2023, ഫെബ്രുവരി 9, വ്യാഴാഴ്‌ച

വിനയചന്ദ്രന്‍ ഡി vinayachandran D


 വിനയോര്‍മ്മ രണ്ട്  


നദിയായി ഒഴുകിയ വിനയചന്ദ്രിക



തൊണ്ണൂറുകളുടെ തുടക്കത്തില്‍ സ്‌കൂള്‍ ഓഫ് ലെറ്റേഴ്‌സില്‍ റീഡറായിട്ടാണ് വിനയചന്ദ്രന്‍ മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റിയില്‍ ചേര്‍ന്നത്. യൂണിവേഴ്‌സിറ്റി ക്യാമ്പസില്‍ സ്‌കൂള്‍ ഓഫ ലെറ്റേഴ്‌സ് കൂടു പണിയാത്ത കാലമായിരുന്നത്. അതിരമ്പുഴയിലെ മറ്റം കവലയിലെ ഹസ്സന്‍മന്‍സില്‍ എന്ന അപാരവലിപ്പമുള്ള കെട്ടിടത്തിലാണ് സ്‌കൂള്‍ ഓഫ് ലെറ്റേഴ്‌സ് അക്കാലത്ത് പ്രവര്‍ത്തിച്ചിരുന്നത്. 


വിനയവഴികള്‍


എല്ലാ വേനലവധിക്കാലത്തും പുഴപോലെ വിനയന്‍ നീണ്ടൊഴുകുമായിരുന്നു. നീണ്ടുപോകുന്ന ആ വഴികള്‍  ഹിമാലയത്തില്‍ ചെന്നുമുട്ടി, തിരിച്ചുവന്നു. തിങ്കളാഴ്ചകളില്‍ അദ്ധ്യാപകരും വിദ്യാര്‍ത്ഥികളും അവരവരുടെ വീടുകളില്‍ നിന്നുമെത്തിയപ്പോള്‍ കവിയിലും ദീര്‍ഘയാത്രാവിശേഷങ്ങള്‍ പറ്റിക്കൂടിയിട്ടുണ്ടായിരുന്നു. മറ്റുള്ളവരുടെ യാത്രകളില്‍ നിന്നും വിനയചന്ദ്രന്റെ വരവിന് എന്നാല്‍ ചില വ്യത്യാസങ്ങളുണ്ടായി. 

കവിയുടെ സഞ്ചാരപഥമാരംഭിക്കുന്നത് എന്നും ഒരിടത്തു നിന്നായിരുന്നില്ല. തിരുവനന്തപുരത്തോ കോഴിക്കോട്ടോ കര്‍ണ്ണാടകയില്‍ നിന്നോ ഹിമാലയത്തിലോ ആയിരുന്നു ആ യാത്രകളുടെ തുടക്കം. ഓരോ ആഴ്ചയിലും അവയുടെ പഥവും രീതികളും മാറിക്കൊണ്ടിരുന്നു. പൂരത്തിന്റെയോ, ഫിലിംഫെസ്റ്റിവലിന്റെയോ, താനാസ്വദിച്ച മറ്റു മഹാകാഴ്ചകളുടേയോ തിളക്കമാണ് ആ കണ്ണുകളില്‍ ക്ഷീണപ്പാടരൂപത്തില്‍ അടിഞ്ഞു കിടന്നിരുന്നത്. അതു മാറിമാറി വന്നുകൊണ്ടിരുന്നു.

തന്റെ യാത്രകളെക്കുറിച്ചുള്ള വര്‍ണ്ണനകളും വിവരണങ്ങളും മേനിപറച്ചിലുകളും കവിയുടെ ഭാഗത്തു കഷ്ടിയായിരുന്നു. ഞാന്‍ കണ്ടതും കേട്ടതും എനിക്കു മാത്രം സ്വന്തം. നിങ്ങള്‍ക്കുമിതൊക്കെയാവാം. വെറുതെയൊരിടത്തിരുന്നാല്‍പ്പോരാ. സഞ്ചരിച്ചോളൂ. എന്നൊരു ഭാവമാണ് പ്രത്യക്ഷത്തില്‍ തെളിഞ്ഞു നിന്നിരുന്നത.്

ചില സ്വസ്ഥവേളകളില്‍ കവി വ്യത്യസ്തനായി. വിവരണം സരസമായി പരിണമിപ്പിക്കും. ''എന്റെ രണ്ടുവരി നാടന്‍പാട്ടുമതി ഏതു ഗ്രാമീണനേയും വശത്താക്കാന്‍. അതു പാടിത്തീരുമ്പോള്‍ അവന്‍ കുടിച്ചുകൊണ്ടിരിക്കുന്ന കള്ളിന്‍തൊണ്ട് നമ്മുടെ മുന്നിലെത്തും.''

കുറഞ്ഞ വാക്കുകളിലുള്ള വടക്കേയിന്ത്യന്‍ യാത്രാനുഭവാഖ്യാനത്തില്‍ അലിഞ്ഞുപോയ നമ്മളും ബംഗാളിലെ ഒരുള്‍ഗ്രാമത്തില്‍ കവിയോടൊത്ത് നടക്കാന്‍ തുടങ്ങും. ആ വര്‍ണ്ണനയും പൂര്‍ണമാകുമെന്നുറപ്പില്ല. പറഞ്ഞുകൊണ്ടിരിക്കുന്ന വിഷയത്തിനെയധികം ദീര്‍ഘിപ്പിക്കാതെ മനസ്സുമാറിയ വിനയചന്ദ്രന്‍ പെട്ടെന്നു എഴുന്നേറ്റു പോയെന്നിരിക്കും. ഒരിടത്തേയ്ക്കും സഞ്ചരിക്കാന്‍ വയ്യാതെ ഒരിടത്തു തന്നെ കെട്ടിനില്‍ക്കുന്ന നിങ്ങള്‍ക്ക് ഇത്രയൊക്കെ മതിയെന്ന ഭാവം ആ ചലനങ്ങളില്‍ വീണ്ടും തിരിച്ചെത്തും.


കര്‍ക്കിടക ശബരിമല


കാടുകാണാനും പടേനിക്കുമുള്‍പ്പെടെ ഒരു പാട് യാത്രകള്‍ക്ക് കൂട്ടുചെല്ലാന്‍ കവിയുടെ ക്ഷണമെനിക്ക് ലഭിച്ചിരുന്നു.

ഒരു കര്‍ക്കിടകത്തില്‍ മഴചൊരിഞ്ഞു തളര്‍ന്നുപോയ കാലത്താണ് ശബരിമലയ്ക്ക് കൂട്ടുവിൡത്. യാത്രാക്കൂട്ടില്‍ അടുത്ത ഡിപ്പാര്‍ട്ടുന്റെിലെ പ്രഹ്ലാദനും അതിരമ്പുഴയിലെ ഹരിഹരന്‍സാറുമുണ്ടായിരുന്നു. എന്റെ കന്നിമലയാത്ര. കാടുകണ്ടും, വിനയചന്ദ്രന്‍ കവിതകളിലും കേള്‍വികളിലും മുഴുകിയതായിരുന്നു മാലയിടലും കെട്ടുമുറുക്കു ചടങ്ങുകളുമില്ലാത്ത മലചവിട്ടല്‍. മറക്കാന്‍ വയ്യാത്ത സൂക്ഷിപ്പായതുമാറി. 

സ്വാമിവഴിയില്‍ കവി തീര്‍ത്തും അയ്യപ്പഭക്തനായിരുന്നു. മലചവിട്ടുന്ന നേരത്ത് സ്‌തോത്രങ്ങളുമായി താന്‍ മാത്രമുള്ള ലോകത്തിലൂടെ കവി സഞ്ചരിച്ചു. ഒപ്പമെത്താന്‍ വേഗം പോരായെന്നത് ശരിയായി മാറി. താന്‍ ഇതാ പ്രകൃതിയില്‍ അലിഞ്ഞിരിക്കുന്നു. എന്നതുപോലുള്ള നിര്‍വ്വാണാവസ്ഥയാണ് ആ ചലനങ്ങളില്‍ കണ്ടത്. ആ ലോകത്തിലേയ്ക്ക് വേഗം കൊണ്ട് നമുക്കെത്താനാവില്ല. ആ ബോധ്യത്തില്‍ ഞങ്ങള്‍ മൂവരും അകലം പാലിച്ചു നടന്നു.

സന്നിധാനത്തില്‍ മഴ തളിര്‍ത്തു കിടന്ന അന്നത്തെയാ രാത്രിയും മറവിക്കടിപറ്റാത്ത അപൂര്‍വ്വങ്ങളിലൊന്നായി മാറി. അനിതരസാധാരണമായ ചാരുതയുടെ കാരണക്കാര്‍ കാനനപ്രകൃതിയും തണുപ്പും മഴയും ഒക്കെയാണെങ്കിലും, സജീവമായ മറ്റൊരന്തര്‍ദ്ധാര വിനയചന്ദ്രസാന്നിധ്യമായിരുന്നു. തൊണ്ണൂറുകളുടെ ഒടുവിലുണ്ടായ ആ സംഭവത്തിനിപ്പോഴും ചൂടും തണുപ്പും പ്രസരിപ്പിക്കാന്‍ ശേഷിയുണ്ട്.

പിറ്റേന്നു രാവിലെ മാളികപ്പുറത്തുവച്ചു കണ്ണേറു ദോഷങ്ങളെല്ലാമകറ്റാന്‍ കവി താല്പര്യപ്പെട്ടു. നാവേറുപാടുന്ന പുള്ളുവന്മാര്‍ക്ക് മുന്നില്‍ ഇരുന്നുകൊടുത്തു. ദോഷങ്ങള്‍ തീര്‍ക്കാനും ഐശ്വര്യം വരുത്താനുമായി കവി സര്‍പ്പംപാട്ടു വഴിപാടു പാടിച്ചു. അതിന്നിടയിലൂടെ പെയ്തു വീണത് കവിയുടെ ജീവിതത്തെക്കുറിച്ചുള്ള ചെറിയൊരു ഖണ്ഡമാണ്. അതു മഴനീരില്‍ നന്നായി കുതിര്‍ന്നിരുന്നതായി മൃദുവൊച്ചയും പറയാതെ പറഞ്ഞു.   

കവിയുടെ മനസ്സ് പറന്നുപോയത് കുട്ടിക്കാലത്തിലേയ്ക്കായിരുന്നു. കുഞ്ഞുന്നാളില്‍ മച്ചുനത്തിയുമൊരുമിച്ച് കന്നിമല ചവിട്ടയതിനെ കുറിച്ച് കവി വാചാലനായി. വീട്ടിടുത്തുള്ള ഭട്ടതിരിയുടെ ഇല്ലത്തെ കുറിച്ചും അവിടെ കഴിച്ചുകൂട്ടിയ കുട്ടിക്കാലത്തെ സംബന്ധിച്ചുള്ളതുമായ അപൂര്‍വ്വം വാക്കുകള്‍ക്കുമപ്പുറം സ്വന്തം ജീവിതത്തെ വെളിപ്പെടുത്തുന്നത് അത്യപൂര്‍വ്വ സംഭവമായിരുന്നതിനാല്‍ ആ ഓര്‍മ്മകളിലെ വൈകാരികത തിരിച്ചറിയാനായി. 

പണ്ടുപണ്ടത്തെ കന്നിമല യാത്രയില്‍ ഈ കാനന പ്രകൃതിയിലേയ്ക്ക് തൂവിപ്പരന്നുപോയ പഴയകാലത്തെ തിരിച്ചുകിട്ടുമോ? അതിനെ വീണ്ടും തൊട്ടെടുക്കാനാവുമോ? തനിക്കൊരു പിന്‍നടത്തം? വിനയചന്ദ്രന്‍ മനസ്സുകൊണ്ടന്നേരത്ത് ഒരു പഴയ ജീവിതകാലം തിരയുന്നതു പോലെ തോന്നി.

വിനയചന്ദ്രന്‍സാറിനോടൊപ്പമുള്ള കുഞ്ഞുകുഞ്ഞു യാത്രകള്‍ക്കപ്പുറത്ത് തിരുവനന്തപുരത്തുനിന്നും ആലപ്പുഴയോളം നീണ്ടയൊരു സാഹിത്യയാത്രയ്ക്കും അവസരമുണ്ടായി. യൂണിവേഴ്‌സിറ്റിയില്‍ നിന്നു വിരമിച്ച് സാറക്കാലത്ത് തിരുവനന്തപുരത്ത് വാസമുറപ്പിച്ചിരുന്നു. മൂന്നുമൂന്നര മണിക്കൂര്‍നീണ്ട യാത്രാവഴിയില്‍ അദ്ദേഹത്തിനു പറയാനുണ്ടായിരുന്നത് ഭാരതീയ പുരാണേതിഹാസങ്ങളെക്കുറിച്ചു മാത്രമായിരുന്നു. ബുദ്ധനും യേശുവും ശങ്കരാചാര്യരും പതിവുപോലെ ചാരത്തെത്തി. ഭാരതീയ കാവ്യപാരമ്പര്യത്തെക്കുറിച്ചും ദീര്‍ഘമായ ഒരു ക്ലാസ്സായി കാറിനുള്‍ഭാഗം മാറി. ശാസ്ത്രവും സാഹിത്യവും മുറിയാതെ മുഴങ്ങിയ ആ ദീര്‍ഘവേളയെ എങ്ങനെ മറക്കും? അപൂര്‍വ്വത്തില്‍ അപൂര്‍വ്വമായ യാത്രയായി അതിനെയെണ്ണാം.

യഥാതഥ ലോകത്തിലെ നാട്ടുവഴികളും നിരത്തുകളും സങ്കല്പലോകത്തില്‍ പണിഞ്ഞിരിക്കുന്ന രാജപാതകളും തമ്മില്‍ ഡി. വിനയചന്ദ്രന് ഭേദമില്ലായിരുന്നു. കവിത്വപ്രഭവത്തില്‍ അവയെയെല്ലാം ഒന്നായി കരുതി. വിനയചന്ദ്രന്‍ നടന്നിരുന്നത് അഭൗമായ ഇടങ്ങളിലൂടെയായിരുന്നു. അതുതീര്‍ച്ച. ഒപ്പം നില്‍ക്കുന്നവരെയും അതിലേയ്ക്ക് ആവാഹിക്കാന്‍ അദ്ദേഹം ശ്രമിച്ചിരുന്നു. കവിമനസ്സിലെ അത്തരം ഭേദാഭേദങ്ങളുമായി പൊരുത്തപ്പെടാനാവാതെ കലഹിച്ചു മാറിയവരായിരുന്നു കൂടുതല്‍. 

അതിനാല്‍ വിനയചന്ദ്രന്‍ എന്നും ഏകാകിയായിരുന്നു.


ഓര്‍മ്മയും ഭക്ഷണവും


മുരിങ്ങയില ഓര്‍മ്മയെ വര്‍ദ്ധിപ്പിക്കുന്നതായി വിനയചന്ദ്രന്‍ കുട്ടികളോടു പറഞ്ഞതു കേട്ടത് 'യുറിക്ക ദ്വൈവാരിക' രണ്ടായിരത്തി പതിമ്മൂന്ന് ജനുവരിയില്‍ തിരുവനന്തപുരത്ത് നടത്തിയ ഒരു സാഹിത്യ ക്യാമ്പില്‍ വച്ചായിരുന്നു. 

അതിരമ്പുഴയിലെ അടുക്കളയില്‍ താന്‍ തയ്യാറാക്കിയ വിഭവങ്ങളെക്കുറിച്ച് സ്‌കൂള്‍ ഓഫ് ലെറ്റേഴ്‌സ് തളത്തിലിരുന്ന് വര്‍ണ്ണിക്കുന്നതിന്നിടയില്‍ മുട്ടയും മുരിങ്ങയിലയും ചേര്‍ത്തുണ്ടാക്കിയ കറിയെ കവി പ്രശംസിക്കാറുണ്ടായിരുന്നു. ഇതെന്തു കറി? മൂക്കത്തു വിരല്‍വച്ച വനിതകളെയും അതിശയിപ്പിച്ച് ഒരു പെണ്‍മാസിക അതിന്റെ കൂട്ടുപ്രസിദ്ധപ്പെടുത്തി പെരുമകൂട്ടുകയും ചെയ്തു.

പന്ത്രണ്ടായിരം വരികളുള്ള ദീര്‍ഘമായ കാവ്യമാണ് മതിലേരിക്കന്നി.  തെക്കന്‍പാട്ടുകളുടെ പൊലിമയെ, മെതിക്കളങ്ങളില്‍ പണിയെടുക്കുന്നവരുടെ ഓര്‍മ്മകളുടെ പെരുമകളെ കുറിച്ച് കവി കുട്ടികളോടു വിശദമായി പറഞ്ഞു. ക്യാമ്പില്‍ പങ്കെടുക്കുന്ന കുട്ടികള്‍ക്ക് ഉള്‍ക്കൊള്ളാനാകുന്ന രീതിയില്‍ വയല്‍പ്പണിക്കാര്‍ മനസ്സില്‍നിന്നും പുറത്തെടുത്തു പാടിയിരുന്ന 'ചെങ്ങന്നൂരാതി'യെ കവി ലളിതമായി അവതരിപ്പിച്ചു. അതെല്ലാം ഓര്‍മ്മയുടെ ബലത്തിലാണ് മനുഷ്യനു ചെയ്യാന്‍ സാധിച്ചത്. മനുഷ്യര്‍ക്ക് ഓര്‍മ്മകുറയുന്നത് വാമൊഴി സാഹിത്യത്തെ ബാധിച്ചതായി കവി പരിതപിച്ചു. അതിനു ഭക്ഷണവും കാരണമായതായി അദ്ദേഹം വിശ്വസിച്ചിരുന്നു. 

സരസമായ വര്‍ത്തമാനങ്ങള്‍ക്കിടയില്‍ അപൂര്‍വ്വമായിട്ടു മാത്രമായിരുന്നു വിനയചന്ദ്രന്‍ തന്റെ ഭക്ഷണ രീതികളെയും ഇഷ്ടവിഭവങ്ങളെയും കുറിച്ച് സംസാരിച്ചിരുന്നത്. പുസ്തകങ്ങളും വായനയും സംസ്‌കാരിക പാരമ്പര്യങ്ങളെയും കുറിച്ചുതന്നെ പറഞ്ഞു തീരുന്നില്ല. അതിന്നിടയില്‍... പരിപ്പും പപ്പടവും ചേര്‍ത്ത് ചോറുരുളയാക്കുമ്പോള്‍ മേമ്പൊടിക്ക് എരിവുള്ള കറികള്‍ ആണു കൂട്ടേണ്ടത്. സദ്യകളില്‍ പങ്കെടുക്കുമ്പോള്‍ വിഭവങ്ങളാസ്വദിക്കാന്‍ മധുരമുള്ള കറികളാണ് സാമ്പാറിന് അകമ്പടി പോകേണ്ടത്. പ്രഥമനുകള്‍ക്കിടയില്‍ നാരങ്ങാപ്പുളി നാവിലെത്തിക്കുക. പായസങ്ങള്‍ തമ്മിലുള്ള രൂചി വ്യത്യാസം കൃത്യതയോടെ  രസനയിലപ്പോള്‍ നിറയും. അങ്ങനെയൊക്കെ...

കല്ലടയിലും സമീപദിക്കുകളിലും പാകപ്പെടുത്തിയിരുന്ന കാച്ചിലും കിഴങ്ങുകളും പയറും ഒരുമിച്ചു വേവിച്ചുചേര്‍ത്ത അസ്ത്രം എന്ന പുഴുക്കും കറിയുമല്ലാത്ത വിഭവത്തെ കുറിച്ച്...


വഴികളില്ലാത്ത വീടുകള്‍


വിനയചന്ദ്രന്റെ സങ്കലപ്ത്തിലുള്ള വീടുകള്‍ ഈ ഭൂമിയില്‍ നിലവിലുണ്ടാകുമോ? 

തീര്‍ച്ചയായും. പക്ഷേ അവയൊക്കെ പണിഞ്ഞിരിക്കുന്നത് മറ്റൊരു ലോകത്തിലായിരുന്നു. നമ്മളീ ഭൂമിയില്‍ വാടക ജീവിതത്തിനെത്തിയവരാണ്. അതിനാലാവണം സ്വന്തമായി വീടുണ്ടാക്കാനും അതിലേയ്‌ക്കൊരു വഴി വെട്ടാനും കവി തയ്യാറാകാത്തത്. 

ശാസ്തമംഗലം പൈപ്പിന്‍മൂട്ടിലുള്ള വാടകവീടിനെ കുറിച്ചായിരുന്നു വിനയചന്ദ്രന്‍ കൂടുതല്‍ സംസാരിച്ചിട്ടുള്ളത്. തിരുവനന്തപുരത്തുവച്ചു തന്റെ യൗവനം പൂത്തുലഞ്ഞത്, വിനയ സാഹിത്യജീവിത്തിന്റെ തുടക്കത്തിനെ കുറിച്ചുള്ള ചരിത്രം എന്നിവ ആ വാക്കുകളില്‍ നിന്നും കിട്ടിയിരുന്നു. അവിടെ വിരുന്നു വന്നവരെല്ലാം അതിപ്രശസ്തരായിരുന്നു. ആ വാടകവീടു നിറയെ പുസ്തകങ്ങളുണ്ടായിരുന്നു. വീടുകള്‍ തനിക്കുള്ളതായിരുന്നില്ല. പുസ്തങ്ങള്‍ക്ക് വേണ്ടിയാണ് താന്‍ വീടൊരുക്കുന്നത് എന്ന ഭാവമാണ് ആ വാക്കുകളില്‍ നിറഞ്ഞു കണ്ടിരുന്നത്. 

അതിരമ്പുഴയിലും വാടകവീടുകളിലായിരുന്നു കവി കഴിഞ്ഞിരുന്നത്. അവയ്ക്കുള്ളിലേയ്ക്ക് സഹപ്രവര്‍ത്തകര്‍, വിദ്യാര്‍ത്ഥികളുള്‍പ്പെടെയുള്ളവര്‍ക്ക് പ്രവേശനം പരിമിതമായിരുന്നു. താനുമായി ചേര്‍ന്നുപോകുന്നവര്‍ മാത്രമായിരുന്നു അകത്തെ പുസ്തക, മാസികാപ്രപഞ്ചം കണ്ടിട്ടുള്ളത്. അതിഥികള്‍ തീരെക്കുറഞ്ഞ ഭവനം. ഉള്ളില്‍ക്കണ്ട പുസ്തകങ്ങള്‍, സംഗീത കാസറ്റുകള്‍ ഇവയെ കുറിച്ചൊന്നും പുറത്തുപറയരുത് എന്ന നിബന്ധന കൃത്യമായി നല്‍കാന്‍ കവി മറന്നതുമില്ല. 

വീട്ടമ്മ സ്പര്‍ശമില്ലാത്ത ആ വാടകവീട്ടു മുറ്റങ്ങളില്‍ കാടും പടര്‍പ്പും നിറഞ്ഞുകിടന്നു. സാധാരണകാഴ്ചയില്‍ അവയൊക്കെ തൃണങ്ങളായിരുന്നെങ്കില്‍ കവിയവിടെ കണ്ടത് പൂന്തോട്ടമായിരുന്നു. മുറ്റത്തു പൂവിട്ടു പടര്‍ന്ന പുല്‍ക്കൊടികളെ വിനയചന്ദ്രന്‍ പേരുപറഞ്ഞ് പരിചയപ്പെടുത്തുമായിരുന്നു. തന്റെ വിലപ്പെട്ട സസ്യജാലങ്ങള്‍! വീടിനുചുറ്റിലുമുള്ള ചെടികള്‍ വിതറുന്ന അലങ്കോലത്തിനുള്ളിലിരുന്ന് അകത്തേയ്ക്ക് എത്തിനോക്കിയിരുന്ന കിളികളായിരുന്നു കവി ഭവനത്തിലെ സന്ദര്‍ശകര്‍. 

കോട്ടയം യൂണിവേഴ്‌സിറ്റിയില്‍ നിന്നും വിരമിച്ചതിനു ശേഷം തിരുവനന്തപുരത്ത് തൈവിള റോഡിലെ വാടക വീടായിരുന്നു കവിയുടെ താവളം. ഒരു ദിവസം ആ വീട്ടുവഴിയുടെ അങ്ങേത്തലവരെ ചെന്നിട്ടും, ''കയറിവാ''യെന്നു ക്ഷണിച്ചിട്ടും, എന്തുകൊണ്ടോ അകത്തേയ്ക്ക് കാല്‍വയ്ക്കാതെ സാറ് ഉള്ളില്‍പോയി തിരിച്ചു വരുന്നതുവരെ പുറത്തു ഞാന്‍ കാത്തു നിന്നു. അതു വിനയചന്ദ്രവീടിനെ കുറിച്ചുള്ള സങ്കല്പം പൂര്‍ണ്ണമായി മനസ്സിലാക്കിയതു കൊണ്ടുകൂടിയായിരുന്നു. തറയില്‍ ചിതറിയ വാരികക്കൂമ്പാരത്തിനെ ചവിട്ടിക്കളങ്കിതമാക്കാന്‍ ഞാനിടിച്ചു കയറാത്തതില്‍ സാറിനും നൂറുതൃപ്തി.

രണ്ടായിരത്തിന്റെ രണ്ടാം ദശകത്തുടക്കത്തില്‍ തിരുവനന്തപുരത്തൊരു താമസസ്ഥലം  സ്വന്തമാക്കാന്‍ അദ്ദേഹം ശ്രമിക്കാതിരുന്നില്ല. കൂടൊരുക്കാന്‍ തുനിഞ്ഞത് തനിക്കുവേണ്ടിയാവില്ല. തന്റെ പുസ്തകങ്ങള്‍ക്ക് വേണ്ടി മാത്രമായിരുന്നിരിക്കണം. നഗരം നല്‍കിയിരുന്ന സാംസ്‌കാരിക സംവിധാനങ്ങളുടെ സൗകര്യങ്ങളെന്നും കവിയില്‍ ആവേശം നിറച്ചിരുന്നു. അതൊക്കെ ഉപേക്ഷിച്ച് താനെവിടെ പോകാന്‍?


പണിയാലകള്‍


എഴുത്തിനും വായനയ്ക്കും മാത്രമായിരുന്നു വിനയന്‍ ജീവിതത്തില്‍ പ്രാധാന്യം കൊടുത്തിരുന്നത്. തനിക്ക് മതത്തിന്റെയും രാഷ്ട്രീയത്തിന്റെയും താങ്ങുംതണലും ആവശ്യമില്ല. മനസ്സു പരസ്യമാക്കാന്‍ കവിക്ക് മടി തെല്ലുമില്ലായിരുന്നു. സൂത്രക്കാരെയും സ്തുതിപാഠകരെയും കവി അകറ്റിനിര്‍ത്തിയിരുന്നു. കാതലുള്ള എഴുത്തുകാരന് പേനയാണ് ബലം എന്ന പക്ഷക്കാരനായിരുന്നു കവി. 

മലയാള സാഹിത്യസങ്കേതങ്ങളിലും സാംസ്‌കാരിക ജീവിതത്തിലും ഏറെ മാറ്റങ്ങള്‍ തൊണ്ണൂറുകളിലുണ്ടായി. ദളിത്, സ്ത്രീപക്ഷ സമീപനമുള്ള രചനകള്‍, ആഫ്രിക്കന്‍, ലാറ്റിനമേരിക്കന്‍ സാഹിത്യം എന്നിവ മലയാളത്തിലേയ്ക്ക് കടന്നു വന്നു. പുതുഭാവുകത്വങ്ങള്‍ സാഹിത്യത്തെ അതിവേഗത്തില്‍ പുതുക്കിപ്പണിഞ്ഞു. ടെലിവിഷന്‍ ചാനലുകള്‍ കേരളജീവിതത്തിനെ പുതിയ ദിശയിലേയ്ക്ക് വലിച്ചു. പുതിയ ചിന്താരീതികളുടെ പശിമയും പൊടിപ്പുകളും വിനയചന്ദ്രന്റെ മുദ്രകളിലും പതിഞ്ഞു കിടന്നു. 

പ്രസംഗത്തില്‍, ആശയാവിഷ്‌കരണത്തില്‍ ഒരു വിനയചന്ദ്രന്‍ ടച്ചുണ്ട്. കവിതയെകുറിച്ചും സാഹിത്യസംബന്ധിയായ സംസാരത്തിലും ആ താളം തുളുമ്പിനിന്നിരുന്നു. കേരളീയ കാവ്യപാരമ്പര്യത്തെ കുറിച്ചും നമ്മുടെ സംസ്‌കൃതിയെ കുറിച്ചും വിനയചന്ദ്രന്‍ എപ്പോഴും മതിപ്പ് പ്രകടിപ്പിച്ചിരുന്നു.

മായം കലര്‍ന്ന ഭക്ഷണം, മതിലുകള്‍, രാഷ്ട്രീയത്തിന്റെ അമിതമായ ഇടപെടലുകള്‍ എന്നിവ നിമിത്തം സാധാരണക്കാരായ മനുഷ്യരില്‍ നിന്നും കവിത പോയതായി അദ്ദേഹം വിലപിച്ചു. സങ്കടം, സന്തോഷം, അര്‍ത്ഥരഹിതാവസ്ഥ എന്നിവയാണ് കാവ്യങ്ങള്‍ക്ക് ഹേതുവാകുന്നത് എന്നു വിനയചന്ദ്രന്‍ സമര്‍ത്ഥിച്ചിരുന്നു.

തന്റെയോരോ കവിതയും വ്യതിരിക്ത രീതികളിലാവണമെന്ന് കവിക്ക് നിര്‍ബന്ധമുണ്ടായിരുന്നു. കെട്ടിലും മട്ടിലും ഒരേരീതി പേറുന്ന കവിതകള്‍ ഒരു കവിയുടെ പരിമിതിയാണെദ്ദേഹം വിലയിരുത്തി.

''സാഹിത്യമൊരു ഊര്‍ജ്ജപ്രവാഹമാണ്. അതിലേയ്ക്കുള്ള വഴി എഴുത്തിലും വായനയിലൂടെയും മാത്രമാണ്. ഭാഷയ്ക്കുള്ളില്‍ നടക്കുന്ന സംഗതിയാണ് സാഹിത്യം. ഭാഷയെ പലവിധത്തില്‍ ഉപയോഗിക്കാം. ശാസ്ത്രവും ചരിത്രവും പറയാന്‍ അതിന്റെ ശേഷിയെ വിനിയോഗിക്കണം. വെറും ഒച്ചയില്‍നിന്നും സംഗീതം വ്യത്യസ്ഥമാകുന്നതു പോലെയാണ് സാഹിത്യത്തില്‍ ഭാഷയ്ക്ക് സംഭവിക്കുന്നത്.'' 

രണ്ടായിരത്തി പതിമ്മൂന്നിലെ ആ സാഹിത്യക്യാമ്പില്‍ കുട്ടികളോടൊപ്പമിരുന്ന് ഞാനാസ്വദിച്ച സാറിന്റെ അവസാനത്തെ ആ പ്രസംഗത്തിന്റെ കാതലും അതായിരുന്നു.


ബന്ധങ്ങള്‍ ബന്ധുത്വം


തിരുവനന്തപുരം ശാസ്തമംഗലത്തെ ആ വീട്ടില്‍ നിത്യസന്ദര്‍ശകരായിരുന്ന കടമ്മനിട്ട, നരേന്ദ്രപ്രസാദ്,  മുരളി എന്നിവരെക്കുറിച്ചാണ് അദ്ദേഹം ഏറെ സംസാരിച്ചിട്ടുള്ളത്. നാട്യഗൃഹത്തിന്റെ തുടക്കവും വളര്‍ച്ചയും, മലയാളകാവ്യ, നാടക, സിനിമാ രംഗങ്ങളിലെ വേറിട്ട സഞ്ചാരപഥങ്ങളെ കുറിച്ചുള്ള വിവരണങ്ങള്‍. ഇവയെല്ലാമാ വാക്കുകളിലൂടെ വെളിപ്പെട്ടിരുന്നു. മലയാള സാഹിത്യത്തിലെ പുതുധാരകളില്‍ തനിക്കുണ്ടായിരുന്ന തുടക്കപ്പപങ്ക് തെളിയിക്കാനുള്ള വ്യഗ്രതയും വര്‍ത്തമാനത്തില്‍ കടന്നുവന്നിരുന്നു. കവി എ. അയ്യപ്പന്റെ ജീവിതത്തെ കുറിച്ച് വാചാലനാകുന്നതും പ്രതേ്യക ലഹരിയോടെയായിരുന്നു. 

വ്യക്തിബന്ധപ്പെരുമ വര്‍ണ്ണനകള്‍ ബി.രാജീവന്‍, കടമ്മനിട്ട, നരേന്ദ്രപ്രസാദ്, അയ്യപ്പന്‍, മുരളി എന്നിങ്ങനെ ചുരുക്കം പേരില്‍ മാത്രമായി ഒതുങ്ങി. വി.കെ.എന്‍. സാഹിത്യത്തെ കുറിച്ചും സംഭാഷണവേളകളില്‍ ആവര്‍ത്തിച്ച് മതിപ്പു കാട്ടിയിരുന്നു. പരിമിതമായ കൊച്ചുവര്‍ത്തമാന വിഷയങ്ങളില്‍ അടിയന്തിരാവസ്ഥക്കാലത്ത് രാജീവന്‍ സാറിനെ അറസ്റ്റു ചെയ്യാനെത്തിയ പോലീസും അവരുടെ വിവാഹവും പാലക്കാട്ടെ ഗുമസ്തജീവിതവും വാചാലതയോടെ അവതരിപ്പിക്കപ്പെട്ടു.  

വീട്ടുകാര്യങ്ങള്‍ അപൂര്‍വ്വമായി മാത്രം. അതില്‍ അമ്മയുടെ മരണശേഷം താന്‍ തങ്ങിയ ഭട്ടതിരിയുടെ ഇല്ലത്തിലെ ജീവിതവും കടന്നുവന്നു. കല്‍ക്കത്തവരെ സഞ്ചരിച്ച മഹാപണ്ഡിതനായിരുന്ന ആ ഭട്ടതിരിയുടെ മഹത്വവും അദ്ദേഹം കൊണ്ടുവന്ന പുറംലോക വര്‍ത്തമാനങ്ങളും വര്‍ണ്ണനകളുമായിരുന്നു കുഞ്ഞുന്നാളില്‍ പുതിയ ലോകത്തെ കുറിച്ചുള്ള കാഴ്ചപ്പാടുകള്‍ കവിയില്‍  ഉണ്ടാക്കിയത്. 

കല്ലടയില്‍ കവിയുടെ ചിതയൊരുങ്ങുന്ന നേരത്ത് കവിസുഹൃത്ത് മുരളീധരഭട്ടതിരി, തന്റെ പിതാവുമായി വിനയനുണ്ടായിരുന്ന ആത്മബന്ധം വെളിപ്പെടുത്തിയേറെ സംസാരിച്ചു.


2013 ഫെബ്രു. 11


ഒടുവിലാ ഫെബ്രുവരി പതിനൊന്നിനു രാത്രിയില്‍ വീട്ടിലേയ്ക്കുള്ള വഴിയില്‍ അദ്ദേഹം എത്തിച്ചേര്‍ന്നു.

കല്ലടയിലെ തന്റെ പോറ്റുഗൃഹമായ ഭട്ടതിരിയുടെ ഇല്ലത്തിനു മുന്നിലെ ലൈബ്രറിയിലെ തണുപ്പില്‍ ഉറങ്ങിക്കിടക്കുമ്പോള്‍ ഞാനും അദ്ദേഹത്തിന്റെ സ്വന്തക്കാരായ ആസ്വാദകര്‍ മുഴുവനും കവിയുടെ വീട്ടിലേയ്ക്കുള്ള വഴിയിലൂടെ നടക്കുകയായിരുന്നു. അദ്ദേഹം പിറന്ന 'കൊട്ടാരം വീട്ടിലേയ്ക്കുള്ള വഴി'യെ കുറിച്ച് ആര്‍ക്കുമാര്‍ക്കും അന്നേരത്ത് ഓര്‍ക്കാതിരിക്കാനാവില്ല. 

കല്ലടയാറിനു വിളിപ്പാടകലെ കൊട്ടാരംവീടിന്റ അവശിഷ്ട ഓര്‍മ്മകളുമായി ഒരു മണ്‍കൂന ആ പറമ്പില്‍ ശേഷിക്കുന്നുണ്ടായിരുന്നു. മകനെത്തുന്നതും കാത്ത് ഒരു അമ്മയുടെ ചിതലെടുക്കാത്ത സ്‌നേഹത്തുണ്ടുകള്‍ അവിടെ മണ്ണില്‍ പറ്റിക്കിടക്കുന്നുണ്ടായിരുന്നു.

മടക്കവഴിയില്‍ വി എം മുരളി സാറും കവി വിനോദ് വൈശാഖിയും കവിക്ക് താങ്ങും തണലും നല്‍കിയ സജനും വീണ്ടും കവിവഴികളെ കുറിച്ച് പറഞ്ഞു കൊണ്ടിരുന്നു. 

വിനയചന്ദ്രനില്ലാത്ത വര്‍ഷങ്ങള്‍ അങ്ങനെ കടന്നു പോയ്‌ക്കൊണ്ടിരിക്കുന്നു. 

തിരുവനന്തപുരത്ത് ചലച്ചിത്രോത്സവം നടക്കുമ്പോള്‍, സാംസ്‌കാരിക വേദികളില്‍ ഇളംകാറ്റായി വേണ്ടപ്പെട്ടവരെ അതിപ്പോഴും തൊട്ടുപോയിക്കൊണ്ടിരിക്കുന്നു. 


എാഷ്യാനെറ്റ് ഓണ്‍ലൈന്‍ മാഗസീന്‍ 11.2.2021


2023, ഫെബ്രുവരി 8, ബുധനാഴ്‌ച

വഴികള്‍! വഴികള്‍!



വഴികളെക്കുറിച്ചാലോചിക്കുമ്പോള്‍ മനസ്സില്‍ മൂളയിടുന്നത് അതീവ വിജനതയും, നിശ്ശബ്ദതയുമാണെങ്കില്‍! ആ നടപ്പ് അനിതരസാധാരമായി തീരുന്നതാണ്. ഒപ്പമുള്ള തണലും നീരൊഴുക്കുകളും കിനാവുകളും പഥികന്റെ മനോനിലയെ അത്യന്തം ആദ്രാവസ്ഥയിലെത്തിക്കുന്നു. സഞ്ചരിച്ചുകൊണ്ടിരിക്കുന്നത് പ്രതീക്ഷയിലൂടെയാണെന്ന തോന്നലുറയ്ക്കും. 

വഴികളായ വഴികളെല്ലാം നിരത്തുകളും റോഡുകളും വീഥികളുമായി പരിണമിച്ച കാലത്ത്  തെരഞ്ഞുപോയാല്‍ ഉള്‍നാട്ടില്‍ ഇപ്പോഴും പരിണാമം തൊടാത്ത അത്തരം വിജനവീഥികളുടെ അനുഭവസാധ്യതകള്‍ കിട്ടുന്നതാണ്. ആശ്വാസത്തിനെയും കൂട്ടുപിടിച്ച് ഏറെ നടക്കാന്‍ അതിനധികം ദൈര്‍ഘ്യമുണ്ടാവണമെന്നില്ല.

പഴയകാലത്തെ വഴികളും കുട്ടിക്കാലത്തെപ്പോലെയായിരുന്നു. തീരെ വിശാലമല്ലാത്ത ലോകം. എതിരെ ഒരാള്‍ വന്നാല്‍-അതൊരു വയല്‍വരമ്പാവും വീതിയില്ലാത്ത വെട്ടുവഴിയുമാകാം. ഇരുതിണ്ടുകള്‍ക്കിടയിലെ ഇടവഴിയാകാം- വരമ്പൊഴിയണം. കയ്യാലയില്‍ കയറി നില്‍ക്കണം. ചിലപ്പോള്‍ അയാള്‍/അവള്‍ നമ്മെ ചേര്‍ത്തു പിടിച്ച് കരുതലോടെയാവും മറുവശത്തേയ്ക്ക് നീങ്ങുന്നത്. ഊഷ്മളമായ ഓര്‍മ്മകളാണിത്തരം വഴിപങ്കിടലുകള്‍.


1. ചേറലിഞ്ഞാര്‍ദ്രമായ ചില നിരത്തനുഭവങ്ങള്‍ ഇപ്പോഴുമില്ലേ? 


വെള്ളക്കെട്ട്, അതൊന്നു ചാടിക്കടന്നാല്‍ സിമന്റിട്ടതു മാതിരി കണ്ണാടിത്തറയായി. നീണ്ടൊരു പെന്‍സില്‍വര മാതിരി പുല്‍പ്പരപ്പിലെ തെളിഞ്ഞ ഒറ്റയടിപ്പാത. ഒരു വശത്ത് ഉയര്‍ന്നുപോകുന്ന കുന്നുകളുണ്ട്. ഒരിക്കലും പടിഞ്ഞാറു നിന്നും വെളിച്ചം കാലടികളില്‍ പതിയില്ല. അത്രയ്ക്ക് തഴച്ച റബ്ബര്‍ക്കാട്. കിഴക്കേ മറുവശത്തും പാടം നികത്തി  നട്ടുപിടിപ്പിച്ച റബ്ബര്‍ത്തോട്ടമുണ്ട്. അമിത വാശിയോടെ അതും വെളിച്ചത്തിനെയും വെയിലിനെയും ആട്ടുന്നുണ്ട്. നിലം മുഴുവനും പന്നല്‍ച്ചെടിക്കൂമ്പാരത്തെ തഴച്ചുവളരാന്‍ ജലസാന്നിധ്യം അനുവദിക്കുന്നുണ്ട്. അതെന്തിനിത്ര അമിത പച്ചച്ചിപ്പിന്‍ അഹങ്കാരമണിഞ്ഞിരിക്കുന്നു? അരിച്ചിറങ്ങുന്ന പ്രകാശം ആ പച്ചപ്പിന്‍പുറത്ത് തെളിച്ചവും  നിഴലുംകൂട്ടി രൂപങ്ങള്‍ വരയുന്നുണ്ട്. വീണ്ടും വീണ്ടും നോക്കുമ്പോള്‍ നൈമിഷിക വിഭ്രാന്തിയാണ് മനസ്സില്‍ പതിയുന്നത്. 

പട്ടപ്പകലിലും ഇരുട്ടുള്ള വിജനമായ വഴി! പ്രഭാതത്തിലാണ് അതു കടക്കാനൊരുങ്ങുന്നതെങ്കില്‍ കോടമഞ്ഞ് വിരിയിട്ടതു കാണാം. മഴകൂമ്പുന്ന നേരത്ത് ഭയമലിഞ്ഞ ഇരുളം വന്നുടന്‍മുട്ടും. വേനലിലും നീര്‍സാന്നിധ്യമുണ്ട്. ആ നിര്‍മ്മല പ്രവാഹത്തിലൂടെ ബൈക്കൊന്നു വേഗത്തിലോടിച്ചാല്‍ ഇരുഭാഗത്തേയ്ക്കും തലമുടി കോതിമാറ്റുന്ന രീതിയില്‍ ചീറ്റിത്തെറിക്കുന്ന തെളിവെള്ളവും  കണ്ടാനന്ദിക്കാം. 

''എനിക്ക് അഷ്ടാകവക്രന്‍ എന്ന പേരിട്ടോളു.'' അങ്ങനെ പറഞ്ഞുകൊണ്ട് ഒരു മഞ്ഞച്ചേര. ആ ചുറ്റുപാടുകളിലെ തണുപ്പുപിടിച്ച് സ്ഥിരവാസക്കാരനായുണ്ട്. രണ്ടു മീറ്റര്‍ നീളമുള്ള ശൂന്നൊരു ഒരു തീവണ്ടിയിഴച്ചില്‍ ചിലപ്പോളതു കാട്ടിത്തരും. ''എനിക്ക് മടുത്തു ഞാനിന്നു കളിക്കില്ല.'' ചിലപ്പോഴവന്‍ അങ്ങനെ മുനങ്ങി പമ്മിക്കളയും. 

ഇത്തരത്തിലുള്ള വഴിത്താരകളിലൂടെ സൂക്ഷിച്ച് പോകേണ്ടത് നമ്മുടെ ഉത്തരവാദിത്വമാണ്. 

പണ്ടു പണ്ടത്തെ ചവിട്ടിയാല്‍ ഉറവ കിനിയുന്ന സ്‌കൂള്‍ വഴിയും കണ്ണീര്‍ത്തുള്ളിയെ വഹിച്ച അതിന്റെ ഇടവഴിച്ചെരിവുകളിലെ പുല്‍ത്തുമ്പുകളുടെ ജൈവോര്‍മ്മകളും മനസ്സില്‍ തുടിക്കും. തീര്‍ച്ചയാണ്. വഴിയോര്‍മ്മകളിലൂടെ ജീവചരിത്ര ദര്‍ശനവും സാധ്യമാക്കാം.


2. പ്രണയവഴി


അതൊരു പ്രണയ വഴിയാണ്. ഒരൊറ്റത്തവണ മാത്രമേ അതിലൂടെയൊരു സഞ്ചാരം പ്രാപ്യമായിട്ടുള്ളു. 

അന്നത്തെ ദിവസം വിതുരയിലെ, അടിപറമ്പില്‍ ബസ്സിറങ്ങി അഗസ്ത്യകൂടത്താഴ്‌വരയിലെ സര്‍ക്കാര്‍ വകയായ ജഴ്‌സിഫാമിലേയ്ക്ക് പോയതാണ്. 

പുല്ലുകയറാത്ത, ചെമ്മണ്ണുമല്ല, മറ്റൊരു വിചിത്ര നിറത്തിലെ ഉറപ്പു മണ്ണാല്‍ തീര്‍ത്ത നടപ്പുവഴി. റോസ്സേ0? നേര്‍ത്ത മഞ്ഞള്‍രാശിയായിരുന്നില്ലേ തൂവിക്കിടന്നിരുന്നത്? അതെന്തുമായിക്കോട്ടേ! അതീവാകര്‍ഷണീയമായ അന്തരീക്ഷമായിരുന്നെന്നു ഓര്‍മ്മയിപ്പോഴും പറയുന്നുണ്ട്. അതിന്റെ ഇരുതിട്ടകളില്‍ തിളക്കമുള്ള ചെറിയ മഞ്ചാടിക്കല്ലുകള്‍ കണ്‍മിഴിച്ചു നിന്നിരുന്നു. ആ നിറമെണ്ണാന്‍ മുതിര്‍ന്നാല്‍ നമ്മുടെ കാഴ്ച തെറ്റിപ്പോകും. അതിനാല്‍ വഴിയുടെ പെരുമയിലേയ്ക്ക് വരാം. നീണ്ട ദുരത്തിലേയ്ക്ക് അതീവ ചാരുതയോടെ പാത പുളഞ്ഞു പുളഞ്ഞു പോകുന്നു. വിജനതയുടെ ആഘോഷമാണ് ചുറ്റിലും. അമ്പരപ്പും വന്യസാന്നിധ്യവുമായി പശ്ചിമഘട്ടമലനിരകള്‍ അന്തരീക്ഷത്തിനു ഗരിമ തീര്‍ക്കുന്നുണ്ട്. നാലുഭാഗത്തു നിന്നും കാടുകള്‍ എത്തിയെത്തി നോക്കുന്നുമുണ്ട്.  

ഒരു ക്യാമറ ഇവിടെ വയ്ക്കാം. അങ്ങനെ തോന്നിപ്പോയതില്‍ ഒരതിശയവുമില്ല. തിരിഞ്ഞു നോക്കാന്‍ സമ്മതിക്കാതെ ഒരാണ്‍കുട്ടിയേയും പെണ്‍കുട്ടിയേയും ആ വഴിയിലൂടെ മുന്നോട്ടു വിടുക. അവര്‍ സാവധാനം നടന്നകന്ന് അടുത്ത വളവില്‍ മറയുന്ന നേരത്ത്. ഇരുവരും തീവ്രപ്രണയത്തിലായതായി, ക്യാമറകണ്ട ചലനങ്ങള്‍ പറയുന്നതാണ്. അത്ര മോഹനീയമാണ് പുല്ലു പതിയാത്ത, കാല്‍പ്പാദങ്ങളാല്‍ തേഞ്ഞ വഴിയെ കാത്തുവച്ച പശ്ചാത്തലവും പ്രകൃതിയും.  


3. അതൊന്നുമൊരിക്കലും മറയല്ലേ!


നീണ്ടുനീണ്ടു പോകുന്ന നടപ്പു വഴിയില്‍ ഏകാന്തത  മുട്ടിമുട്ടി കിടക്കുന്നതു കണ്ടത് അഗസ്ത്യകൂടത്തിലേയ്ക്ക് മലചവിട്ടിയ നേരത്തായിരുന്നു. കാനനകാന്തിയില്‍ മുക്കിവച്ച കാഴ്ചകളും അനുഭൂതികളും നിറഞ്ഞവ. മുന്നില്‍പ്പോയ തീര്‍ത്ഥാടകരാല്‍ തേഞ്ഞ കാട്ടുവഴികളാണവയെല്ലാം. 

തേരിയുയര്‍ച്ച, കാട്ടാറിന്റെ ചെറുകിലുക്കമുള്ള പ്രവാഹത്തെ വിദഗ്ദമായുള്ള മുറിച്ചു കടക്കല്‍, കണ്ണെത്താ ദൂരം നീണ്ടുപരന്ന പുല്‍മേടുകള്‍ പ്രസരിപ്പിക്കുന്ന കാന്തി, അതിനകമ്പടിയായ വേഴാമ്പല്‍പ്പേച്ചുകള്‍. ചോലവനങ്ങളും പക്ഷിജാലങ്ങളും മീട്ടുന്ന സംഗീതസൗജന്യങ്ങള്‍. പ്രകൃതിക്കു മാത്രം സാധ്യമായ മൃദുത്തണുപ്പ്. കാടിനുള്ളിലെ പല തരത്തിലും രീതികളിലുമുള്ള  വഴിസമുച്ഛയത്തില്‍, ക്ലേശതയാണ് ആ നടപ്പിന്റെ മുഖമുദ്ര. ശാന്തതയില്‍ അലിഞ്ഞ കിനാവുകളുടെ കൂട്ടായ്മയും ഒപ്പത്തിനുണ്ട്. ആ വിജനതയില്‍ എന്തും സ്വപ്നം കണ്ടു കണ്ണുകളടച്ചു നടക്കാം. 

വഴിമുഴുവനും ചവിട്ടി തീര്‍ത്ത് അഗസ്ത്യകൂട ഗരിമയില്‍ ഒരു കാല്‍ച്ചുറ്റളവു ഇടത്തിലെത്തുമ്പോള്‍ പിന്‍നടത്തത്തിനു മാത്രമാണ് ഇനി സാധ്യതയെന്ന തിരിച്ചറിവും പൂത്തുലയും.  


4. ആകാംക്ഷകളുടെ വഴിത്താര


ഒരിക്കലും മായാത്ത ആകാംക്ഷയാണ് മധ്യപ്രദേശിലെ ആ കാനന വഴികള്‍ മുന്നിലിട്ടു തന്നത്. ജീവിതത്തിലൊരിക്കല്‍ ലഭ്യമായ അനുഭവം. 'പന്ന നാഷണല്‍ പാര്‍ക്കില്‍' കടുവകളെ കാണാന്‍ പോയതാണ്. ആ സഫാരി ജീപ്പിലിരുന്നുള്ള യാത്രയുടെ ഓരോ ഇഞ്ചിനെയും മനസ്സിലിട്ട'് പുനര്‍ജ്ജനിപ്പിച്ചു കാണണം. 

അതൊരു മനോഹരമായ പ്രതീക്ഷാവഴിയായിരുന്നു. 

വീണ്ടും വീണ്ടും അങ്ങനെ തോന്നിപ്പോവും. തീര്‍ച്ച. കടുവയെ എപ്പോള്‍ കാണാം. അവന്‍ ഈ കാട്ടുവഴിയരുകിലെ പുല്‍പ്പടര്‍പ്പിനുള്ളില്‍. ഇതാ ഈ ചെമ്മണ്ണുവഴിത്താര മുറിച്ചിപ്പോള്‍... കണ്ണുകള്‍ ചതുപ്പുകളിലും പുല്‍മേട്ടിലും ഉള്‍ക്കാട്ടിലും ചെരിവു വഴിയിലും 'കെന്‍'നദീ നീരൊഴുക്കുകളിലും അരിച്ചരിച്ചു നീങ്ങിപ്പോയി. എന്തിനധികം ഒടുവില്‍ അതും പ്രതീക്ഷിച്ചു. നിറഞ്ഞുകിടന്ന കെന്‍ നദിയില്‍ ആ പുലര്‍വേളയില്‍ ആവിയിട്ടുയരുന്ന പുകപ്പരപ്പു വകഞ്ഞുകൊണ്ട് അക്കരെ കാട്ടില്‍ നിന്നും ഒരു വലിയ പൂച്ചയിപ്പോള്‍ ഇക്കരയിലേയ്ക്ക് നീന്തി വെന്നങ്കില്‍!

തൂത്തമ്പാറ എസ്റ്റേറ്റ്, ഷോളയാര്‍ കാടുകള്‍വഴി നെല്ലിയാമ്പതിയില്‍ നിന്നും പറമ്പിക്കുളത്തേയ്ക്ക് ജീപ്പു പാതയിലുടെയുള്ള ഒരു അനധികൃത സഞ്ചാരത്തിനും ഒരിക്കല്‍ അവസരമുണ്ടായി. കൊടുങ്കാട്ടില്‍ നിന്നു കട്ടെടുത്ത കാഴ്ചകള്‍! അവയെല്ലാം കിനാവുകളായിരുന്നോ? ജീപ്പുവഴി്ക്കും മലഞ്ചരിവിനുമിടയില്‍ കാട്ടുപാതയ്ക്ക് സമാന്തരമായി കൂട്ടുവന്ന നീര്‍പ്രവാഹം. ആ ചെരിവില്‍ തൊട്ടടുത്ത് ഒരു പോത്ത്. അതിനെ മറക്കുന്നതെങ്ങനെ? ഇതാരൊക്കെയാണപ്പാ ജീപ്പിനുള്ളില്‍? ഞങ്ങളെയത് നോക്കിനിന്നു. ഞങ്ങള്‍ക്കും ആ കാട്ടുപോത്തിനുമിടയില്‍ ഒരു നീര്‍ച്ചാല്‍വിടവു മാത്രമേയുണ്ടായിരുന്നുള്ളു. 

അന്നു വണ്ടിയിലിരുന്ന് അകലെയുള്ള കാനന വയലുകള്‍ കണ്ടു. അതില്‍ മേളിക്കുന്ന പോത്തുകളും മാനുകളെയും കൊതിച്ചു. ഷോളയാറിലെ ജലനിര്‍മ്മലതയില്‍ ആനന്ദിച്ചു. ചീവീടും കിളിയൊച്ചകളും മാത്രമേ ഒച്ചകളുടെ ഗണത്തിലവിടുള്ളു. കാട്ടുചോലയുടെ മണല്‍പ്പരപ്പില്‍ ഞങ്ങക്കു കാണുന്നതിനായി പതിപ്പിച്ചുവച്ച തലേ രാത്രിയിലെ ചൂടുമാറാത്ത മൃഗക്കുളമ്പു പാടുകളെ തൊട്ടുനോക്കി.

വല്ലാതെ മനസ്സ് നനയുമ്പോള്‍ ഇനിയൊരിക്കലും കാലാല്‍, കണ്ണാല്‍ സ്പര്‍ശനസാധ്യതയില്ലാത്ത അത്തരം വഴിയോര്‍മ്മകള്‍ അപാരമായ ഉര്‍ജ്ജം നിറയ്ക്കുന്നുണ്ട്. അതിനാല്‍ ചലിച്ചു കൊണ്ടിരിക്കുക.


5. കല്യാണവഴിയാണ്!


യൗവ്വനത്തെ ചേര്‍ത്തുപിടിച്ചുകൊണ്ടു തെളിഞ്ഞു വരുന്ന മറ്റൊരു വഴിയെ കുറിച്ചു പറയട്ടെ! 

അത് പ്രധാന നിരത്തില്‍ നിന്നുനോക്കുമ്പോള്‍ അറ്റമില്ലാത്ത പാടശേഖരത്തിന്നോരത്തിലൂടെ ചക്രവാളത്തിനെ തൊടാനലസമായി പോകുന്നതായി തോന്നിയിരുന്നു. ആ വയല്‍ വരമ്പിലൂടെ വിവാഹശേഷം വധുവിന്റെ കൈപിടിച്ച് നടക്കണം. ഇതിലൂടെ നടന്നു തന്നെ വേണം .ആദ്യമായി വിരുന്നുപാര്‍ക്കാന്‍ പോകേണ്ടത്. 

മുരടിച്ചുപോയ കാഴ്ചയും ഓര്‍മ്മയുമാണത്. ആ ദിക്കിലൂടെ ബസ്സില്‍ പോകുമ്പോള്‍ ഇപ്പോഴും എത്തിയെത്തി നോക്കാറുണ്ട്. പാടശേഖരമില്ല. വളഞ്ഞു പുളഞ്ഞുള്ള വയല്‍വരമ്പോ? കാടും പടലും കയറി അതങ്ങനെയൊരു നിര്‍ജ്ജീവസ്വപ്നമായി.

ഏറ്റുമാന്നൂരിലെ ചെറുവാണ്ടൂര്‍ പള്ളിക്കവലയില്‍ ബസ്സിറിങ്ങി, ആ ചരല്‍പ്പാതയിലൂടെ സെമിനാരി കെട്ടിടത്തിലെ യൂണിവേഴ്‌സിറ്റി ലൈബ്രറിയിലേയ്ക്ക് നടക്കാനുള്ള ഒരു വഴിയുണ്ടായിരുന്നു. ചരല്‍പ്പാതയിലേയ്ക്ക് വരണോരേയും പോണോരേയും എപ്പോഴുമിങ്ങനെ കണ്ണുവച്ചിരിക്കുന്ന ഇത് ആരുടെ വീടാണ്? അന്യദിക്കിലെത്തുമ്പോള്‍ അത്തരത്തിലൊരു ആകാംക്ഷ നമ്മളിങ്ങനെ സൂക്ഷിച്ചിട്ടെന്തു കാര്യം? ഒരു പശു ആ കാട്ടുവഴിയില്‍ വച്ച്  കയറു വലിച്ചുയര്‍ത്തി മാര്‍ഗ്ഗതടസ്സമുണ്ടാക്കുമ്പോള്‍ അതൊരു ട്രാഫിക്ജാമായി മാറി. ക്യാമ്പസ്സിലേയ്ക്ക് നടക്കുന്ന കുട്ടികള്‍ കയര്‍ത്തടസ്സത്തിനു മുന്നില്‍ അറച്ചുനിന്നുപോയി. 

പള്ളിക്കൂട വഴികള്‍ കുട്ടികളില്‍ പടര്‍ത്തിയ ആകാംക്ഷയുണ്ടല്ലോ! അതുമാതിരി ആദ്യമായി ജോലി ചെയ്ത ഇടത്തിലേയ്ക്ക് അനവധി സ്വപ്നങ്ങളെ മുളപ്പിച്ചു തന്ന ഇടവഴി. അങ്ങനെയൊരു വഴിസൗഭാഗ്യവും, അതീവ ശാന്തമായ നടപ്പനുഭവങ്ങളും നാഗരിക ജോലിക്കാര്‍ക്കുണ്ടാവില്ലെന്നതു തീര്‍ച്ചയാണ്. 


6. വീഥികള്‍ 


പോണ്ടിച്ചേരി നഗരത്തിലെ നടപ്പോരങ്ങളില്‍ ടൈല്‍സുകള്‍ പാകിയപ്പോള്‍ അവയെല്ലാം വീഥികളായി പരിണമിച്ചു. ഒരേ നിറത്തിലെ ചായം പൂശിയ കെട്ടിടങ്ങള്‍ വരിവരിയായുള്ള, തണല്‍ മാത്രം പതിഞ്ഞു കിടക്കുന്ന, നന്നായി പരിപാലിക്കപ്പെടുന്ന പൈതൃകവീഥികളാണവ. അതു മോഹന വഴിത്താരകളുടെ ജനുസ്സില്‍പ്പെടുന്നു. ഒരു കാര്യവുമില്ലാതെ എത്ര തവണ ചുറ്റിത്തിരിഞ്ഞാലും അവ മടുപ്പുണ്ടാക്കില്ല. തലങ്ങും വിലങ്ങും നടന്നാലും അവയെല്ലാം ഒടുവില്‍ സമുദ്രക്കാഴ്ചയില്‍ ചെന്നുമുട്ടുന്നു. 

ഇടവഴികളിലെ പാമ്പുഭീതി, ഈ വളവു കഴിഞ്ഞാല്‍ പ്രത്യക്ഷപ്പെടാനിടയുള്ള ആ ഭ്രാന്തനെക്കുറിച്ചുള്ള പേടിയും.. കൈനിക്കര കുമാരപിള്ളയുടെ 'കുറുക്കുവഴികള്‍' എന്ന പാഠഭാഗം പഠിച്ചപ്പോള്‍ അപകട വീഥികളുടെ സൂചനകളായവ പരിണമിച്ചു. ചില നഗരങ്ങള്‍ക്കുള്ളത് പത്മവ്യൂഹ വഴികളാണ്. നാഗര്‍കോവില്‍പ്പട്ടണം എല്ലാവിധ ഭൂമിശാസ്ത്ര ധാരണകളെയും എപ്പോഴും തട്ടിക്കളയുന്നു. എത്ര നീങ്ങിയാലും മുന്നേയിതിലേ ഞാന്‍ വന്നുവോ? നാഗരുകോവില്‍ നഗരഭൂപഠം മനസ്സില്‍ ഉറയ്ക്കുന്നതേയില്ല. തലങ്ങും വിലങ്ങുമായി എത്ര നടന്നാലാണ് ഒരു പുതിയ പട്ടണത്തിലെത്തുമ്പോളതിനെ മനസ്സില്‍ ഭൂപടരൂപത്തില്‍ ആവാഹിക്കാന്‍ കഴിയുക?


7. കാട്ടിലെ അടയാളക്കല്ലുകള്‍


കാട്ടില്‍ സഞ്ചരിക്കുമ്പോള്‍ ഏതു മരത്തിനെ അടയാളക്കല്ലാക്കും? വഴിതെറ്റാതെ തിരിച്ചിറങ്ങിപ്പോരണമല്ലോ! ചുറ്റുപാടുകള്‍ ഒരേ മാതിരിയാകയാല്‍ കാനനത്തിനുള്ളില്‍ വഴി പിണഞ്ഞവന്‍ മാപ്പര്‍ഹിക്കുന്നു. നിരന്തരം പൊളിച്ചു പണിയുന്ന കേരളീയ നഗരങ്ങള്‍ പഴമക്കാരുടെ വഴിയോര്‍മ്മകളെയാണ് റബ്ബര്‍ക്കട്ടയാല്‍  നിസ്സാരമായി തുടച്ചു മാറ്റുന്നത്. 

നടന്നു തേഞ്ഞ വഴികള്‍ മാത്രം ഓര്‍ത്തിരുന്നാലും ജീവചരിത്രം തെളിയുന്നതാണ്. അതാണ് കൈപ്പത്തിയിലെ എണ്ണിയാലൊടുങ്ങാത്ത രേഖാവഴികളെന്നു ചിന്തിച്ചു നേരവും കളയാം.

ചില വഴികള്‍ മരണത്തെത്തൊട്ടാണ് ഇഴയുന്നത്. അങ്ങനെ തോന്നിപ്പോവും. കണ്ണൂര്‍ പരിയാരം മെഡിക്കല്‍ക്കോളേജിനു പുറകിലെ കാട്ടുവഴിയാണ് അങ്ങനെയുള്ള സൂചനതന്നത്. കഴിഞ്ഞ നൂറ്റാണ്ടിലെ കാടുമൂടിയ ക്ഷയരോഗാശുപത്രിയെ ആ വിജനതയില്‍ കാണ്‍കെ മരണസാന്നിധ്യം ഓടിവരുന്നതാണ്. പിന്നെ ഔഷധി മരുന്നു കമ്പനിക്കാരുടെ ചെടിത്തോട്ടം, കാട്, ചെമ്മണ്‍നിരത്ത്, മനുഷ്യസാന്നിധ്യമില്ലായ്മ. അതങ്ങനെ മണിക്കൂറുകള്‍ നടന്നു ചുറ്റിക്കറങ്ങി പിന്നെയും നാഷണഹൈവേയില്‍ കയറുന്നതു വരെ നമ്മള്‍ ''അത്മവിദ്യാലയമേ...'' എന്നു മൂളിപ്പോകുന്നതാണ്. 

പാലക്കാടു ജില്ലയിലെ ശ്രീകൃഷ്ണപുരം, മണ്ണമ്പറ്റ, ചെര്‍പ്പുളശ്ശേരി, ഒറ്റപ്പാലത്തെ വഴികള്‍.. അതു പ്രഭാത, സായാഹ്ന നടത്തിന് ആരും നിര്‍ദ്ദേശിക്കുന്നതാണ്. വശ്യതയുടെ വല്ലാത്ത ഊര്‍ജ്ജം നിറച്ചുകളയുന്ന ഗ്രാമീണപ്പാതകള്‍. ചെല്ലുക! ചെറുപ്പത്തിന്റെ തുണ്ടുകള്‍ തീര്‍ച്ചയായും തിരികെ കിട്ടുന്നതാണ്.

മണ്ണില്‍ മാത്രമല്ല മോഹവഴികളുള്ളത്. കടല്‍ സഞ്ചാരത്തില്‍ സമുദ്രപ്പരപ്പു മുഴുവനുമൊരു പരന്ന വഴിയായി തോന്നിയാല്‍ തെറ്റുപറയാനാവില്ല. ആകാശ മാര്‍ഗ്ഗത്തിലായിരിക്കുമ്പോള്‍ നദി പ്രവാഹമുള്‍പ്പെടെ താഴെ കാണുന്നതെന്തിനെയും ഇടവഴികളാക്കി മാറ്റിപ്പണിയാവുന്നതാണ്. 

ഇടത്തും വലത്തും കടല്‍ അലതല്ലുന്ന നീണ്ടൊരു വഴിയീ ഭൂമിയില്‍? സങ്കല്പം മാത്രമല്ല അതുണ്ട്. ആ ദര്‍ശനത്തിനു ധനുഷ്‌കോടി ദ്വീപിലേയ്ക്ക് പോകണം. ഇരുവശത്തുമുള്ള  കാറ്റാടിമരക്കാട് കടലിനെ മറച്ചാലും. ഇടംവലം ഭാഗങ്ങളില്‍ സമുദ്രം നുരയിടുന്നത് അനുഭൂതിയാണ്.  

''സന്ധ്യക്ക് രാമേശ്വരത്തു ചെന്നു നിക്കണം. ലങ്കയില്‍ വിഭീഷണനും കൂട്ടുകാരും രാമാനാമം ജപിക്കുന്നതു കേള്‍ക്കാം.'' പണ്ടു പണ്ട് അമ്മച്ചി പറഞ്ഞതില്‍ നിന്നും, കടലും കടന്നു നീണ്ടുനീളുന്ന വിശാലമായ വഴികളെ കുറിച്ചുള്ള സൂചനകള്‍ കൂടിയുണ്ടായിരുന്നു. 

അതിനാല്‍ ഭൂമിയിലെ എല്ലാ നീണ്ടുപിണഞ്ഞ വഴിപ്പെരുമകളിലും വിശ്വസിക്കുക.


സീക്ക് ന്യൂസ് പുതുവര്‍ഷപ്പതിപ്പ് 2023


 

കഥച്ചെപ്പ്‌ Copyright © 2008-16 All Rights Reserved P K Sudhi