2015, മേയ് 24, ഞായറാഴ്‌ച

ലാത്തിക്കുത്ത്



വടകരയില്‍ നിന്നും കയറിയപാടേ തന്നെ എനിക്കവളെ തിരിച്ചറിയാന്‍ കഴിഞ്ഞു. എന്റെ പഴയ കാമുകിയെ.
ഭര്‍ത്താവ് വേഷത്തിനെ കണ്ടാല്‍ത്തന്നെയറിയാം എാതോ ഓഫീസിലെ ക്ലാര്‍ക്കാണ്. ഇരുന്നപാടേ ഇത്തരക്കാര്‍ ഉറക്കം തൂങ്ങുകയാണ് പതിവ്. ഇവനെന്തോ മണം കിട്ടിക്കാണണം. എന്നെ നിരീക്ഷിക്കാനെന്ന ഭാവത്തില്‍ വായന തുടങ്ങി. പുത്തകം റെയില്‍വേ ടൈംടേബിള്‍.
നിറയെ പൂത്ത് പുഴയിലേയ്ക്ക് ചാഞ്ഞ വാകമരത്തിനെ ഞങ്ങളൊരുമിച്ചാണ് നോക്കിയത്-പണ്ടത്തെപ്പോലെ-അന്തിരാശിയേറ്റ പുഴയില്‍ നിന്നും ചുവപ്പിന്റെ ദ്യൂതി അവളുടെ മുഖത്തേയ്ക്കും പടര്‍ന്നു കയറി. ഒരു പ്രത്യേക തരത്തിലുള്ള താളമിട്ട് തീവണ്ടി ഞങ്ങള്‍ക്കൊപ്പം നിന്നു.
പിന്നെ മഴപെയ്തു. അതൊരു പൊന്മഴയായിരുന്നു. എതിര്‍ദിശകളിലെ സീറ്റുകളിലിരുന്ന് ഞങ്ങളതു തന്നെ നോക്കിയിരുന്നു.
പണ്ടു പണ്ടു ഞങ്ങള്‍ ഒരു കുടയില്‍ ഒരു മഴനേരത്ത്- അന്നും സ്വര്‍ണ്ണവെയില്‍ ഇതുപോലെ തെറിച്ചു നിന്നിരുന്നു.- അക്കാര്യം അവള്‍ക്കും ഓര്‍മ്മയില്‍ വന്നിരിക്കണം. മന്ദഹാസം മുഖത്ത് പടര്‍ന്നത് മറ്റൊന്നുകൊണ്ടുമല്ല.
സംഗതി കുഴപ്പത്തിലേ്ക്ക് ആണെന്ന് അവനെങ്ങനെയോ മനസ്സിലായി. കൈത്തണ്ടയില്‍ മുറുകെ പിടിച്ചുകൊണ്ടാണ് അവളെ ഇറക്കിക്കൊണ്ടുപോയത്. എനിക്കത് സഹിക്കാനായില്ല. ഞാന്‍ പിന്നെ ബെര്‍ത്തിലൊറ്റ കിടത്തമായിരുന്നു. വാശി തീര്‍ക്കാനെന്നവണ്ണം തിരിഞ്ഞു കിടന്നുറക്കമായി.
തമ്പാന്നൂര്‍ പോലീസാണെന്നെ പിന്നെയുണര്‍ത്തിയത്. അതും ലാത്തികൊണ്ട് കുത്തീട്ട്...
ജനയുഗം വാരന്തം 17.5.2015

2015, മേയ് 10, ഞായറാഴ്‌ച

ചത്തുപോകുന്ന സമയം



സാധാരണഗതിയില്‍ അങ്ങനെയൊന്നും നിറയുന്ന ഒരു തിയറ്ററായിരുന്നില്ല അത്.
ഇതിപ്പോള്‍ പുതുതലമുറച്ചിത്രമായതിനാലാവും ധാരാളം കാഴ്ചക്കാര്‍ വന്നു കൊണ്ടിരുന്നു. ന്യൂജനറേഷന്‍ കൂട്ടം. ആരോ അടിച്ചുവിട്ടതുമാതിരിയായിരുന്നു അവരൊക്കെ പറ്റംപറ്റമായി ഉന്തിക്കയറിയത്.
ഉറക്കപ്പായയില്‍ നിന്നെഴുന്നേറ്റു വരുന്നവര്‍. അവരുടെ കോലംകെട്ട തലമുടിച്ചന്തവും മുട്ടറ്റം മറയുന്ന കാല്‍സരായിയും കണ്ടപ്പോള്‍ അയാള്‍ അങ്ങനെ ഉറപ്പിച്ചു.
പുറകിലേയ്ക്ക് തിരിഞ്ഞത് തലനരച്ച ആരെങ്കിലും സിനിമ കാണാനുണ്ടോ എന്നു നോക്കാനും കൂടിയായിരുന്നു.
ആരുമുണ്ടായിരുന്നില്ല.
അയാളുടെ മുന്നിലിരിക്കാന്‍ ശ്രമപ്പെട്ടത് ഒരു യുവതിയായിരുന്നു. അത്ര സുന്ദരിയൊന്നുമായിരുന്നില്ല. എങ്കിലും എന്തോ ആകര്‍ഷണീയത മുഖത്തുണ്ടായിരുന്നത് ഉന്മേഷത്തിരിയുണര്‍ത്തി. കാലദോഷം തീണ്ടിയ വാനിറ്റി ബാഗ് കൈയില്‍ തൂക്കിയതു മാതിരി കൈത്തണ്ടയില്‍ തൂങ്ങിയ ഒരു പെണ്‍കുട്ടി അവള്‍ക്കൊപ്പം നടന്നു.
കുട്ടിയെ ഒരുക്കാനുള്ള ശ്രമങ്ങളെല്ലാം പാഴിലായി എന്നയാള്‍ക്ക് തോന്നി. കുഞ്ഞ് യുവതിയുടെ ആകര്‍ഷണീയതയ്ക്ക് ചേരുന്നവളായിരുന്നില്ല.
വീണ്ടും വീണ്ടും അയാളതു തന്നെ ചിന്തിച്ചിരുന്നു.
മുന്നിലെ നിരയില്‍ ഒരു സീറ്റ് വിട്ടാണവള്‍ ഇരുന്നത്. അതു മനപ്പൂര്‍വ്വമാണ്. ഇനിയുമൊരാള്‍ കൂടി വരാനുണ്ട്. അയാള്‍ക്ക് തീര്‍ച്ചയായി. പ്രതീക്ഷയോടെ അവള്‍ പുറത്തേയ്ക്ക് നോക്കുന്നുമുണ്ടായിരുന്നു. അയാളും കാത്തിരുന്നു.
അവര്‍ക്കിടയിലെ പ്രതീക്ഷകള്‍ക്ക് വെറും നിര സീറ്റുകളുടെ അകലം മാത്രമേയുള്ളുവെങ്കിലും... കാലം അനങ്ങാതെ കിടക്കുന്നതായി അയാള്‍ക്കു തോന്നി.
 

കഥച്ചെപ്പ്‌ Copyright © 2008-16 All Rights Reserved P K Sudhi