്തില്‍ ഒരു കാവ്യദൗത്യം. അത്യപൂര്‍വ്വമായ പ്രതിഷേധത്തിലൂടെ പീഡിതര്‍ക്ക്‌ ആത്മധൈര്യം പകരുക. അങ്ങനെയൊക്കെയായിരുന്നു ഉത്തപുരിനുള്ള ഒരുക്കങ്ങള്‍ നടത്തിയത്‌.
നവം.22 ഞങ്ങള്‍ക്ക്‌ ഇരിഞ്ചയം സെബാസ്റ്റ്യന്‍ അനുസ്‌മരണ ദിനമാണ്‌. അദ്ദേഹത്തെ കുറിച്ചുള്ള ഓര്‍മ്മപ്പുസ്‌തകത്തിന്റെ പ്രകാശനവും അന്നേദിവസം ഉദ്ദേശിച്ചിരുന്നു. ജാതിപ്പോരിന്റെ മണ്ണില്‍വച്ച്‌ കുരീപ്പുഴ ഈ ചെറുഗ്രന്ഥത്തിന്റെ പ്രകാശനം നിര്‍വ്വഹിക്കും. ഉത്തപുരത്തെ ബസ്‌സ്റ്റോപ്പില്‍ ദളിതരെ മാറ്റി നിര്‍ത്താന്‍ പണിഞ്ഞ മതിലു തന്നെ അതിനു സാക്ഷ്യം വഹിക്കട്ടെ.
എങ്കിലും അത്തരത്തിലൊരു യാത്രയിലുള്ള അപകടങ്ങളും ഞങ്ങള്‍ മനസ്സിലാക്കിയിരുന്നു. കെ.എന്‍.ഷാജി എാതൊക്കെയോ വിധത്തിലാണ്‌ ഗ്രാമത്തിനുള്ളില്‍ കടന്നതെന്ന അറിവ്‌ വൈകിയാണ്‌ കിട്ടിയത്‌. ``പോലീസ്‌ തടഞ്ഞാല്‍ അവിടെ നിന്നും തിരിച്ചു പോരുക.'' കുരീപ്പുഴയുടെ നിര്‍ദ്ദേശം അംഗീകരിക്കപ്പെട്ടു.
ഉത്തപുരത്തിനുള്ള യാത്രയുടെ വിവരങ്ങള്‍ മധുര ആര്‍പ്പാളയം സ്‌റ്റാന്‍ഡിലാണ്‌ തിരക്കിയത്‌. ആ അന്വേഷണമാവണം ഞങ്ങളെ അവരുടെ ശ്രദ്ധയില്‍പ്പെടുത്തിയത്‌. തേനി ബസ്സില്‍ കയറി എളുമലയ്‌ സ്റ്റോപ്പിലിറങ്ങാനുള്ള ഒന്നര മണിക്കൂര്‍ യാത്രയ്‌ക്കിടയില്‍ അതേ ബസ്സില്‍ അയ്യപ്പ വേഷത്തില്‍ പോലീസും കയറിയിരുന്നു. എളുമലയ്‌ക്ക്‌ ടിക്കറ്റു ചോദിച്ചപ്പോള്‍ കണ്ടക്ടര്‍ക്കുണ്ടായ ഭാവമാറ്റത്തിന്റെ അര്‍ത്ഥം പിന്നീടല്ലേ മനസ്സിലായത്‌.
എളുമലയില്‍ മറ്റാരും ഇറങ്ങാറില്ല. കൂടെയിറങ്ങിയ അയ്യപ്പന്‍ വേഷധാരിയും വന്നു കൂടിയ പോലീസും ചേര്‍ന്ന്‌ ഞങ്ങളെ കൈയോടെ വഴിയോരത്തെ പോലീസ്‌ കേന്ദ്രത്തിലേയ്‌ക്ക്‌ കൊണ്ടുപോയി. ആതിന്നിടയില്‍ അടഞ്ഞ്‌ വലമൂടിയ ഒരു അമ്പലവും ചൂടുകട്ടയില്‍ തീര്‍ത്ത മതിലും ചുറ്റിലും പട്ടാള സമാന രീതിയിലെ പോലീസ്‌ സന്നാഹങ്ങളും കണ്ണില്‍ പതിഞ്ഞു. പൊതുജനം തൊടാത്ത ആ സ്റ്റോപ്പിലിറങ്ങിയ ഞങ്ങളെ കൗതുകത്തോടെ നോക്കി ബസ്സും അകന്നു.
സര്‍വ്വസ്വാതന്ത്ര്യത്തിന്റെയും നാട്ടില്‍ നിന്നു വന്നവര്‍ പൊടുന്നനവെ 144 പ്രഖ്യാപനത്താല്‍ മരവിച്ച മണ്ണിലെ നിയമവാഴ്‌ചയുടെ തീഷ്‌ണതയറിഞ്ഞു.
കേരളത്തില്‍ നിന്നും കവിയുടെ നേതൃത്വത്തില്‍ അഞ്ചംഗ സംഘമെത്തിയത്‌ എന്തിന്‌? പോലീസ്‌ ഓഫീസറുടെ ചോദ്യത്തിന്‌ പെട്ടെന്നാര്‍ക്കും തൃപ്‌തികരമായ ഉത്തരം കൊടുക്കാനായില്ല. സംഘര്‍ഷ മേഖലയില്‍ പറത്താന്‍ മനസ്സിലിട്ടു കൊണ്ടുവന്ന സമാധാനത്തിന്റെ വെള്ളപ്രാവുകള്‍ പെട്ടെന്നു ആവിയായി പറന്നു. കുരീപ്പുഴയുടെ കവിതാപുസ്‌തകങ്ങളിലെയും തലേന്നിറങ്ങിയ ജനയുഗം പത്രത്തിലെയും ഫോട്ടോകള്‍ കാണിച്ചപ്പോള്‍ സംഘം കുഴപ്പത്തിനല്ല വന്നത്‌ എന്ന കാര്യം മേധാവിക്ക്‌ ബോധ്യമായി.
ഉള്ളിലേയ്‌ക്കുള്ള നിങ്ങളുടെ ഈ പോക്കു മാത്രം മതി ഇപ്പോഴുള്ള അമൈതിയെ തകര്‍ക്കാന്‍. അതോടെ തിരിച്ചുപോരാന്‍ ഞങ്ങളും തീരുമാനിച്ചു.
പോലീസ്‌ വലയത്തില്‍ നിന്നും പുറത്തിറങ്ങിയപ്പോഴും കണ്ണുകള്‍ മാത്രമേ സ്വതന്ത്രമായുള്ളു. തിരികെ മധുരയ്‌ക്കുള്ള ബസ്സ്‌ കാത്തു നില്‍ക്കെ കുറച്ചു കാഴ്‌ചകള്‍ മാത്രം കണ്ണില്‍ ഇടിച്ചു കയറി. പൊടി മൂടിയ അമ്പലം, അതില്‍ തൂങ്ങുന്ന താഴും പൂട്ടും, ചുവരില്‍പ്പതിച്ചിരിക്കുന്ന ഉത്തരവുകള്‍. അതിന്നപ്പുറത്ത്‌ കുറച്ചകലെ ഒരു ഫോട്ടോഗ്രാഫര്‍ ഒരു ഷെഡിനു മുന്നില്‍ എല്ലാ ചലനങ്ങളും ചിത്രീകരിക്കുന്നു.- അതൊരു പുനരധിവാസ ക്യാമ്പാവണം. ആശ്വാസ ചലനമായി ആകെ കിട്ടിയത്‌ ഒരു കെട്ടുപുല്ലുമായി ഒരു സ്‌്‌ത്രീ അതുവഴി നടന്നു പോയതാണ്‌. അവരെയും മറച്ചുകൊണ്ട്‌ ഒരു സംഘം പോലീസുമായി ഒരു വാനെത്തി.
ബസ്സ്‌ എത്തിയപ്പോള്‍ തിരികെപ്പോകാന്‍ ഞങ്ങളതില്‍ കയറിത്‌ പോലീസ്‌ ഉറപ്പാക്കി.
ഉസലംപട്ടില്‍ നഗര ചത്വരത്തില്‍ വച്ച്‌്‌ സെബാസ്റ്റ്യന്‍ ഓര്‍മ്മ- രണ്ടാം പുസ്‌തകത്തിന്റെ പ്രകാശനം കുരീപ്പുഴ നടത്തിയപ്പോള്‍ സാധാരണക്കാര്‍ അതു കണ്ടുംകാണാതെയും ചുറ്റിലുമായി ഒഴുകിക്കൊണ്ടിരുന്നു. ഒരു കുഞ്ഞുമഴ കുറഞ്ഞ തുള്ളികളുമായി എത്തി ചടങ്ങിനെ ആശീര്‍വദിച്ചു.
തുടര്‍ന്നു ഞങ്ങള്‍ കരമത്തൂര്‍ എന്ന ഗ്രാമത്തിലേയ്‌ക്ക്‌ പോയി.
ബാക്കി
------
ഒരു മതിലും ശാശ്വതമല്ല. നിരന്തര പോരാട്ടങ്ങള്‍ക്കു ശേഷം 2011 നവം. മാസത്തില്‍ മധുര ജില്ലാകളക്ടറുടെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ആ ജാതിമതില്‍ പൊളിച്ചു കളഞ്ഞു. ഉയര്‍ന്ന ജാതിയില്‍പ്പെട്ട സ്‌ത്രീകള്‍ അന്നേരത്ത്‌്‌ മുടിയഴിച്ചിട്ട്‌ ഒപ്പാരിയിട്ടതായി പത്രത്തില്‍ വായിച്ചു.
14.11.2011 ന്‌ കുരീപ്പുഴ എഴുതിയ കത്തില്‍ ഉത്തപുരം യാത്രയെ ഇങ്ങനെ പരാമര്‍ശിച്ചു.``ഉത്തപുരം ഓര്‍മ്മയിലുണ്ട്‌്‌. സമരം വിജയിച്ചല്ലോ. മാരിയമ്മന്റെ നിസ്സഹായത പഠിപ്പിക്കാന്‍ ഇ.വി. രാമസ്വാമി വേണം.''

2014, മാർച്ച് 27, വ്യാഴാഴ്‌ച

ചന്ദ്രകാന്തവും വൈലാലില്‍ വീടും



കുട്ടികളോടൊത്തുള്ള യാത്രകളെപ്പോഴും പുതിയ അനുഭവങ്ങള്‍ തരുന്നു. കോഴിട്ടോട്‌ പുതിയറിയിലെ എസ്‌. കെ. സ്‌മാരക മന്ദിരം, പൊറ്റെക്കാട്ടിന്റെ വസതിയായ ചന്ദ്രകാന്തം ബേപ്പൂരില്‍ വൈക്കം മുഹമ്മദ്‌ ബഷീറിന്റെ വയലാലില്‍ വീട്‌ എന്നിവ കാണാന്‍പോയത്‌ കുട്ടികളോടൊത്തായിരുന്നു.
പുതിയറയിലുള്ള ഉപയോഗരഹിതമായ രണ്ടു കൂറ്റന്‍ ജലസംഭരണികളെ പരസ്‌പരം കൂട്ടിയോജിപ്പിച്ചാണ്‌ പൊറ്റെക്കാട്ടിനുള്ള സ്‌മാരകമന്ദിരം നിര്‍മ്മിച്ചിരിക്കുന്നത്‌.

താഴത്തെ നിലയിലാണ്‌ എസ്‌.കെ. മ്യൂസിയം
****
അദ്ദേഹത്തിന്റെ കൈയെഴുത്തു പ്രതികള്‍, ഡയറിത്താളുകള്‍, ടൈപ്പ്‌റൈറ്റര്‍, പേനകള്‍, ജ്ഞാനപീഠമുള്‍പ്പെടെയുള്ള പുരസ്‌കാരങ്ങളും അവിടെ കാണാം. വിവിധ രാജ്യങ്ങളില്‍ നിന്നും എസ്‌.കെ.ശേഖരിച്ച കൗതുക വസ്‌തുക്കള്‍, അദ്ദേഹത്തിന്റെ വസ്‌ത്രങ്ങള്‍, കണ്ണട, എഴുത്തുകാരനെക്കുറിച്ചുള്ള പത്രക്കട്ടിംഗുകള്‍ എന്നിവകളും പ്രദര്‍ശന വസ്‌തുക്കളില്‍ പെടുന്നു. എഴുത്തും വായനയുമായി പൊറ്റെക്കാട്ട്‌ ആ മുറിയില്‍ തന്നെയുണ്ടെന്നു തോന്നിപ്പോയി.
കാഴ്‌ചയുടെ ഒരു വൃത്തം പൂര്‍ത്തിയാക്കി ഇറങ്ങിയപ്പോഴും മതിവരാത്തതുപോലെ. മലയാളത്തിലെ മറ്റൊരു എഴുത്തുകാരനും ഇതുപോലെയൊരു സ്‌മാരകമന്ദിരമില്ല.

രണ്ടാമത്തെ ജലസംഭരണിയുടെ കീഴ്‌നില ഒരു ആര്‍ട്ടുഗ്യാലറിയാണ്‌.
സ്‌മാരകത്തിന്റെ ഒന്നാംനില സുജനപാല്‍ സ്‌മാരകഹാളാണ്‌. കുട്ടികള്‍ ഗിറ്റാര്‍ പാഠങ്ങളില്‍ അലിഞ്ഞിരിക്കുന്നതു കണ്ടപ്പോള്‍ അവിടെയിരിക്കാന്‍ കൊതിയായി.
രണ്ടാം സംഭരണിയുടെ ആദ്യനില ലൈബ്രറിയാണ്‌. അതു കണ്ടതിനു ശേഷം മുകള്‍ നിലയിലേയ്‌ക്ക്‌ പോയി.അതു ചുട്ടുപഴുത്ത ഒരറയാണ്‌. ഹൗ. പൊള്ളിപ്പോയി. ഇപ്പോള്‍ നില്‌ക്കുന്നത്‌ പണ്ട്‌ കോഴിക്കോട്ടുകാര്‍ കുടിച്ചുവറ്റിച്ചിരുന്ന കൂറ്റന്‍ ജലസംഭരണിയുടെ ഉള്ളിലാണെന്ന കാര്യം ശ്രദ്ധിച്ചപ്പോഴല്ലേ മനസ്സിലായത്‌. ഒരു വലിയ വെള്ളപ്പാത്രം. അതിന്‌ അടപ്പുണ്ട്‌. അടപ്പിന്റെ പുറത്തു നിന്നും സംഭരണിയുടെ ഉള്ളിലേയ്‌ക്ക്‌ ഇറങ്ങിവരാന്‍ കോണ്‍ക്രീറ്റ്‌ ഗോവണിയുണ്ട്‌. ആ കാഴ്‌ച കണ്ട്‌ മൂക്കില്‍ വിരല്‍ വച്ചുപോയി.

ഇടുക്കി ഡാമിലെ കുറവന്‍ മലയെയും കുറത്തിമലയെയും ഓര്‍മ്മവന്നു. ഇവിടെ അകന്നു നിന്ന വാര്‍ടാങ്കുകളെ പ്രേമശില്‌പിയുടെ സ്‌മാരക തന്ത്രികള്‍ കൊണ്ടാണ്‌ ഒരുമിപ്പിച്ചിരിക്കുന്നത്‌.

ചന്ദ്രകാന്തം
----------
പുതിയറയില്‍ എസ്‌.കെ. പണിയിച്ച ചന്ദ്രകാന്തം എന്ന വീട്ടിലെത്താന്‍ ഒരിടവഴി നടക്കാനേയുള്ളു.

ഫ്‌ളാറ്റുകള്‍ക്കും മണിമാളികള്‍ക്കുമിടയില്‍ മലയാളികളുടെ രോമാഞ്ചമായ ചന്ദ്രകാന്തത്തിനു ശ്വാസംമുട്ടുന്നതുപോലെ തോന്നി. എങ്കിലും ഇത്രയും കുട്ടികളെ കണ്ട്‌ അതു പഴയ കഥകള്‍ ഒരിക്കല്‍ക്കൂടി അയവിറക്കി.
ഉള്ളിലേയ്‌ക്ക്‌ കടക്കാനും ആ മഹാന്റെ കാലടികള്‍ പതിഞ്ഞ നിലത്തു ചവിട്ടാനും അവിടത്തെ താമസക്കാന്‍ അനുവാദം തന്നു. എസ്‌കെയുടെ മണം? അദ്ദേഹത്തിന്റെ കാലടികളില്‍ നിന്നും പൊഴിഞ്ഞുവീണ വിവിധ ഭൂഖണ്ഡങ്ങളില്‍ നിന്നുള്ള മണല്‍ത്തരികള്‍? എല്ലാപേരും ഇന്ദ്രിയങ്ങള്‍ തുറന്നുവച്ചു.
ഈ വീട്ടിലേയ്‌ക്കാണ്‌ വൈക്കം മുഹമ്മദ്‌ ബഷീര്‍ മണവാട്ടിയായ ഫാബിബഷീറിനെ കൈപിടിച്ചു കൊണ്ടുവന്നത്‌. ആ കഥ വീണ്ടുംവീണ്ടും ഓര്‍ത്തിരുന്നതിനാല്‍ വഴിയില്‍ മറ്റൊന്നും കണ്ടില്ല. വട്ടക്കിണറും അരക്കിണറും കഴിഞ്ഞ്‌ വണ്ടി ബേപ്പൂരില്‍ എത്തി.

ഒറ്റയ്‌ക്കായ മാങ്കോസ്‌റ്റിന്‍
-----------------------
കുട്ടികള്‍ ആദ്യമോടിയത്‌ മാങ്കോസ്‌റ്റിന്റെ ചുവട്ടിലേയ്‌ക്കായിരുന്നു.
അവിടെ സായാഹ്നത്തണല്‍ മാത്രം ചിതറിക്കിടന്നു.


വരാന്തയിലിരുന്ന കാരണവത്തിയുടെ മുന്നില്‍ കുട്ടികള്‍ നിലത്ത്‌്‌ ചമ്രം പിണഞ്ഞിരുന്നു.
``നിങ്ങളെവിടെനിന്നു വരുന്നു കുട്ടികളെ?''
ഫാബി ബഷീര്‍ ചോദിച്ചു.
``നിങ്ങളെ കല്ല്യാണം കഴിച്ചുകൊണ്ടുപോയ ചന്ദ്രകാന്തത്തില്‍ നിന്നും.''
ആ മറുപടിയില്‍ മൂപ്പത്തിയാര്‍ ഒരു നിമിഷം വീണുപോയി. ഓര്‍മ്മകളില്‍പ്പെട്ട്‌ നിശ്ശബ്ദയായി. തുടര്‍ന്ന്‌ ഫാബിബഷീര്‍ ചന്ദ്രകാന്തത്തിലെ താമസക്കാലം കുട്ടികളുടെ മുന്നില്‍ അവതരിപ്പിച്ചു.
അവര്‍ ചോദ്യങ്ങളുടെ അറയും അമ്മച്ചി ഓര്‍മ്മകളുടെ പെട്ടിയും തുറന്നു.
``ബഷീര്‍ പെണ്ണുകാണാന്‍ വന്നപ്പോഴെന്തു തോന്നി?''
``ഒരു മനുഷ്യന്‍ വന്നതുപോലെ തോന്നി. അല്ലാതെ മൃഗമാണെന്നു തോന്നുമോ?''
ഈ വീട്ടിലെ ബഷീറുപ്പാപ്പന്‍ മാത്രമല്ല. എല്ലാപേരും തമാശക്കാരാണ്‌. വേനല്‍ക്കാറ്റ്‌ മൂളിപ്പറഞ്ഞു.


``അമ്മച്ചി കല്ല്യാണത്തിനു മുമ്പ്‌ ബഷീറിന്റെ പുസ്‌തകങ്ങള്‍ വായിച്ചിരുന്നോ?''
`എന്റെ ബാപ്പ ഒരു സ്‌കൂള്‍ മാഷായിരുന്നു. അദ്ദേഹം പുസ്‌തകങ്ങള്‍ കൊണ്ടുവരുമായിരുന്നു. ഞാന്‍ പത്തു കഴിഞ്ഞ്‌ ടീച്ചേഴ്‌സ്‌ ട്രെയിനിംഗും ജയിച്ചു നില്‍ക്കുന്ന കാലത്ത്‌ ബഷീറിന്റെ പുസ്‌തകങ്ങള്‍ വായിച്ചിട്ടുണ്ട്‌്‌. അപ്പോഴൊക്കെ അദ്ദേഹം പെണ്ണുകെട്ടാത്തവനാണെന്നു തോന്നിയതേയില്ല.`'
തൃപ്‌തിയായോ മക്കളേ? ആ മുത്തശ്ശിക്കണ്ണുകള്‍ ഞങ്ങളെ തൊട്ടു.

*****
``അല്ല. നിങ്ങള്‍ വലിയ ചോദ്യക്കാരന്മാരും ചോദ്യക്കാരത്തികളുമല്ലേ! നിങ്ങള്‍ ടാറ്റായുടെ എാതൊക്കെ പുസ്‌തകങ്ങള്‍ വായിച്ചിട്ടുണ്ട്‌?''
കുട്ടില്‍ ഉടനെ അമ്മച്ചിക്ക്‌ മണിമണിയായി ഉത്തരം കൊടുത്തു.
``അമ്മച്ചിക്ക്‌ അദ്ദേഹത്തിന്റെ എാതു കൃതിയോടാണ്‌ കൂടുതല്‍ ഇഷ്ടം?''
``പാത്തുമ്മയുടെ ആട്‌
'` ഞങ്ങള്‍ക്കും അതു തന്നെ.''
``എന്നാല്‍ ഭൂമിയുടെ അവകാശികളിലെ ഒരു വാക്യം പറയിന്‍''
കുട്ടികള്‍ ഇപ്പോള്‍ തോറ്റുപോകുമെന്ന പ്രതീക്ഷയോടെ ഫാബിയുമ്മ ഇരുന്നു.
``കൊല്ലണമെന്നു വേഗം പറയാം. കൊല്ലുകയും ചെയ്യാം. ജീവന്‍ കൊടുത്തു സൃഷ്ടിക്കാന്‍ ഒക്കുകയില്ല.''-ചളവറക്കാരി അശ്വതി ഉമ്മയെ തീര്‍ത്തും വീഴ്‌ത്തിക്കളഞ്ഞു.
``നിങ്ങളൊക്കെ ശരിക്കും പഹയന്മാരും പഹച്ചികളും തന്നെ. ഇവിടെ വന്നവരാരും എന്റെയീ ചോദ്യത്തിന്‌ കൃത്യമായി മറുപടി പറഞ്ഞിട്ടില്ല മക്കളേ!''


``അമ്മച്ചി എഴുതിയിട്ടുണ്ടോ?''
ചോദ്യം വന്നു.
``ഞാനെഴുതി. അച്ചടിച്ചു. പിന്നീട്‌ ഞാന്‍ എഴുത്തു മതിയാക്കി. ബഷീറെഴുതിയത്‌ ഞാന്‍ കട്ടെടുത്തു എന്ന്‌ ആളുകള്‍ പറയില്ലേ!''
ഫാബി ബഷീര്‍ അതും നര്‍മ്മത്തിലാക്കി.
``ബഷീര്‍ പിശുക്കനായിരുന്നോ?''
``അല്ലേയല്ല. ആള്‍ക്കാരെ സഹായിക്കുന്നത്‌ ഞാനെത്രയോ തവണ കണ്ടു. ഹൃദയാലുവായിരുന്നു.''
``ശരിയാണ്‌. കുറുക്കനുപോലും താമ്രപത്രം കൊടുത്തില്ലേ.''
ആരോ പൊട്ടിച്ച കുസൃതിയില്‍ ഉമ്മച്ചിയും ഒരു കുട്ടിയായി മാറി.

സ്വര്‍ണ്ണമാല
---------

`കിണറിനകത്ത്‌്‌ അത്യഗാധതതയില്‍, തെളിഞ്ഞ വെള്ളത്തിന്നടിയില്‍ , മഞ്ഞരാശിപ്പോടെ കുശാലായി കിടക്കുന്നു സ്വര്‍ണ്ണമാല.'
സ്വര്‍ണ്ണമാല എന്ന കഥയിലെ പുണ്യപുരാണവും, ചരിത്രപ്രസിദ്ധവുമായ ആ മണിക്കിണര്‍ കണ്ടുവന്നയാള്‍ പറഞ്ഞു.
`കിണറ്റിലല്ല. അതിവിടെയുണ്ട്‌.'
ഫാബിബഷീര്‍ കഴുത്തിലെ തടിച്ച മാല നീട്ടിക്കാണിച്ചു. തുടര്‍ന്ന്‌ സ്വര്‍ണ്ണമാല കിണറ്റിനുള്ളില്‍ പോയതും, ബിച്ചന്‍ അതെടുക്കാന്‍ വന്നതും, സുല്‍ത്താന്‍ മുങ്ങല്‍ വിദഗ്‌ദ്ധനായതുമായ കഥയ്‌ക്ക്‌ പുറത്തുള്ള സംഭവങ്ങള്‍ ഫാബിയുമ്മ വിസ്‌തരിച്ചു.
``ബഷീറിന്‌ നന്നായി നീന്താനറിയാമായിരുന്നു. ബഷീര്‍ മാത്രമല്ല. പാത്തുമ്മ, അബുബേക്കര്‍, ഹനീഫ എല്ലാപേരും. നിലയില്ലാത്ത മൂവാറ്റുപുഴയാറ്‌ അവര്‍ക്ക്‌ കൈത്തോടു മാതിരിയായിരുന്നു.
കിണറ്റിലിറങ്ങി ആദ്യത്തെ മുങ്ങലില്‍തന്നെ മൂപ്പര്‍ക്ക്‌ മാല കിട്ടി. അതിനെ രഹസ്യമായി അരയിലൊളിപ്പിച്ചു. ഞാനറിഞ്ഞില്ല. പിന്നെ നീന്തിയും മുങ്ങിയും കുറെ വെള്ളത്തില്‍ കഴിഞ്ഞു. കയറി വരാന്‍ ഞാന്‍ പറയുമ്പോഴൊക്കെ മാല കിട്ടിയില്ലെടി എന്നു പറഞ്ഞു വീണ്ടും അടിയിലേയ്‌ക്ക്‌ പോകും. കുറെ കഴിഞ്ഞപ്പോള്‍ സ്വര്‍ണ്ണമാല എന്ന കഥയില്‍ പറഞ്ഞതുപോലെ മൂപ്പര്‍ തളര്‍ന്നു. വിറയ്‌ക്കാന്‍ തുടങ്ങി.
കയറി വരാന്‍ പറ്റണില്ലെടീ. ആരെയെങ്കിലും വിളിച്ചോണ്ട്‌ വാ. എന്നു പറഞ്ഞു. അദ്ദേഹത്തെ കിണറ്റിനുള്ളിലിട്ടിട്ട്‌ ഞാനെങ്ങനെ ആളെക്കൂട്ടാന്‍ പോകും?
സ്‌കൂള്‍ വിട്ടുവന്ന ഷാഹിന ടാറ്റായുടെ വിഷമം കണ്ട്‌്‌ കരയാന്‍ തുടങ്ങി. തൊട്ടിലില്‍ കിടന്നുറങ്ങുന്ന അനീസിനെ എടുത്തു കൊണ്ടുവരാന്‍ ഞാന്‍ മകള്‍ ഷാഹിനയോട്‌ പറഞ്ഞു.
നിങ്ങള്‍ കയറിവന്നില്ലെങ്കില്‍ ഞങ്ങള്‍ മൂന്നുപേരുമിപ്പോള്‍ കിണറ്റില്‍ച്ചാടും. അതുകേട്ട്‌ പേടിച്ച്‌ അദ്ദേഹം എങ്ങനെയോ കേറി വന്നു.''
``അമ്മച്ചി എന്തിനാണ്‌ അങ്ങനെ പറഞ്ഞത്‌?''
``നമ്മള്‍ പെണ്ണുങ്ങള്‍ വേണം പുരുഷന്മാര്‍ക്ക്‌ ധൈര്യം കൊടുക്കാന്‍.''

വേനലവധി കഴിയുന്നു.
---------------------
വര്‍ത്തമാനങ്ങള്‍ക്കിടയില്‍ മണിക്കൂറുകള്‍ കഴിഞ്ഞത്‌ ആരും ശ്രദ്ധിച്ചില്ല.
പവര്‍ക്കട്ടു നേരത്ത്‌ ആര്‍ദ്രയും നന്ദയും ബാലമണിയമ്മയുടെയും ഒ.എന്‍.വി.യുടെയും കവിതകള്‍ ചൊല്ലി.
ഒ.എന്‍.വി.യുടെ സ്‌നേഹത്തെക്കുച്ച്‌ ഫാബിബഷീര്‍ വാചാലയായി.
``ആ പാട്ടുപെട്ടി പാടുമോ?'' പൃഥിന്‍ ചോദിച്ചു.
``ഓ. സോജാ രാജകുമാരി. ആ പെണ്ണുപാടുമോ എന്നല്ലേ നീ ചോദിച്ചത്‌?''
എല്ലാപേരും കാത്തിരുന്ന നിമിഷമെത്തി. ഓര്‍മ്മകളുടെ അറയായി മാറിയ ആ മുറി അമ്മച്ചി തുറപ്പിച്ചു.
ബഷീറിന്റെ ചാരുകസേര, ഗ്രാമഫോണ്‍, അവാര്‍ഡു ചിത്രങ്ങള്‍...
ഇരുട്ടു കനത്തു. നേരം എട്ടുമണിയായി. എന്നിട്ടും കുട്ടികള്‍ക്ക്‌ തൃപ്‌തിയായില്ല. ഫാബിയുമ്മയുടെ കൈകളില്‍ തലോടിയും ഉമ്മകൊടുത്തും മതിവരാത്ത അവര്‍ ഇരുട്ടിലേയ്‌ക്കിറങ്ങി.
വേനല്‍പ്പൂട്ടിനു തറവാട്ടില്‍ വന്ന്‌ തിരികെ വീട്ടിലേയ്‌ക്ക്‌ മടങ്ങുമ്പോള്‍ അനുഭവിക്കാറുള്ള വിങ്ങള്‍ പിടച്ചുകൊണ്ടിരുന്നു.

വിദ്യാരംഗം 2014 മാര്‍ച്ച്‌
======================== 

2014, മാർച്ച് 22, ശനിയാഴ്‌ച

പെന്‍ ഡ്രൈവ്‌ PEN DRIVE



ണാവധിക്കെത്തിയ കുട്ടിയെ അമ്മമ്മ സ്‌നേഹം കൊണ്ടാണ്‌ പൊതിഞ്ഞത്‌.

ഇന്നലെയുണ്ടാക്കിയ ആ കറീടെ മസാലക്കൂട്ട്‌ ഒന്നൂടെപ്പറയൂ അമ്മേ.
അവന്റെ അമ്മ കടലാസും പേനയുമായി വന്നു.

അച്ഛന്‍ കണക്കറ്റ്‌ അമ്മമ്മയെ ക്യാമറയില്‍ പതിപ്പിച്ചെടുത്തു.

അമ്മമ്മേ ആരും കാണാതെ നെഞ്ചു തുറന്ന്‌ സ്‌നേഹം മുഴോന്നും ഇതിലേയ്‌ക്ക്‌ ഇറ്റിച്ചോളിന്‍!

തിരിച്ചു പോകാനൊരുങ്ങവെ കുട്ടി രഹസ്യമായി ഒരു പെന്‍ ഡ്രൈവ്‌ അമ്മമ്മയെ എാല്‌പിച്ചു.

ഇന്ന്‌ മാസിക എാപ്രില്‍ 2012
************************

2014, മാർച്ച് 12, ബുധനാഴ്‌ച

ചാനല്‍ യോഗി




പുറത്തിറങ്ങി ലോകം കാണാന്‍ അയാളെ അവരൊരിക്കലും അനുവദിച്ചിരുന്നില്ല.
വണ്ടിമുട്ടും. വഴിപിണങ്ങും. വേണ്ട. എങ്ങും പോണ്ട. പണ്ടേ ഒരു ലക്കും ലഗാനുമില്ലാത്തയാളാണ്‌ നിങ്ങള്‍.
പെറ്റമ്മ മോഡലില്‍ ഭാര്യ പേടിപ്പിച്ചു.
നിങ്ങള്‍ക്കെന്തെങ്കിലും പറ്റിയാല്‍ ഞങ്ങള്‍ക്കാരുണ്ട്‌?
ഭാര്യ ചോദിച്ചപ്പോള്‍ അവളുടെ പുറകില്‍ നിന്നും മകളുടെ ഉത്‌ക്കണ്‌ഠക്കണ്ണുകള്‍ നീണ്ടുവന്നു.
ശരിയാണ്‌. അയാള്‍ സമാധാനിച്ചു.
ടൂറ്‌ പോയി വെറുതെ പണം കളയാതെ അച്ഛനെനിക്കൊരു ലാപ്‌ വാങ്ങിത്താ.
യാത്രകള്‍ വേണ്ട. കുറ്റബോധം മനസ്സില്‍ കുമിഞ്ഞു.
അങ്ങനെ നിരങ്ങി നിരങ്ങി അയാള്‍ പെന്‍ഷന്‍ കാലത്തിലെത്തി. പകരത്തിന്‌ മകള്‍ സെലക്ഷന്‍ ലിസ്റ്റുകള്‍ കയറി.
ഇനിയെന്തു പേടിക്കണം?
കഴിഞ്ഞയാഴ്‌ച നോക്കിയപ്പോള്‍ നിങ്ങളുടെ കൊളസ്‌ട്രാള്‍ കൂടുതലായിരുന്നില്ലേ?
വഴിക്കുവച്ചെന്തെങ്കിലും സംഭവിച്ചാല്‍?
പിന്നെ ഇപ്പോള്‍ ഷുഗറൊന്നു കുറഞ്ഞിരിക്കുവാ. തെണ്ടാന്‍ പോയി കണ്ടതും കടിയതും വാരിക്കേറ്റി അതങ്ങ്‌്‌ കൂടുവേ!
ഒരു ഹിമാലയന്‍ യാത്രയ്‌ക്കുള്ള അവസാനത്തെ അവസരവും അങ്ങനെ തെറിച്ചുപോയി.
അച്ഛനിവിടെയിരുന്ന്‌ ലോകം കാണാന്‍ സാറ്റ്‌ ടീവിയും നെറ്റു കണക്ഷനും ഞാനെടുത്ത്‌ു തരില്ലേ!
ആദ്യ ശമ്പളത്തിലൂടെ മകള്‍ അയാളെ മറ്റൊരു ലോകത്തിലേയ്‌ക്ക്‌ തരിച്ചുവിട്ടു. വീട്ടില്‍ നിന്നും ഡി.ടി.എച്ച്‌ പോയി. കേബിളും നെറ്റും വന്നു. സഞ്ചാരസൈറ്റുകളുടെ ലിസ്‌റ്റും മകള്‍ തന്നു.
അങ്ങനെയാണ്‌ വയസ്സുകാലത്ത്‌ അയാളൊരു ചാനല്‍ ജീവിയായത്‌.
പിരിവുകാരും കല്ല്യാണ ക്ഷണക്കാരുമെത്തുമ്പോള്‍ ചലിക്കുന്ന പ്രതിമ മാതിരി അയാള്‍ സ്‌ക്രീനിനു മുന്നില്‍ നിന്നെഴുന്നേറ്റു. മന്തനെപ്പോലെ കുശലങ്ങള്‍ എാറ്റുവാങ്ങി.
അനവസരത്തിലെ ഡയലോഗുകളാല്‍ സന്ദര്‍ശകരെ മുഷിപ്പിച്ചെങ്കിലും ഷുഗറും കൊളസ്‌ട്രോളും കണ്‍ട്രോള്‍ഡാക്കി. 


2014, മാർച്ച് 5, ബുധനാഴ്‌ച

അമ്മമാര്‍




നാളുകള്‍ക്കുശേഷം അമ്മ വീട്ടിലെത്തുന്നു. അടുത്ത കുറച്ചുദിവസങ്ങളില്‍ അമ്മ അയാളോടൊത്തുണ്ടാവും.
അമ്മയെ കൂട്ടി വരാന്‍ കാറുമായി തീവണ്ടിയാപ്പീസിലേയ്‌ക്ക്‌ പോണം. മകന്‍ നല്ല നിലയില്‍ ജീവിക്കുന്നതു കണ്ട്‌ എാറെ സന്തോഷത്തോടെ അമ്മ തിരികെ വൃദ്ധസദനത്തിലേയ്‌ക്ക്‌ മടങ്ങട്ടെ.
അമ്മയെ കൂട്ടാന്‍ അയാള്‍ വണ്ടിയിറക്കിയതാണ്‌.
വേണോ?
വീട്ടിലേയ്‌ക്കുള്ള വഴി എാതമ്മയ്‌ക്കാണ്‌ അറിഞ്ഞുകൂടാത്തത്‌?
അമ്മ ബസ്സില്‍ വരട്ടെ!
പണവും സൗകര്യങ്ങളുമൊന്നുമില്ലാതിരുന്ന കാലത്ത്‌ അമ്മ എന്തുമാത്രം നടന്നതാണ്‌. വൃദ്ധസദനത്തിലായതിനുശേഷം പുറം കാഴ്‌ചകള്‍ക്കുള്ള സൗകര്യങ്ങള്‍ കഷ്ടിയാണ്‌. നമ്മുടെ നാടിന്‌ എന്തുമാറ്റമാണിപ്പോള്‍. അതൊക്കെ കണ്ടുകൊണ്ട്‌ അമ്മ പതുക്കെ നടന്നുവരട്ടെ. തനിക്കതെല്ലാം കൊണ്ടുകാണിക്കാന്‍ നേരവുമില്ല. ചെറിയ ദൂരമല്ലേയുള്ളു.
അമ്മ അപ്പോള്‍ തന്നെ നടന്നെത്തുമെന്ന തോന്നല്‍ അയാള്‍ക്കുണ്ടായി.
അയാള്‍ ഭദ്രമായി വീട്‌ അടച്ചുപൂട്ടി.
അടുത്തു തന്നെ ധാരാളം ബന്ധുവീടുകളുണ്ടല്ലോ. രണ്ടുദിവസം അവരോടൊപ്പം സന്തോഷത്തോടെ തങ്ങി അമ്മയ്‌ക്ക്‌ തിരിച്ചുപോകാമല്ലോ.
അമ്മയ്‌ക്കീ വീട്ടിലെ ആധുനിക സൗകര്യങ്ങളും സമ്പ്രദായങ്ങളും രുചിക്കാന്‍ വഴിയില്ല. അമ്മയുടെ എല്ലാ പതിവുശീലങ്ങളും തെറ്റാനാണ്‌ സാധ്യത.
മനസ്സിനെ അലങ്കോലപ്പെടുത്തുന്നതില്‍ അയാള്‍ തീര്‍ത്തും വിജയിച്ചു.
ഒരിറ്റു സമാധാനം?
തിരിഞ്ഞും മറിഞ്ഞും വേവലാതിപ്പെട്ട്‌ ഒടുവില്‍ മനസ്സില്‍ വെളിച്ചം വീണു.
അടുത്ത പട്ടണത്തിലെ ദേവമാതാ സന്നിധി സന്ദര്‍ശിക്കാന്‍ അയാള്‍ തീരുമാനിച്ചു.
മനുഷ്യരൂപമെടുത്ത ആ ലോകമാതാവ്‌ ഒന്നുതൊട്ടാല്‍ മതി. മനസ്സമാധാനം വരും.
അയാള്‍ മാതാവിനെ കാണാന്‍ പോകാന്‍ വണ്ടിയിറക്കി.

കെ.ജി.ഒ.എ.. ന്യൂസ്‌ മേയ്‌ 2011 

2014, ഫെബ്രുവരി 22, ശനിയാഴ്‌ച

ഫെസ്‌റ്റിവല്‍ക്കളി





ങ്ങളിന്നലെ നാട്ടിലൊരു ഫിലിംഫെസ്റ്റിവല്‍ കളിച്ചു.


അതിന്നിടയില്‍ പെട്ടന്ന്‌ കഞ്ഞീംകറീം കളിച്ച കാലം ഓര്‍മ്മയില്‍ ഫ്‌ളാഷ്‌ബാക്ക്‌ അടിച്ചു.
ഒരു കുറവും വരാതെയായിരുന്നു അന്ന്‌ നാലുകാല്‍പ്പുര വച്ചത്‌. കുന്നിക്കുരുപ്പരുവത്തിലെ ചെറുമണിക്കല്ലരി നന്നായി പാറ്റിക്കൊഴിച്ചിരുന്നു. ചിരട്ടപ്പാത്രത്തില്‍ വേണ്ടത്ര വെള്ളമൊഴിച്ചു തന്നെയാണ്‌ വച്ചത്‌. അടുപ്പിലെത്രയാണ്‌ ചുള്ളികള്‍ ഉന്തിക്കയറ്റിയത്‌? പുകയൂതി വശം കെട്ടു.
എന്നിട്ടും വിളമ്പിയപ്പോള്‍ കല്ലുതന്നെ കടിച്ചു.
ഇന്നലെ രണ്ടാംശനി, പോരാത്തതിന്‌ തോരാമഴയും.
ഒന്നും ചെയ്യാനില്ലാതെ ആളുകള്‍ പ്രദര്‍ശനത്തിന്‌ ഒഴുകിയെത്തുമെന്ന പ്രതീക്ഷയെ കാറ്റെടുത്തു.
എാകദേശം ശൂന്യമായ ഹാളിലിരിക്കുമ്പോള്‍ തീരെച്ചെറിയൊരു കാറ്റില്‍ അന്നത്തെ കളിവീട്‌ തലയില്‍ വീണുകുരുങ്ങിയ അതേ അനുഭവം. 

2014, ഫെബ്രുവരി 8, ശനിയാഴ്‌ച

സമ്പൂര്‍ണ്ണന്‍




പാടത്തിലെ ചില്ലറപ്പണികള്‍ക്കിടയിലാണ്‌ അയാളെത്തേടി മകളെത്തിയത്‌.
ടെസ്‌റ്റിനു പോകാന്‍ വൈകിയിരിക്കണം. അതാണവള്‍ ഓടിവന്നത്‌.
നഗത്തിലെ ടെക്‌നോസിറ്റിയില്‍ ഉച്ചയ്‌ക്കുശേഷം അവള്‍ക്ക്‌ ബാങ്കു ജോലിക്കുള്ള പരീക്ഷയുണ്ട്‌. ഓണ്‍ലൈന്‍ ടെസ്റ്റ്‌. കൂടുതല്‍ നേരം വയലില്‍ തങ്ങാതെ പെട്ടെന്നു പോരണമെന്ന്‌ ഇറങ്ങുമ്പോള്‍ കരുതിയതായിരുന്നു.
അവള്‍ നന്നായി കിതയ്‌ക്കുന്നുണ്ടായിരുന്നു. 
മകളെ കഷ്ടപ്പെടുത്തിയതില്‍ അയാള്‍ക്ക്‌ വല്ലായ്‌മ തോന്നി.
ധൃതിയുണ്ടായിരുന്നിട്ടും കുളിമുറിയില്‍ അയാള്‍ നന്നായി ശ്രദ്ധിച്ചു. എാറെ കരുതലോടെയാണ്‌ ദേഹം വൃത്തിയാക്കിയത്‌. അത്യാഡംബരങ്ങളോടെ എത്തുന്നവര്‍ക്കിടയിലേയ്‌ക്കാണ്‌ പോകാനുള്ളത്‌. ചേറും ചെളിനിറവും ശരീരത്തില്‍ പാടില്ല. കുട്ടിക്ക്‌ നാണക്കേടാവരുത്‌.
വൃത്തിയെ കുറിച്ച്‌ വീണ്ടുമയാള്‍ ആലോചിച്ചത്‌ മകള്‍ പരീക്ഷാഹാളില്‍ കയറിയതിനു ശേഷമാണ്‌.
എന്തു വെടിപ്പാണീ പരിസരത്തിന്‌! നമ്മുടെ നാടാണെന്നു തോന്നിപ്പിക്കാത്ത കാമ്പസ്സ്‌. ആകപ്പാടെ വിദേശഛായ. ഉയരത്തില്‍ പരസ്‌പരം മത്സരിക്കുന്ന കെട്ടിട സമുച്ഛയങ്ങള്‍. കാട്‌, അതിനുമപ്പുറത്ത്‌ ഫ്‌ളാറ്റുകകളുടെ തലപ്പ്‌. ആ കാത്തിരിപ്പു മുറിക്കു തന്നെ എാഴെട്ടു ക്ലാസ്സുകള്‍ നടത്താന്‍ പാകത്തില്‍ വലിപ്പമുണ്ട്‌. താനൊരു റിട്ടയേര്‍ഡ്‌ മാഷാണെന്ന തോന്നല്‍ അപ്പോഴാണയാള്‍ക്കുണ്ടായത്‌.
വലിയ കെട്ടിടത്തിനുള്ളില്‍ പരീക്ഷയില്‍ മുങ്ങിപ്പോയ കുട്ടികളെ കാത്തിരിക്കുന്നവരും പരസ്‌പരമൊന്നും മിണ്ടുന്നുണ്ടായിരുന്നില്ല. ആ അന്തരീക്ഷം അത്രയ്‌ക്കവരെ മാറ്റിക്കളഞ്ഞിരുന്നു. ഒരാള്‍ മാത്രം രണ്ടു ജില്ലകള്‍ക്കപ്പുറത്തുള്ള തന്റെ കറവ തീര്‍ന്ന റബ്ബര്‍മരങ്ങള്‍ വില്‍ക്കുന്നതിനെ കുറിച്ച്‌ പതിഞ്ഞ ശബ്ദത്തില്‍ സംസാരിച്ചു. വില ശരിയാകാതെ വന്നപ്പോള്‍ ദേഷ്യപ്പെട്ടത്‌ മറ്റുള്ളവര്‍ കേട്ടുവോ എന്ന സംശയത്തോടെ മുബൈല്‍ കട്ടുചെയ്‌തു.
ആരും ആരേയും ശ്രദ്ധിക്കാത്ത ഒരിടം. താനിവിടെ മരിച്ചിരിക്കുകയാണോ? അയാള്‍ക്ക്‌ സംശയം തോന്നി.
എാതൊക്കെയോ ജനല്‍പ്പഴുതുകള്‍ വിജയകരമായി താണ്ടിയ ഒരു കുഞ്ഞില പെട്ടെന്ന്‌ ആ ഹാളിലേയ്‌ക്ക്‌ പറന്നു കയറി. അതു പാറി വന്നയാളുടെ കാല്‍പ്പെരുവിരലില്‍ അമര്‍ന്നു.
ചന്ദനം പിടിപ്പിച്ചിരുന്നതു മാതിരി നഖത്തിലുണ്ടായിരുന്ന ചേറിന്റെ പാടും അങ്ങയെ മറഞ്ഞു. 
സമ്പൂര്‍ണ്ണനായതിന്റെ സന്തോഷത്തില്‍ ഒരു മാത്ര അയാളൊന്നുലഞ്ഞു.

2014, ജനുവരി 29, ബുധനാഴ്‌ച

ദേ... ശ്ശോ....




ആനമല ഉച്ചിയിലെ പുല്‍ക്കൊടിയാണ്‌ അതാദ്യം കണ്ടത്‌.
അടുത്തുണ്ടായിരുന്ന കുറ്റിച്ചെടിയെ അവള്‍ തോണ്ടി വിളിച്ചു.
ദേ.. നോക്കെടീ. നമ്മളെ രക്ഷിക്കാന്‍ മാധവേട്ടന്‍ വരുന്നു.
ശ്ശോ.. അല്ലെടീ അതു കസ്‌തൂരിയാണ്‌.

സത്യത്തില്‍ മല കയറിക്കൊണ്ടിരുന്നത്‌ മഴു, വെടിമരുന്ന്‌, ജെ.സി.ബി. എന്നിവകളായിരുന്നു.


ഇന്ന്‌ മാസിക. 2014 ജനുവരി

2014, ജനുവരി 20, തിങ്കളാഴ്‌ച

ടൈല്‍സു മണം




യിടെയായി മണ്ണില്‍ കാലുകുത്താറേയില്ല.
ടൈല്‍സു പതിച്ച മുറ്റവും കടന്ന്‌ കാറിലേയ്‌ക്ക്‌.
ടൈല്‍സിട്ട ഫുട്ട്‌പാത്തുകള്‍ക്കിടയിലെ കരിഞ്ഞ നിരത്തിലൂടെ സര്‍വ്വാംഗം ടൈല്‍സണിഞ്ഞ ഓഫീസിലേയ്‌ക്കും തിരിച്ചും കാറില്‍.
വേനല്‍മഴ എത്തിയ സായാഹ്നം. മണ്ണു കാണാത്ത ആശങ്കയോടെ ഝടുതിയില്‍ മഴ തിരിച്ചുപോയി.
ടൈല്‍സുമണം... ടൈല്‍സുമണം...
വേവലാതിപ്പെട്ടിരിക്കെ മകള്‍ അങ്ങനെ ചെറുതുള്ളികളെ ഉള്‍ക്കൊണ്ടു.
 

കഥച്ചെപ്പ്‌ Copyright © 2008-16 All Rights Reserved P K Sudhi