2014, മാർച്ച് 12, ബുധനാഴ്‌ച

ചാനല്‍ യോഗി




പുറത്തിറങ്ങി ലോകം കാണാന്‍ അയാളെ അവരൊരിക്കലും അനുവദിച്ചിരുന്നില്ല.
വണ്ടിമുട്ടും. വഴിപിണങ്ങും. വേണ്ട. എങ്ങും പോണ്ട. പണ്ടേ ഒരു ലക്കും ലഗാനുമില്ലാത്തയാളാണ്‌ നിങ്ങള്‍.
പെറ്റമ്മ മോഡലില്‍ ഭാര്യ പേടിപ്പിച്ചു.
നിങ്ങള്‍ക്കെന്തെങ്കിലും പറ്റിയാല്‍ ഞങ്ങള്‍ക്കാരുണ്ട്‌?
ഭാര്യ ചോദിച്ചപ്പോള്‍ അവളുടെ പുറകില്‍ നിന്നും മകളുടെ ഉത്‌ക്കണ്‌ഠക്കണ്ണുകള്‍ നീണ്ടുവന്നു.
ശരിയാണ്‌. അയാള്‍ സമാധാനിച്ചു.
ടൂറ്‌ പോയി വെറുതെ പണം കളയാതെ അച്ഛനെനിക്കൊരു ലാപ്‌ വാങ്ങിത്താ.
യാത്രകള്‍ വേണ്ട. കുറ്റബോധം മനസ്സില്‍ കുമിഞ്ഞു.
അങ്ങനെ നിരങ്ങി നിരങ്ങി അയാള്‍ പെന്‍ഷന്‍ കാലത്തിലെത്തി. പകരത്തിന്‌ മകള്‍ സെലക്ഷന്‍ ലിസ്റ്റുകള്‍ കയറി.
ഇനിയെന്തു പേടിക്കണം?
കഴിഞ്ഞയാഴ്‌ച നോക്കിയപ്പോള്‍ നിങ്ങളുടെ കൊളസ്‌ട്രാള്‍ കൂടുതലായിരുന്നില്ലേ?
വഴിക്കുവച്ചെന്തെങ്കിലും സംഭവിച്ചാല്‍?
പിന്നെ ഇപ്പോള്‍ ഷുഗറൊന്നു കുറഞ്ഞിരിക്കുവാ. തെണ്ടാന്‍ പോയി കണ്ടതും കടിയതും വാരിക്കേറ്റി അതങ്ങ്‌്‌ കൂടുവേ!
ഒരു ഹിമാലയന്‍ യാത്രയ്‌ക്കുള്ള അവസാനത്തെ അവസരവും അങ്ങനെ തെറിച്ചുപോയി.
അച്ഛനിവിടെയിരുന്ന്‌ ലോകം കാണാന്‍ സാറ്റ്‌ ടീവിയും നെറ്റു കണക്ഷനും ഞാനെടുത്ത്‌ു തരില്ലേ!
ആദ്യ ശമ്പളത്തിലൂടെ മകള്‍ അയാളെ മറ്റൊരു ലോകത്തിലേയ്‌ക്ക്‌ തരിച്ചുവിട്ടു. വീട്ടില്‍ നിന്നും ഡി.ടി.എച്ച്‌ പോയി. കേബിളും നെറ്റും വന്നു. സഞ്ചാരസൈറ്റുകളുടെ ലിസ്‌റ്റും മകള്‍ തന്നു.
അങ്ങനെയാണ്‌ വയസ്സുകാലത്ത്‌ അയാളൊരു ചാനല്‍ ജീവിയായത്‌.
പിരിവുകാരും കല്ല്യാണ ക്ഷണക്കാരുമെത്തുമ്പോള്‍ ചലിക്കുന്ന പ്രതിമ മാതിരി അയാള്‍ സ്‌ക്രീനിനു മുന്നില്‍ നിന്നെഴുന്നേറ്റു. മന്തനെപ്പോലെ കുശലങ്ങള്‍ എാറ്റുവാങ്ങി.
അനവസരത്തിലെ ഡയലോഗുകളാല്‍ സന്ദര്‍ശകരെ മുഷിപ്പിച്ചെങ്കിലും ഷുഗറും കൊളസ്‌ട്രോളും കണ്‍ട്രോള്‍ഡാക്കി. 


 

കഥച്ചെപ്പ്‌ Copyright © 2008-16 All Rights Reserved P K Sudhi