2014, ഒക്‌ടോബർ 25, ശനിയാഴ്‌ച

കത്തുന്ന ഓഹരി



എാറെ നാളുകളായിരിക്കുന്നു അമ്മയെ കണ്ടിട്ട്.
സുഖമാണോയെന്നുപോലും തിരക്കാറില്ല. വൃദ്ധസദനത്തിന്റെ നമ്പര്‍ കൈയില്‍ തന്നെയുണ്ട്. ആവശ്യമുണ്ടെങ്കില്‍ മതിയല്ലോ. അമ്മയെ അറിയിക്കാന്‍ പാകത്തില്‍ അത്യാവശ്യങ്ങളൊന്നും അങ്ങനെ വന്നിട്ടുമില്ല. കുശലം ചോദിക്കാന്‍ തുനിഞ്ഞാല്‍ അമ്മ വെപ്രാളമെടുത്ത് ഫോണിന് അടുത്ത് ഓടി വരും. അതൊക്കെ അനാവശ്യമായ ശീലങ്ങളാണ്. ഈ വേവുന്ന ലോകത്തില്‍ അമ്മയെങ്കിലും സമാധാനത്തോടെ കഴിയട്ടെ!
മനസ്സിന്റെ ആ ഭാഗത്തിനെ അപ്പാടെ മണ്ണുവച്ചടച്ചിരിക്കുകയാണ്. എന്നാലും ചിലപ്പോള്‍ മണ്ണടരുകള്‍ പൊളിച്ച് ചിലത് ഒലിക്കാന്‍ തുടങ്ങും.
തകരാറ് രാത്രിയിലാണ്. ഒറ്റയുറക്കം നീട്ടിയടിച്ചില്ലെങ്കില്‍ അമ്മയുമായി ബന്ധമുള്ള എന്തെങ്കിലും സ്വപ്‌നം കണ്ട് കണ്‍മിഴിക്കാനിടവന്നാല്‍ തീര്‍ന്നു. പ്രജ്ഞയില്‍ ഒരു പച്ചച്ചിത നിന്നു കത്താന്‍ തുടങ്ങും. അതിന്റെ ചൂടും വേവും . ഉഷ്ണസഞ്ചാരവും വെളുക്കുവോളം. കൂര്‍ത്ത ഇരുട്ടില്‍ കിടക്കാനും വയ്യ! നില്ക്കാനും വയ്യ!
ന്താപ്പോ. നിങ്ങക്കൊറക്കമില്ലേ? ഭാര്യ വിളിച്ചുചോദിക്കും.
പിന്നെപ്പിന്നെ രാത്രി ശ്വാസംമുട്ടല്‍ ഒഴിയാബാധയായി. അമ്മയെ ഒന്നു ചെന്നു കണ്ടുകളയാം. മനച്ചൊറിച്ചില്‍ മാറട്ടെ!
അങ്ങനെ പാകപ്പെട്ട അവസ്ഥയില്‍ അയാള്‍ വൃദ്ധസദനത്തിലേയ്ക്ക് പോകാനുറച്ചു.
ദീര്‍ഘയാത്രയാണ് എന്നിട്ടും കാറെടുത്തില്ല. കാറുമായി ചെല്ലുമ്പോള്‍ അമ്മയെന്തെങ്കിലും പ്രതീക്ഷിച്ചാലോ? ആ മനസ്സൊരിക്കലും സങ്കടപ്പെടരുത്.
തീവണ്ടിയും ആട്ടോയും അവിടെയെത്തിച്ചു.
നല്ല അന്തരീക്ഷം. മുന്നത്തേക്കാള്‍ പ്രശാന്തം. നമുക്കൊക്കെ തികച്ചും അനുയോജ്യം. വൃദ്ധര്‍ക്ക് ഇത്തരം സ്വസ്ഥത തന്നെ പഥ്യം. വയസ്സാകുമ്പോള്‍ കുടുംബത്തിനു ശല്യമാകാതെ മുന്‍കൂട്ടി ഇത്തരമൊരിടത്തേയ്ക്ക് മാറണം.
അവിടെ ഒരുപാടു വയസ്സന്മാര്‍ സസന്തോഷം കാറ്റുകൊള്ളുന്നു. സവിസ്തരം ഉലാത്തുന്നു.
എന്റെ അമ്മയെ ഒന്നു വിളിച്ചു തരുമോ? അപേക്ഷവച്ച് അമ്മയെ കാണുന്നതില്‍ ജാള്യത തോന്നി.
പണ്ടൊരിക്കല്‍ പനിച്ച് ആശുപത്രിക്കിടക്കയിലായിരുന്നു- ഓര്‍മ്മക്കുടം അവിചാരിതമായി പൊട്ടിപ്പിളര്‍ന്നു.
''അക്കാ. നിങ്ങള് വീട്ടിച്ചെന്ന് കുളിച്ചു വരിന്‍! അതുവരെ കൊച്ചിനെ ഞാന്‍ നോക്കിക്കോളാം.''
അടുത്ത കട്ടിലെ കൂട്ടിരുപ്പുകാരി നൂറ്റൊന്നു തവണ അതാവര്‍ത്തിച്ചു.
''വേണ്ട. ജാനകി. എന്റപ്പിയിവിടെ പനിച്ചു കെടക്കുമ്പം എനിക്കെങ്ങോട്ടു നീങ്ങാനും കൈയുംകാലും ആടൂല്ല പേണ്ണേ!
വൃത്തികെട്ട മനസ്സ്. ആകാശത്തിലെ എാകാന്തതയെ തൊട്ടെടുക്കാന്‍ എത്തി നില്‍ക്കുന്ന കൊന്നത്തെങ്ങിനെ അയാള്‍ നോക്കി നിന്നു.
അതാ. അമ്മയവിടെ. കണ്ണുകള്‍ പിടഞ്ഞു.
 ഒപ്പം നടക്കുന്ന പെണ്ണിനോട് അമ്മ എന്തൊക്കെയോ പറയുന്നു. ചിരിക്കുന്നു.
ഇത്രയും ഉല്ലാസത്തോടെ അമ്മയെ മുമ്പെങ്ങാനും കണ്ടിട്ടുണ്ടോ?
അമ്മ തീര്‍ത്തും സന്തോഷവതിയാണ്. വീട്ടിലെക്കാള്‍ സന്തുഷ്ടയാണിവിടെ..
ഒളിഞ്ഞു നിന്ന് ആ ഭാവത്തെ ആവാഹിക്കാന്‍ ശ്രമിച്ചതും.
എന്റെ ദേഹം കത്താന്‍ തുടങ്ങി.
അമ്മയുടെ ഓഹിരിയേല്‍ക്കാത്ത ഒരല്പം ശരീരഭാഗത്തെ മാത്രമേ ആ തീപ്പകര്‍ച്ചയില്‍ നിന്നെനിക്ക് രക്ഷിക്കാനായുള്ളു.

ജനയുഗം വാരാന്തം 12.12.2010

2014, ഒക്‌ടോബർ 6, തിങ്കളാഴ്‌ച

ഒരേ വാതില്‍




സമതയുടെ അടുത്ത ലക്കമിറക്കാന്‍ വൈകിയെ വെമ്പലോടെയാണ് അവള്‍ പ്രസ്സിന്റെ വാതില്‍ തുറന്നത്. വിടവിലൂടെ പോസ്റ്റുമാന്‍ തള്ളിയ മാറ്ററുകളെന്തെങ്കിലുമുണ്ടെങ്കില്‍ ഒുട്ടം ചുളുങ്ങിപ്പോകരുത്. ശ്രദ്ധിച്ച് വാതില്‍പ്പാളി തള്ളിയകറ്റി.
കെ. എ. കുറുപ്പ്, പത്രാധിപര്‍, സമത മാസിക, കേരള പ്രസ്സ് എന്ന വിലാസത്തില്‍ പണ്ടു വന്നിരുന്ന കത്തുകള്‍ അച്ഛന്‍ എടുത്തു സൂക്ഷിക്കുന്നത് അവള്‍ വെറുതെ ഓര്‍ത്തുപോയി.
ഇപ്പോള്‍ പോസ്റ്റാപ്പീസും ചാവുകഴിഞ്ഞ വീടുപോലെയാണ്. ആവിയും അനക്കവുമില്ല. പത്തു പതിനൊന്നു മണിവരെ പെന്‍ഷന്‍ കാത്തിരിക്കുന്ന കുറെ വയസ്സന്മാര്‍ മാത്രം അവിടെ ചുറ്റിപ്പറ്റിയിരിക്കുന്നുണ്ടാവും.
എത്രയോ കാലമായി തനിക്കൊരു കത്തുകിട്ടിയിട്ട്! മറ്റേ ലോകത്തില്‍ നിന്നും അച്ഛന്റെയൊരു എഴുത്ത്! അവള്‍ വെറുതെയൊന്നു നിശ്വസിച്ചു.
കുറുപ്പുസാര്‍ പറ്റിച്ചു. ഇന്നലെയും സാറെത്തിയിരുന്നില്ല. സാറു വന്നതിന്റെ ഒരു ലക്ഷണവും അവിടെ കാണാനില്ല. പുതിയ ലക്കത്തിനുള്ള മുഖപ്രസംഗം?
ഇതറിഞ്ഞിരുന്നെങ്കില്‍ ഇത്രയും കഷ്ടപ്പെട്ട് താനിങ്ങോട്ടു് വരില്ലായിരുന്നു. പനി തീര്‍ത്തും മാറിയിട്ടില്ല. ഒരു ചെറിയ തളര്‍ച്ച അവളെ തൊട്ടു.
ഇപ്പോഴിപ്പോള്‍ സമതയുടെ പതിപ്പുകളെല്ലാം ഏതാണ്ട് ഒരുപോലെയാണിരിക്കുത്. പ്രസ്സിലാണെങ്കില്‍ മറ്റു പണികളൊന്നും വരാറുമില്ല. അതുകൊണ്ട് സമതയുടെ അച്ചടി കഴിഞ്ഞ പഴയ ഫാറങ്ങളൊന്നും പെട്ടെന്ന'് അഴിക്കേണ്ടതില്ല. അക്ഷരങ്ങള്‍ക്ക് മുട്ടുവരുമ്പോള്‍ മാത്രം അതില്‍ തൊട്ടാല്‍ മതി. അങ്ങനെ പുതിയ ലക്കത്തിന് മാറ്റര്‍ തികയാതെ വരുമ്പോള്‍ പഴയ ഫാറങ്ങള്‍ അതേപടിയെടുത്ത് വീണ്ടും അവള്‍ ചേര്‍ത്തിരുന്നു. ആവര്‍ത്തനങ്ങള്‍ ആരുടെ കണ്ണിലും പെട്ടിരുന്നില്ല... ഒരു പരാതിയും പറഞ്ഞു കേട്ടില്ല. ആരുമങ്ങനെ സമത വായിക്കുന്നുണ്ടാവില്ല. അവയുടെ റാപ്പറുകള്‍ പൊട്ടിക്കുന്നതു പോലുമുണ്ടാവില്ല. സാറിനോടുള്ള അടുപ്പം കാരണമാണ് കുറച്ചു കോപ്പികളെങ്കിലും പോകുന്നത്.
പ്രസ്സില്‍ നിന്നും സോമന്‍പിള്ള മാമന്‍ പിണങ്ങിേപ്പായപ്പോഴായിരുന്നു അച്ഛനെ സഹായിക്കാന്‍ അവള്‍ വന്നു തുടങ്ങിയത്. മാമനെങ്ങനെ പിണങ്ങാതിരിക്കും?
ടൗണില്‍ ഓഫ്‌സെറ്റ് പ്രസ്സുകള്‍ തുറന്നതോടെ കേരളയില്‍ വര്‍ക്കില്ലാതെയായി. മാമന്റെ ശമ്പളം മുടങ്ങി. പിന്നെ അച്ഛന് മുട്ടുവേദന കടുത്തതോടെ അവള്‍ക്ക് പ്രസ്സിലും കാലുവയ്‌ക്കേണ്ടി വന്നു.
നമ്മുടെ സമതയൊന്നു പച്ചപിടിച്ചോട്ടെ മോളെ. പ്രിന്റിംഗ് മെഷീന് നമുക്ക് മോട്ടോര്‍ പിടിപ്പിക്കാം. ക്ലേശിച്ച് പ്രസ്സ് ചവിട്ടിക്കറക്കുന്ന അവളെക്കണ്ട് കുറുപ്പുസാര്‍ ചിരിച്ചോണ്ടാണ് പറഞ്ഞത്. അവള്‍ തൊട്ടതോടെ സമതയുടെ സര്‍ക്കുലേഷന്‍ പിന്നെയും താഴോട്ട'് പോയി.
മുമ്പൊക്കെ കവിതയുമായി കുറുപ്പ് സാറിനെ കാണാന്‍ ഒരു കൊച്ചന്‍ സ്ഥിരമായി അവിടെ വരുമായിരുന്നു. അവനെയീയിടെ മാര്‍ക്കറ്റു ജംഗ്ഷനില്‍ വച്ചു കണ്ടു. ചേച്ചീന്ന് വിളിച്ചോണ്ടാണവന്‍ അടുത്തു വന്നത്. ആ ഓര്‍മ്മ മാത്രം അവള്‍ക്കിത്തിരി സന്തോഷം കൊടുത്തു.
'ചേച്ചി ഞാനിപ്പോള്‍ ഫേസ്ബുക്കില്‍ കവിതകള്‍ പോസ്റ്റുചെയ്യുന്നുണ്ട്.' അവന്‍ പറഞ്ഞതെന്താണെ് അവള്‍ക്കത്ര തിട്ടമായില്ല. അവനിട്ടിരുത് ഒരു പച്ച ഷര്‍ട്ടായിരുതു കൊണ്ടാവും ഫേസ്ബുക്കെന്നാല്‍ എന്തോ പച്ചപ്പുപോലെ അവള്‍ക്കു തോന്നിയത്. എന്തായാലും അവനെങ്കിലും മേല്‍ഗതി വന്നല്ലോ
സോമന്‍പിള്ള മാമന്‍ ചുവരില്‍ തൂക്കിയിട്ടിരുന്ന മുറിക്കണ്ണാടിയില്‍ കണ്ണുകള്‍ തട്ടിയതും അവള്‍ മുഖം തിരിച്ചു. ഭാഗ്യം കെട്ടവളേ! ആ പ്രതിബിംബം അവളെ നോക്കി വിളിച്ചു.
ആ കസേരയില്‍ ഇരിക്കവെയാണ് ഒരു സന്ധ്യയ്ക്ക് അച്ഛന്‍ കുഴഞ്ഞുവീണു മരിച്ചത്. അച്ഛനെപ്പോഴും ഇരിക്കാറുണ്ടായിരുന്ന ആ കസേരയെ ഒന്നു കൂടി തുടച്ചു വൃത്തിയാക്കിയശേഷം അവള്‍ പ്രസ്സിന്റെ വാതിലടച്ച് പുറത്തിറങ്ങി.
-------------------------------------------------------------
കെ.എല്‍.എസ്.ഇ.ഒ. ധ്വനി ഓണപ്പതിപ്പ് 2014

 

കഥച്ചെപ്പ്‌ Copyright © 2008-16 All Rights Reserved P K Sudhi