2014, ഡിസംബർ 27, ശനിയാഴ്‌ച

പ്രണയക്കണ്ണുകള്‍



ചില ദിവസങ്ങളില്‍ രാവിലെ തന്നെ വല്ലാത്ത തളര്‍ച്ചയില്‍ വീഴും. വലിയൊരു ക്ഷീണക്കഷണത്തില്‍ നിന്നും വാര്‍ന്നിട്ടതുപോലെ. എഴുന്നേല്‍ക്കാന്‍ മടിച്ച് പിന്നെയും വളരെക്കുറച്ചു നേരം കിടന്നുപോകും. മടിച്ചു മടിച്ച് അടുക്കളയിലേയ്ക്ക്. മോള്‍ക്കുള്ള ടിഫിന്‍ ബോക്‌സ് നിറച്ചുകഴിയുമ്പോള്‍ കണ്ണുകളിലൊരു തൂങ്ങള്‍..
ബസ്സിലൊരു സീറ്റുകിട്ടിയെങ്കില്‍! ജോലി സ്ഥലത്തേയ്ക്കുള്ള കൃത്യം മുപ്പത്തിരണ്ടു കിലോമീറ്റര്‍ ദൂരം നന്നായിട്ടൊന്നു മയങ്ങാം. ഓഫീസ് സ്‌റ്റോപ്പിലിറങ്ങുമ്പോള്‍ കണ്ണുകളില്‍ ഭാരമില്ലായ്മ അടിഞ്ഞിരിക്കും. തുടര്‍പ്പണികള്‍ക്ക് അത് ഉന്മേഷമായി മാറുന്നു- സ്റ്റാന്‍ഡിലെത്തുമ്പോള്‍ തിരിക്കില്ലാത്ത ബസ്സിനെ കൊതിച്ചുപോകും.
ഇന്നുമിന്നലേയും അതേ സീറ്റുതന്നെ കിട്ടി. അതിശയം! അടുത്തിരിക്കാന്‍ വന്നതും അതേ പെണ്‍കുട്ടി. അതിന്നപ്പുറത്ത് അവന്‍. പെണ്‍കുട്ടി സിറ്റിയിലെ എാതോ കോളെജിലാണ്. അവള്‍ക്ക് മകളെ ഓര്‍മ്മവന്നു.
ഇന്നും മയക്കമില്ല. അവള്‍ക്ക് ചെറുകലി വന്നു. ഇന്നലേയും ഇങ്ങനെ തന്നെയായിരുന്നു. അവരുടെ തട്ടലും മുട്ടലും അവളുടെ ദേഹത്തെത്തൊട്ട് അലോസരപ്പെടുത്തിക്കൊണ്ടിരുന്നു. ഉറക്കം തട്ടിപ്പൊട്ടാന്‍ പോകുന്നതിലെ ഈര്‍ഷ്യ നുരഞ്ഞു.
പെണ്‍കുട്ടി മുബൈല്‍ എടുത്തുകഴിഞ്ഞു. അവരുടെ ഇടയിലെ ഇഷ്ടത്തിന്റെ മധ്യസ്ഥത അതിനാണെന്നു തോന്നി. അവര്‍ മത്സരിക്കാന്‍ തുടങ്ങിയത് മെയില്‍ ബോക്‌സ് തുറക്കാനാണ്. ഒരേ ഗയിമിന്റെ കരുക്കളില്‍ വിരലോടിച്ച് നേരം തള്ളി.
ക്രമേണ അവളിലും വല്ലാത്ത ഊര്‍ജ്ജം പ്രസരിച്ചു തുടങ്ങി.
അന്നത്തെ പ്രഭാതത്തിന് നല്ല വെളിച്ചം.
ബസ്സിനു സമാന്തരം ഒരു കിളി പറക്കുന്നു.
എാറെക്കാലത്തിനു ശേഷമെന്നോണം അവള്‍ പുറംകാഴ്ചകള്‍ പുതിയ അല്ല പഴയ പ്രണയക്കണ്ണുകളോടെ കാണുകയായിരുന്നു.

1 comments:

സിയാഫ് അബ്ദുള്‍ഖാദര്‍ on 2014, ഡിസംബർ 28 7:42 AM പറഞ്ഞു...

കഥകള്‍ എഴുതാനുള്ള കഴിവ് വ്യക്തം ,,തിരക്കിട്ട് പോസ്റ്റ് ചെയ്യുന്നത് എന്തിന് ?ഒരു കഥ മൂത്ത് പഴുത്തു കഥയാവും വരെ കാത്തിരുന്ന് കൂടെ ?

 

കഥച്ചെപ്പ്‌ Copyright © 2008-16 All Rights Reserved P K Sudhi