2023, ഫെബ്രുവരി 9, വ്യാഴാഴ്‌ച

വിനയചന്ദ്രന്‍ ഡി vinayachandran D


 വിനയോര്‍മ്മ രണ്ട്  


നദിയായി ഒഴുകിയ വിനയചന്ദ്രിക



തൊണ്ണൂറുകളുടെ തുടക്കത്തില്‍ സ്‌കൂള്‍ ഓഫ് ലെറ്റേഴ്‌സില്‍ റീഡറായിട്ടാണ് വിനയചന്ദ്രന്‍ മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റിയില്‍ ചേര്‍ന്നത്. യൂണിവേഴ്‌സിറ്റി ക്യാമ്പസില്‍ സ്‌കൂള്‍ ഓഫ ലെറ്റേഴ്‌സ് കൂടു പണിയാത്ത കാലമായിരുന്നത്. അതിരമ്പുഴയിലെ മറ്റം കവലയിലെ ഹസ്സന്‍മന്‍സില്‍ എന്ന അപാരവലിപ്പമുള്ള കെട്ടിടത്തിലാണ് സ്‌കൂള്‍ ഓഫ് ലെറ്റേഴ്‌സ് അക്കാലത്ത് പ്രവര്‍ത്തിച്ചിരുന്നത്. 


വിനയവഴികള്‍


എല്ലാ വേനലവധിക്കാലത്തും പുഴപോലെ വിനയന്‍ നീണ്ടൊഴുകുമായിരുന്നു. നീണ്ടുപോകുന്ന ആ വഴികള്‍  ഹിമാലയത്തില്‍ ചെന്നുമുട്ടി, തിരിച്ചുവന്നു. തിങ്കളാഴ്ചകളില്‍ അദ്ധ്യാപകരും വിദ്യാര്‍ത്ഥികളും അവരവരുടെ വീടുകളില്‍ നിന്നുമെത്തിയപ്പോള്‍ കവിയിലും ദീര്‍ഘയാത്രാവിശേഷങ്ങള്‍ പറ്റിക്കൂടിയിട്ടുണ്ടായിരുന്നു. മറ്റുള്ളവരുടെ യാത്രകളില്‍ നിന്നും വിനയചന്ദ്രന്റെ വരവിന് എന്നാല്‍ ചില വ്യത്യാസങ്ങളുണ്ടായി. 

കവിയുടെ സഞ്ചാരപഥമാരംഭിക്കുന്നത് എന്നും ഒരിടത്തു നിന്നായിരുന്നില്ല. തിരുവനന്തപുരത്തോ കോഴിക്കോട്ടോ കര്‍ണ്ണാടകയില്‍ നിന്നോ ഹിമാലയത്തിലോ ആയിരുന്നു ആ യാത്രകളുടെ തുടക്കം. ഓരോ ആഴ്ചയിലും അവയുടെ പഥവും രീതികളും മാറിക്കൊണ്ടിരുന്നു. പൂരത്തിന്റെയോ, ഫിലിംഫെസ്റ്റിവലിന്റെയോ, താനാസ്വദിച്ച മറ്റു മഹാകാഴ്ചകളുടേയോ തിളക്കമാണ് ആ കണ്ണുകളില്‍ ക്ഷീണപ്പാടരൂപത്തില്‍ അടിഞ്ഞു കിടന്നിരുന്നത്. അതു മാറിമാറി വന്നുകൊണ്ടിരുന്നു.

തന്റെ യാത്രകളെക്കുറിച്ചുള്ള വര്‍ണ്ണനകളും വിവരണങ്ങളും മേനിപറച്ചിലുകളും കവിയുടെ ഭാഗത്തു കഷ്ടിയായിരുന്നു. ഞാന്‍ കണ്ടതും കേട്ടതും എനിക്കു മാത്രം സ്വന്തം. നിങ്ങള്‍ക്കുമിതൊക്കെയാവാം. വെറുതെയൊരിടത്തിരുന്നാല്‍പ്പോരാ. സഞ്ചരിച്ചോളൂ. എന്നൊരു ഭാവമാണ് പ്രത്യക്ഷത്തില്‍ തെളിഞ്ഞു നിന്നിരുന്നത.്

ചില സ്വസ്ഥവേളകളില്‍ കവി വ്യത്യസ്തനായി. വിവരണം സരസമായി പരിണമിപ്പിക്കും. ''എന്റെ രണ്ടുവരി നാടന്‍പാട്ടുമതി ഏതു ഗ്രാമീണനേയും വശത്താക്കാന്‍. അതു പാടിത്തീരുമ്പോള്‍ അവന്‍ കുടിച്ചുകൊണ്ടിരിക്കുന്ന കള്ളിന്‍തൊണ്ട് നമ്മുടെ മുന്നിലെത്തും.''

കുറഞ്ഞ വാക്കുകളിലുള്ള വടക്കേയിന്ത്യന്‍ യാത്രാനുഭവാഖ്യാനത്തില്‍ അലിഞ്ഞുപോയ നമ്മളും ബംഗാളിലെ ഒരുള്‍ഗ്രാമത്തില്‍ കവിയോടൊത്ത് നടക്കാന്‍ തുടങ്ങും. ആ വര്‍ണ്ണനയും പൂര്‍ണമാകുമെന്നുറപ്പില്ല. പറഞ്ഞുകൊണ്ടിരിക്കുന്ന വിഷയത്തിനെയധികം ദീര്‍ഘിപ്പിക്കാതെ മനസ്സുമാറിയ വിനയചന്ദ്രന്‍ പെട്ടെന്നു എഴുന്നേറ്റു പോയെന്നിരിക്കും. ഒരിടത്തേയ്ക്കും സഞ്ചരിക്കാന്‍ വയ്യാതെ ഒരിടത്തു തന്നെ കെട്ടിനില്‍ക്കുന്ന നിങ്ങള്‍ക്ക് ഇത്രയൊക്കെ മതിയെന്ന ഭാവം ആ ചലനങ്ങളില്‍ വീണ്ടും തിരിച്ചെത്തും.


കര്‍ക്കിടക ശബരിമല


കാടുകാണാനും പടേനിക്കുമുള്‍പ്പെടെ ഒരു പാട് യാത്രകള്‍ക്ക് കൂട്ടുചെല്ലാന്‍ കവിയുടെ ക്ഷണമെനിക്ക് ലഭിച്ചിരുന്നു.

ഒരു കര്‍ക്കിടകത്തില്‍ മഴചൊരിഞ്ഞു തളര്‍ന്നുപോയ കാലത്താണ് ശബരിമലയ്ക്ക് കൂട്ടുവിൡത്. യാത്രാക്കൂട്ടില്‍ അടുത്ത ഡിപ്പാര്‍ട്ടുന്റെിലെ പ്രഹ്ലാദനും അതിരമ്പുഴയിലെ ഹരിഹരന്‍സാറുമുണ്ടായിരുന്നു. എന്റെ കന്നിമലയാത്ര. കാടുകണ്ടും, വിനയചന്ദ്രന്‍ കവിതകളിലും കേള്‍വികളിലും മുഴുകിയതായിരുന്നു മാലയിടലും കെട്ടുമുറുക്കു ചടങ്ങുകളുമില്ലാത്ത മലചവിട്ടല്‍. മറക്കാന്‍ വയ്യാത്ത സൂക്ഷിപ്പായതുമാറി. 

സ്വാമിവഴിയില്‍ കവി തീര്‍ത്തും അയ്യപ്പഭക്തനായിരുന്നു. മലചവിട്ടുന്ന നേരത്ത് സ്‌തോത്രങ്ങളുമായി താന്‍ മാത്രമുള്ള ലോകത്തിലൂടെ കവി സഞ്ചരിച്ചു. ഒപ്പമെത്താന്‍ വേഗം പോരായെന്നത് ശരിയായി മാറി. താന്‍ ഇതാ പ്രകൃതിയില്‍ അലിഞ്ഞിരിക്കുന്നു. എന്നതുപോലുള്ള നിര്‍വ്വാണാവസ്ഥയാണ് ആ ചലനങ്ങളില്‍ കണ്ടത്. ആ ലോകത്തിലേയ്ക്ക് വേഗം കൊണ്ട് നമുക്കെത്താനാവില്ല. ആ ബോധ്യത്തില്‍ ഞങ്ങള്‍ മൂവരും അകലം പാലിച്ചു നടന്നു.

സന്നിധാനത്തില്‍ മഴ തളിര്‍ത്തു കിടന്ന അന്നത്തെയാ രാത്രിയും മറവിക്കടിപറ്റാത്ത അപൂര്‍വ്വങ്ങളിലൊന്നായി മാറി. അനിതരസാധാരണമായ ചാരുതയുടെ കാരണക്കാര്‍ കാനനപ്രകൃതിയും തണുപ്പും മഴയും ഒക്കെയാണെങ്കിലും, സജീവമായ മറ്റൊരന്തര്‍ദ്ധാര വിനയചന്ദ്രസാന്നിധ്യമായിരുന്നു. തൊണ്ണൂറുകളുടെ ഒടുവിലുണ്ടായ ആ സംഭവത്തിനിപ്പോഴും ചൂടും തണുപ്പും പ്രസരിപ്പിക്കാന്‍ ശേഷിയുണ്ട്.

പിറ്റേന്നു രാവിലെ മാളികപ്പുറത്തുവച്ചു കണ്ണേറു ദോഷങ്ങളെല്ലാമകറ്റാന്‍ കവി താല്പര്യപ്പെട്ടു. നാവേറുപാടുന്ന പുള്ളുവന്മാര്‍ക്ക് മുന്നില്‍ ഇരുന്നുകൊടുത്തു. ദോഷങ്ങള്‍ തീര്‍ക്കാനും ഐശ്വര്യം വരുത്താനുമായി കവി സര്‍പ്പംപാട്ടു വഴിപാടു പാടിച്ചു. അതിന്നിടയിലൂടെ പെയ്തു വീണത് കവിയുടെ ജീവിതത്തെക്കുറിച്ചുള്ള ചെറിയൊരു ഖണ്ഡമാണ്. അതു മഴനീരില്‍ നന്നായി കുതിര്‍ന്നിരുന്നതായി മൃദുവൊച്ചയും പറയാതെ പറഞ്ഞു.   

കവിയുടെ മനസ്സ് പറന്നുപോയത് കുട്ടിക്കാലത്തിലേയ്ക്കായിരുന്നു. കുഞ്ഞുന്നാളില്‍ മച്ചുനത്തിയുമൊരുമിച്ച് കന്നിമല ചവിട്ടയതിനെ കുറിച്ച് കവി വാചാലനായി. വീട്ടിടുത്തുള്ള ഭട്ടതിരിയുടെ ഇല്ലത്തെ കുറിച്ചും അവിടെ കഴിച്ചുകൂട്ടിയ കുട്ടിക്കാലത്തെ സംബന്ധിച്ചുള്ളതുമായ അപൂര്‍വ്വം വാക്കുകള്‍ക്കുമപ്പുറം സ്വന്തം ജീവിതത്തെ വെളിപ്പെടുത്തുന്നത് അത്യപൂര്‍വ്വ സംഭവമായിരുന്നതിനാല്‍ ആ ഓര്‍മ്മകളിലെ വൈകാരികത തിരിച്ചറിയാനായി. 

പണ്ടുപണ്ടത്തെ കന്നിമല യാത്രയില്‍ ഈ കാനന പ്രകൃതിയിലേയ്ക്ക് തൂവിപ്പരന്നുപോയ പഴയകാലത്തെ തിരിച്ചുകിട്ടുമോ? അതിനെ വീണ്ടും തൊട്ടെടുക്കാനാവുമോ? തനിക്കൊരു പിന്‍നടത്തം? വിനയചന്ദ്രന്‍ മനസ്സുകൊണ്ടന്നേരത്ത് ഒരു പഴയ ജീവിതകാലം തിരയുന്നതു പോലെ തോന്നി.

വിനയചന്ദ്രന്‍സാറിനോടൊപ്പമുള്ള കുഞ്ഞുകുഞ്ഞു യാത്രകള്‍ക്കപ്പുറത്ത് തിരുവനന്തപുരത്തുനിന്നും ആലപ്പുഴയോളം നീണ്ടയൊരു സാഹിത്യയാത്രയ്ക്കും അവസരമുണ്ടായി. യൂണിവേഴ്‌സിറ്റിയില്‍ നിന്നു വിരമിച്ച് സാറക്കാലത്ത് തിരുവനന്തപുരത്ത് വാസമുറപ്പിച്ചിരുന്നു. മൂന്നുമൂന്നര മണിക്കൂര്‍നീണ്ട യാത്രാവഴിയില്‍ അദ്ദേഹത്തിനു പറയാനുണ്ടായിരുന്നത് ഭാരതീയ പുരാണേതിഹാസങ്ങളെക്കുറിച്ചു മാത്രമായിരുന്നു. ബുദ്ധനും യേശുവും ശങ്കരാചാര്യരും പതിവുപോലെ ചാരത്തെത്തി. ഭാരതീയ കാവ്യപാരമ്പര്യത്തെക്കുറിച്ചും ദീര്‍ഘമായ ഒരു ക്ലാസ്സായി കാറിനുള്‍ഭാഗം മാറി. ശാസ്ത്രവും സാഹിത്യവും മുറിയാതെ മുഴങ്ങിയ ആ ദീര്‍ഘവേളയെ എങ്ങനെ മറക്കും? അപൂര്‍വ്വത്തില്‍ അപൂര്‍വ്വമായ യാത്രയായി അതിനെയെണ്ണാം.

യഥാതഥ ലോകത്തിലെ നാട്ടുവഴികളും നിരത്തുകളും സങ്കല്പലോകത്തില്‍ പണിഞ്ഞിരിക്കുന്ന രാജപാതകളും തമ്മില്‍ ഡി. വിനയചന്ദ്രന് ഭേദമില്ലായിരുന്നു. കവിത്വപ്രഭവത്തില്‍ അവയെയെല്ലാം ഒന്നായി കരുതി. വിനയചന്ദ്രന്‍ നടന്നിരുന്നത് അഭൗമായ ഇടങ്ങളിലൂടെയായിരുന്നു. അതുതീര്‍ച്ച. ഒപ്പം നില്‍ക്കുന്നവരെയും അതിലേയ്ക്ക് ആവാഹിക്കാന്‍ അദ്ദേഹം ശ്രമിച്ചിരുന്നു. കവിമനസ്സിലെ അത്തരം ഭേദാഭേദങ്ങളുമായി പൊരുത്തപ്പെടാനാവാതെ കലഹിച്ചു മാറിയവരായിരുന്നു കൂടുതല്‍. 

അതിനാല്‍ വിനയചന്ദ്രന്‍ എന്നും ഏകാകിയായിരുന്നു.


ഓര്‍മ്മയും ഭക്ഷണവും


മുരിങ്ങയില ഓര്‍മ്മയെ വര്‍ദ്ധിപ്പിക്കുന്നതായി വിനയചന്ദ്രന്‍ കുട്ടികളോടു പറഞ്ഞതു കേട്ടത് 'യുറിക്ക ദ്വൈവാരിക' രണ്ടായിരത്തി പതിമ്മൂന്ന് ജനുവരിയില്‍ തിരുവനന്തപുരത്ത് നടത്തിയ ഒരു സാഹിത്യ ക്യാമ്പില്‍ വച്ചായിരുന്നു. 

അതിരമ്പുഴയിലെ അടുക്കളയില്‍ താന്‍ തയ്യാറാക്കിയ വിഭവങ്ങളെക്കുറിച്ച് സ്‌കൂള്‍ ഓഫ് ലെറ്റേഴ്‌സ് തളത്തിലിരുന്ന് വര്‍ണ്ണിക്കുന്നതിന്നിടയില്‍ മുട്ടയും മുരിങ്ങയിലയും ചേര്‍ത്തുണ്ടാക്കിയ കറിയെ കവി പ്രശംസിക്കാറുണ്ടായിരുന്നു. ഇതെന്തു കറി? മൂക്കത്തു വിരല്‍വച്ച വനിതകളെയും അതിശയിപ്പിച്ച് ഒരു പെണ്‍മാസിക അതിന്റെ കൂട്ടുപ്രസിദ്ധപ്പെടുത്തി പെരുമകൂട്ടുകയും ചെയ്തു.

പന്ത്രണ്ടായിരം വരികളുള്ള ദീര്‍ഘമായ കാവ്യമാണ് മതിലേരിക്കന്നി.  തെക്കന്‍പാട്ടുകളുടെ പൊലിമയെ, മെതിക്കളങ്ങളില്‍ പണിയെടുക്കുന്നവരുടെ ഓര്‍മ്മകളുടെ പെരുമകളെ കുറിച്ച് കവി കുട്ടികളോടു വിശദമായി പറഞ്ഞു. ക്യാമ്പില്‍ പങ്കെടുക്കുന്ന കുട്ടികള്‍ക്ക് ഉള്‍ക്കൊള്ളാനാകുന്ന രീതിയില്‍ വയല്‍പ്പണിക്കാര്‍ മനസ്സില്‍നിന്നും പുറത്തെടുത്തു പാടിയിരുന്ന 'ചെങ്ങന്നൂരാതി'യെ കവി ലളിതമായി അവതരിപ്പിച്ചു. അതെല്ലാം ഓര്‍മ്മയുടെ ബലത്തിലാണ് മനുഷ്യനു ചെയ്യാന്‍ സാധിച്ചത്. മനുഷ്യര്‍ക്ക് ഓര്‍മ്മകുറയുന്നത് വാമൊഴി സാഹിത്യത്തെ ബാധിച്ചതായി കവി പരിതപിച്ചു. അതിനു ഭക്ഷണവും കാരണമായതായി അദ്ദേഹം വിശ്വസിച്ചിരുന്നു. 

സരസമായ വര്‍ത്തമാനങ്ങള്‍ക്കിടയില്‍ അപൂര്‍വ്വമായിട്ടു മാത്രമായിരുന്നു വിനയചന്ദ്രന്‍ തന്റെ ഭക്ഷണ രീതികളെയും ഇഷ്ടവിഭവങ്ങളെയും കുറിച്ച് സംസാരിച്ചിരുന്നത്. പുസ്തകങ്ങളും വായനയും സംസ്‌കാരിക പാരമ്പര്യങ്ങളെയും കുറിച്ചുതന്നെ പറഞ്ഞു തീരുന്നില്ല. അതിന്നിടയില്‍... പരിപ്പും പപ്പടവും ചേര്‍ത്ത് ചോറുരുളയാക്കുമ്പോള്‍ മേമ്പൊടിക്ക് എരിവുള്ള കറികള്‍ ആണു കൂട്ടേണ്ടത്. സദ്യകളില്‍ പങ്കെടുക്കുമ്പോള്‍ വിഭവങ്ങളാസ്വദിക്കാന്‍ മധുരമുള്ള കറികളാണ് സാമ്പാറിന് അകമ്പടി പോകേണ്ടത്. പ്രഥമനുകള്‍ക്കിടയില്‍ നാരങ്ങാപ്പുളി നാവിലെത്തിക്കുക. പായസങ്ങള്‍ തമ്മിലുള്ള രൂചി വ്യത്യാസം കൃത്യതയോടെ  രസനയിലപ്പോള്‍ നിറയും. അങ്ങനെയൊക്കെ...

കല്ലടയിലും സമീപദിക്കുകളിലും പാകപ്പെടുത്തിയിരുന്ന കാച്ചിലും കിഴങ്ങുകളും പയറും ഒരുമിച്ചു വേവിച്ചുചേര്‍ത്ത അസ്ത്രം എന്ന പുഴുക്കും കറിയുമല്ലാത്ത വിഭവത്തെ കുറിച്ച്...


വഴികളില്ലാത്ത വീടുകള്‍


വിനയചന്ദ്രന്റെ സങ്കലപ്ത്തിലുള്ള വീടുകള്‍ ഈ ഭൂമിയില്‍ നിലവിലുണ്ടാകുമോ? 

തീര്‍ച്ചയായും. പക്ഷേ അവയൊക്കെ പണിഞ്ഞിരിക്കുന്നത് മറ്റൊരു ലോകത്തിലായിരുന്നു. നമ്മളീ ഭൂമിയില്‍ വാടക ജീവിതത്തിനെത്തിയവരാണ്. അതിനാലാവണം സ്വന്തമായി വീടുണ്ടാക്കാനും അതിലേയ്‌ക്കൊരു വഴി വെട്ടാനും കവി തയ്യാറാകാത്തത്. 

ശാസ്തമംഗലം പൈപ്പിന്‍മൂട്ടിലുള്ള വാടകവീടിനെ കുറിച്ചായിരുന്നു വിനയചന്ദ്രന്‍ കൂടുതല്‍ സംസാരിച്ചിട്ടുള്ളത്. തിരുവനന്തപുരത്തുവച്ചു തന്റെ യൗവനം പൂത്തുലഞ്ഞത്, വിനയ സാഹിത്യജീവിത്തിന്റെ തുടക്കത്തിനെ കുറിച്ചുള്ള ചരിത്രം എന്നിവ ആ വാക്കുകളില്‍ നിന്നും കിട്ടിയിരുന്നു. അവിടെ വിരുന്നു വന്നവരെല്ലാം അതിപ്രശസ്തരായിരുന്നു. ആ വാടകവീടു നിറയെ പുസ്തകങ്ങളുണ്ടായിരുന്നു. വീടുകള്‍ തനിക്കുള്ളതായിരുന്നില്ല. പുസ്തങ്ങള്‍ക്ക് വേണ്ടിയാണ് താന്‍ വീടൊരുക്കുന്നത് എന്ന ഭാവമാണ് ആ വാക്കുകളില്‍ നിറഞ്ഞു കണ്ടിരുന്നത്. 

അതിരമ്പുഴയിലും വാടകവീടുകളിലായിരുന്നു കവി കഴിഞ്ഞിരുന്നത്. അവയ്ക്കുള്ളിലേയ്ക്ക് സഹപ്രവര്‍ത്തകര്‍, വിദ്യാര്‍ത്ഥികളുള്‍പ്പെടെയുള്ളവര്‍ക്ക് പ്രവേശനം പരിമിതമായിരുന്നു. താനുമായി ചേര്‍ന്നുപോകുന്നവര്‍ മാത്രമായിരുന്നു അകത്തെ പുസ്തക, മാസികാപ്രപഞ്ചം കണ്ടിട്ടുള്ളത്. അതിഥികള്‍ തീരെക്കുറഞ്ഞ ഭവനം. ഉള്ളില്‍ക്കണ്ട പുസ്തകങ്ങള്‍, സംഗീത കാസറ്റുകള്‍ ഇവയെ കുറിച്ചൊന്നും പുറത്തുപറയരുത് എന്ന നിബന്ധന കൃത്യമായി നല്‍കാന്‍ കവി മറന്നതുമില്ല. 

വീട്ടമ്മ സ്പര്‍ശമില്ലാത്ത ആ വാടകവീട്ടു മുറ്റങ്ങളില്‍ കാടും പടര്‍പ്പും നിറഞ്ഞുകിടന്നു. സാധാരണകാഴ്ചയില്‍ അവയൊക്കെ തൃണങ്ങളായിരുന്നെങ്കില്‍ കവിയവിടെ കണ്ടത് പൂന്തോട്ടമായിരുന്നു. മുറ്റത്തു പൂവിട്ടു പടര്‍ന്ന പുല്‍ക്കൊടികളെ വിനയചന്ദ്രന്‍ പേരുപറഞ്ഞ് പരിചയപ്പെടുത്തുമായിരുന്നു. തന്റെ വിലപ്പെട്ട സസ്യജാലങ്ങള്‍! വീടിനുചുറ്റിലുമുള്ള ചെടികള്‍ വിതറുന്ന അലങ്കോലത്തിനുള്ളിലിരുന്ന് അകത്തേയ്ക്ക് എത്തിനോക്കിയിരുന്ന കിളികളായിരുന്നു കവി ഭവനത്തിലെ സന്ദര്‍ശകര്‍. 

കോട്ടയം യൂണിവേഴ്‌സിറ്റിയില്‍ നിന്നും വിരമിച്ചതിനു ശേഷം തിരുവനന്തപുരത്ത് തൈവിള റോഡിലെ വാടക വീടായിരുന്നു കവിയുടെ താവളം. ഒരു ദിവസം ആ വീട്ടുവഴിയുടെ അങ്ങേത്തലവരെ ചെന്നിട്ടും, ''കയറിവാ''യെന്നു ക്ഷണിച്ചിട്ടും, എന്തുകൊണ്ടോ അകത്തേയ്ക്ക് കാല്‍വയ്ക്കാതെ സാറ് ഉള്ളില്‍പോയി തിരിച്ചു വരുന്നതുവരെ പുറത്തു ഞാന്‍ കാത്തു നിന്നു. അതു വിനയചന്ദ്രവീടിനെ കുറിച്ചുള്ള സങ്കല്പം പൂര്‍ണ്ണമായി മനസ്സിലാക്കിയതു കൊണ്ടുകൂടിയായിരുന്നു. തറയില്‍ ചിതറിയ വാരികക്കൂമ്പാരത്തിനെ ചവിട്ടിക്കളങ്കിതമാക്കാന്‍ ഞാനിടിച്ചു കയറാത്തതില്‍ സാറിനും നൂറുതൃപ്തി.

രണ്ടായിരത്തിന്റെ രണ്ടാം ദശകത്തുടക്കത്തില്‍ തിരുവനന്തപുരത്തൊരു താമസസ്ഥലം  സ്വന്തമാക്കാന്‍ അദ്ദേഹം ശ്രമിക്കാതിരുന്നില്ല. കൂടൊരുക്കാന്‍ തുനിഞ്ഞത് തനിക്കുവേണ്ടിയാവില്ല. തന്റെ പുസ്തകങ്ങള്‍ക്ക് വേണ്ടി മാത്രമായിരുന്നിരിക്കണം. നഗരം നല്‍കിയിരുന്ന സാംസ്‌കാരിക സംവിധാനങ്ങളുടെ സൗകര്യങ്ങളെന്നും കവിയില്‍ ആവേശം നിറച്ചിരുന്നു. അതൊക്കെ ഉപേക്ഷിച്ച് താനെവിടെ പോകാന്‍?


പണിയാലകള്‍


എഴുത്തിനും വായനയ്ക്കും മാത്രമായിരുന്നു വിനയന്‍ ജീവിതത്തില്‍ പ്രാധാന്യം കൊടുത്തിരുന്നത്. തനിക്ക് മതത്തിന്റെയും രാഷ്ട്രീയത്തിന്റെയും താങ്ങുംതണലും ആവശ്യമില്ല. മനസ്സു പരസ്യമാക്കാന്‍ കവിക്ക് മടി തെല്ലുമില്ലായിരുന്നു. സൂത്രക്കാരെയും സ്തുതിപാഠകരെയും കവി അകറ്റിനിര്‍ത്തിയിരുന്നു. കാതലുള്ള എഴുത്തുകാരന് പേനയാണ് ബലം എന്ന പക്ഷക്കാരനായിരുന്നു കവി. 

മലയാള സാഹിത്യസങ്കേതങ്ങളിലും സാംസ്‌കാരിക ജീവിതത്തിലും ഏറെ മാറ്റങ്ങള്‍ തൊണ്ണൂറുകളിലുണ്ടായി. ദളിത്, സ്ത്രീപക്ഷ സമീപനമുള്ള രചനകള്‍, ആഫ്രിക്കന്‍, ലാറ്റിനമേരിക്കന്‍ സാഹിത്യം എന്നിവ മലയാളത്തിലേയ്ക്ക് കടന്നു വന്നു. പുതുഭാവുകത്വങ്ങള്‍ സാഹിത്യത്തെ അതിവേഗത്തില്‍ പുതുക്കിപ്പണിഞ്ഞു. ടെലിവിഷന്‍ ചാനലുകള്‍ കേരളജീവിതത്തിനെ പുതിയ ദിശയിലേയ്ക്ക് വലിച്ചു. പുതിയ ചിന്താരീതികളുടെ പശിമയും പൊടിപ്പുകളും വിനയചന്ദ്രന്റെ മുദ്രകളിലും പതിഞ്ഞു കിടന്നു. 

പ്രസംഗത്തില്‍, ആശയാവിഷ്‌കരണത്തില്‍ ഒരു വിനയചന്ദ്രന്‍ ടച്ചുണ്ട്. കവിതയെകുറിച്ചും സാഹിത്യസംബന്ധിയായ സംസാരത്തിലും ആ താളം തുളുമ്പിനിന്നിരുന്നു. കേരളീയ കാവ്യപാരമ്പര്യത്തെ കുറിച്ചും നമ്മുടെ സംസ്‌കൃതിയെ കുറിച്ചും വിനയചന്ദ്രന്‍ എപ്പോഴും മതിപ്പ് പ്രകടിപ്പിച്ചിരുന്നു.

മായം കലര്‍ന്ന ഭക്ഷണം, മതിലുകള്‍, രാഷ്ട്രീയത്തിന്റെ അമിതമായ ഇടപെടലുകള്‍ എന്നിവ നിമിത്തം സാധാരണക്കാരായ മനുഷ്യരില്‍ നിന്നും കവിത പോയതായി അദ്ദേഹം വിലപിച്ചു. സങ്കടം, സന്തോഷം, അര്‍ത്ഥരഹിതാവസ്ഥ എന്നിവയാണ് കാവ്യങ്ങള്‍ക്ക് ഹേതുവാകുന്നത് എന്നു വിനയചന്ദ്രന്‍ സമര്‍ത്ഥിച്ചിരുന്നു.

തന്റെയോരോ കവിതയും വ്യതിരിക്ത രീതികളിലാവണമെന്ന് കവിക്ക് നിര്‍ബന്ധമുണ്ടായിരുന്നു. കെട്ടിലും മട്ടിലും ഒരേരീതി പേറുന്ന കവിതകള്‍ ഒരു കവിയുടെ പരിമിതിയാണെദ്ദേഹം വിലയിരുത്തി.

''സാഹിത്യമൊരു ഊര്‍ജ്ജപ്രവാഹമാണ്. അതിലേയ്ക്കുള്ള വഴി എഴുത്തിലും വായനയിലൂടെയും മാത്രമാണ്. ഭാഷയ്ക്കുള്ളില്‍ നടക്കുന്ന സംഗതിയാണ് സാഹിത്യം. ഭാഷയെ പലവിധത്തില്‍ ഉപയോഗിക്കാം. ശാസ്ത്രവും ചരിത്രവും പറയാന്‍ അതിന്റെ ശേഷിയെ വിനിയോഗിക്കണം. വെറും ഒച്ചയില്‍നിന്നും സംഗീതം വ്യത്യസ്ഥമാകുന്നതു പോലെയാണ് സാഹിത്യത്തില്‍ ഭാഷയ്ക്ക് സംഭവിക്കുന്നത്.'' 

രണ്ടായിരത്തി പതിമ്മൂന്നിലെ ആ സാഹിത്യക്യാമ്പില്‍ കുട്ടികളോടൊപ്പമിരുന്ന് ഞാനാസ്വദിച്ച സാറിന്റെ അവസാനത്തെ ആ പ്രസംഗത്തിന്റെ കാതലും അതായിരുന്നു.


ബന്ധങ്ങള്‍ ബന്ധുത്വം


തിരുവനന്തപുരം ശാസ്തമംഗലത്തെ ആ വീട്ടില്‍ നിത്യസന്ദര്‍ശകരായിരുന്ന കടമ്മനിട്ട, നരേന്ദ്രപ്രസാദ്,  മുരളി എന്നിവരെക്കുറിച്ചാണ് അദ്ദേഹം ഏറെ സംസാരിച്ചിട്ടുള്ളത്. നാട്യഗൃഹത്തിന്റെ തുടക്കവും വളര്‍ച്ചയും, മലയാളകാവ്യ, നാടക, സിനിമാ രംഗങ്ങളിലെ വേറിട്ട സഞ്ചാരപഥങ്ങളെ കുറിച്ചുള്ള വിവരണങ്ങള്‍. ഇവയെല്ലാമാ വാക്കുകളിലൂടെ വെളിപ്പെട്ടിരുന്നു. മലയാള സാഹിത്യത്തിലെ പുതുധാരകളില്‍ തനിക്കുണ്ടായിരുന്ന തുടക്കപ്പപങ്ക് തെളിയിക്കാനുള്ള വ്യഗ്രതയും വര്‍ത്തമാനത്തില്‍ കടന്നുവന്നിരുന്നു. കവി എ. അയ്യപ്പന്റെ ജീവിതത്തെ കുറിച്ച് വാചാലനാകുന്നതും പ്രതേ്യക ലഹരിയോടെയായിരുന്നു. 

വ്യക്തിബന്ധപ്പെരുമ വര്‍ണ്ണനകള്‍ ബി.രാജീവന്‍, കടമ്മനിട്ട, നരേന്ദ്രപ്രസാദ്, അയ്യപ്പന്‍, മുരളി എന്നിങ്ങനെ ചുരുക്കം പേരില്‍ മാത്രമായി ഒതുങ്ങി. വി.കെ.എന്‍. സാഹിത്യത്തെ കുറിച്ചും സംഭാഷണവേളകളില്‍ ആവര്‍ത്തിച്ച് മതിപ്പു കാട്ടിയിരുന്നു. പരിമിതമായ കൊച്ചുവര്‍ത്തമാന വിഷയങ്ങളില്‍ അടിയന്തിരാവസ്ഥക്കാലത്ത് രാജീവന്‍ സാറിനെ അറസ്റ്റു ചെയ്യാനെത്തിയ പോലീസും അവരുടെ വിവാഹവും പാലക്കാട്ടെ ഗുമസ്തജീവിതവും വാചാലതയോടെ അവതരിപ്പിക്കപ്പെട്ടു.  

വീട്ടുകാര്യങ്ങള്‍ അപൂര്‍വ്വമായി മാത്രം. അതില്‍ അമ്മയുടെ മരണശേഷം താന്‍ തങ്ങിയ ഭട്ടതിരിയുടെ ഇല്ലത്തിലെ ജീവിതവും കടന്നുവന്നു. കല്‍ക്കത്തവരെ സഞ്ചരിച്ച മഹാപണ്ഡിതനായിരുന്ന ആ ഭട്ടതിരിയുടെ മഹത്വവും അദ്ദേഹം കൊണ്ടുവന്ന പുറംലോക വര്‍ത്തമാനങ്ങളും വര്‍ണ്ണനകളുമായിരുന്നു കുഞ്ഞുന്നാളില്‍ പുതിയ ലോകത്തെ കുറിച്ചുള്ള കാഴ്ചപ്പാടുകള്‍ കവിയില്‍  ഉണ്ടാക്കിയത്. 

കല്ലടയില്‍ കവിയുടെ ചിതയൊരുങ്ങുന്ന നേരത്ത് കവിസുഹൃത്ത് മുരളീധരഭട്ടതിരി, തന്റെ പിതാവുമായി വിനയനുണ്ടായിരുന്ന ആത്മബന്ധം വെളിപ്പെടുത്തിയേറെ സംസാരിച്ചു.


2013 ഫെബ്രു. 11


ഒടുവിലാ ഫെബ്രുവരി പതിനൊന്നിനു രാത്രിയില്‍ വീട്ടിലേയ്ക്കുള്ള വഴിയില്‍ അദ്ദേഹം എത്തിച്ചേര്‍ന്നു.

കല്ലടയിലെ തന്റെ പോറ്റുഗൃഹമായ ഭട്ടതിരിയുടെ ഇല്ലത്തിനു മുന്നിലെ ലൈബ്രറിയിലെ തണുപ്പില്‍ ഉറങ്ങിക്കിടക്കുമ്പോള്‍ ഞാനും അദ്ദേഹത്തിന്റെ സ്വന്തക്കാരായ ആസ്വാദകര്‍ മുഴുവനും കവിയുടെ വീട്ടിലേയ്ക്കുള്ള വഴിയിലൂടെ നടക്കുകയായിരുന്നു. അദ്ദേഹം പിറന്ന 'കൊട്ടാരം വീട്ടിലേയ്ക്കുള്ള വഴി'യെ കുറിച്ച് ആര്‍ക്കുമാര്‍ക്കും അന്നേരത്ത് ഓര്‍ക്കാതിരിക്കാനാവില്ല. 

കല്ലടയാറിനു വിളിപ്പാടകലെ കൊട്ടാരംവീടിന്റ അവശിഷ്ട ഓര്‍മ്മകളുമായി ഒരു മണ്‍കൂന ആ പറമ്പില്‍ ശേഷിക്കുന്നുണ്ടായിരുന്നു. മകനെത്തുന്നതും കാത്ത് ഒരു അമ്മയുടെ ചിതലെടുക്കാത്ത സ്‌നേഹത്തുണ്ടുകള്‍ അവിടെ മണ്ണില്‍ പറ്റിക്കിടക്കുന്നുണ്ടായിരുന്നു.

മടക്കവഴിയില്‍ വി എം മുരളി സാറും കവി വിനോദ് വൈശാഖിയും കവിക്ക് താങ്ങും തണലും നല്‍കിയ സജനും വീണ്ടും കവിവഴികളെ കുറിച്ച് പറഞ്ഞു കൊണ്ടിരുന്നു. 

വിനയചന്ദ്രനില്ലാത്ത വര്‍ഷങ്ങള്‍ അങ്ങനെ കടന്നു പോയ്‌ക്കൊണ്ടിരിക്കുന്നു. 

തിരുവനന്തപുരത്ത് ചലച്ചിത്രോത്സവം നടക്കുമ്പോള്‍, സാംസ്‌കാരിക വേദികളില്‍ ഇളംകാറ്റായി വേണ്ടപ്പെട്ടവരെ അതിപ്പോഴും തൊട്ടുപോയിക്കൊണ്ടിരിക്കുന്നു. 


എാഷ്യാനെറ്റ് ഓണ്‍ലൈന്‍ മാഗസീന്‍ 11.2.2021


2023, ഫെബ്രുവരി 8, ബുധനാഴ്‌ച

വഴികള്‍! വഴികള്‍!



വഴികളെക്കുറിച്ചാലോചിക്കുമ്പോള്‍ മനസ്സില്‍ മൂളയിടുന്നത് അതീവ വിജനതയും, നിശ്ശബ്ദതയുമാണെങ്കില്‍! ആ നടപ്പ് അനിതരസാധാരമായി തീരുന്നതാണ്. ഒപ്പമുള്ള തണലും നീരൊഴുക്കുകളും കിനാവുകളും പഥികന്റെ മനോനിലയെ അത്യന്തം ആദ്രാവസ്ഥയിലെത്തിക്കുന്നു. സഞ്ചരിച്ചുകൊണ്ടിരിക്കുന്നത് പ്രതീക്ഷയിലൂടെയാണെന്ന തോന്നലുറയ്ക്കും. 

വഴികളായ വഴികളെല്ലാം നിരത്തുകളും റോഡുകളും വീഥികളുമായി പരിണമിച്ച കാലത്ത്  തെരഞ്ഞുപോയാല്‍ ഉള്‍നാട്ടില്‍ ഇപ്പോഴും പരിണാമം തൊടാത്ത അത്തരം വിജനവീഥികളുടെ അനുഭവസാധ്യതകള്‍ കിട്ടുന്നതാണ്. ആശ്വാസത്തിനെയും കൂട്ടുപിടിച്ച് ഏറെ നടക്കാന്‍ അതിനധികം ദൈര്‍ഘ്യമുണ്ടാവണമെന്നില്ല.

പഴയകാലത്തെ വഴികളും കുട്ടിക്കാലത്തെപ്പോലെയായിരുന്നു. തീരെ വിശാലമല്ലാത്ത ലോകം. എതിരെ ഒരാള്‍ വന്നാല്‍-അതൊരു വയല്‍വരമ്പാവും വീതിയില്ലാത്ത വെട്ടുവഴിയുമാകാം. ഇരുതിണ്ടുകള്‍ക്കിടയിലെ ഇടവഴിയാകാം- വരമ്പൊഴിയണം. കയ്യാലയില്‍ കയറി നില്‍ക്കണം. ചിലപ്പോള്‍ അയാള്‍/അവള്‍ നമ്മെ ചേര്‍ത്തു പിടിച്ച് കരുതലോടെയാവും മറുവശത്തേയ്ക്ക് നീങ്ങുന്നത്. ഊഷ്മളമായ ഓര്‍മ്മകളാണിത്തരം വഴിപങ്കിടലുകള്‍.


1. ചേറലിഞ്ഞാര്‍ദ്രമായ ചില നിരത്തനുഭവങ്ങള്‍ ഇപ്പോഴുമില്ലേ? 


വെള്ളക്കെട്ട്, അതൊന്നു ചാടിക്കടന്നാല്‍ സിമന്റിട്ടതു മാതിരി കണ്ണാടിത്തറയായി. നീണ്ടൊരു പെന്‍സില്‍വര മാതിരി പുല്‍പ്പരപ്പിലെ തെളിഞ്ഞ ഒറ്റയടിപ്പാത. ഒരു വശത്ത് ഉയര്‍ന്നുപോകുന്ന കുന്നുകളുണ്ട്. ഒരിക്കലും പടിഞ്ഞാറു നിന്നും വെളിച്ചം കാലടികളില്‍ പതിയില്ല. അത്രയ്ക്ക് തഴച്ച റബ്ബര്‍ക്കാട്. കിഴക്കേ മറുവശത്തും പാടം നികത്തി  നട്ടുപിടിപ്പിച്ച റബ്ബര്‍ത്തോട്ടമുണ്ട്. അമിത വാശിയോടെ അതും വെളിച്ചത്തിനെയും വെയിലിനെയും ആട്ടുന്നുണ്ട്. നിലം മുഴുവനും പന്നല്‍ച്ചെടിക്കൂമ്പാരത്തെ തഴച്ചുവളരാന്‍ ജലസാന്നിധ്യം അനുവദിക്കുന്നുണ്ട്. അതെന്തിനിത്ര അമിത പച്ചച്ചിപ്പിന്‍ അഹങ്കാരമണിഞ്ഞിരിക്കുന്നു? അരിച്ചിറങ്ങുന്ന പ്രകാശം ആ പച്ചപ്പിന്‍പുറത്ത് തെളിച്ചവും  നിഴലുംകൂട്ടി രൂപങ്ങള്‍ വരയുന്നുണ്ട്. വീണ്ടും വീണ്ടും നോക്കുമ്പോള്‍ നൈമിഷിക വിഭ്രാന്തിയാണ് മനസ്സില്‍ പതിയുന്നത്. 

പട്ടപ്പകലിലും ഇരുട്ടുള്ള വിജനമായ വഴി! പ്രഭാതത്തിലാണ് അതു കടക്കാനൊരുങ്ങുന്നതെങ്കില്‍ കോടമഞ്ഞ് വിരിയിട്ടതു കാണാം. മഴകൂമ്പുന്ന നേരത്ത് ഭയമലിഞ്ഞ ഇരുളം വന്നുടന്‍മുട്ടും. വേനലിലും നീര്‍സാന്നിധ്യമുണ്ട്. ആ നിര്‍മ്മല പ്രവാഹത്തിലൂടെ ബൈക്കൊന്നു വേഗത്തിലോടിച്ചാല്‍ ഇരുഭാഗത്തേയ്ക്കും തലമുടി കോതിമാറ്റുന്ന രീതിയില്‍ ചീറ്റിത്തെറിക്കുന്ന തെളിവെള്ളവും  കണ്ടാനന്ദിക്കാം. 

''എനിക്ക് അഷ്ടാകവക്രന്‍ എന്ന പേരിട്ടോളു.'' അങ്ങനെ പറഞ്ഞുകൊണ്ട് ഒരു മഞ്ഞച്ചേര. ആ ചുറ്റുപാടുകളിലെ തണുപ്പുപിടിച്ച് സ്ഥിരവാസക്കാരനായുണ്ട്. രണ്ടു മീറ്റര്‍ നീളമുള്ള ശൂന്നൊരു ഒരു തീവണ്ടിയിഴച്ചില്‍ ചിലപ്പോളതു കാട്ടിത്തരും. ''എനിക്ക് മടുത്തു ഞാനിന്നു കളിക്കില്ല.'' ചിലപ്പോഴവന്‍ അങ്ങനെ മുനങ്ങി പമ്മിക്കളയും. 

ഇത്തരത്തിലുള്ള വഴിത്താരകളിലൂടെ സൂക്ഷിച്ച് പോകേണ്ടത് നമ്മുടെ ഉത്തരവാദിത്വമാണ്. 

പണ്ടു പണ്ടത്തെ ചവിട്ടിയാല്‍ ഉറവ കിനിയുന്ന സ്‌കൂള്‍ വഴിയും കണ്ണീര്‍ത്തുള്ളിയെ വഹിച്ച അതിന്റെ ഇടവഴിച്ചെരിവുകളിലെ പുല്‍ത്തുമ്പുകളുടെ ജൈവോര്‍മ്മകളും മനസ്സില്‍ തുടിക്കും. തീര്‍ച്ചയാണ്. വഴിയോര്‍മ്മകളിലൂടെ ജീവചരിത്ര ദര്‍ശനവും സാധ്യമാക്കാം.


2. പ്രണയവഴി


അതൊരു പ്രണയ വഴിയാണ്. ഒരൊറ്റത്തവണ മാത്രമേ അതിലൂടെയൊരു സഞ്ചാരം പ്രാപ്യമായിട്ടുള്ളു. 

അന്നത്തെ ദിവസം വിതുരയിലെ, അടിപറമ്പില്‍ ബസ്സിറങ്ങി അഗസ്ത്യകൂടത്താഴ്‌വരയിലെ സര്‍ക്കാര്‍ വകയായ ജഴ്‌സിഫാമിലേയ്ക്ക് പോയതാണ്. 

പുല്ലുകയറാത്ത, ചെമ്മണ്ണുമല്ല, മറ്റൊരു വിചിത്ര നിറത്തിലെ ഉറപ്പു മണ്ണാല്‍ തീര്‍ത്ത നടപ്പുവഴി. റോസ്സേ0? നേര്‍ത്ത മഞ്ഞള്‍രാശിയായിരുന്നില്ലേ തൂവിക്കിടന്നിരുന്നത്? അതെന്തുമായിക്കോട്ടേ! അതീവാകര്‍ഷണീയമായ അന്തരീക്ഷമായിരുന്നെന്നു ഓര്‍മ്മയിപ്പോഴും പറയുന്നുണ്ട്. അതിന്റെ ഇരുതിട്ടകളില്‍ തിളക്കമുള്ള ചെറിയ മഞ്ചാടിക്കല്ലുകള്‍ കണ്‍മിഴിച്ചു നിന്നിരുന്നു. ആ നിറമെണ്ണാന്‍ മുതിര്‍ന്നാല്‍ നമ്മുടെ കാഴ്ച തെറ്റിപ്പോകും. അതിനാല്‍ വഴിയുടെ പെരുമയിലേയ്ക്ക് വരാം. നീണ്ട ദുരത്തിലേയ്ക്ക് അതീവ ചാരുതയോടെ പാത പുളഞ്ഞു പുളഞ്ഞു പോകുന്നു. വിജനതയുടെ ആഘോഷമാണ് ചുറ്റിലും. അമ്പരപ്പും വന്യസാന്നിധ്യവുമായി പശ്ചിമഘട്ടമലനിരകള്‍ അന്തരീക്ഷത്തിനു ഗരിമ തീര്‍ക്കുന്നുണ്ട്. നാലുഭാഗത്തു നിന്നും കാടുകള്‍ എത്തിയെത്തി നോക്കുന്നുമുണ്ട്.  

ഒരു ക്യാമറ ഇവിടെ വയ്ക്കാം. അങ്ങനെ തോന്നിപ്പോയതില്‍ ഒരതിശയവുമില്ല. തിരിഞ്ഞു നോക്കാന്‍ സമ്മതിക്കാതെ ഒരാണ്‍കുട്ടിയേയും പെണ്‍കുട്ടിയേയും ആ വഴിയിലൂടെ മുന്നോട്ടു വിടുക. അവര്‍ സാവധാനം നടന്നകന്ന് അടുത്ത വളവില്‍ മറയുന്ന നേരത്ത്. ഇരുവരും തീവ്രപ്രണയത്തിലായതായി, ക്യാമറകണ്ട ചലനങ്ങള്‍ പറയുന്നതാണ്. അത്ര മോഹനീയമാണ് പുല്ലു പതിയാത്ത, കാല്‍പ്പാദങ്ങളാല്‍ തേഞ്ഞ വഴിയെ കാത്തുവച്ച പശ്ചാത്തലവും പ്രകൃതിയും.  


3. അതൊന്നുമൊരിക്കലും മറയല്ലേ!


നീണ്ടുനീണ്ടു പോകുന്ന നടപ്പു വഴിയില്‍ ഏകാന്തത  മുട്ടിമുട്ടി കിടക്കുന്നതു കണ്ടത് അഗസ്ത്യകൂടത്തിലേയ്ക്ക് മലചവിട്ടിയ നേരത്തായിരുന്നു. കാനനകാന്തിയില്‍ മുക്കിവച്ച കാഴ്ചകളും അനുഭൂതികളും നിറഞ്ഞവ. മുന്നില്‍പ്പോയ തീര്‍ത്ഥാടകരാല്‍ തേഞ്ഞ കാട്ടുവഴികളാണവയെല്ലാം. 

തേരിയുയര്‍ച്ച, കാട്ടാറിന്റെ ചെറുകിലുക്കമുള്ള പ്രവാഹത്തെ വിദഗ്ദമായുള്ള മുറിച്ചു കടക്കല്‍, കണ്ണെത്താ ദൂരം നീണ്ടുപരന്ന പുല്‍മേടുകള്‍ പ്രസരിപ്പിക്കുന്ന കാന്തി, അതിനകമ്പടിയായ വേഴാമ്പല്‍പ്പേച്ചുകള്‍. ചോലവനങ്ങളും പക്ഷിജാലങ്ങളും മീട്ടുന്ന സംഗീതസൗജന്യങ്ങള്‍. പ്രകൃതിക്കു മാത്രം സാധ്യമായ മൃദുത്തണുപ്പ്. കാടിനുള്ളിലെ പല തരത്തിലും രീതികളിലുമുള്ള  വഴിസമുച്ഛയത്തില്‍, ക്ലേശതയാണ് ആ നടപ്പിന്റെ മുഖമുദ്ര. ശാന്തതയില്‍ അലിഞ്ഞ കിനാവുകളുടെ കൂട്ടായ്മയും ഒപ്പത്തിനുണ്ട്. ആ വിജനതയില്‍ എന്തും സ്വപ്നം കണ്ടു കണ്ണുകളടച്ചു നടക്കാം. 

വഴിമുഴുവനും ചവിട്ടി തീര്‍ത്ത് അഗസ്ത്യകൂട ഗരിമയില്‍ ഒരു കാല്‍ച്ചുറ്റളവു ഇടത്തിലെത്തുമ്പോള്‍ പിന്‍നടത്തത്തിനു മാത്രമാണ് ഇനി സാധ്യതയെന്ന തിരിച്ചറിവും പൂത്തുലയും.  


4. ആകാംക്ഷകളുടെ വഴിത്താര


ഒരിക്കലും മായാത്ത ആകാംക്ഷയാണ് മധ്യപ്രദേശിലെ ആ കാനന വഴികള്‍ മുന്നിലിട്ടു തന്നത്. ജീവിതത്തിലൊരിക്കല്‍ ലഭ്യമായ അനുഭവം. 'പന്ന നാഷണല്‍ പാര്‍ക്കില്‍' കടുവകളെ കാണാന്‍ പോയതാണ്. ആ സഫാരി ജീപ്പിലിരുന്നുള്ള യാത്രയുടെ ഓരോ ഇഞ്ചിനെയും മനസ്സിലിട്ട'് പുനര്‍ജ്ജനിപ്പിച്ചു കാണണം. 

അതൊരു മനോഹരമായ പ്രതീക്ഷാവഴിയായിരുന്നു. 

വീണ്ടും വീണ്ടും അങ്ങനെ തോന്നിപ്പോവും. തീര്‍ച്ച. കടുവയെ എപ്പോള്‍ കാണാം. അവന്‍ ഈ കാട്ടുവഴിയരുകിലെ പുല്‍പ്പടര്‍പ്പിനുള്ളില്‍. ഇതാ ഈ ചെമ്മണ്ണുവഴിത്താര മുറിച്ചിപ്പോള്‍... കണ്ണുകള്‍ ചതുപ്പുകളിലും പുല്‍മേട്ടിലും ഉള്‍ക്കാട്ടിലും ചെരിവു വഴിയിലും 'കെന്‍'നദീ നീരൊഴുക്കുകളിലും അരിച്ചരിച്ചു നീങ്ങിപ്പോയി. എന്തിനധികം ഒടുവില്‍ അതും പ്രതീക്ഷിച്ചു. നിറഞ്ഞുകിടന്ന കെന്‍ നദിയില്‍ ആ പുലര്‍വേളയില്‍ ആവിയിട്ടുയരുന്ന പുകപ്പരപ്പു വകഞ്ഞുകൊണ്ട് അക്കരെ കാട്ടില്‍ നിന്നും ഒരു വലിയ പൂച്ചയിപ്പോള്‍ ഇക്കരയിലേയ്ക്ക് നീന്തി വെന്നങ്കില്‍!

തൂത്തമ്പാറ എസ്റ്റേറ്റ്, ഷോളയാര്‍ കാടുകള്‍വഴി നെല്ലിയാമ്പതിയില്‍ നിന്നും പറമ്പിക്കുളത്തേയ്ക്ക് ജീപ്പു പാതയിലുടെയുള്ള ഒരു അനധികൃത സഞ്ചാരത്തിനും ഒരിക്കല്‍ അവസരമുണ്ടായി. കൊടുങ്കാട്ടില്‍ നിന്നു കട്ടെടുത്ത കാഴ്ചകള്‍! അവയെല്ലാം കിനാവുകളായിരുന്നോ? ജീപ്പുവഴി്ക്കും മലഞ്ചരിവിനുമിടയില്‍ കാട്ടുപാതയ്ക്ക് സമാന്തരമായി കൂട്ടുവന്ന നീര്‍പ്രവാഹം. ആ ചെരിവില്‍ തൊട്ടടുത്ത് ഒരു പോത്ത്. അതിനെ മറക്കുന്നതെങ്ങനെ? ഇതാരൊക്കെയാണപ്പാ ജീപ്പിനുള്ളില്‍? ഞങ്ങളെയത് നോക്കിനിന്നു. ഞങ്ങള്‍ക്കും ആ കാട്ടുപോത്തിനുമിടയില്‍ ഒരു നീര്‍ച്ചാല്‍വിടവു മാത്രമേയുണ്ടായിരുന്നുള്ളു. 

അന്നു വണ്ടിയിലിരുന്ന് അകലെയുള്ള കാനന വയലുകള്‍ കണ്ടു. അതില്‍ മേളിക്കുന്ന പോത്തുകളും മാനുകളെയും കൊതിച്ചു. ഷോളയാറിലെ ജലനിര്‍മ്മലതയില്‍ ആനന്ദിച്ചു. ചീവീടും കിളിയൊച്ചകളും മാത്രമേ ഒച്ചകളുടെ ഗണത്തിലവിടുള്ളു. കാട്ടുചോലയുടെ മണല്‍പ്പരപ്പില്‍ ഞങ്ങക്കു കാണുന്നതിനായി പതിപ്പിച്ചുവച്ച തലേ രാത്രിയിലെ ചൂടുമാറാത്ത മൃഗക്കുളമ്പു പാടുകളെ തൊട്ടുനോക്കി.

വല്ലാതെ മനസ്സ് നനയുമ്പോള്‍ ഇനിയൊരിക്കലും കാലാല്‍, കണ്ണാല്‍ സ്പര്‍ശനസാധ്യതയില്ലാത്ത അത്തരം വഴിയോര്‍മ്മകള്‍ അപാരമായ ഉര്‍ജ്ജം നിറയ്ക്കുന്നുണ്ട്. അതിനാല്‍ ചലിച്ചു കൊണ്ടിരിക്കുക.


5. കല്യാണവഴിയാണ്!


യൗവ്വനത്തെ ചേര്‍ത്തുപിടിച്ചുകൊണ്ടു തെളിഞ്ഞു വരുന്ന മറ്റൊരു വഴിയെ കുറിച്ചു പറയട്ടെ! 

അത് പ്രധാന നിരത്തില്‍ നിന്നുനോക്കുമ്പോള്‍ അറ്റമില്ലാത്ത പാടശേഖരത്തിന്നോരത്തിലൂടെ ചക്രവാളത്തിനെ തൊടാനലസമായി പോകുന്നതായി തോന്നിയിരുന്നു. ആ വയല്‍ വരമ്പിലൂടെ വിവാഹശേഷം വധുവിന്റെ കൈപിടിച്ച് നടക്കണം. ഇതിലൂടെ നടന്നു തന്നെ വേണം .ആദ്യമായി വിരുന്നുപാര്‍ക്കാന്‍ പോകേണ്ടത്. 

മുരടിച്ചുപോയ കാഴ്ചയും ഓര്‍മ്മയുമാണത്. ആ ദിക്കിലൂടെ ബസ്സില്‍ പോകുമ്പോള്‍ ഇപ്പോഴും എത്തിയെത്തി നോക്കാറുണ്ട്. പാടശേഖരമില്ല. വളഞ്ഞു പുളഞ്ഞുള്ള വയല്‍വരമ്പോ? കാടും പടലും കയറി അതങ്ങനെയൊരു നിര്‍ജ്ജീവസ്വപ്നമായി.

ഏറ്റുമാന്നൂരിലെ ചെറുവാണ്ടൂര്‍ പള്ളിക്കവലയില്‍ ബസ്സിറിങ്ങി, ആ ചരല്‍പ്പാതയിലൂടെ സെമിനാരി കെട്ടിടത്തിലെ യൂണിവേഴ്‌സിറ്റി ലൈബ്രറിയിലേയ്ക്ക് നടക്കാനുള്ള ഒരു വഴിയുണ്ടായിരുന്നു. ചരല്‍പ്പാതയിലേയ്ക്ക് വരണോരേയും പോണോരേയും എപ്പോഴുമിങ്ങനെ കണ്ണുവച്ചിരിക്കുന്ന ഇത് ആരുടെ വീടാണ്? അന്യദിക്കിലെത്തുമ്പോള്‍ അത്തരത്തിലൊരു ആകാംക്ഷ നമ്മളിങ്ങനെ സൂക്ഷിച്ചിട്ടെന്തു കാര്യം? ഒരു പശു ആ കാട്ടുവഴിയില്‍ വച്ച്  കയറു വലിച്ചുയര്‍ത്തി മാര്‍ഗ്ഗതടസ്സമുണ്ടാക്കുമ്പോള്‍ അതൊരു ട്രാഫിക്ജാമായി മാറി. ക്യാമ്പസ്സിലേയ്ക്ക് നടക്കുന്ന കുട്ടികള്‍ കയര്‍ത്തടസ്സത്തിനു മുന്നില്‍ അറച്ചുനിന്നുപോയി. 

പള്ളിക്കൂട വഴികള്‍ കുട്ടികളില്‍ പടര്‍ത്തിയ ആകാംക്ഷയുണ്ടല്ലോ! അതുമാതിരി ആദ്യമായി ജോലി ചെയ്ത ഇടത്തിലേയ്ക്ക് അനവധി സ്വപ്നങ്ങളെ മുളപ്പിച്ചു തന്ന ഇടവഴി. അങ്ങനെയൊരു വഴിസൗഭാഗ്യവും, അതീവ ശാന്തമായ നടപ്പനുഭവങ്ങളും നാഗരിക ജോലിക്കാര്‍ക്കുണ്ടാവില്ലെന്നതു തീര്‍ച്ചയാണ്. 


6. വീഥികള്‍ 


പോണ്ടിച്ചേരി നഗരത്തിലെ നടപ്പോരങ്ങളില്‍ ടൈല്‍സുകള്‍ പാകിയപ്പോള്‍ അവയെല്ലാം വീഥികളായി പരിണമിച്ചു. ഒരേ നിറത്തിലെ ചായം പൂശിയ കെട്ടിടങ്ങള്‍ വരിവരിയായുള്ള, തണല്‍ മാത്രം പതിഞ്ഞു കിടക്കുന്ന, നന്നായി പരിപാലിക്കപ്പെടുന്ന പൈതൃകവീഥികളാണവ. അതു മോഹന വഴിത്താരകളുടെ ജനുസ്സില്‍പ്പെടുന്നു. ഒരു കാര്യവുമില്ലാതെ എത്ര തവണ ചുറ്റിത്തിരിഞ്ഞാലും അവ മടുപ്പുണ്ടാക്കില്ല. തലങ്ങും വിലങ്ങും നടന്നാലും അവയെല്ലാം ഒടുവില്‍ സമുദ്രക്കാഴ്ചയില്‍ ചെന്നുമുട്ടുന്നു. 

ഇടവഴികളിലെ പാമ്പുഭീതി, ഈ വളവു കഴിഞ്ഞാല്‍ പ്രത്യക്ഷപ്പെടാനിടയുള്ള ആ ഭ്രാന്തനെക്കുറിച്ചുള്ള പേടിയും.. കൈനിക്കര കുമാരപിള്ളയുടെ 'കുറുക്കുവഴികള്‍' എന്ന പാഠഭാഗം പഠിച്ചപ്പോള്‍ അപകട വീഥികളുടെ സൂചനകളായവ പരിണമിച്ചു. ചില നഗരങ്ങള്‍ക്കുള്ളത് പത്മവ്യൂഹ വഴികളാണ്. നാഗര്‍കോവില്‍പ്പട്ടണം എല്ലാവിധ ഭൂമിശാസ്ത്ര ധാരണകളെയും എപ്പോഴും തട്ടിക്കളയുന്നു. എത്ര നീങ്ങിയാലും മുന്നേയിതിലേ ഞാന്‍ വന്നുവോ? നാഗരുകോവില്‍ നഗരഭൂപഠം മനസ്സില്‍ ഉറയ്ക്കുന്നതേയില്ല. തലങ്ങും വിലങ്ങുമായി എത്ര നടന്നാലാണ് ഒരു പുതിയ പട്ടണത്തിലെത്തുമ്പോളതിനെ മനസ്സില്‍ ഭൂപടരൂപത്തില്‍ ആവാഹിക്കാന്‍ കഴിയുക?


7. കാട്ടിലെ അടയാളക്കല്ലുകള്‍


കാട്ടില്‍ സഞ്ചരിക്കുമ്പോള്‍ ഏതു മരത്തിനെ അടയാളക്കല്ലാക്കും? വഴിതെറ്റാതെ തിരിച്ചിറങ്ങിപ്പോരണമല്ലോ! ചുറ്റുപാടുകള്‍ ഒരേ മാതിരിയാകയാല്‍ കാനനത്തിനുള്ളില്‍ വഴി പിണഞ്ഞവന്‍ മാപ്പര്‍ഹിക്കുന്നു. നിരന്തരം പൊളിച്ചു പണിയുന്ന കേരളീയ നഗരങ്ങള്‍ പഴമക്കാരുടെ വഴിയോര്‍മ്മകളെയാണ് റബ്ബര്‍ക്കട്ടയാല്‍  നിസ്സാരമായി തുടച്ചു മാറ്റുന്നത്. 

നടന്നു തേഞ്ഞ വഴികള്‍ മാത്രം ഓര്‍ത്തിരുന്നാലും ജീവചരിത്രം തെളിയുന്നതാണ്. അതാണ് കൈപ്പത്തിയിലെ എണ്ണിയാലൊടുങ്ങാത്ത രേഖാവഴികളെന്നു ചിന്തിച്ചു നേരവും കളയാം.

ചില വഴികള്‍ മരണത്തെത്തൊട്ടാണ് ഇഴയുന്നത്. അങ്ങനെ തോന്നിപ്പോവും. കണ്ണൂര്‍ പരിയാരം മെഡിക്കല്‍ക്കോളേജിനു പുറകിലെ കാട്ടുവഴിയാണ് അങ്ങനെയുള്ള സൂചനതന്നത്. കഴിഞ്ഞ നൂറ്റാണ്ടിലെ കാടുമൂടിയ ക്ഷയരോഗാശുപത്രിയെ ആ വിജനതയില്‍ കാണ്‍കെ മരണസാന്നിധ്യം ഓടിവരുന്നതാണ്. പിന്നെ ഔഷധി മരുന്നു കമ്പനിക്കാരുടെ ചെടിത്തോട്ടം, കാട്, ചെമ്മണ്‍നിരത്ത്, മനുഷ്യസാന്നിധ്യമില്ലായ്മ. അതങ്ങനെ മണിക്കൂറുകള്‍ നടന്നു ചുറ്റിക്കറങ്ങി പിന്നെയും നാഷണഹൈവേയില്‍ കയറുന്നതു വരെ നമ്മള്‍ ''അത്മവിദ്യാലയമേ...'' എന്നു മൂളിപ്പോകുന്നതാണ്. 

പാലക്കാടു ജില്ലയിലെ ശ്രീകൃഷ്ണപുരം, മണ്ണമ്പറ്റ, ചെര്‍പ്പുളശ്ശേരി, ഒറ്റപ്പാലത്തെ വഴികള്‍.. അതു പ്രഭാത, സായാഹ്ന നടത്തിന് ആരും നിര്‍ദ്ദേശിക്കുന്നതാണ്. വശ്യതയുടെ വല്ലാത്ത ഊര്‍ജ്ജം നിറച്ചുകളയുന്ന ഗ്രാമീണപ്പാതകള്‍. ചെല്ലുക! ചെറുപ്പത്തിന്റെ തുണ്ടുകള്‍ തീര്‍ച്ചയായും തിരികെ കിട്ടുന്നതാണ്.

മണ്ണില്‍ മാത്രമല്ല മോഹവഴികളുള്ളത്. കടല്‍ സഞ്ചാരത്തില്‍ സമുദ്രപ്പരപ്പു മുഴുവനുമൊരു പരന്ന വഴിയായി തോന്നിയാല്‍ തെറ്റുപറയാനാവില്ല. ആകാശ മാര്‍ഗ്ഗത്തിലായിരിക്കുമ്പോള്‍ നദി പ്രവാഹമുള്‍പ്പെടെ താഴെ കാണുന്നതെന്തിനെയും ഇടവഴികളാക്കി മാറ്റിപ്പണിയാവുന്നതാണ്. 

ഇടത്തും വലത്തും കടല്‍ അലതല്ലുന്ന നീണ്ടൊരു വഴിയീ ഭൂമിയില്‍? സങ്കല്പം മാത്രമല്ല അതുണ്ട്. ആ ദര്‍ശനത്തിനു ധനുഷ്‌കോടി ദ്വീപിലേയ്ക്ക് പോകണം. ഇരുവശത്തുമുള്ള  കാറ്റാടിമരക്കാട് കടലിനെ മറച്ചാലും. ഇടംവലം ഭാഗങ്ങളില്‍ സമുദ്രം നുരയിടുന്നത് അനുഭൂതിയാണ്.  

''സന്ധ്യക്ക് രാമേശ്വരത്തു ചെന്നു നിക്കണം. ലങ്കയില്‍ വിഭീഷണനും കൂട്ടുകാരും രാമാനാമം ജപിക്കുന്നതു കേള്‍ക്കാം.'' പണ്ടു പണ്ട് അമ്മച്ചി പറഞ്ഞതില്‍ നിന്നും, കടലും കടന്നു നീണ്ടുനീളുന്ന വിശാലമായ വഴികളെ കുറിച്ചുള്ള സൂചനകള്‍ കൂടിയുണ്ടായിരുന്നു. 

അതിനാല്‍ ഭൂമിയിലെ എല്ലാ നീണ്ടുപിണഞ്ഞ വഴിപ്പെരുമകളിലും വിശ്വസിക്കുക.


സീക്ക് ന്യൂസ് പുതുവര്‍ഷപ്പതിപ്പ് 2023


2023, ജനുവരി 7, ശനിയാഴ്‌ച

വെളുത്തമഷി പുസ്തകം Natarajan Bonakkad


 

'' നോക്കൂ, ഈ കാലുകള്‍ എന്തു ചെമപ്പും മൃദുവുമായിരിക്കുന്നു. അമ്മ ശിശുവിനെ ഓമനിച്ചുകൊണ്ടിരിക്കുമ്പോള്‍ അത്ഭുതപ്പെട്ടു. പൂക്കളുടെ സ്പര്‍ശവും വര്‍ണ്ണവും കൊണ്ടാണത് നിര്‍മ്മിക്കപ്പെട്ടിരിക്കുന്നത്. പിതാവ് പ്രതിവചിച്ചു. ശിരസ്സ് നീരുറവകളുടെ ഗിരിശൃംഖങ്ങള്‍കൊണ്ട്. കണ്ണുകള്‍ പ്രപഞ്ചത്തിലെ പ്രഥമസൂരേ്യാദയങ്ങള്‍ കൊണ്ട്. (ശിശുക്കള്‍)''


കരടില്ലാത്ത ഭാഷ തേടുന്നവര്‍ക്കു മുന്നില്‍ നടരാജന്‍ ബോണക്കാട് ഒരു കഥാ പുസ്തകം അവതരിപ്പിരിക്കുന്നു. (കഥകള്‍, നടരാജന്‍ ബോണക്കാട്, പരിധി പബ്ലിക്കേഷന്‍സ്, 2021 വില രൂപ 250.00). അകിടില്‍ നിന്നും കറന്നെടുത്ത പാല് അടുപ്പിലിരുന്നു വറ്റിവറ്റി ഉറഞ്ഞതു മാതിരിയുള്ള ഗദ്യത്തിലെ കുഞ്ഞുകഥള്‍ കൊണ്ടാണീ കഥാപുസ്തകം നിറച്ചിരിക്കുന്നത്. പതിരെന്ന രൂപത്തില്‍ ഒഴിവാക്കാനൊരു വാക്കുപോലുമില്ലാത്ത കഥകളാണ് 'കഥകള'ുടെയുള്ളിലുള്ളത്. ''നീറ്റുമരുന്നിന്റെ നിര്‍മ്മാണകൗശലത്തിന് കൂട്ടിരുന്നിട്ടുണ്ട്. ഇനി വറ്റാനില്ലാത്തവിധം നീറിനീറിയുള്ളൊരു ശേഷിപ്പ്. ഈ ശേഷിപ്പിന് സമമായ അനുഭവമാണ് എഴുത്തുകാരന്‍ കരുതിവച്ചിരിക്കുന്നത്. വാതിലുകളെല്ലാം തുറന്നിട്ടു സഞ്ചരിക്കുന്ന ഒരു വീടുപോലെ നടരാജന്റെ കഥകള്‍ അനുഭവപ്പെടുകയാണ്.'' എല്ലാ വാതിലുകളും തുറന്നിട്ടങ്ങനെ.... എന്നു അവതാരികയില്‍ ഡോ. ബാലചന്ദ്രന്‍ പുസ്തകമേന്മനകളെ കുറിച്ച് ഇപ്രകാരം പറയുന്നുണ്ട്.


ഈ ശേഖരത്തിലെ കുഞ്ഞുകഥകളില്‍ എണ്‍പതുകളില്‍ തുടങ്ങുന്ന ഒരു യുവാവിന്റെ ജീവിതാനുഭവത്തുണ്ടുകളാണുള്ളത്. ഇന്നത്തെ നവമായാ മാധ്യമകാലം വരെ അയാളുടെ മനസ്സില്‍ പതിഞ്ഞവയെയാണ് പുസ്തകത്തില്‍ വരഞ്ഞിട്ടിരിക്കുന്ന വിശേഷങ്ങള്‍. ഈ ചെറിയ കഥകളുടെ സമാഹാരത്തിലൂടെ നടരാജന്‍ കഥകള്‍ ജലപാതഘോഷമുണ്ടാക്കുന്നില്ല. അതു മഞ്ഞുതുളളി വീഴ്ചയുടെ ഞരങ്ങലുകളെ, സുഗന്ധ സൗമ്യതയെയാണ് ഓര്‍മ്മിപ്പിക്കുന്നത്.


ഞാന്‍, അയാള്‍, ഭാര്യ, കുഞ്ഞ്, മിത്രങ്ങള്‍, മുയലുകള്‍, പൂച്ച, ചെടികള്‍ ഇവര്‍ ചിലപ്പോള്‍ നടേശനായും സുജാതയായും ഓര്‍മ്മക്കാരന്‍, രാജേന്ദ്രന്‍, ഡ്രാക്കുള, ശിവന്‍ അടിപറമ്പ്, മിയാന്‍ മല്‍ഹാര്‍, കുട്ടപ്പന്‍ പുഴു, പലപേരുകളിലെ പൂച്ചകള്‍ അങ്ങനെയൊക്കെയുള്ള ജീവിതങ്ങള്‍ കഥാപാത്രങ്ങളായി വേഷമിട്ടീ കഥകളിലെത്തുന്നു. ഇവരെല്ലാം കറുത്ത വിശപ്പിന്റെ, അനാഥത്വത്തിന്റെ, വീട്ടിനുള്ളിലെ, നിരത്തുകളിലെ ബസ് സ്റ്റാന്‍ഡുകളിലെ കഥകള്‍ പറഞ്ഞുകൊണ്ട്  വായനക്കാരനെ മഥിക്കാനായുന്നു. 


വെളുത്ത മഷിയിട്ടു വിളയിച്ച കറുത്ത സത്യങ്ങളുടെ വെറും പറച്ചിലുകള്‍ മാത്രമാണിവ. ജീവിതത്തെ അപ്പാടെ തകിടം മിറച്ചിടുന്ന കുഴമറിച്ചിലുകളെ എങ്ങനെ തുരത്താം? ഏതുവഴിക്കാണ് നാമിനി പോകേണ്ടത്? പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കാന്‍ ശേഷിയില്ലാത്ത കഥാപാത്രങ്ങളാണിവര്‍. അവര്‍ തങ്ങളുടെ കനലുകളെ, ഉണ്മകളെയും ദുരിതങ്ങളെയും പാതയോരത്ത് നിരത്തുക മാത്രം അവര്‍ ചെയ്യുന്നു. അതിനാല്‍ ഇങ്ങനെ ചുരുക്കാം. പുനര്‍നിര്‍വ്വചനം ആവശ്യമായ വിഷയങ്ങളുമായിട്ടാണ് എഴുത്തുകാരന്‍ തന്റെ ഉള്ളവുമായി വായനക്കാരനു മുന്നിലെത്തിയിരിക്കുന്നത്. മലയാളത്തിലെ തീവ്രരാഷ്ട്രീയ കഥകളുടെ ശേഖരത്തില്‍ നടരാജന്‍ ബോണക്കാടിന്റെ ഈ പുസ്തകവും തലയെടുപ്പോടെ നില്‍ക്കുന്നതാണ്. നമ്മുടെ ഭാഷയിലെ നാനോഫിക്ഷന്‍ രചയിതാക്കളുടെ കൂട്ടത്തില്‍ നിന്നും എത്ര വെട്ടിക്കളഞ്ഞാലും നടരാജന്‍ ബോണക്കാട് ഒഴിവാകുന്നില്ല. 

തേയിലക്കഥകളുമായി ഈ കഥാശേഖരം തുറന്നുവരുന്നു. അവയിലെമ്പാടും പച്ചജീവന്റെ തിളച്ചൂടാണ് വറ്റിമറയുന്നത്. കുട്ടികളുടെ നൊമ്പരങ്ങള്‍. അതിനൊപ്പം അധികാരത്തിന്റെ അശ്ലീലഭാവവും പ്രമേയമാകുന്നുണ്ട് ചില കഥകള്‍ എഴുത്തുകാരന്റെ സ്വപ്നങ്ങളുടെ പകര്‍ത്തിയെഴുത്തുകളാണ്. അവയുടെ ആവിഷ്‌കരണരീതിയതു തീര്‍ച്ച പറയുന്നു. വിവിധ ഭാവത്തിലുള്ള നിരവധി വീടുകഥകള്‍ ഈ പുസ്തകത്തിനെ സമ്പമാക്കുന്നു. ഇത്രയധികം വീട്ടുകഥകള്‍ തുടര്‍ച്ചയായി എഴുതിയ ഒരെഴുത്തുകാരന്‍ മലയാളത്തില്‍ മറ്റാരുമുണ്ടാവില്ല. 

വൈവിധ്യവും തീഷ്ണവുമായ ഈ ഒറ്റയൊറ്റ കഥത്തുണ്ടുകളെ (അവയിപ്പോള്‍ ഫിലിം തുണ്ടുകളാണ്) മനസ്സിലെ പ്രോജക്ടറിലാക്കി ഒന്നു വേഗത്തില്‍ കറക്കി നോക്കുക. നിങ്ങള്‍ ചെന്നുപെടുന്നത് ഒരു സിനിമാ തിയറ്ററിനുള്ളിലാണ്. കാണുതൊരു ജീവിത ചിത്രവും. ചുറ്റിലും നിറയുന്ന ഏകാന്തതയില്‍ ബോണക്കാടന്‍ ലയത്തില്‍ പിറന്ന് ജീവിതത്തെ പ്രണിയിച്ച, മാറ്റത്തിനുവേണ്ടി പോരാടിയ, മാനത്തിനെ അടപ്പാക്കി വീടുണ്ടാക്കിയ (അവിചാരിതമായ മഴപെയ്യുമ്പോള്‍ ശിരസ്സിനു മുകളില്‍ ഉയര്‍ത്തിപ്പിടിക്കുന്ന കൈത്തലമാണ് വീട്) കഥാപാത്രങ്ങളുടേതായ ഒരു ജീവചരിത്രകഥയും വായിച്ചു നമുക്ക് മെനയാന്‍ സാധിക്കുന്നതാണ്. 


ഈ നൂറ്റിതൊണ്ണൂറ്റി നാലു കഥകളെ വര്‍ഗ്ഗീകരിക്കാന്‍ സാധിക്കുമോ എന്നൊന്നു പരിശോധിക്കാം. അവയിലെ വിഷയ വൈവിധ്യം അത്തരമൊരു വായനാനീക്കത്തിന് സാധുത നല്‍കുന്നു. ഭൗതികവാദം, പ്രകൃതി, ജീവിത നൊമ്പരങ്ങള്‍, ദാമ്പത്യം, ഭഗ്നപ്രണയം, രാഷ്ട്രീയം, കിനാവും വിഭ്രമവും, തിര്യക്കുകളുടെ സംഗീതം, വീടു കഥകള്‍, പരിസ്ഥിതിയും കറുത്തഫലിതവും, വ്യക്തിപരം.. എന്നിങ്ങനെയൊരു വായനക്കാരന്‍ ഇത്രയും കഥകള്‍ക്ക് തന്റെ വായനയ്ക്കിടയില്‍ ഇടത്തലക്കെട്ടുകള്‍ നല്‍കിപ്പോകുക സ്വഭാവികമാണ്. അത്രയ്ക്ക് വിഷയവൈവിധ്യം അവയ്ക്കുണ്ട്.

ഒരു വിളക്കിന്റെ കഥ, ചുടലപ്പുക എന്നിവകളില്‍ അപ്പന്‍ മരിച്ച കുട്ടികളുടെ വിങ്ങള്‍ അടഞ്ഞു കുമിയുന്നു. ഖനി എന്ന കഥയിലെത്തുമ്പോള്‍ അതു തീഷ്ണമായി ഒരു കുടുംബത്തിന്റെ വിങ്ങലായി മാറുന്നു. ചിലപ്പോള്‍ തണുപ്പു ചീറ്റുന്ന ഭയവും നിസ്സഹായതയും പ്രകടമാക്കുന്നതാണ് ഈ കഥകള്‍. കോടയിലെ വേളാങ്കണ്ണി കാലപ്രതീകമാണ്. സ്‌നേഹ മകനില്‍ അതു ബന്ധങ്ങളുടെ ഊഷ്മളത തീര്‍ക്കുന്നു. വികാരങ്ങളുടെ കുടമാറ്റം കുഞ്ഞുകഥകളില്‍ തീര്‍ച്ചയായും ദര്‍ശിക്കാം. 

''അവരുടേത് ഒരു ആറുകാല്‍പ്പുരയായിരുന്നു. ഋതുക്കള്‍ വന്നുവീണ് തകര്‍്ന്ന അതിപ്പോള്‍ ... ഒരു കാക്ക വന്നിരുന്നപ്പോള്‍ അതു വേച്ചുപോയി. (സ്റ്റേജ്)  ''മഞ്ചാടി മരങ്ങളെവിടെ അപ്പാ? പറക്കുന്ന ഓന്തുകളെ കാണിച്ചു തരാമെന്നു പറഞ്ഞിട്ടെവിടെ അപ്പാ?'' (ബോണക്കാട്). ''ഉറക്കത്തില്‍ എന്നെയും കുഞ്ഞിനെയും മടിയില്‍ നിന്നിറക്കി, ചേലക്കഷണവും ധരിച്ച്, നീ എവിടേക്കെങ്കിലും തുലഞ്ഞുപോവുക! (നളദമയന്തിക്കഥ). മനുഷ്യ നിസ്സഹായാവസ്ഥയുടെ ആഴങ്ങള്‍ ഈ കഥകള്‍ ഏന്തിവലിഞ്ഞു ചുമക്കുന്നു. 


നടരാജന്‍ ബോണക്കാടില്‍ ആഗസ്ത് മാസം വരയുന്നത് രാഷ്ട്രീയ ചിത്രങ്ങളാണ്. കഠിമായ അധികാര വിമര്‍ശനങ്ങള്‍. അതേ സമയം സ്‌കൂളിലെ ഉപ്പുമാവിന്റെ മണം, പ്രകൃതിനാശച്ചിത്രങ്ങള്‍, തടവുകാരും പോലീസും അങ്ങനെ പോകുന്നു മറ്റൊരുപിടിക്കഥകളുടെ മനസ്സ്. കുട്ടികളെയും തിര്യക്കുകളെയും എഴുത്തുകാരന്‍ ചൂണ്ടുവിരലില്‍ കോര്‍ത്തുവച്ചിരിക്കുന്നു. അവരെ തീരെ ഒഴിവാക്കാനാവില്ല. മെട്രോ നഗരങ്ങായി നാടു മാറിയ ഇക്കാലത്തും. 


ചിന്തിപ്പിക്കുക, കരയിപ്പിക്കുക അതുമാത്രമല്ല ചിരിപ്പിക്കാനും ആക്ഷേപഹാസ്യത്തിന്റെ കുന്തമുനയാകാനും പ്രാപ്തിയുള്ളവയാണ് ഈ കഥകള്‍. വിവിധ വേഷങ്ങളില്‍ നിറഞ്ഞാടി അവ മിനിക്കഥകളുടെ ധര്‍മ്മം നിര്‍വ്വഹിക്കുന്നു. കുറഞ്ഞ വാക്കുകളില്‍ അത് അധികാരത്തെ കുടയുന്നു. ഈ കഥകള്‍ നോക്കുക.

''തോക്കുകള്‍ അണിയണിയായി മാര്‍ചുചെയ്ത് വരുന്നതുകണ്ട് അതിലേ വന്ന ബലിക്കാക്ക ചോദിച്ചു/ അല്ല എങ്ങടാ?/ സംസ്ഥാന ബഹുമതികളോടെ ഒരു ശവസംസ്‌കാരം.../തോക്കിന്റെ തൊണ്ടയിടറി:/നമ്മുടെ ആസ്ഥാന സമാധാനദൂതന്‍ മി. പ്രാവ് അന്തരിച്ചു. (ബഹുമതി). ഇതേ നിഷ്‌കളങ്കതയെ ഏറ്റിക്കൊണ്ടാണ്  പാര്‍ക്കും കോടതിയുമുള്‍പ്പെടെയുള്ള കഥകള്‍ പണിഞ്ഞിരിക്കുത്.

വ്യക്തിപരമെന്ന ലഘുശീര്‍ഷകമിട്ടാല്‍ 'ചതിയന്‍' ഉള്‍പ്പെടെയുള്ള കഥകളെ അതിനുള്ളില്‍ കള്ളിതിരിക്കാം. പരിസ്ഥിതി ദുരന്തങ്ങളെ തെളിച്ചു പിടിച്ച കഥകള്‍ ഞെട്ടിപ്പിക്കുന്നവയായി കോറിയടപ്പെട്ടിരിക്കുന്നു. ''പെട്ടെന്ന'് ഒരു കാര്‍ സഡന്‍ബ്രേക്കിട്ടു വന്നുനിന്നു. ഒരാള്‍ ഓടിയറങ്ങി ആളുകളെ ഉന്തിമാറ്റി, തിരക്കിട്ടു മുമ്പോട്ടു വന്നു. എന്റെ കെട്ടിടമാണ് ഞാനാദ്യം തിന്നും. (ബില്‍ഡിംഗ്). ഏറ്റവും പ്രിയപ്പെട്ടൊരാള്‍ മൃതിപ്പെട്ടുപോയതുപോലെയാണ് കിണര്‍ മൂച്ചൂടും വരണ്ടുപോയപ്പോള്‍ അയാള്‍ വീണുപോയത്... ... ഒടുവില്‍ കിണറില്‍ അതാ ഒരു തിളക്കം... അത്യാഹ്ലാദത്തില്‍ തലകുത്തി മറിഞ്ഞ് കോരിയപ്പോള്‍- ചൂടുലാവ. (മരണക്കിണര്‍). ഏതു വായനക്കാരനാണിവിടെ കിടുങ്ങാത്തത്? പരിസ്ഥിതിപ്രേമി മാത്രമല്ല. ഇളനീര്‍ദേവനില്‍ പുതിയ ദര്‍ശനം കാണാം. മറ്റൊരു എഴുത്തുകാരനും സാധിക്കാത്തത്. 

കുമറുക, ചറുവി, കൂരാപ്പ്, തലതെറിക്കെ, ഊറ്റ് ഇങ്ങനെ കഴിഞ്ഞുപോയ കാലത്തില്‍ നിന്നും വാക്കുകള്‍ തൊട്ടെടുക്കുമ്പോള്‍ ജലച്ചീളുകള്‍, ജലനൃത്തം, അമര്‍ക്കളം, ഭ്രാന്തിന്റെ വാള്‍ത്തിളക്കം... (ഇവ അവയില്‍ ചുരുക്കം) എന്നിങ്ങനെ നടരാജനൃത്തമായി പുതിയ കല്‍പ്പനകളുണ്ടാകുന്നു. ഭാഷാ പ്രയോഗത്തിലെ ഊറ്റവും കഥകള്‍ക്ക് കാമ്പുമെനയുമെന്നു വിശ്വസിക്കുന്നവര്‍ കഥയെഴുത്തു പാഠപുസ്തകമായി ഈ 'കഥകള്‍' ശുപാര്‍ശചെയ്യുന്നതാണ്. 

കഥയുടെ പ്രവേശന കവാടത്തില്‍ മാത്രമെത്തിയ ചില രചനകളും 'കഥകളി'ലെ കവിതകളും ഒഴിവാക്കിയാല്‍ പുസ്തകത്തിനു പിന്നെയും കനമേറുമായിരുന്നു എതു കൂടി സൂചിപ്പിക്കുന്നു. 



ഗ്രന്ഥാലോകം എാപ്രില്‍ 2022


2022, ഒക്‌ടോബർ 18, ചൊവ്വാഴ്ച

ഉരുള്‍പൊട്ടല്‍ ഉണ്ടാകുത് എന്തുകൊണ്ട്?


 


ഭൂകമ്പവും ഭൂമികുലുക്കവും പ്രളയവുമെല്ലാം അടുത്ത കാലം വരെ നമുക്ക് അകലെയുള്ള ഏതോ ദേശങ്ങളില്‍ നടമാടുന്ന സംഭവങ്ങളുടെ പട്ടികയില്‍പ്പെട്ടവ മാത്രമായിരുന്നു.  2018 ലെ നൂറ്റാണ്ടുപ്രളയവും തുടര്‍വര്‍ഷങ്ങളിലാവര്‍ത്തിച്ച മലയിടിച്ചിലുകളും ദുരന്തങ്ങള്‍ നമ്മുടെ ചാരത്തെത്തിയതായി പഠിപ്പിച്ചു. കഴിഞ്ഞ വര്‍ഷങ്ങളില്‍ അമേരിക്ക, ആസ്‌ത്രേലിയ എന്നിവടങ്ങളിലെ വന്‍ തീപിടുത്തങ്ങളില്‍ മനുഷ്യര്‍ നിസ്സഹായരാകുന്നത് നമ്മളെയും ആശങ്കപ്പെടുത്തി. ആമസോണ്‍ നിത്യഹരിത വനങ്ങളിലെ കാലാവസ്ഥാവ്യതിയാനത്തിന്റെ ഫലമായുണ്ടായ അഗ്നിവിളയാട്ടത്തിലൂടെ ഭൂമിയുടെ ശ്വാസകോശങ്ങള്‍ വെന്തുപോകുന്നതായി വിലയിരുത്തപ്പെട്ടു. 

ഈ നൂറ്റാണ്ടിന്റെ ആദ്യരണ്ടു ദശകങ്ങളിലായി ലോകവ്യാപകമായി 12.3 ലക്ഷം പേരാണ് പ്രകൃതി ദുരന്തക്കെടുതികള്‍ നിമിത്തം ജീവനൊഴിഞ്ഞത്. 2,97,000 കോടി ഡോളറിന്റെ നാശനഷ്ടങ്ങളുണ്ടായി. ഭൂലോകം ദുരന്തപ്പിടിയില്‍ അമര്‍ന്നതിന്റെ ഉത്ക്കണ്ഠാകുല ചിത്രങ്ങളാണ് കഴിഞ്ഞ കുറെക്കാലങ്ങളായി മനുഷ്യരെ തേടിവന്നു കൊണ്ടിരിക്കുത്. കാലാവസ്ഥാവ്യതിയാനത്തിന്റെ കൂടി ഉപോത്പന്നമായ കോവിഡ്19 വീശിപ്പരന്നതോടെ ദുരന്തങ്ങള്‍ക്ക് വന്‍കരകളുടെ അതിരുകള്‍ കടന്നും മനുഷ്യരെ ആക്രമിക്കാന്‍ പ്രാപ്തിയുള്ളതായി വിലയിരുത്തേണ്ടി വന്നു. 

ഇനിയെന്താണ് പോംവഴി? നമുക്ക് മനുഷ്യര്‍ക്ക് ഈ ഭൂമിയിലെ മറ്റുജീവിജാലങ്ങളെ കൂടി രക്ഷപ്പെടുത്താനുള്ള ഉത്തരവാദിത്വവുമുണ്ട് എന്നോര്‍ക്കുക. ഇത്തരം നാശങ്ങള്‍ക്കെതിരെ ലോകജനത ഒരുമിച്ചു പൊരുതുക. പഴുതുകള്‍ അടച്ചുള്ള പ്രവര്‍ത്തനങ്ങള്‍ മാത്രമേ കരണീയമായുള്ളു. അത്തരത്തിലൂള്ള ചിന്തയാണ് സലീം എന്‍. കെ. യുടെ ഉരുള്‍പൊട്ടല്‍ ഉണ്ടാകുന്നത് എന്തുകൊണ്ട്? എന്ന പുസ്തകം അവതരിപ്പിക്കുന്നത്. 

കാലാവസ്ഥ നിശ്ചയിക്കുന്ന സസ്യജന്തുജാലം മനുഷ്യരുടെ സൈ്വര്യജീവിതത്തിന് എത്രമാത്രം അനുപേക്ഷണീയമാണ് എന്നത് ഒരു മലയാളി മനസ്സിലാക്കിയത്ര വിധത്തില്‍ ഈ ലോകത്തില്‍ മറ്റാര്‍ക്കും അറിയാന്‍ വഴിയില്ല.. അതിനാല്‍ത്തന്നെ പ്രകൃതിയുടെ സംരക്ഷണം ശ്വാസോച്ഛാസം മാതിരി ജീവത് പ്രശ്‌നമായി തീര്‍ന്നിരിക്കുന്നതായി ഈ പുസ്തകം വെളിപ്പെടുത്തുന്നു. വെരി ഷോര്‍ട്ട'് ഇന്‍ട്രൊഡക്ഷന്‍ സീരീസില്‍ ഉള്‍പ്പെടുത്തി 'ഉരുള്‍പൊട്ട'ല്‍ ഉണ്ടാകുന്നത് എന്തുകൊണ്ട്?' എന്ന പുസ്തകം ഡി.സി. ബുക്‌സ് ആണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. 

നിലവില്‍ മഴക്കാലങ്ങളില്‍ നമ്മുടെ നാട്ടില്‍ സാര്‍വ്വത്രികമായി മാറിയ ഉരുള്‍പൊട്ടലിനെ ശാസ്ത്രീയമായി വിശകലനം ചെയ്യുന്ന ഈ പുസ്തകത്തില്‍ കാലാവസ്ഥാ വ്യതിയാന സംബന്ധിയായി ലോകവ്യാപകമായി നടക്കുന്ന ഈ അപകടത്തെ പ്രതിരോധിക്കാനുള്ള മാര്‍ഗ്ഗങ്ങള്‍ കൂടി നിര്‍ദ്ദേശിക്കപ്പെട്ടിരിക്കുന്നു. ദുരന്തകാരണങ്ങള്‍ മനസ്സിലാക്കിയാല്‍ അവയില്‍ നിന്നും രക്ഷനേടാന്‍ സാധ്യമാണ്. ശാസ്ത്രീയ അറിവിന്റെ കീഴ്തലം വരെയുള്ള പ്രചരണത്തിലൂടെ മാത്രമാണ് നമ്മള്‍ സുരക്ഷിതരാകുന്നത് എന്നത് കൊറോണവ്യാപന ചെറുക്കലിനു സ്വീകരിച്ച നടപടികളില്‍ തെളിഞ്ഞതുമാണ്.   

ആയിരത്തിതൊള്ളായരത്തി അമ്പതുകളിലും അറുപതുകളിലും നടന്ന വനംകൈയേറ്റങ്ങളും ഉത്സവമാമാങ്കങ്ങളായി കൊണ്ടാടപ്പെട്ട പട്ടയമേളകളുടെയും പരിണിതഫലം അനുഭവിക്കാന്‍ വിധിക്കപ്പെട്ടത് അടുത്ത തലമുറയിലെ ജനങ്ങളാണ്. അതിമനോഹരമായ ഹൈറേഞ്ചുകള്‍ ജീവത്ഭയം കാരണം വിട്ടൊഴിയാന്‍ മലയോരവാസികള്‍ ആഗ്രഹിക്കുന്ന കാലമെത്തിയിരിക്കുന്നു. ഒരു പക്ഷേ കാടുകൈയേറ്റം നിമിത്തം ഭാവിയില്‍ ഉണ്ടാക്കാനിടയുള്ള ദുരന്തധാരണകള്‍ പത്തറുപത് വര്‍ഷങ്ങള്‍ക്ക് മുമ്പുതന്നെ ശാസ്ത്രത്തിന് അവതരിപ്പിക്കാനുള്ള ശേഷി കൈവരിച്ചിരുെങ്കില്‍! ഇന്നീ ദുര്‍ഗതി മലയാളനാടിന് അഭിമുഖീകരിക്കേണ്ടി വരുമായിരുന്നില്ല. 

തേനീച്ചകളും ശലഭങ്ങളും അപ്രത്യക്ഷമായാല്‍? വളരെ നിസ്സാരകാര്യമായി തോന്നാം. ഹിമാലയത്തിലെ മഞ്ഞ് തുള്ളിയുമവശേഷിക്കാതെ ഉരുകി മറഞ്ഞാല്‍? തീരെ ചെറുതെന്നു ഒറ്റക്കേള്‍വിയില്‍ തോന്നുന്നതും ബഹുഭൂരിപക്ഷം സാധാരണക്കാരന്റെ ശ്രദ്ധയില്‍ പതിയാത്തതുമായ ഇത്തരത്തിലുള്ള നിരവധി ദുരന്തങ്ങള്‍ ആസന്നഭാവിയില്‍ തീര്‍ച്ചയാക്കപ്പെട്ടിരിക്കുന്നു. 2019 ഫെബ്രുവരിയില്‍ ആസ്‌ത്രേലിയായിലെ ബ്രാംബ്ള്‍കെ മെലോമിംസ് എന്ന ജീവിയുടെ തിരോദ്ധാനമാണ് ആഗോളതാപത്തിന്റെ പ്രഖ്യാപിതമായ ആദ്യ സര്‍വ്വനാശം. ഇപ്പോളിതാ പത്തുലക്ഷം ജീവജാലങ്ങള്‍ നാശത്തിന്റെ വക്കിലാണ്. അതിനുള്ള ഒരു കാരണമായി നമ്മുടെ നാട്ടിലെ ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും മാറുന്നു. അതിനാല്‍ പൈതൃകഭൂമിയായ പശ്ചിമഘട്ടത്തിന്റെ നാശത്തിനെ കുറിച്ചുള്ള സമഗ്രമായ അറിവ് സാധാരണക്കാരില്‍ കൂടി എത്തിക്കേണ്ടിയിരിക്കുന്നു. അവിടെയാണ് ഈ പുസ്തകരചന ശ്ലാഖ്യനീയമാകുന്നത്.

1961 ലാണ് അഞ്ചുപേരുടെ മരണവുമായി ഈ ദുരന്തം ശ്രദ്ധയില്‍ വരുന്നതെങ്കിലും കൗതുകകരമായതും വ്യക്തിപരമായതുമായ ഒരു ചിന്ത ഇതുമായി ബന്ധിച്ചുള്ളത് അതിനുമേറെ മുമ്പ് ഇന്നത്തെ വലിയമല ബഹിരാകാശ റിസര്‍ച്ചു സെന്ററിലെ (തിരുവനന്തപുരം) പഴയ വനഭാഗത്തെ കുറിച്ചുള്ളതാണ്. അതില്‍പ്പെട്ടിരുന്ന 'ഉരളുപാഞ്ഞാം കുഴി' എന്ന ദിക്‌നാമം  ഉരുളുപാച്ചില്‍  എന്ന പ്രതിഭാസം മലയില്‍ സ്വാഭാവികമായും അല്ലാതെയുമുള്ള ഇടപെടലുകളുടെ ഭാഗമായി മുമ്പും ഉണ്ടായിരുന്നു എന്നുള്ള സൂചന നല്‍കുന്നുണ്ട്.

''ഓരോ മണ്‍സൂണും കൊണ്ടുപോകുന്നത് വിലപ്പെട്ട ജീവനുകളാണ്. പ്രതീക്ഷകളാണ്.'' എന്നു പുസ്തകാമുഖത്തില്‍ പറയുമ്പോള്‍ അതു കൈകാര്യം ചെയ്യുന്ന വിഷയത്തിന്റെ ഗൗരവം വെളിവാകുന്നു. ശൂന്യാകാശത്തിന്റെ മറ്റേ അറ്റത്തിനെ നിരീക്ഷിക്കാനുള്ള ശ്രമങ്ങള്‍ നിരവധി നടക്കുമ്പോഴും ചവിട്ടടിയുടെ അന്തര്‍ഭാഗത്ത് നടക്കുന്ന കാര്യങ്ങള്‍ അതാര്യമായി ഇപ്പോഴും നില്‍ക്കുന്നു. മലയാള വിജ്ഞാന സാഹിതത്യരംഗത്തു ഭൗമവിജ്ഞാനസംബന്ധിയായ രചനകളുടെ എണ്ണം താരതമേ്യന കുറവാണ്. സര്‍വ്വംസഹയെന്ന ഭൂമിയുടെ പര്യായം മാറ്റേണ്ടതായ കാലത്ത് ഭൗമശോഷണ സംബന്ധിയായ അടിസ്ഥാന വിവരണങ്ങള്‍ ഈ ഗ്രന്ഥം നല്‍കുന്നു.

 'ബാഹ്യജന്യ പ്രവര്‍ത്തനങ്ങള്‍' ഉണ്ടാക്കുന്ന ഭൗമമാറ്റങ്ങള്‍, മനുഷ്യരുടെ അനിയന്ത്രിത ഇടപെടലുകളുടെ ആഘാതവുമാണ് ഉരുള്‍പൊട്ടലിനു കാരണം. അതിനാല്‍ ഉരുളുകള്‍ മനുഷ്യജന്യമാണെന്നു ചുരുക്കം. കൃഷിക്കും തോട്ടവ്യവസായത്തിനുമായി കാടുകയറി പരിസ്ഥിതി നാശം വരുത്തിയതിന്റെ വിളവെടുപ്പാഘോഷിക്കുമ്പോള്‍ ഇതിനെ സ്വയംകൃതാനര്‍ത്ഥമായി വിലയിരുത്താം. ഈ രംഘത്ത് ശരിയായ ബോധവത്കരണം നടന്നിരുന്നെങ്കില്‍ പലതും ഒഴിവാക്കാനാവുമായിരുന്നു.  ''അശാസ്ത്രീയ വികസനപ്രവര്‍ത്തന നേട്ടങ്ങളേക്കാളേറെ പുനരധിവാസത്തിന് ചെലവാകുന്നു എന്ന യാഥാര്‍ത്ഥ്യം'' അവതരിപ്പിച്ചു കൊണ്ട് കേരളത്തിലെ ഭൂപ്രകൃതിക്ക് അനുയോജ്യമായ നിര്‍മ്മിതികളും കൃഷിയുമാണ് വേണ്ടതെന്നതിലേയ്ക്ക് ഗ്രന്ഥകാരന്‍ സൂചനകള്‍ നല്‍കുന്നു. 

ദുരന്തത്തെ ഒഴിവാക്കാനാവശ്യമായ മുന്‍കരുതലുകള്‍ അപകടത്തെ കണ്ടറിഞ്ഞു രക്ഷപ്പെടാനുള്ള മനുഷ്യരുടെ സഹജശേഷിയെ ബലപ്പെടുത്തുന്നു. അത്തരം വിലപ്പെട്ട സൂചനകള്‍ അതീവലോലമായ പരിസ്ഥിതിവ്യൂഹങ്ങള്‍ നിറഞ്ഞ കേരളത്തിന് ഏറെ ഉപകാരപ്രദമാണ്. ഗാഡ്ഗില്‍ റിപ്പോര്‍ട്ട'് നിരാകരിക്കുന്നതിനു വേണ്ടി നടത്തിയ പ്രക്ഷോഭനീക്കള്‍ക്ക് പിന്നില്‍ ഇത്തരം അറിവിന്റെ ലഭ്യതയില്ലായ്മയും കാരണമായിട്ടുണ്ട്. കേരളത്തിലെ 31% ഭൂവിഭാഗങ്ങളും ഉരുളുപാച്ചില്‍ ദുരന്തനിഴിലാണ് എന്ന വസ്തുതയും ഈ പുസ്തകത്തിന്റെ പ്രാധാന്യത്തെ വര്‍ദ്ധിപ്പിക്കുന്നു. ഇനിയും പെട്ടിമുടികള്‍ ഒഴിവാക്കാന്‍ എന്തുചെയ്യാനാവും? എന്ന ചിന്തയെയാണ് ഗ്രന്ഥകാരന്‍ ഇതിലൂടെ താഴെ തട്ടിലെത്തിക്കുന്നത്. അല്പവും ദുര്‍ഗ്രഹതയില്ലാതെ ലളിതമായ രീതിയിലാണ് ഈ ഗ്രന്ഥത്തില്‍ ശാസ്ത്രാവിഷ്‌കരണം നിര്‍വ്വഹിച്ചിരിക്കുന്നത്.

പദസൂചിയുള്‍പ്പെടെയുള്ള മേന്മകള്‍ക്കിടയില്‍ ചില വിവരണ ആവര്‍ത്തനങ്ങള്‍, കിഴക്കന്‍മലകളിലെ കുടിയേറ്റവും ഈ നാട്ടില്‍ ആസൂത്രണം ചെയ്ത പട്ടയമേളകളും ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ടിനുമേല്‍ പൊടിയിട്ട സൂത്രവിദ്യകളുടെ ദുഷ്ടലാക്കുകള്‍ ഇവയും പ്രകൃതിയ്ക്ക് മേലുള്ള അക്രമണങ്ങളാണ്. അത്തരം  സൂചനകള്‍ കൂടി നികത്തിയിരുന്നെങ്കില്‍ എന്നാശിച്ചുപോകുന്നു. മനുഷ്യജന്യമായ ആഗോളതാപനവും കാലാവസ്ഥാവ്യതിയാനവുമാണ് നാമിന്നനുഭവിക്കുന്ന ദുരന്തങ്ങള്‍ക്ക് ഹേതു എതും ഉറപ്പിച്ചു പറയണമായിരുന്നു. 

ഭൗമവൈജ്ഞായിക രംഗത്തെ ഗ്രന്ഥങ്ങളുടെ ലഭ്യതക്കുറവ് നികത്താനും ഭൂഗര്‍ഭശാസ്ത്ര പ്രചരണത്തിനും അതുവഴി ദുരന്താഘാത ലഘൂകരണത്തിനും ഈ പുസ്തകം ഉതകുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. 



ഉരുള്‍പൊട്ടല്‍ ഉണ്ടാകുത് എന്തുകൊണ്ട്? 

എന്‍.കെ. സലീം 

ഡി.സി.ബുക്‌സ്, കോട്ടയം




2022, സെപ്റ്റംബർ 22, വ്യാഴാഴ്‌ച

കെ. വാമന്‍: അധ്യാപനത്തിലെ സമഗ്രത


 

നിസ്തുലമായ അധ്യാപകജീവതത്തിന്റെ അതിരുകള്‍, അതിന്റെയാഴം, വ്യാപ്തി എന്നിവ ചിന്തകളെ സ്പര്‍ശിക്കുമ്പോഴും, കേവലമായ തൊഴിലിനുപരിയായി അധ്യാപകന്റെ കര്‍മ്മങ്ങളുടെ വൈവിധ്യരൂപങ്ങള്‍ തെരയുമ്പോഴും അതിന് ഉത്കൃഷ്ട മാതൃകയായി കെ. വാമന്‍ എന്ന ഗുരുശ്രേഷ്ഠനില്‍ കണ്ണുകളെത്തുന്നു. 

നെടുമങ്ങാട് ബോയ്‌സ് ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥിയായിരുന്ന കാലം (1975-78). അന്നത്തെ പഞ്ചായത്ത് ലൈബ്രറിയില്‍ നിന്നും ആയിരത്തിയൊന്നു രാവുകളുമായി ബസ് സ്റ്റാന്‍ഡിലെത്തിയപ്പോഴാണ് എട്ടാം ക്ലാസ്സുകാരനായ എന്നെ ഞങ്ങളുടെ സ്‌കൂളിലെ ഇംഗ്ലീഷ് അധ്യാപകനായ ബഹുമാനപ്പെട്ട വാമന്‍സാറ് ആദ്യമായി പിടികൂടിയത്. ഒന്നു രണ്ടു വാചകങ്ങളിലൂടെ പാഠപുസ്തകേതര ഗ്രന്ഥങ്ങള്‍ ഇഷ്ടപ്പെടുന്ന അധ്യാപകരും ഉണ്ടെന്ന അറിവില്‍ ഞാന്‍ നിറഞ്ഞുപോയി. കാണുമ്പോഴെല്ലാം വിദ്യാഭ്യാസാനുഭവങ്ങളെ കുറിച്ചാണ് വാമന്‍ സാറ് സംസാരിക്കുന്നത്. 

1952 ല്‍ തിരുവനന്തപുരം ആനാട് എസ്.എന്‍.വി. സ്‌കൂളിലെ പ്രഥമാധ്യാപകനായിട്ടായിരുന്നു അദ്ദേഹത്തിന്റെ വിദ്യാഭ്യാസരംഗത്തേയ്ക്കുള്ള പ്രവേശനം. വെണ്മണലില്‍ വിരല്‍തൊട്ടു നേടിയ അക്ഷരപുണ്യം അന്നുമുതല്‍ പുതുതലമുറയിലേയ്ക്ക് പകരാന്‍ അവസരം കൈവന്ന ഗുരുശ്രേഷ്ഠനാണ് കെ. വാമന്‍. വിശ്രമരഹിതമായ ജ്ഞാനപ്രസരണമാണ് ഗുരുവിന്റെ ജീവിതലക്ഷ്യമെന്ന വസ്തുത നിരന്തര കര്‍മ്മത്തിലൂടെ ഈ ജ്ഞാനവൃദ്ധന്‍ ഓര്‍മ്മപ്പെടുത്തുന്നു. 


പ്രവൃത്തിയും വിരമിക്കലും 


1985-ല്‍ ഔദ്യോഗിക അധ്യാപക വൃത്തിയില്‍ നിന്നും വിരമിച്ച കെ. വാമന്‍, വിദ്യാഭ്യാസ വകുപ്പുമായി ബന്ധപ്പെട്ട തുടര്‍പരിപാടികളില്‍ 1994 വരെ പങ്കെടുത്തു. നിരവധി അധ്യാപകപരിശീലന കലാലയങ്ങളിലും, എഞ്ചിനീയറിംഗ് കോളേജുകളിലും അധ്യാപകനായിരുന്നു. കൂടാതെ സാമൂഹികസ്ഥാപനങ്ങളുടെ അമരക്കാരനായും പ്രകൃതിസംരക്ഷണ പ്രവര്‍ത്തനങ്ങളും നടത്തി. ഇത്തരം തുടര്‍പ്രവര്‍ത്തനങ്ങളിലൂടെ പെന്‍ഷന്‍ വാങ്ങാനുള്ളതു മാത്രമല്ല വാര്‍ദ്ധക്യം എന്ന കാര്യവും സമൂഹത്തിനെ ബോധ്യപ്പെടുത്തി.

1954-ല്‍ തക്കല ഗവ. ഹൈസ്‌കൂളിലായിരുന്നു കെ. വാമന്റെ ആദ്യത്തെ സര്‍ക്കാര്‍ നിയമനം. ക്ലാസ്സ് മുറിക്കു പുറത്തുള്ള പഠനസാധ്യതകള്‍ തുടക്കത്തില്‍ തന്നെ അദ്ദേഹം തിരിച്ചറിഞ്ഞു. ആക്കാലത്തെ സാമൂഹ്യ വിദ്യാഭ്യാസ പദ്ധതികളുടെ സ്‌കൂള്‍ ഓഫീസറായി നെയ്യാറ്റിന്‍കരയില്‍ പ്രവര്‍ത്തിക്കുമ്പോഴായിരുന്നു ഗ്രാമോദ്ധാരണ പ്രവര്‍ത്തനങ്ങളില്‍ ആകൃഷ്ടനായത്. ഈ വിഷയത്തില്‍ പരിശീലനത്തിനായി തുടര്‍ന്ന് ഗാന്ധിഗ്രാം യൂണിവേഴ്‌സിറ്റിയിലേയ്ക്ക് (1957) പോയി. സാമൂഹ്യപ്രവര്‍ത്തനങ്ങളില്‍ നേടിയ ഈ അറിവ് പില്ക്കാലത്ത് പ്രായോഗിക തലത്തിലെത്തിക്കാനും അദ്ദേഹത്തിനു സാധിച്ചു. അധ്യാപകനായിരുന്ന കാലത്ത് 1960-ല്‍ തിരുവനന്തപുരം ഗവ. ട്രെയിനിംഗ് കോളേജില്‍ നിന്നും ബി.എഡ്. ബിരുദം നേടി. ബ്രിട്ടീഷ് കൗണ്‍സില്‍ നടത്തിയ ഇംഗ്ലീഷ്പഠന പരിപാടിയില്‍ (1964) നിന്നുള്ള ഡിപ്ലോമയും അധ്യാപനരംഗത്ത് മുതല്‍ക്കൂട്ടായി. അധ്യാപകര്‍ക്കുള്ള തുടര്‍വിദ്യാഭ്യാസ പരിശീലനപരിപാടികളിലെ മികച്ച റിസോഴ്‌സ് പേഴ്‌സണാകാന്‍ ഇതു വാമന്‍സാറിനെ പ്രാപ്തനാക്കി. 1968 മുതല്‍ പാഠപുസ്തകനിര്‍മ്മാണ സമിതിയിലും അദ്ദേഹം നിരവധി വര്‍ഷങ്ങള്‍ പ്രവര്‍ത്തിച്ചു.

കാസറകോട്, പാലക്കാട്, ആലപ്പുഴ, തിരുവനന്തപുരം എന്നിവിടങ്ങളിലെ ഹൈസ്‌കൂളുകളില്‍ അധ്യാപകനായിരുന്ന അദ്ദേഹം 1980-85 കാലത്ത് യുണിസെഫില്‍ വിദ്യാഭ്യാസ ഓഫീസറായി നിയമിതനായി. ഇത് അദ്ദേഹത്തിന്റെ പ്രവര്‍ത്തനരംഗങ്ങളുടെ വ്യാപ്തി കൂട്ടുകയാണു ചെയ്തത്. സര്‍വ്വീസില്‍ നിന്നും വിരമിച്ചതിനു ശേഷം 1994 വരെ ലക്ഷദ്വീപിലെ അധ്യാപക പരിശീലന പരിപാടികളില്‍ തുടര്‍ന്നു. 

സാമൂഹ്യാവസ്ഥയും കുടുംബസാഹചര്യങ്ങളും മനസ്സിലാക്കിയുള്ള സമീപനങ്ങളായിരുന്നു കുട്ടികളോട് അദ്ദേഹം പുലര്‍ത്തിയിരുന്നത്. ക്ലാസ്സുമുറിക്കു പുറത്തുവികസിതമാകേണ്ട കുട്ടികളുടെ ഭാവികാലം ലക്ഷ്യമിട്ട പ്രവര്‍ത്തനങ്ങളും കരുതലുകളും അദ്ദേഹത്തെ പ്രിയപ്പെട്ടവനും ശ്രദ്ധേയനുമാക്കി. 

നെടുമങ്ങാട് താലൂക്കില്‍ പനവൂര്‍ വെള്ളാഞ്ചിറയില്‍ 1930 ലായിരുന്നു കെ. വാമന്‍ ജനിച്ചത്. പാരമ്പര്യചികിത്സകനായിരുന്ന കേശവന്‍ വൈദ്യനും ലക്ഷ്മിയുമായിരുന്നു മാതാപിതാക്കള്‍. പണ്ഡിതനായിരുന്ന പിതാവിന്റെ ഗ്രന്ഥശേഖരം കുട്ടിക്കാലത്തു തന്നെ അദ്ദേഹത്തില്‍ വിജ്ഞാന തൃഷ്ണയുണര്‍ത്തി. ബാല്യകാലത്തു തന്നെ ഇംഗ്ലീഷ്, സംസ്‌കൃതം, ഹിന്ദി, തമിഴുള്‍പ്പെടെ ഭാഷകള്‍ കൈകാര്യം ചെയ്യാന്‍ പ്രാപ്തനായിരുന്നു. നെടുമങ്ങാട് ഗവ. സ്‌കൂള്‍ (1939), കവടിയാര്‍ സ്‌കൂള്‍ എന്നിവിടങ്ങളിലെ പഠനത്തിനുശേഷം 1952-ല്‍ യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്നും ഫിലോസഫിയില്‍ ബി. എ. ഓണേഴ്‌സ് ബിരുദം നേടി. നെടുമങ്ങാട് താലൂക്കിലെ ആദ്യത്തെ ഓണേഴ്‌സ് ബിരുദധാരിയായിരുന്നു കെ. വാമന്‍.


എഴുത്തുകാരന്‍


ആനാടു സ്‌കൂളിലെ താല്ക്കാലിക പ്രഥമാധ്യാപക ജോലിവിട്ട് അദ്ദേഹം ബോംബേയില്‍ ടൈംസ് ഓഫ് ഇന്ത്യയില്‍ കുറച്ചുകാലം പത്രപ്രവര്‍ത്തകനായി പ്രവര്‍ത്തിച്ചു. ബഹുതല സ്പര്‍ശിയായ അധ്യാപനത്തിനൊപ്പം ശാസ്ത്രം, തത്വശാസ്ത്രം എന്നിവയില്‍ നിരവധി ലേഖനങ്ങള്‍ മലയാളരാജ്യമുള്‍പ്പെടെ പ്രസിദ്ധീകരണങ്ങളില്‍ എഴുതി. സര്‍വ്വവിജ്ഞാനകോശത്തിനുള്ള ലേഖനങ്ങള്‍ തയ്യാറാക്കിയിട്ടുണ്ട്. 

എം.എസ്. ശ്രീധരന്‍ തയ്യാറാക്കിയ ഭാരതീയ ശാസ്ത്രമഞ്ജുഷ: ഭാരതീയ ശാസ്ത്രങ്ങളുടെ പ്രഥമ വിജ്ഞാനകോശം (1987) ഇംഗ്ലീഷിലേയ്ക്ക് വിവര്‍ത്തനം ചെയ്യാനും അദ്ദേഹം സുപ്രധാനമായ പങ്കുവഹിച്ചിരുന്നു. 2005-ല്‍ പബ്ലിക്കേഷന്‍ ഡിവിഷന്‍ ഭാരതീയ വിജ്ഞാന്‍ മഞ്ജുഷ എന്ന പേരില്‍ ഇതു പ്രസിദ്ധീകരിച്ചിരുന്നു. ഡോ. എന്‍.എ. കരീം എഡിറ്റുചെയ്ത ഇംഗ്ലീഷ്-ഇംഗ്ലീഷ്-മലയാളം നിഘണ്ടു (എന്‍.ഇ.ആര്‍.സി. പബ്ലിക്കേഷന്‍) നിര്‍മ്മാണത്തിലും സഹകരിച്ചിരുന്നു. 

പ്രഗ്ത്ഭനായ അധ്യാപകന്‍ സമര്‍ത്ഥനായ പഠിതാവുകൂടിയായിരിക്കണം എന്ന ആശയത്തില്‍ അധിഷ്ഠിതമായിരുന്നു അദ്ദേഹത്തിന്റെ വിദ്യാലയ പ്രവര്‍ത്തനങ്ങള്‍. അതിനായി വിവരസാങ്കേതികയുടെ സാധ്യതകള്‍ ഉപയോഗിക്കുമ്പോഴും തന്റെ പഴയ നോട്ടുപുസ്തകങ്ങള്‍ സൂക്ഷിക്കാനും അദ്ദേഹം ശ്രദ്ധിക്കുന്നു. പൂര്‍ണ്ണതയോടെയാവണം മനുഷ്യപ്രവര്‍ത്തനങ്ങള്‍ എന്ന ആശയം നടപ്പിലാക്കിയ അധ്യാപകനാണ് കെ. വാമന്‍.


മഞ്ചയുടെ വാമന്‍സാര്‍


വിദ്യാര്‍ത്ഥികളുടെ ബാഹുല്യം കാരണം നെടുമങ്ങാട് ഹൈസ്‌കൂളിനെ ഗേള്‍സും ബോയ്‌സുമായി വിഭജിച്ചുവെങ്കിലും പ്രത്യേകം ബോയ്‌സ് സ്‌കൂളായി അത് ടൗണില്‍ തുടര്‍ന്നു. 1966-ല്‍ എന്‍.സി.പിള്ള ഹെഡ്മാസ്റ്ററായിരുന്ന കാലത്താണ് മഞ്ചയിലെ ഇരുനിലകെട്ടിടത്തിലേയ്ക്ക് ബോയ്‌സ് സ്‌കൂള്‍ മാറിയത്. അക്കാലത്തും ബി.എച്ച്.എസ് മഞ്ചയിലെ അധ്യാപകനായിരുന്ന വാമന്‍ സാറ് സ്‌കൂളിനുവേണ്ടി ആറ് എാക്കര്‍ ആറു സെന്റ് സ്ഥലം അക്വര്‍ചെയ്തതും കെട്ടിടം പണി നടത്തിയതുമായ കാര്യങ്ങള്‍ക്കും സാക്ഷിയായിരുന്നു. ആക്കാലത്ത് കുറച്ചുകാലം മഞ്ച സ്‌കൂളില്‍ ഇംഗ്ലീഷ് മീഡിയം പ്രവര്‍ത്തിച്ചിരുന്നു. 1979-ലാണ് മഞ്ച സ്‌കൂളില്‍ നിന്നും മാറുന്നത്. കേരളീയ സമൂഹത്തിനു വിലപ്പെട്ട സംഭാവനകള്‍ നല്‍കിയ നിരവധി വിദ്യാര്‍ത്ഥികളെ വാര്‍ത്തെടുക്കാന്‍ സ്‌കൂളിനു കഴിഞ്ഞിട്ടുണ്ട്. അക്കാര്യത്തിലും വലിയ പങ്കാണ് വാമന്‍സാറു വഹിച്ചിട്ടുള്ളത്.


പഠനേതര വഴികള്‍


ആയൂര്‍വേദത്തിന്റെ രോഗശമനസാധ്യതകളെ ആധുനികശാസ്ത്രവുമായി ബന്ധപ്പെടുത്തണമെന്ന് പാരമ്പര്യ വൈദ്യകുടുംബാംഗമായ ഈ അധ്യാപകന്‍ ആഗ്രഹിക്കുന്നു. അതിനായി അദ്ദേഹം ഒരു ഔഷധത്തോട്ടം പരിപാലിച്ചുപോന്നു. 

1968-ല്‍ സത്യഭാമയുമായി കുടുംബജീവിതമാരംഭിച്ചു. ദിലീപ് വാമനും വി.എസ്. ജയയുമാണ് മക്കള്‍. ഭാര്യയുടെ നിര്യാണശേഷം 1992 മുതല്‍ വാര്‍ദ്ധക്യത്തെ സമൂഹനന്മയ്ക്കായി ഉപയോഗിക്കാനുള്ള സാധ്യതകളുമായി പഠന, വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളില്‍ മുഴുകി കഴിയുന്നു. 

ജീവിതമെന്നാല്‍ മുഴുനീള അന്വേഷമാണ് എന്ന സ്വന്തം വാക്കുകളെ തികച്ചും അന്വര്‍ത്ഥമാക്കുന്ന തരത്തിലുള്ള പ്രവര്‍ത്തനങ്ങളാണ് ഈ ഗുരുവര്യന്‍ തന്റെ തൊണ്ണൂറ്റി രണ്ടാം വയസ്സിലും തുടരുന്നത്. ജ്ഞാനസമ്പാദനവും വിതരണവും ജീവിതാന്ത്യം വരെയുമുള്ള പ്രക്രിയയാണെന്ന് ഈ നിത്യഅധ്യാപകന്‍ കാണിച്ചു തരുന്നു. ബഹുതലസ്പര്‍ശിയായ ജീവിതമാണ് അധ്യാപകരെ കൂടുതല്‍ ആദരണീയരാക്കുന്നതെന്നും വാമന്‍സാറിന്റെ ചര്യകള്‍ ഉദാഹരിക്കുന്നു. 


ജനപഥം സെപ്തം. 2011


2022, മാർച്ച് 9, ബുധനാഴ്‌ച

നെടുമങ്ങാട്ടെ കാക്കപ്പൂവുകള്‍


 

മലയാളനാടിനെ സ്പര്‍ശിച്ച ഒട്ടുമിക്ക വസന്തങ്ങളും നെടുമങ്ങാട്ടെ സാംസ്‌കാരികാന്തരീക്ഷത്തിലും നിറംമാറ്റങ്ങളുണ്ടാക്കി. ഗ്രന്ഥശാലാ പ്രസ്ഥാനവും, തീവ്ര നവചിന്തളും തെളിച്ചം വീശിയ ഈ നാട്ടില്‍ സാക്ഷരതാ പ്രസ്ഥാനവും സമാന്തര വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളും പുതുപ്രകാശത്തിന്റെ വെളുത്ത പുഷ്പങ്ങള്‍ വിരിയിച്ചു. സര്‍വ്വവിധ കൂട്ടായ്മകളുടെയും തെളിഞ്ഞ സാന്നിധ്യം നെടുമങ്ങാട്ട് എന്നും പ്രകടമായിരുന്നു. ഈ താലൂക്കില്‍ നിന്നിറങ്ങിയ ചെറുമാസികകളും നാടിന്റെ സാംസ്‌കാരികതയ്ക്ക് തനത് സംഭാവനകള്‍ നല്‍കി.  

       എഴുപതുകളിലെ കൈയെഴുത്തു ആശയപ്രചരണോപാധികളുടെ പരിമിതികളുള്‍ക്കൊണ്ട്, അക്ഷരാഗ്നി ജ്വലിപ്പിച്ച പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചകളില്‍ നിന്നാണ് കേരളത്തിലെ മറ്റുഭാഗങ്ങളിലെപ്പോലെ ഇവിടെയും ചെറുമാസികാ വസന്തങ്ങളുണര്‍ന്നത്. റേഡിയോ ക്ലബ്ബുകളുടെയും ജനകീയ സാംസ്‌കാരിക കൂട്ടായ്മകളുടെയും ചൂട് ഇവയില്‍ പടര്‍ന്നു കയറി. വാക്കും വരയും കാഴ്ചകളും സങ്കല്പങ്ങളും എഴുത്തുമെല്ലാം ഇന്നു ബൈനറി ഡിജിറ്റുകളാകുമ്പോഴും വാര്‍ഷിക പുഷ്പികളെ മാതിരി, അവ ഘടികാര സ്വഭാവം കാണിച്ചു കൊണ്ട് പുറത്തുവരുന്നുണ്ട്. ആയിരത്തിതൊള്ളായിരത്തി എണ്‍പതുകളുടെ സാംസ്‌കാരിക ഉണര്‍വ്വിനെ ഇടയ്ക്കിടെ അതെല്ലാമോര്‍മ്മപ്പെടുത്തുന്നു. 

    മലയാളം മുഴുവനുമറിയപ്പെട്ടിരുന്ന ഒരുപിടി കുഞ്ഞുമാസികകള്‍ നെടുമങ്ങാട്ടെ അച്ചുകൂടങ്ങളില്‍ എണ്‍പതുകള്‍ മുതല്‍ പിറന്നു. അവ നിരവധി സാംസ്‌കാരിക പ്രവര്‍ത്തകര്‍ക്കും എഴുത്തുകാര്‍ക്കും ആവിഷ്‌കരണാവസരങ്ങള്‍ നല്‍കി അരങ്ങൊഴിഞ്ഞു. രജിസ്ട്രാര്‍ ഓഫ് ന്യൂസ് പേപ്പര്‍ ഇന്‍ഡ്യയുടെ അംഗീകാരം നേടി തീര്‍ത്തും ഗൗരവഭാവത്തോടെയാണ് ഇവ ചുവടുകള്‍ വച്ചത്.  കൃത്യയായ ഉദ്ദേശ ലക്ഷ്യങ്ങളും, സാംസ്‌കാരിക രാഷ്ട്രീയ നിലപാടുകളും ഇടപെടലുകളും ഉള്ളടക്കത്തില്‍ പരീക്ഷിച്ചപ്പോള്‍. സാമ്പ്രദായിക രീതികളെ വെല്ലുവിളിച്ച വലിപ്പവും രൂപവും അവ പുറകാഴ്ചയില്‍ക്കാട്ടി. അങ്ങനെ നെടുമങ്ങാടന്‍ കുത്തു മാസികളുടെ പ്രതേ്യകതകള്‍ കെട്ടിലും മട്ടിലും വേറിട്ടതായിരുന്നു. 

    പഴയ യുഗത്തില്‍ അച്ചുകള്‍ നിരത്തി പ്രൂഫിലെ കരടുകള്‍ പെറുക്കിമാറ്റി ഒരു പേജൊരുക്കുന്ന നേരം കൊണ്ടിന്നൊരു പുസ്തകമിറക്കാന്‍ സാധിക്കുന്ന കാലത്ത് തിരിഞ്ഞുനോക്കുമ്പോള്‍ ഈ മാസികാപ്രവര്‍ത്തകരുടെ ദൗത്യഗരിമ തെളിയുന്നു. സാമ്പത്തിക പരിമിതികളെ വകഞ്ഞു നീങ്ങിയ കുഞ്ഞുമാസികാ പ്രവര്‍ത്തകര്‍ എണ്‍പതുകളിലും തൊണ്ണൂറുകളിലും യുവതയുടെ ചിന്താപദ്ധതികളെ വളര്‍ത്തി. ആളിപ്പടര്‍ന്ന സൗഹൃദങ്ങളുടെ ലോകമായിരുന്നത്. ഒരു കുഞ്ഞു മാസിക മറ്റൊരെണ്ണത്തിനെ കുറിച്ച് പ്രതേ്യക പതിപ്പ് ഇറക്കുന്നതില്‍ വരെ ആ സഹകരണം ചെന്നെത്തിയിരുന്നു. (തെറ്റാടി മാസികയുടെ പാത പതിപ്പ് സസന്തോഷം ഓര്‍ക്കാം). ഇല്ലായ്മകളില്‍ നടന്നു നടന്നു പിറവിയെടുത്ത പ്രസിദ്ധീകരണങ്ങളായിരുന്നു അവയെല്ലാം.

    പുതു കവിത, കഥ എന്നിവകളുടെ സാധ്യതകള്‍ക്ക് അപ്പുറത്ത് സ്ത്രീപക്ഷവാദം, ആഗോളീകരണ ബദലുകള്‍, വര്‍ഗ്ഗീയത വിഷലിപ്തമാക്കാന്‍ പോകുന്ന ഭാവികേരള മണ്ണിനെ കുറിച്ചുള്ള ഉത്ക്കണ്ഠകള്‍ എന്നിവ ഇവയുടെ ഉള്ളിനെ ചൂടുറ്റതാക്കി. പരിസ്ഥിതി വിഷയങ്ങളോട് അവയൊപ്പം ചേര്‍ന്നു നിന്നു. അഥവാ അത്തരം കാര്യങ്ങളെ അവ കണ്ടെടുക്കുകയായിരുന്നു. ദേശദേശാന്തരം പുതിയ വസന്തമുണ്ടാക്കി തപാല്‍മാര്‍ഗ്ഗം സഞ്ചരിച്ച മാസികളുടെ കൂട്ടത്തില്‍ പാത, തെറ്റാടി, ഘടികാരം, ആവിഷ്‌കാരം എന്നിവകളുടെ സാന്നിദ്ധേ്യാര്‍മ്മകള്‍ മൂന്ന് ദശാബ്ദത്തിനു ശേഷവും ഏറെ തെളിച്ചമുള്ളതാണ്. 

    എണ്‍പതുകളിലിറങ്ങിയ സൂര്യന്‍ മാസികയാണ് നെടുമങ്ങാട് ചെറുമാസികള്‍ക്ക് വ്യക്തമായ ദിശാബോധം നല്‍കിയത്. പ്രാദേശിക വിഷയങ്ങളെ ഉയര്‍ത്തിക്കാട്ടാനുള്ള ശ്രമമാണ് സൂര്യന്‍ ചെയ്തത്. ഈ മാസിക ഒന്‍പതു ലക്കങ്ങലേയ്ക്ക് നീണ്ടു. 

    തെരുവില്‍ വില്പന നടത്തിയിരുന്ന 'പാത' മാസിക ആശയ പ്രചരണത്തിനു സാധാരണക്കാരോടു സംവദിച്ചു. ജനകീയ സമീപനമായിരുന്നു പാത എന്ന കുഞ്ഞു മാസികയുടെ പ്രധാന പ്രതേ്യകത. നെടുമങ്ങാടിന്റെ കിഴക്കന്‍ മലയോരങ്ങളിലെ തോട്ടം തൊഴിലാളികളുടെ ജീവിതപ്രശ്‌നങ്ങളില്‍ ഇടപെട്ടുകൊണ്ട് ആശയപ്രചരണത്തിലെ നിലവാരമത് ഉയര്‍ത്തിക്കാട്ടി. സമത്വത്തില്‍ അധിഷ്ടിതമായ നവലോക സങ്കല്പമാണ് ഈ കുഞ്ഞു മാസികയുടെ ഉള്‍ക്കാമ്പ്. 

    പ്രധാനമായി കോളേജ് വിദ്യാര്‍ത്ഥികള്‍ക്കിടയില്‍പരിഗണിക്കപ്പെട്ടതാണ് തെറ്റാടി (1992). രണ്ടായിരത്തി ഒന്നുവരെ ഈ ദേശെത്ത പുതുചിന്തയുടെ താക്കോല്‍ തെറ്റാടി വഹിച്ചു. തെറ്റാടിയുടെ മുഖ, ഉള്‍ച്ചിത്രങ്ങള്‍ ശ്രദ്ധേയമായിരുന്നു. കുഞ്ഞുമാസികയ്ക്ക് വേണ്ടി ഒരു പടം ബ്ലോക്ക് ആകുന്നതില്‍ വിദ്യാര്‍ത്ഥിയായിരുന്ന തെറ്റാടി പത്രാധിപരുടെ അദ്ധ്വാനം ഓര്‍ക്കുക. വിവിധ വിഷയ സംബന്ധിയായ പതിപ്പുകളാണ് തെറ്റാടിയെ വേറിട്ടു നിര്‍ത്തിയത്. കഥാപ്പതിപ്പ്, വി.പി.ശിവകുമാര്‍ പതിപ്പ്, സ്വപ്നവംശത്തിലെ കഥ, കവിതാപതിപ്പ് (1993), കുട്ടികള്‍ക്കായി തയ്യാറാക്കിയ സെന്‍ പതിപ്പ്, സമാന്തര പ്രസിദ്ധീകരണപതിപ്പ് എന്നിവ മാസികാപ്രവര്‍ത്തകളുടെ സര്‍ഗ്ഗധനതയുടെ തെളിവ് നല്‍കുന്നു. ഗസ്റ്റ് എഡിറ്റര്‍മാരുടെ സാന്നിദ്ധ്യം ഉറപ്പാക്കിയ കുഞ്ഞു മാസികയായിരുന്നു തെറ്റാടി. അതീവ പത്രാധിപ ധിഷണകളുടെ ഓര്‍മ്മകളുണ്ടാക്കുന്ന ഈ മാസിക രൂപത്തിലും വലിപ്പത്തിലുമാവര്‍ത്തിക്കാത്ത വൈവിധ്യം നിലനിര്‍ത്തി. ഒറീസ്സയില്‍ അതിക്രൂരമായി ഇല്ലായ്മചെയ്യപ്പെട്ട ഗ്രഹാംസ്റ്റെയില്‍ എന്ന ആസ്‌ത്രേലിയന്‍ പാതിരിക്ക് ഒരു ലക്കം സമര്‍പ്പിച്ചത് തെറ്റാടി സ്വീകരിച്ചിരുന്ന രാഷ്ട്രീയ നിലപാടുകളുടെ ലിറ്റ്മസ് ആയിരുന്നു.  

    താലൂക്കിലെ പ്രധാന വ്യവസായ സ്ഥാപനമായ കരകുളം കെല്‍ട്രോണിലെ തൊഴിലാളികളും ജീവനക്കാരും കുഞ്ഞുമാസികാ ഉദ്യമത്തില്‍ പങ്കുചേര്‍ന്നു. അവയില്‍ നിദേശം, സമത. എന്നിവകയുടെ സാംസ്‌കാരിക സംഭാവനകള്‍ തെളിവാര്‍ന്നതാണ്. നിദേശം മാസിക നല്ലരചനകള്‍ക്ക് ഇരുപത്തിയഞ്ചു രൂപ സമ്മാനം നല്‍കി കുഞ്ഞെഴുത്തുകാരെ മാനിച്ചു. വായനക്കാരുടെ പ്രതികരണങ്ങള്‍ക്കും ഈ സാംസ്‌കാരിക പ്രവര്‍ത്തകര്‍ പ്രാധാന്യം നല്‍കിയിരുന്നു.

    കവിതയെ നെഞ്ചത്തേറ്റിയ താലൂക്കില്‍ നിന്നുള്ള പ്രസിദ്ധീകരണമാണ് ഘടികാരം. പ്രവര്‍ത്തന മികവിന്റെ സൂചകമായി പി. എ. ഉത്തമന്‍, കുരീപ്പുഴ ശ്രീകുമാര്‍ എന്നിവരെ കുറിച്ചുള്ള പ്രതേ്യക പതിപ്പുകള്‍ ഘടികാരം ഇറക്കി. ഈ മാസികയുടെ വീട് പതിപ്പ് ശ്രദ്ധേയമാണ്. രണ്ടായിരത്തിലെ 'ഗുജറാത്ത്' പതിപ്പ് 'പില്‍ക്കാല' ഇന്ത്യന്‍ രാഷ്ട്രീയത്തിലേയ്ക്കുള്ള കൈചൂണ്ടിയായി നിലകൊണ്ടു. നാടകപ്പതിപ്പ്, യുവസ്പന്ദം എന്ന പേരിലുണ്ടായിരുന്ന പുതിയ എഴുത്തുകാരുടെ ഇന്റര്‍വ്യൂ കോളം എന്നിവയും ശ്രദ്ധേയമാണ്. കവിതാ പഠനങ്ങള്‍ക്ക് ഘടികാരം പ്രാധാന്യം നല്‍കിയിരുന്നു. 

    ചിന്തിക്കുന്നവര്‍ക്കു മാത്രമായി നെടുമങ്ങാടു നിന്നും പുറത്തു വന്നതാണ് ആവിഷ്‌കാരം മാസിക. ഡെമ്മി നാലിലൊന്നു വലിപ്പവും തൊണ്ണുറുകളിലെ ആശയ സമഗ്രതയും ഇതുപേറി. തുടര്‍ലേഖനങ്ങള്‍ ആവിഷ്‌കാരത്തിന്റെ മറ്റൊരു പ്രതേ്യകതയാണ്. ആഗോളീകരണത്തിനെതിരെയുള്ള ബദല്‍ അനേ്വഷണങ്ങള്‍ക്ക് ചിന്താ ശക്തിപകര്‍ന്നതായിരുന്നു ഈ മാസികയുടെ നിലപാട്. പരിസ്ഥിതി, പ്രാദേശിക വിഭവസംരക്ഷണം, എന്നീ ആശയങ്ങള്‍ക്ക് പുറമെ ആവിഷ്‌കാരത്തിലെ നാട്ടറിവു പംക്തി ശ്രദ്ധേയമായിരുന്നു. നാലുലക്കങ്ങളോളം സാംസ്‌കാരിക പ്രവര്‍ത്തനനങ്ങള്‍ അതുതുടര്‍ന്നു.

    ഈ കുഞ്ഞുമാസിക സംഘാടകരില്‍ ചിലര്‍ ഒരുപടി കൂടി മുന്നേറി. ചെറുകിട പ്രസാധന രംഗത്തേയ്ക്ക് കാല്‍വയ്പു നടത്തി മുന്നോട്ടു പോയവരാണ്. ഉണ്മ സാസികയുടെ (നെടുമങ്ങാട്) ഉണ്മ ലിറ്റില്‍ ബുക്‌സ്. കനല്‍ ബുക്‌സ്, തെറ്റാടി മാസികയുടെയും പ്രസിദ്ധീകരണ സംരംഭങ്ങള്‍. കല്ലാര്‍ ഗോപകുമാറിന്റെ എക്‌സ്- പ്രസ്സ് പബ്ലിക്കേഷനും സ്മരണീയമാണ്. ഇവയുടെയെല്ലാം  സാന്നിധ്യവും തെരുവുകളിലായിരുന്നു. ഡിജിറ്റല്‍ പ്രസിദ്ധീകരണരംഗത്തേയ്ക്കും തെറ്റാടി  മാസിക പ്രവര്‍ത്തകന്‍ ചുവടുകള്‍ നീട്ടാതിരുന്നില്ല.

    മികവുറ്റു എഡിറ്റോറിയലുകളുമായി എട്ടും പന്ത്രണ്ടും ലക്കങ്ങള്‍ തുടര്‍ച്ചയായി പൂര്‍ത്തീകരിച്ചാണ് ഇവയില്‍ പല പ്രസിദ്ധീകരണങ്ങളും വിടവാങ്ങിയത്. അതിന് അപവാദം ഘടികാരം മാസികയാണ്. മുപ്പതു വര്‍ഷങ്ങളായി തുടര്‍ച്ചയില്ലെങ്കിലും ഘടികാരം ഇപ്പോഴും നിലനിന്നുപോരുന്നുണ്ട്. ഒരു മാസികാപ്രവര്‍ത്തന സഹകരണോര്‍ജ്ജത്തില്‍ നിന്ന് മറ്റൊരു പ്രസിദ്ധീകരണമുണ്ടാകുന്ന രീതിയും പ്രകടമായിരുന്നു.


യുവതയുടെ ഊര്‍ജ്ജചരിതം


    ആയിരത്തിതൊള്ളായിരത്തി എണ്‍പത്തിരണ്ടില്‍ സൂര്യന്‍ മാസികയുടെ പ്രസിദ്ധീകണ പങ്കാളിയായി നടരാജന്‍ ബോണക്കാട് എത്തിയതോടെയാണ് നെടുമങ്ങാട്ടെ ചെറുമാസികാ പ്രവര്‍ത്തനങ്ങള്‍ പുതുഘട്ടത്തിലേയ്ക്ക് കടക്കുന്നത്. 

    ഇരിഞ്ചയത്തു നിന്നും എം സെബാസ്റ്റ്യന്‍, കെ മധു എന്നിവരുടെ സംഘമാണ് സൂര്യന്‍ ആരംഭിച്ചത്. നടരാജന്‍ ബോണക്കാട് ഉള്‍പ്പെടെയുള്ള പത്രാധിപസമിതി നെടുമങ്ങാട്ട് നിന്നും തുടര്‍ന്ന് മാസികയുടെ പ്രവര്‍ത്തനങ്ങള്‍ നടത്തി.

    നടരാജന്‍ ബോണക്കാട് മാസികാപ്രവര്‍ത്തനത്തിലെ നിലപാടുകള്‍ വ്യക്തമാക്കി വ്യതിരിക്തത നിലനിര്‍ത്തിയ പത്രാധിപരായിരുന്നു. ലേ ഔട്ട്, അച്ചടിയിലെ സൂക്ഷ്മത എന്നിവ നടരാജനിലെ പത്രാധിപ പ്രതിഭയെ വെളിപ്പെടുത്തി. സംഘത്തുടക്കത്തിലാരംഭിച്ച് തുടര്‍ന്ന് ഏകനായി  അദ്ദേഹത്തിനു തന്റെ മാസികകളെ നിരവധി വര്‍ഷങ്ങള്‍ മുന്നോട്ടു കൊണ്ടുപോകാന്‍ സാധിച്ചു. കവിത, കഥ, പ്രശ്‌നാധിഷ്ടിതമായ ഇടപെടലുകള്‍ എന്നിവ നടരാജന്‍ മാസികകളുടെ ഉള്ളടക്ക പ്രതേ്യകതകളാണ്. സൂര്യന്‍ (1982), നു പുറമെ ജനതുട ി, ഉണ്മ എന്നിവയാണ് നടരാജന്റെ കൈപ്പാടു പതിഞ്ഞ ചെറുമാസികാ സംരംഭങ്ങള്‍. സൂര്യനിലൂടെയാണ് പുതിയ മാസികാ സാംസ്‌കാരികത നെടുമങ്ങാട്ട് തുടക്കമിട്ടതെങ്കിലും പാത എത്തുന്നതോടെ അത് ഉച്ചാവസ്ഥയിലായി. വിവിധ പ്രസിദ്ധീകരണങ്ങളുടെ കൂട്ടത്തില്‍ നടരാജന്‍ മുഖ്യ കാര്‍മ്മികനായ പാതമാസിക (1988) യാണ് ഏറെ ജനകീയമായി മാറിയത്. 

    1982 ല്‍ തൃശൂരില്‍ നടന്ന ചെറുമാസിക പ്രവര്‍ത്തകരുടെ കോര്‍ഡിനേഷന്‍ പ്രവര്‍ത്തനങ്ങളില്‍ നടരാജന്‍ പങ്കെടുത്തിരുന്നു. ഉണ്മ, കനല്‍ എന്നിവകളിലൂടെ കുഞ്ഞുപ്രസിദ്ധീകരണത്തിലേയ്ക്കും നടരാജന്‍ കടന്നിരുന്നു.

    ഇളവട്ടം കെ. പി. രവിയുടെയും സംഘത്തിന്റെയും ബോധി (1983) മാസികയും പ്രവര്‍ത്തകരുടെ തീവ്രരാഷ്ട്രീയം വെളിപ്പെടുത്തിയ ചെറുമാസികയാണ്. പുരോഗമന രാഷ്ട്രീയം ഏറെ ചര്‍ച്ച ചെയ്ത ഒന്നായി അതു നെടുമങ്ങാടു കുഞ്ഞു മാസികാ ചരിത്രത്തില്‍ ഇടം പിടിക്കുന്നു. യുവാക്കളുള്‍പ്പെട്ട പുതിയ തലമുറയാണ് ഈ ദൗത്യത്തിനുള്‍ക്കാമ്പുകളെ നെഞ്ചേറ്റിയത്. 

    പാച്ചല്ലൂര്‍ ബാലചന്ദ്രന്റെ കൈപ്പാട് പതിഞ്ഞത് നിദേശം (1987) മാസികയിലാണ്. സ്പന്ദനം, ശലാക, യജ്ഞം, സ്പന്ദനം എന്നിവയും കെല്‍ട്രോണ്‍ ക്യാമ്പസില്‍ നിന്നും പാച്ചല്ലൂര്‍ ബാലചന്ദ്രന്‍ ഉള്‍പ്പെടെയുള്ളവരുടെ ചിന്താ തീഷ്ണതയില്‍ പുറത്തിറങ്ങി. ക്ലാപ്പന ഷണ്മുഖന്റെ സമത (1989) യാണ് ഈ വ്യവസായ കേന്ദ്രത്തില്‍ നിന്നും പുറത്തുവന്ന മറ്റൊരു കുഞ്ഞു മാസിക. മാസികാ പ്രവര്‍ത്തകരുടെ വലിയ കൂട്ടായ്മാ കരകുളം കെല്‍ട്രോണ്‍ ക്യാമ്പസില്‍ പ്രവര്‍ത്തിച്ചിരുന്നു. 

    തെറ്റാടി മാസിക (1992) യിലൂടെ ഉദയന്‍ മലയാളത്തില്‍ പുതിയ മാസികാ ചരിത്രം നെടുമങ്ങാട്ടു നിന്നും രചിക്കുകയായിരുന്നു. അതിനു മുമ്പേ തന്നെ ഉദയന്റെ പ്രവര്‍ത്തനങ്ങളില്‍ തൂലിക (1988),  തണല്‍ (1990) എന്നിവ ഉള്‍പ്പെട്ടിരുന്നു. ഈ പരീക്ഷണങ്ങള്‍ തെറ്റാടി മാസികയെ സമഗ്രമാക്കുന്നതില്‍ വിദ്യാഭ്യാസ കാലത്തു തന്നെ ഉദയനു കരുത്തു നല്‍കി.         ചെറുകാലത്തിന്നിടയില്‍ തണല്‍ അതിന്റെ വാര്‍ഷികപ്പതിപ്പ് പ്രസിദ്ധീകരിച്ചു, തെറ്റാടിയുടെ വൈവിധ്യ വിഷയപ്പതിപ്പുകള്‍ ശ്രദ്ധേയങ്ങളാണ്. യൂണിവേഴ്‌സിറ്റി കോളേജിന്റെ സാംസ്‌കാരിക രസതന്ത്രം ഈ മാസികാ പ്രവര്‍ത്തനങ്ങള്‍ക്ക് ഉദയനു കരുത്തു നല്‍കിയതായി കാണാം.  

    ബി. എസ്. രാജീവിന്റെ നേതൃത്വത്തില്‍ ഘടികാരം (1990) ഇളവട്ടത്തു നിന്നാരംഭിച്ചു. കവിതയ്ക്ക് പ്രാമൂഖ്യമുള്ള മാസികയായി ഘടികാരമിന്നും നിലകൊള്ളുന്നു. പുതിയ അച്ചടിസങ്കേതങ്ങളുടെ സാധ്യതകള്‍ ഉപയോഗപ്പെടുത്താന്‍ കഴിഞ്ഞ ആദ്യ തലമുറ മാസികളില്‍ ഒന്നാണ് ഘടികാരം. പാതയിലെ  പ്രവര്‍ത്തന പരിചയത്തില്‍ നിന്നായിരുന്നു ഘടികാരത്തിന്റെ വളര്‍ച്ച.

    കെ. മധുവിന്റെ ആവിഷ്‌കാരത്തിനും (1993) ഏറെ ശ്രദ്ധ ലഭിച്ചു. ആഗോളവത്കരണത്തിന്റെ രാഷ്ട്രീയമായിരുന്നു ആവിഷ്‌കാരം മാസിക ലക്ഷ്യമിട്ടത്. തൊളിക്കോട്ടു നിന്നും ഇറങ്ങിയ തുലനം (1994) വും ഈ സംഘത്തില്‍ ഉള്‍പ്പെട്ടു. ഷാജഹാനാണ് ഈ ചെറുമാസികയുടെ പ്രവര്‍ത്തകന്‍. 

    ആദ്യകാലാ മാസികാ പ്രവര്‍ത്തകനായ സതീഷ് കുമാറിന്റെ സേവനങ്ങള്‍ സ്മരണീയമാണ്. ശരം മാസിക (70കളില്‍) യാണ് നെടുമങ്ങാടു മാസികാ പ്രവര്‍ത്തകര്‍ക്കും എഴുത്തുകാര്‍ക്കും പ്രചോദനമായ മറ്റൊരു കുഞ്ഞുപ്രസിദ്ധീകരണം.

     ദീപശിഖ ഏറ്റെടുത്ത് കൊണ്ട് പുതുതലമുറയുമെത്തി. ഷിറാസ് പാലോട് ചുമതലക്കാരനായ അക്ഷരം (2000) മാസിക പതിന്നാറു ലക്കങ്ങള്‍ പത്തിറക്കിയ 'പ്രതിമാസ സുതാര്യ ഗ്രാമപത്ര'മായിരുന്നു. രാഷ്ട്രീയവും കാല്പനികതയും അക്ഷരത്തിന് വര്‍ജ്യമായിരുന്നു. 

    മുഖ്യപത്രാധിപന്മാരായി ഷിജുഖാന്‍ പുതിയ സൂര്യന്‍ (2004) ഒന്‍പതു പതിപ്പുകള്‍ പുറത്തിറക്കി. വി  സി അഭിലാഷ് പകലു (2008) മായി മാസികാ പ്രവര്‍ത്തന രംഗത്തേയ്ക്ക് കടന്നുവന്നു. 

    എഴുതി തുടങ്ങുന്നവര്‍ക്ക് പ്രോത്സാഹനം. സാഹിത്യത്തിലെ 'മെരിറ്റിനു' നല്‍കിയ പ്രാധാന്യം എന്നിവയാല്‍ ഇവയൊക്കെ ഏറെ ശ്രദ്ധേയങ്ങളായിരുന്നു. എണ്‍പതുകള്‍ തുടങ്ങി ഇരുപത്തിയഞ്ചാണ്ടുകളിലെ യുവാക്കളുടെ തീവ്രചിന്താപദ്ധതികളുടെ പതാകകള്‍ ഈ മാസികകള്‍ പേറി. ഈ മാസികാ പ്രവര്‍ത്തകരില്‍ മിക്കപേരും എഴുത്തുകാരായി മാറിയെങ്കിലും മുഖ്യധാരാ പത്രപ്രവര്‍ത്തന രംഗത്ത് ഷിജുഖാനും വി സി അഭിലാഷും മാത്രമേ കൈവച്ചുള്ളു. 

    ഇവയില്‍ പല മാസികകളും നെടുമങ്ങാടിന്റെ നാലതിരുകളിലൊതുങ്ങാതെ കേരളം മുഴുവനും ചര്‍ച്ചചെയ്ത പ്രസിദ്ധീകരണങ്ങളായിരുന്നു. അതിലൂടെ പ്രവര്‍ത്തന ബന്ധങ്ങള്‍ വികസിച്ചു. എണ്‍പതു തൊണ്ണൂറുകളില്‍ എഴുത്തുകാര്‍ക്കും സാംസ്‌കാരിക പ്രവര്‍ത്തകര്‍ക്കും മറക്കാന്‍ വയ്യാത്ത സാംസ്‌കാരികതയുടെ അഷ്ടബന്ധങ്ങളായി അവയോരോന്നും വിലയിരുത്തപ്പെട്ടു.

    കുടുസ്സുമുറികളിലെ അച്ചടിശാല ഉടമകളോട് കടപ്പാടില്ലാതെ മാസികാ ചരിത്രം വിലയിരുത്തുന്നതു പൂര്‍ണ്ണമാകില്ല. അവരുടെ ക്ഷമയും സ്‌നേഹസ്പര്‍ശവും കുഞ്ഞുമാസികളുടെ ജനനവും വളര്‍ച്ചയും ഒരു പരിധിവരെ നിശ്ചയിച്ചു. ആര്‍ട്ടിസ്റ്റ് ചിന്ത ബാഹുലേയന്‍ നല്‍കിയ സംഭാവനകളും നെടുമങ്ങാടന്‍ മാസികാ സംരംഭങ്ങളെ സ്മരണീയമാക്കുന്നു.

    വികേന്ദ്രികൃതമായ അദ്ധ്വാനം ഇവയില്‍ പ്രകടമായിരുന്നു. മാസികകള്‍ ഒരുക്കുന്നതില്‍ മുതല്‍ വിതരണത്തില്‍വരെ ആ ഊര്‍ജ്ജം നീണ്ടുചെന്നു. 

    പാതയ്ക്കു പിന്നില്‍ എം സെബാസ്റ്റ്യന്‍, പി എ ഉത്തമന്‍, ഉഴമലയ്ക്കല്‍ മൈതീന്‍, കല്ലാര്‍ ഗോപകുമാര്‍, എസ്. ഡി. ചുള്ളിമാന്നൂര്‍, അജയപുരം ജ്യോതിഷ് കുമാര്‍, ജിജോകൃഷ്ണന്‍, കല്ലാര്‍ ഹരികുമാര്‍, ബി എസ് രാജീവ്, വട്ടപ്പാറ ജയകുമാര്‍, പ്രതീപ് കെ ജി, ഗോപി എന്നിവരുടെ അദ്ധ്വാനം കാണാം. ജനതുടി, ഉണ്മ എന്നിവയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് കല്ലാര്‍ ഗോപകുമാര്‍ സഹകരിച്ചിരുന്നു.

    ബോധിയുടെ കാഴ്ചപ്പാടുകള്‍ക്ക് കരുത്തുണ്ടാക്കിയത് രാമകൃഷ്ണന്‍, നെയ്യപ്പള്ളി അപ്പുക്കുട്ടന്‍  നായര്‍, വേലായുധന്‍ പിള്ള, ശശികുമാര്‍, വാമന്‍, എന്നിവരാണ്. 

    കെല്‍ട്രോണിലെ നിരവധി പ്രസിദ്ധീകരണങ്ങള്‍ക്ക് പിന്നില്‍ പ്രഭാകരന്‍ നിലോവ്‌ന, പരശുവയ്ക്കല്‍ കൃഷ്ണന്‍കുട്ടി, രത്‌നാകരന്‍, ഗോപാലകൃഷ്ണന്‍, രവി, എന്നിവരെ കാണാം. അപ്പു, കബീര്‍, എന്നിവരും സൂര്യനുവേണ്ടി വിയര്‍പ്പൊഴുക്കി. 

    ഘടികാരത്തിന്റെ മുന്‍നിര പ്രവര്‍ത്തകരായി ഉഴമലയ്ക്കല്‍ മൈതീന്‍, ജോണ്‍ പരുത്തിക്കുഴി, സുനില്‍ എന്നിവരുണ്ട്. ഉദയന്‍, ഉഴമലയ്ക്കല്‍ മൈതീന്‍, ഗിരീഷ് പുലിയൂര്‍, പേരയം സന്തോഷ് എന്നിവരാണ് ആവിഷ്‌കാരത്തിന്റെ ശക്തി. 

    പഴയകാല യവ്വനോര്‍മ്മകളെല്ലാം ചിതലെടുക്കുമ്പോള്‍ ഒന്നു തിരിഞ്ഞു നോക്കുന്നത് അവ വിരിയിച്ച ഇല്ലായ്മപൂക്കളെ വീണ്ടും കാണാന്‍ വേണ്ടിയാണ്. ആ സൂനങ്ങള്‍ ഇല്ലായ്മ പൂക്കളായിരുന്നു. അതു തീര്‍ച്ച.

    

സാക്ഷി 2021


2021, മേയ് 1, ശനിയാഴ്‌ച

തിരിവിലെ കാഴ്ചകള്‍



ചില തിരിവുകളില്‍ ചെല്ലുമ്പോള്‍ പുറകിലേയ്ക്ക് നോക്കാന്‍ പ്രേരണയുണ്ടാകുക സ്വാഭാവികമാണ്. പിന്‍വിളികള്‍ പഴയകാലത്തിലേയ്ക്കുള്ള അപ്രാപ്യ ക്ഷണമാണ്. നിരന്തര സംസര്‍ഗ്ഗത്തിലായിരുന്ന പാതയോരത്തെയൊരു കുഞ്ഞു മരം അത് വളര്‍ന്നിരിക്കുന്ന വിവരമറിയുന്നത് അത്തരമെരാരു തിരിഞ്ഞു നോട്ടത്തിലാണ്. 

പണ്ട് ഒരിക്കലൊരു കോരിച്ചൊരിയുന്ന മഴക്കാലത്ത് വലിയ ഗേറ്റിനു മുന്നില്‍ നിര്‍ത്തിയ ബസ്സിന്റെ പടുത തീര്‍ത്തും സാധാരണക്കാരനായ ഒരു യാത്രക്കാരന്‍ നീക്കി. ഓ. യൂണിവേഴ്‌സിറ്റി നീയങ്ങ് മുഴുത്തുപോയല്ലോ! തനി നാടന്‍മട്ടില്‍ അദ്ദേഹമതു പറഞ്ഞത് മറക്കവയ്യ! രണ്ടായിരത്തിയൊന്നാമാണ്ടില്‍ ഒരു ദിവസം പ്രിയദര്‍ശിനി കുന്നുകള്‍ വിട്ടതിനുശേഷം യൂണിവേഴ്‌സിറ്റി കാണാന്‍ ആണ്ടോടാണ്ടുള്ള ഓരോവരവിലും ഞാനതു തന്നെ മനസ്സില്‍ പറഞ്ഞുകൊണ്ടിരുന്നു. യൂണിവേഴ്‌സിറ്റി എപ്പോഴുമെപ്പോഴും നീയങ്ങ് മുഴുത്തു കൊഴുക്കുവാണല്ലോ. 

തുടക്കത്തിലത് വന്‍മരച്ചില്ലകള്‍ മാതിരി പലദിക്കുകളില്‍ വീശിക്കിടക്കുകയായിരുന്നു. ഞങ്ങളൊക്കെ ചേക്കേറിയത് ചെറുവാണ്ടൂര്‍ ക്യാമ്പസ്സിലെ യൂണിവേഴ്‌സിറ്റി ലൈബ്രറിയിലായിരുന്നു. അതൊരു അതീവ കൗതുക ലോകമായിരുന്നു. ഗാന്ധിജി യൂണിവേഴ്‌സിറ്റി, മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റിയായി പേരു മാറിയിട്ടേയുണ്ടായിരുന്നുള്ളു. സ്‌കൂള്‍ ഓഫ് കെമിക്കല്‍ സയന്‍സ്, സ്‌കൂള്‍ ഓഫ് മെറ്റീരിയല്‍ സയന്‍സ്.. എന്നിങ്ങനെ ഡിപ്പാര്‍ട്ടുമെന്റു നാമങ്ങളിലെ സ്‌കൂള്‍ സാന്നിധ്യം, ഏതു കറിയിലും കോവയ്ക്ക ചേര്‍ക്കാമെന്ന ലൂക്കാച്ചേട്ടന്‍ വിളമ്പിയ പുതിയ കൗതുക പാഠങ്ങള്‍. പോരാത്തതിന് ആ ലോകത്തിലേയ്ക്ക് വിശ്വമാതാ ആഡിറ്റോറിയത്തില്‍ നിന്നും അതിരമ്പുഴയിലെ മെയിനാപ്പീസിലെ തകരക്കൂര മുറികളില്‍ നിന്നും പുല്ലരിക്കുന്നില്‍ നിന്നും വലിയവലിയ വര്‍ത്തമാനങ്ങള്‍ മിനിബസ്സിറങ്ങി വന്നുകൊണ്ടിരുന്നു. പുത്തന്‍പുരക്കലച്ചന്റെ ചെറുവാണ്ടൂരിലെ ആ വലിയ കെട്ടിടസമുച്ഛയം. അത് സോണിയാ ദൂഗലെഴുതി കെ.ജി. വിശ്വഭംരദാസ് വിവര്‍ത്തനം ചെയ്ത 'കന്യാവാണിഭക്കാരി'ല്‍ പരാമര്‍ശിതമായിരുന്നു. ആ പുസ്തകവും വായിച്ചാണ് ലൈബ്രറിപ്പണികള്‍ ചെയ്തു തുടങ്ങിയത്. കാലവും സ്ഥലവും ഒരുമിച്ച് സംഗമിക്കുന്ന ഒരു കുസൃതി. 

കാഴ്കള്‍ മാത്രമായിരുന്നില്ല. ഓരോ സഹപ്രവര്‍ത്തകനെയും ഉറ്റബന്ധുകൂടിയാക്കി മാറ്റുന്ന ഒരു മാജിക് യൂണിവേഴ്‌സിറ്റിയ്ക്കുണ്ടായിരുന്നു. വിവിധ സര്‍വ്വീസ് സംഘങ്ങള്‍, സംസ്‌കാര, കുട്ടികളുടേതടക്കം ചെറുകൂട്ടായ്മകള്‍, ടേസ്റ്റകളനുസരിച്ചു ക്രിക്കറ്റു ക്ലബ്ബുമാതിരിയുള്ള മറ്റു കൂടലുകള്‍. അതൊക്കെ പെറുക്കിയെടുത്തും മനസ്സില്‍ നിറച്ചും അവിടെ ജോലിചെയ്ത ആ പന്ത്രണ്ടാണ്ടുകളിലൂടെ ഒരു ജീവിതത്തിനാവശ്യമായ സമ്പത്ത് ഞാന്‍ നേടി.

വാടക മുറികളില്‍ അന്നത്തെ രാത്രികളില്‍ പുരാണം പറച്ചിലുകള്‍ കൊണ്ടു നിറഞ്ഞു. കായങ്കുളത്തും അന്തിക്കാട്ടും മാളയിലും നായരമ്പലത്തു നിന്നും ജീവിതാനുഭവ മഹാഭാരതങ്ങള്‍ അതിനുള്ളില്‍ നിറഞ്ഞാടി. എന്നുമെന്നും സാഹിത്യക്യാമ്പിലായിരുന്നു താമസമെന്ന തോന്നല്‍ പടര്‍ത്തിയവരായിരുന്നു സഹതാമസക്കാര്‍. വായനയും വര്‍ത്തമാനങ്ങളും മുന്നൂറ്റി അറുപത്തിയഞ്ചു ദിവസങ്ങളിലും തുടര്‍ന്നു. ഋതുക്കള്‍ മറുന്നതുപോലെ കഥകളും താമസക്കാരയ വ്യക്തികളും മാറിക്കൊണ്ടിരുന്നുവെന്നു മാത്രം. രാഷ്ടീയവും ജീവിതവും സാഹിത്യവും ഉത്സവങ്ങളും യാത്രകളും നിറയുന്ന കാലം. മലയാള നാട്ടിലെ വിവിധ സംസ്‌കാരിക ധാരകളുടെ വാഹകരായ അവരെന്നെ ചേര്‍ത്തു പിടിച്ചു. എഴുതാന്‍ നിരന്തരം പറഞ്ഞുകൊണ്ടിരുന്നു. 

എണ്‍പതു ശതമാനവും ചെറുപ്പക്കാരുടെ ഒരു കൂട്ടമായിരുന്നു അക്കാലത്ത് മഹാത്മാഗാന്ധി സര്‍വ്വകലാശാല. കേരളാ യൂണിവേഴ്‌സിറ്റിയില്‍ വന്ന മുതിര്‍ന്നവരും ചെറുപ്പക്കാരായി പെരുമാറി. ചെറുവാണ്ടൂര്‍ വിട്ട'് പ്രിയദര്‍ശിനി കുന്നുകളില്‍ യൂണിവേഴ്‌സിറ്റി ലൈബ്രറിയുമായി ചേക്കേറുമ്പോള്‍ ആരും അപരിചിതരല്ലാത്ത ലോകമായി അതുമാറി. യൂണിവേഴ്‌സിറ്റി ലൈബ്രറി വിട്ട'് സ്‌കൂള്‍ ഓഫ് ലെറ്റേഴ്‌സില്‍ ചേക്കപിടിച്ച മറ്റൊരു കാലം. അവിടെ കടിവെള്ളത്തിലും വായുവില്‍ പോലും എഴുത്തും സിനിമയും നാടകവും മറ്റുകലാരൂപങ്ങളും കലര്‍ന്നിരുന്നു. നാടക കൂട്ടായ്മകള്‍ നല്‍കിയ മറ്റൊരു കൂട്ടം ജീവിതാനുഭവങ്ങള്‍. പണിയാലകള്‍ പുതുക്കാന്‍ ഇതുപോലെ ജീവിതത്തില്‍ മറ്റൊരു അവസരം എനിക്ക് കിട്ടിയില്ല. അതൊക്കെ ഒന്നില്ലാതെ കൈവിട്ടുപോകാതിരിക്കാനും അയവിറക്കാനുമായി ഞാന്‍ വര്‍ഷാവര്‍ഷം മലകയറിക്കൊണ്ടിരുന്നു..

ജീവിതം വഴിമുട്ടുമ്പോള്‍ സംഘബോധം എങ്ങനെയതിനെ കൈകാര്യം ചെയ്തു? അന്ന് യൂണിവേഴ്‌സിറ്റി ജീവിതത്തിന്നിടയില്‍ കണ്ടതിനപ്പുറത്തുള്ള് ഒരു ബദല്‍ പാഠം പില്‍ക്കാല സര്‍വ്വീസ് കാലത്ത് ലഭിച്ചതേയില്ല. ജീവനക്കാര്‍ക്കായി സഹായ ഫണ്ടുകള്‍ പിരിച്ചെടുക്കുമ്പോള്‍ രാഷ്ട്രീയം കല്ലുകടിയായില്ല. ക്യാമ്പസ്സിലെ വിദ്യാര്‍ത്ഥികള്‍ നല്‍കുന്ന താങ്ങിനെ കുറിച്ചുള്ള പാഠങ്ങള്‍ മറക്കവയ്യ. കലാശാലാ പ്രണയങ്ങളുടെ ഭാഷയും വൈവിധ്യമാര്‍ന്ന കോണളവുകളും, കുട്ടികള്‍ മാത്രം വളരുന്നു എന്നതും ഒരു യൂണിവേഴ്‌സിറ്റി അറിവാണ്. അവര്‍ രാജ്യരാജ്യാന്തരം ലാബുകളിലും വിദ്യാലയങ്ങളിലും പത്രസ്ഥപനങ്ങളിലുമായി ലോകത്തിന്റെ ഭാവി ചമച്ചുകൊണ്ടിരിക്കുന്നു എതും യൂണിവേഴ്‌സിറ്റി ഓര്‍മ്മ നിറവാണ്.  

ചിരിച്ചും വര്‍ത്തമാനം പറഞ്ഞുമിരുന്ന് ചായയും കുടിച്ചിറങ്ങിപ്പോയ ആള്‍ ഒന്നും പറയാതെ പോയത് പരിഭ്രമമുണ്ടാക്കി. ചെറുവാണ്ടൂരില്‍ ആദ്യമായി കണ്ട സഹചരന്റെ വേര്‍പാട് സണ്ണി ആന്‍ഡ്രൂസ്സ് സാറിന്റേതായിരുന്നു. ബഹുമാന്യ ലൈബ്രേറിയന്മാരായ സുകുമാരന്‍നായര്‍, രവീന്ദ്രനാഥന്‍ നായര്‍ എന്നീ വേര്‍പാടുകളില്‍ തുടങ്ങി ആ മഹാവൃക്ഷത്തിലെ ഇലകള്‍ പൊഴിയുന്ന ഒരു കാലമെത്തിയിരിക്കുന്നു. അറിയാന്‍ കഴിഞ്ഞ അവസാനത്തെ യാത്ര ഗോപീമോഹന്റേതായിരുന്നു. അദ്ദേഹവും ഞാനുമായുള്ള ബന്ധം മിലരേപയുടെ പുസ്തകത്തിലൂടെയായിരുന്നു. രാജീവ് സാറിന്റെയും വിനയചന്ദ്രന്‍ സാറിന്റെയും ചേതനാരഹിതമായ ദേഹം കണ്ടത് തിരുവനന്തപുരത്തു വച്ച്. സതീഷ് ബാബു, ഓമല്ലൂര്‍ രാജീവ്..

'ഇന്നസന്റ് എരന്ത്രീന'യെ വീണ്ടും വായിക്കാനായി എടുക്കുമ്പോള്‍ ഓര്‍ക്കുന്നത് അതെനിക്ക് ആദ്യമായി തന്ന വേണുമേനോന്‍ ചിരിച്ച് മുന്നില്‍ വരുന്നതാണ്. മാര്‍ക്കേസുമായി ബന്ധമുള്ള മറ്റൊരു വേര്‍പാട് ഉണ്ണിക്കൃഷ്ണന്‍ സാറിന്റെത്. കോളറാക്കാലത്തെ പ്രണയത്തിലെ ആദ്യവിവര്‍ത്തിത വാക്യവുമായുള്ള ആ വരവ് ലെറ്റേഴ്‌സ് മുറ്റത്തിലെ ചരല്‍മണല്‍ ഉലയുന്ന ഒച്ചസഹിതം ഇപ്പോഴും കാണാന്‍ കഴിയുന്നു. 

അതിനാല്‍ എന്റെ യൗവനമെത് എം.ജി. യൂണിവേഴ്‌സിറ്റിയാകുന്നു. അതിങ്ങനെ നിര്‍ബാധം ഒഴുകിക്കൊണ്ടിരിക്കുന്നു. ശമ്പളത്തിനുമപ്പുറത്ത് അതു നല്‍കിയ സമ്പത്തുകള്‍ എങ്ങനെയാണ് പാറ്റിപ്പെറുക്കി പ്രദര്‍ശിപ്പിക്കുക? 


Follow through: Souvenir 2020.

 Mahatma Gandhi University Staff Cricket Club, 


2021, ജനുവരി 22, വെള്ളിയാഴ്‌ച

ലേറ്റേഴ്‌സിലെ ഗന്ധര്‍വ്വന്‍


 ലേറ്റേഴ്‌സിലെ ഗന്ധര്‍വ്വന്‍

  

തൊണ്ണൂറുകളുടെ തുടക്കത്തില്‍ സ്‌കൂള്‍ ഓഫ് സ്‌കൂള്‍ ഓഫ് ലേറ്റേഴ്‌സില്‍ റീഡറായിട്ടാണ് വിനയചന്ദ്രന്‍ സാറ് മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റിയില്‍ ചേര്‍ന്നത്. നരേന്ദ്രപ്രസാദ്, ഡോ. എന്‍. എന്‍. മൂസ്സത്. ഡോ. വി. സി. ഹാരിസ്സ്, ഡോ. പി.പി. രവീന്ദ്രന്‍, പി. ബാലചന്ദ്രന്‍, ഡോ. കെ.എം. കൃഷ്ണന്‍ എന്നിവരുടെ പ്രതിഭാസ്ഫുരണങ്ങള്‍ ഡിപ്പാര്‍ട്ടുമെന്റില്‍ നിറഞ്ഞു നിന്നിരുന്ന കാലം. അടുത്ത മുറിയിലിരുന്ന ഒ.വി. ഉഷ അച്ചടിവിഭാഗത്തെ നയിച്ചു. യൂണിവേഴ്‌സിറ്റിയിലെ സംസ്‌കാരിക വിഭാഗമായ 'പ്രാസാരംഗ'ത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് വി.കെ. ഉണ്ണിക്കൃഷ്ണനും ഇടയ്ക്കിടെ അവിടെയെത്തിയിരുന്നു. നരേന്ദ്രപ്രസാദ് ലീവില്‍പോയ ദീര്‍ഘമായ കാലയളവില്‍ വിനയചന്ദ്രന്‍ ഡിപ്പാര്‍ട്ടുമെന്റിന്റെ റീഡര്‍-ഇന്‍-ചാര്‍ജ്ജ് ആയി മാറി. അതിരമ്പുഴിലെ മറ്റം കവലയിലെ ഹസ്സന്‍മന്‍സില്‍ എന്ന വലിയ കെട്ടിടത്തിലാണ് സ്‌കൂള്‍ ഓഫ് ലേറ്റേഴ്‌സ് അക്കാലത്ത് പ്രവര്‍ത്തിച്ചിരുന്നത്. 


ഡിപ്പാര്‍ട്ടുമെന്റിനെ കുറിച്ച് അതിശയോക്തി നിറഞ്ഞ കഥകളായിരുന്നു യൂണിവേഴ്‌സിറ്റിയില്‍ പരന്നിരുന്നത്. ഹസ്സന്‍മന്‍സില്‍ എന്ന ബംഗ്‌ളാവ് അതിന്റെ പ്രൗഡിയും പഴക്കവും കൊണ്ട് എല്ലാത്തരം വെറും പറച്ചിലുകള്‍ക്കും നിഗൂഢതയുടെ പരിവേഷം ചാര്‍ത്തിക്കൊടുത്തങ്ങനെ നിന്നു. ഹസ്സന്‍മന്‍സിലില്‍ ദീര്‍ഘകാലം തങ്ങിയിരുന്ന സൂഫിയും മച്ചില്‍ ഉറങ്ങുന്നു എന്നു കരുതുന്ന ജിന്നുകളും ഈ കഥകളിലെ നായികാ നായകന്മാരായി. വിനയചന്ദ്രന്റെ വേഷവും ഉണ്ടക്കണ്ണുകളും ചുറ്റിക്കെട്ടിയ മുടിയും ശബ്ദപ്പൊലിമയും എല്ലാപേരില്‍ നിന്നും അകന്നുള്ള നടപ്പും സ്‌കൂള്‍ ഓഫ് ലേറ്റേഴ്‌സിന്റെ പരിവേഷത്തിന് അധിക മേമ്പൊടി ചാര്‍ത്തിക്കൊടുത്തു.

1993 സെപ്തംബര്‍ മാസം മുതലാണ് കവിയുടെ കൂടെ ജോലി ചെയ്യാനുള്ള അവസരം എനിക്കു കി്ട്ടിയത്. അത്തവണത്തെ തുലാമഴ കണ്ടിരിക്കു കവിയെക്കുറിച്ചുള്ളതാണ് തുടുത്തു നില്‍ക്കുന്ന എന്റെ ആദ്യോര്‍മ്മ. ഹസ്സന്‍മന്‍സിലിന്റെ വലിയ വരാന്തകളിലും വിശാലമായ മുറികളിലും ഇരുന്നാല്‍ ചരല്‍ മുറ്റത്തും കിഴക്ക് പറമ്പിലും അതിനപ്പുറത്തെ പാഴ്പ്പാടങ്ങളിലും ചിതറിയും ചെരിഞ്ഞും വീഴുന്ന മഴയുടെ വിവിധ രീതിയിലുള്ള പെയ്ത്തനുഭവങ്ങള്‍ കിട്ടും. 

കോട്ടയത്തെ കച്ചവടപ്രമാണിയായിരുന്ന ഹസ്സന്‍ റാവുത്തറുടേതായിരുന്നു ആ മന്ദിരം. സ്‌കൂള്‍ ഓഫ് ലെറ്റേഴ്‌സ് പ്രവര്‍ത്തിച്ച കുറച്ചുകാലത്തേയ്ക്ക് കവികളെയും കലാകാരന്മാരെയും ചേര്‍ത്തുപിടിക്കാനുള്ള ഭാഗ്യം ആ കെട്ടിടത്തിനുണ്ടായി. വിശാലമായ ആ തളത്തില്‍ അരങ്ങേറിയ വൈവിധ്യമാര്‍ന്ന സര്‍ഗ്ഗത്മക പ്രകടനങ്ങള്‍ക്ക് പിന്നില്‍ വിനയചന്ദ്രന്‍ സ്ഫര്‍ശവും കൂടിയുണ്ട്. 

മലയാളം, ഇംഗ്ലീഷ്, നാടകം, സിനിമാ പഠനം, താരതമ്യസാഹിത്യം എന്നിവകളില്‍ എം.എ. എം.ഫില്‍. പി.എച്ച്.ഡി. എന്നിങ്ങനെ ചി'ട്ടപ്പടിയുള്ള പഠനത്തില്‍ ഒതുങ്ങാതെ സകല കലാപഠനമായിരുന്നു ലെറ്റേഴ്‌സില്‍ നടന്നിരുന്നത്. കവിയരങ്ങും നാടകാവതരണങ്ങളും ശില്പശാലകളും ഹസ്സന്‍മന്‍സിലിന് കലാശാലയുടെ ഭാവം നല്‍കിയി. ജി. ശങ്കരപ്പിള്ള, നരേന്ദ്രപ്രസാദ് എന്നിവരുടെ പ്രവര്‍ത്തനത്തുടര്‍ച്ച സ്‌കൂള്‍ ഓഫ് ലേറ്റേഴ്‌സ് വിനയചന്ദ്രന്‍ സാറിന്റെ കാലത്തും നിലനിര്‍ത്തി.

 കോട്ടയത്ത് എത്തുന്ന എഴുത്തുകാര്‍ വിനയചന്ദ്രന്‍ സൗഹൃദത്താല്‍ ആകൃഷ്ടരായി സ്‌കൂള്‍  ഓഫ് ലെറ്റേഴ്‌സില്‍ വിരുന്നുവന്നു. ആ മന്‍സിലിന്റെ താഴത്തെയും മുകള്‍ നിലയിലെയും ഹാളുകളില്‍ അവര്‍ കവിത ചൊല്ലി. വിവിധങ്ങളായ വിഷയങ്ങളെ കുറിച്ച് സംസാരിച്ചു. ചില ക്ലാസ്സുകള്‍ മാതളനാരകം തുടുത്ത പറമ്പുകളിലേയ്ക്ക് നീണ്ടു. വിദ്യാര്‍ത്ഥികളും അധ്യാപകരും സദസ്യരായി. ഹസ്സന്‍ മന്‍സിലിന്റെ മച്ചില്‍ ഉറങ്ങു ജിന്നുകള്‍ അപ്പോഴുണ്ടായ ശബ്ദപ്പകര്‍ച്ചയില്‍ ഒരു നിമിഷം ഞെട്ടിയുണര്‍ന്നു. അവരും കഥകളി മുദ്രകള്‍ കണ്ടു. ഒപ്പം ചേര്‍ന്നു കവിതകള്‍ ചൊല്ലി. കഥകളിയാട്ടക്കാര്‍ക്കൊപ്പം ചുവടുകള്‍ വച്ചു. ഡിപ്പാര്‍ട്ടുമെന്റില്‍ പരിപാടികള്‍ നടക്കുന്നത് കേട്ടറിഞ്ഞ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും സഹൃദയര്‍ എത്തുമായിരുന്നു. വലിയ മുറികളെങ്കിലും അവ നിറഞ്ഞു തുളുമ്പി.

സര്‍ഗ്ഗാത്മകനായ മേധാവിയുടെ കാലത്ത് ഡിപ്പാര്‍മെന്റില്‍ വൈവിധ്യമായ കലാപരിപാടികള്‍ നടന്നു. വൈവിധ്യമാര്‍ ശില്പശാലകളും സംവാദ സദസ്സുകളിലൂടെയും നവകലാദര്‍ശനം പരത്താന്‍ കവിക്ക് കഴിഞ്ഞു. തകഴി ശിവശങ്കരപ്പിള്ള, പൊന്‍കുന്നം വര്‍ക്കി, എം.ടി. വാസുദേവന്‍ നായര്‍, അയ്യപ്പപ്പണിക്കര്‍, എന്‍.പി. മുഹമ്മദ്, എം.കെ.സാനു, മേതില്‍, സക്കറിയ എന്നിവര്‍ അതില്‍പ്പെടു ചുരക്കം ചിലരാണ്. ലെറ്റേഴ്‌സില്‍ സ്ഥാപിച്ച ബഷീര്‍ ചെയറില്‍ ആര്‍.ഇ. ആഷറും ജയന്തമഹാപാത്രയയും സാരഥ്യം വഹിച്ചു. 

എന്നാലും ഓഫീസ് ഭരണവും റിസര്‍ച്ചുഗൈഡു പണിയുമായി പലപ്പോഴും കവി പൊരുത്തപ്പെടാതെ മാറി നിന്നിരുന്നു. സാഹിത്യം ജീവിതമാക്കിയവര്‍ എങ്ങനെയാണ് ഓഫീസ് ഭരിക്കുന്നത്? നാട്യങ്ങളുടെ കാലത്തിലൂടെയും കവി കടന്നുപോയി.


വായനയും പുസ്തകങ്ങളും


ഒരു ആയുസ്സു മുഴുവനും വായിക്കാനുള്ള പുസ്തകങ്ങള്‍ എനിക്ക് സ്വന്തമായി ഉണ്ടെന്നു വിനയചന്ദ്രന്‍ അഭിമാനിച്ചിരുന്നു. 

സ്ഥാവര ജംഗമ വസ്തുക്കളില്‍ തന്റെ ഗ്രന്ഥശേഖരത്തെച്ചൊല്ലി മാത്രമാണ് വിനയചന്ദ്രന്‍സാര്‍ വേവലാതിപ്പെട്ടിരുന്നത്. സംഗീത കാസറ്റുകളും പുസ്തങ്ങളും കൈമറിഞ്ഞാലുണ്ടാകുന്ന അപകടത്തെ കുറിച്ച് കവിയെപ്പോഴും ആശങ്കപ്പെട്ടിരുന്നു. വിനയചന്ദ്രന്റെ ഏറ്റവും വലിയ കരുതല്‍ തന്റെ പുസ്തങ്ങള്‍ നഷ്ടപ്പെടാതിരിക്കാന്‍ വേണ്ടിയുള്ളതായിരുന്നു. 

നീണ്ട അവധികള്‍ കഴിഞ്ഞ് കവി തിരികെയെത്തുമ്പോള്‍ തപാലാപ്പീസില്‍ വന്നു കൂടിയ ഉരുപ്പടികള്‍ ചാക്കുകളിലായിരുന്നു താമസസ്ഥലത്തേയ്ക്ക് എത്തിയത്. പത്രമാസികളാണവയില്‍ മുഖ്യം. വിളവെടുപ്പിനു ശേഷം കൃഷിക്കാരന്റെ മുറ്റത്ത് ധാന്യക്കുമ്പാരം കുമിയുന്നതു മാതിരി അവ മുറികളില്‍ വന്നു നിറഞ്ഞു. അതിവിശാലമായ മലയാള മണ്ണിലെ വൈവിദ്ധ്യങ്ങളായ കായകനികള്‍ നിറഞ്ഞ പത്രികകള്‍.

അമേരിക്കന്‍ സഞ്ചാരം കഴിഞ്ഞു വന്ന കവിയുടെ  പെട്ടികള്‍ നിറയെ പുസ്തകങ്ങളും കാസറ്റുകളുമായിരുന്നു ഉണ്ടായിരുന്നത്. ഏതൊക്കെയാണ് തന്റെ പുതിയ സമ്പാദ്യങ്ങള്‍. അവയെ കുറിച്ച് മറ്റാരോടും പറയരുത് എന്ന നിഷ്‌കര്‍ഷയോടെയാണ് അതൊക്കെ തുറന്നു കാണിക്കാന്‍ താല്പര്യപ്പെട്ടത്. 

അക്കാലത്ത് അതിരമ്പുഴ കള്ളന്മാരുടെ മേച്ചില്‍ സ്ഥലമായിരുന്നു. പ്രതേ്യകിച്ചും മഴക്കാലത്ത്. വീടുകളില്‍ കള്ളന്‍ കയറുന്ന വാര്‍ത്തകളായിരുന്നു നാട്ടുവര്‍ത്തമാനങ്ങളില്‍ മുഖ്യമായത്. ഒന്നും എടുക്കാനില്ല എന്നറിഞ്ഞിട്ടും സ്‌കൂള്‍ ഓഫ് ലേറ്റേഴ്‌സിന്റെ മുറികളില്‍ ഇടയ്ക്കിടെയൊരുവന്‍ വിസിറ്റു നടത്തിയിരുന്നു. അലമാരിയിലെ പുസ്തകങ്ങള്‍ താഴെ വാരിയിടുന്ന കുസ്ൃതിക്കാരന്‍.  അമേരിക്കന്‍ സന്ദര്‍ശനത്തിന്നിടയില്‍ ചിക്കാഗോയില്‍ നിന്നും ന്യൂയോര്‍ക്കിലേയ്ക്ക് വിനയചന്ദ്രന്‍ പറന്നു കൊണ്ടിരുന്നു. അതേയവസരത്ത് കവിയുടെ വീട്ടില്‍ കള്ളന്‍ കയറി. പാവം കള്ളന്‍! പുസ്തകക്കൂമ്പാരങ്ങളും തറയില്‍ കൂനകൂട്ടിയ മാസികളും കണ്ടയാള്‍ അന്തം വിട്ടിരിക്കും. ''ഇതെന്നാ ജാതി മനുഷ്യന്‍''? എന്നു കള്ളന്‍ തീര്‍ച്ചയായും പറഞ്ഞിരിക്കും.

വായന കൊണ്ട് അതിസമ്പനായിരുന്നു വിനയചന്ദ്രന്‍. അപൂര്‍വ്വമായി മാത്രം ഒരു ലൈബ്രേറിയന് ലഭിക്കുന്ന നല്ല വായനക്കാരന്‍.

കവിതയില്‍ മാത്രം ഒതുങ്ങുന്നതായിരുന്നില്ല സാറിന്റെ വായനാലോകം. ആ രചനകള്‍ക്ക് കവിയെ പ്രാപ്തനാക്കിയത് അറ്റവും അന്തവുമില്ലാത്ത ആഴത്തിലും പരപ്പിലുമുള്ള വായനാശീലമായിരുന്നു. സര്‍ഗ്ഗാത്മക കൃതികള്‍ മുതല്‍ സാഹിത്യ സിദ്ധാന്തങ്ങള്‍ വരെയതിലുള്‍പ്പെട്ടു. ചിത്രമെഴുത്ത്, നാടകം, സിനിമ എന്നിവയെ സംബന്ധിക്കുന്ന ഗ്രന്ഥങ്ങളെയും ആസ്വാദനത്തില്‍ നിന്നും ഒഴിവാക്കപ്പെട്ടിരുന്നില്ല. മുന്നില്‍ വന്ന ഏതു പുസ്തവും തൊട്ടുപോകാന്‍ കിട്ടിയ അവസരങ്ങള്‍ വിനയചന്ദ്രന്‍ ഒഴിവാക്കിയില്ല. ഒരു വിഷയവും അദ്ദേഹത്തിനന്യമായിരുന്നില്ല. 

പുതിയ പുസ്തങ്ങളുടെ ഓരോ കെട്ടും പൊട്ടിക്കുന്നതു കാത്ത് വിനയചന്ദ്രന്‍ സാര്‍ ലൈബ്രറിയില്‍ നിന്നു. മറ്റാരും തൊടുതിനു മുമ്പ് ആദ്യം വായിക്കാനുള്ള കൊതി. കാടിനോടും പ്രകൃതിയോടും യാത്രയോടുമുള്ള അതേ പ്രണയം തെന്നയായിരുന്നു വായനയിലും പ്രകടിപ്പിച്ചിരുന്നത്. അതിന്റെ ആഴവും പരപ്പും അദ്ദേഹത്തിന്റെ പ്രവര്‍ത്തികളില്‍ മുഴുവനും പ്രകടമായി. ക്ലാസ്സുകളിലും വിനയചന്ദ്രന്‍ ഒഴുകിപ്പരന്നു പോകുന്നത് ഒളിച്ചു നിന്ന് കേള്‍ക്കാനുള്ള അവസം എനിക്ക് ധാരാളമുണ്ടായി.  മണല്‍ത്തരികളില്‍ നിന്നും ഉര്‍ജ്ജമെടുത്ത് ആ സിലബസ്സ് വിശ്വാകാശത്തോളമുയര്‍ന്നു.

എല്ലാം നരന്തരം മായുക എന്ന പ്രമാണമുള്ള ഈ മണ്ണിലി് അതിരമ്പുഴയിലെ ഹസ്സന്‍മന്‍സില്‍ എന്ന വലിയ കെട്ടിടമില്ല. അതുപോലെ അവിടെ ഗന്ധര്‍വ്വ ജന്മമെടുത്ത കവിയും, അവരെല്ലാം തന്റെ വീഥികളിലേയ്ക്ക് ഇറങ്ങി മറഞ്ഞിരിക്കുന്നു.


മാതൃഭൂമി വാരാന്തപ്പതിപ്പ് 9.2.2014


2020, ഡിസംബർ 3, വ്യാഴാഴ്‌ച

നിക്കോളാസ് വിന്റണ്‍ Nicholas Winton


 കണ്‍മണീസ് ഓഫ് നിക്കോളാസ് വിന്റണ്‍


2009 പ്രാഗ്


യൂറോപ്പിലെ ചെക്കോസ്ലാവാക്കിയയുടെ തലസ്ഥാനമാണ് പ്രാഗ്. അവിടെ നിന്നും രണ്ടായിരത്തിഒന്‍പത് സെപ്തംബര്‍ ഒന്നാം തീയതി ഒരു തീവണ്ടി ബ്രിട്ടണിന്റെ തലസ്ഥാനമായ ലണ്ടനിലേയ്ക്ക് യാത്ര തിരിച്ചു. അതൊരു ചെറിയ വണ്ടിയായിരുന്നു. ഒന്നു രണ്ടു ബോഗികളും ഒരു പഴഞ്ചന്‍ ആവി എഞ്ചിനും മാത്രമുള്ള ഒരു കുഞ്ഞിത്തീവണ്ടി. ''ഇതാ ഒരു  ഓര്‍മ്മത്തീവണ്ടി വഴിതെറ്റിയിട്ടു് വരുന്നു. എന്താണ് വിശേഷം?'' കണ്ടമാത്രയില്‍ എല്ലാപേരുമതിനെ നോക്കി നിന്നു. അതിവേഗത്തില്‍ വണ്ടികളോടുന്ന യൂറോപ്പിലെ തിരക്കുള്ള പാളങ്ങളിലൂടെ നമ്മുടെ കുഞ്ഞന്‍ ഓര്‍മ്മവണ്ടി കിതച്ചു കിതച്ചോടി. സാവധാനത്തില്‍.

പാവമൊരു വണ്ടി. അതിന്റെയുള്ളു നിറയെ ഓര്‍മ്മകളായിരുന്നു. പണ്ടത്തെ മാതിരി സങ്കടങ്ങളും. എന്നാലും തന്റെ കര്‍ത്തവ്യനിര്‍വ്വഹണത്തില്‍ ശ്രദ്ധപൂണ്ട് തുമ്മിയും ചീറ്റിയും അത് ബ്രട്ടനിലേയ്ക്ക് ഏറെ ശ്രദ്ധയോടെ നീങ്ങി. അതിലെ യാത്രക്കാര്‍ക്ക് നോവുകള്‍ മാത്രമേയുണ്ടായിരുന്നുള്ളു. അച്ഛനും അമ്മയും ഉടപ്പിറപ്പുകളും നഷ്ടമായ ഓര്‍മ്മകളില്‍ അവര്‍ വീണ്ടും കരയാതെ കരഞ്ഞു. 

1939 പ്രാഗ്

എഴുപത് വര്‍ഷങ്ങള്‍ക്ക് മുമ്പ് ആയിരത്തി തൊളളായിരത്തി മുപ്പതിയൊന്‍പ് സെപ്തംബര്‍ ഒന്നാം തീയതി. പ്രാഗില്‍ നിന്നും 60163 നമ്പരുള്ള ആവിത്തീവണ്ടി ലണ്ടനിലേയ്ക്ക് പോകാനൊരുങ്ങിയതായിരുന്നു. ഞാന്‍ പൊയ്‌ക്കോട്ടേ! എനിക്ക് നിരവധി രാജ്യങ്ങള്‍ കടന്നുവേണം ലക്ഷ്യത്തിലെത്താന്‍. അതു അക്ഷമനായി പലതവണ ചൂളം വിളിച്ചു. 

അന്നത്തെ വണ്ടിയ്ക്കുള്ളിലുണ്ടായിരുന്നത് കുട്ടികളായിരുന്നു. ഇരുൂറ്റിയന്‍പത് പേര്‍. അവര്‍ വിനോദയാത്രയ്ക്ക് ഇറങ്ങിയവരായിരുന്നില്ല. 1939 ലല്ലേ സംഭവം. ആ ജൂതക്കുട്ടികള്‍ എങ്ങുമെത്തിയില്ല. നീ പൊയ്‌ക്കോ. ഓട്ടത്തിനുള്ള സിഗ്നല്‍ കിട്ടുന്നതിനു മുമ്പ് ദൗര്‍ഭാഗ്യം കുട്ടികളുള്ള വണ്ടിയില്‍ മാത്രമല്ല യൂറോപ്പിലെമ്പാടും വീണു. ഹിറ്റലര്‍പ്പട പോളണ്ടില്‍ കടന്നു. രണ്ടാം ലോകയുദ്ധം തുടങ്ങി. രാജ്യങ്ങളുടെ അതിര്‍ത്തികള്‍ അടഞ്ഞു. വണ്ടിയോട്ടം നിലച്ചു. ലണ്ടനിലേയ്ക്കുള്ള ഒന്‍പതാമത്തെ വണ്ടിയിലെ ആ കുട്ടികളില്‍ രണ്ടുപേര്‍ മാത്രം വംശീയക്രൂരതകളില്‍ നിന്നും എങ്ങനെയോ രക്ഷപ്പെട്ടു. ബാക്കിപേര്‍ ഏതോ നാസി തടങ്കല്‍പ്പാളയത്തില്‍ എരിഞ്ഞടങ്ങി. 

ആ പുറപ്പെടാ വണ്ടിയുടെ പുനഃരോട്ടമായിരുന്നു രണ്ടായിരത്തി ഒന്‍പതില്‍ വീണ്ടും അരങ്ങേറിയത്. അതിനുള്ളിലെ യാത്രികര്‍ 'നിക്കോളാസ് വിന്റണിന്റെ കുഞ്ഞുങ്ങള്‍' എന്ന പേരില്‍ പ്രസിദ്ധരായ ആ അറുന്നൂറ്റി അറുപത്തിയൊന്‍പതു പേരില്‍ ചിലരായിരുന്നു. എഴുപതു വര്‍ഷങ്ങള്‍ക്കു മുമ്പുള്ള മങ്ങിയ ഓര്‍മ്മകളില്‍ അവരുടെ മനസ്സ് തുടിച്ചു. 

അന്ന് യുദ്ധത്തിനു തൊട്ടുമുമ്പ് മാര്‍ച്ചു മാസത്തിനും ആഗസ്റ്റിനുമിടയില്‍ എട്ടു വണ്ടികളിലായി പ്രാഗില്‍ നിന്നും കണ്ണീരുമായി രക്ഷപ്പെട്ടവരായിരുന്നു അവര്‍. അവര്‍ക്ക് ഒന്നുമറിയില്ലായിരുന്നു. തങ്ങള്‍ എവിടേയ്ക്ക് പോകുന്നു? അച്ഛനമ്മമാരെ ബന്ധുമിത്രാദികളെയും വീണ്ടും കാണാന്‍ കഴിയുമോ? ആരാണ് തങ്ങെള ഇവിടെ നിന്നും രക്ഷപ്പെടുത്തുന്നത്? അവരുടെ കണ്ണീര്‍ കണ്ണില്‍ കാഴ്ചകളൊന്നും പതിഞ്ഞില്ല. അവരുടെ വിങ്ങുന്ന മനസ്സില്‍ മറ്റൊന്നും വിരിഞ്ഞില്ല. 


1988 ലണ്ടന്‍


സംഭവത്തിന്റെ അടുത്ത ഖണ്ഡം നടന്നത് ആയിരത്തിതൊള്ളായിരത്തി എണ്‍പത്തിയെട്ടില്‍ ലണ്ടനിലാണ്. നിക്കോളാസ് വിന്റണിന്റെ അമ്പതുവര്‍ഷം പഴക്കമുള്ള ചില പഴയ കടലാസുകള്‍ അദ്ദേഹത്തിന്റെ ഭാര്യയുടെ കൈയില്‍ വന്നുപെട്ടു. ചെക്കോസ്ലാവാക്കിയയിലെ കുറെ ജൂതക്കുട്ടികളുടെ പേരു വിവരങ്ങള്‍, ഫോട്ടോകള്‍, ബ്രിട്ടനില്‍ അവരെ ദത്തെടുത്തവരുടെ വിലാസങ്ങള്‍. 

ഇതെന്താണ്? ഒരു വൈമാനികനായി വിരമിച്ച തന്റെ ഭര്‍ത്താവിന് ഈ കുട്ടികളുമായി എന്തു ബന്ധം? ഇതെവിടെ നിന്നു കിട്ടി? അനേ്വഷണത്തിന്റെ തുടക്കത്തില്‍ ആ രേഖകളെ മുഴുവനും  കുപ്പയില്‍ കളയാനാണ് വിന്റണ്‍ ഭാര്യയോടാവശ്യപ്പെട്ടത്.  

 അതയാള്‍ രക്ഷപ്പെടുത്തിയ അറുന്നൂറ്റി അറുപത്തിയൊന്‍പ് ജൂതക്കുഞ്ഞുങ്ങളുടെ ജാതകങ്ങളായിരുന്നു. വിന്റണ്‍ ഇത്രയും കാലം ഒളിച്ചു വച്ചിരുന്ന വലിയ രഹസ്യം അമ്പതു വര്‍ഷത്തിനു ശേഷം വെളിച്ചം കണ്ടു. ആ എണ്‍പത്തിയെട്ടുകാരന്‍ തന്റെ വലിയ മനസ്സ് തുറന്നു. 

സംഗതി ഉശിരന്‍ വാര്‍ത്തയായി. 'നിക്കോളാസ് വിന്റണിന്റെ കുഞ്ഞുങ്ങളി'ല്‍ ശാസ്ത്രജ്ഞന്മാരുണ്ടായിരുന്നു. ഇംഗ്ലീഷുകാരുടെ വീടുകളില്‍ താമസിച്ച ചിലര്‍ വളര്‍ന്നു കവികളായി. പിന്നെ സിനിമാക്കാര്‍, പൊതുപ്രവര്‍ത്തകള്‍ അങ്ങനെ ആ ജൂതക്കുട്ടികള്‍ ലോകത്തിനെ സമ്പമാക്കി. 

അവരെല്ലാം തങ്ങളുടെ രക്ഷകനെ കാണാനെത്തി. തികച്ചും വൈകാരികമായിരുന്നു ഒത്തുകൂടല്‍. തുടക്കത്തില്‍ അവര്‍ക്ക് പരസ്പരം അറിയില്ലായിരുന്നു. 'നിക്കോളാസ് വിന്റണിന്റെ കുഞ്ഞുങ്ങളായിരുന്ന മിക്ക അപ്പൂപ്പനനമ്മൂമ്മമാരടെയും ഓര്‍മ്മകളില്‍പ്പോലും തങ്ങളുടെ രക്ഷകനായ നിക്കോളായുടെ രൂപം പോലുമണ്ടായിരുന്നില്ല.പാലായന കാലത്തിലെ പഴയ തിരിച്ചറിയല്‍ കാര്‍ഡകളുടെ സഹായത്താല്‍ അവല്ലൊം ആദ്യമായി പരസ്പരം 'കണ്ടു'.

സമാനകളില്ലാത്ത മനുഷ്യസ്‌നേഹത്തിന്റെ പേരില്‍ നിരവധി അംഗീകാരങ്ങള്‍ നിക്കോളാസ് വിന്റണെ തേടിയെത്തി. അതില്‍ ചെക്കോസ്ലാവാക്യയുടെ പരമോത ബഹുമതിയും ഉള്‍പ്പെട്ടു. അതിവിശിഷ്ടമായ ജീവകാരുണ്യ പ്രവര്‍ത്തനത്തിന് നോബല്‍ സമ്മാനത്തിന് വിന്റണിനെ ശുപാര്‍ശ ചെയ്തു. സൗരയൂഥത്തില്‍ പുതിയതായി കണ്ടെത്തിയ ചിന്നഗ്രഹമായ 19384 ന് വിന്റണ്‍ എന്നു പേരിട്ടു മാനിച്ചു. 


1938 ചെക്കോസ്ലാവാക്കിയ


ഇനി ആയിരത്തിതൊളളായിരത്തി മുപ്പത്തിയെട്ട'ില്‍ നടന്നത് എന്താണെന്നു നോക്കാം. ഇരുപത്തിയെട്ടുകാരനായ നിക്കോളാസ് വിന്റണ്‍ ചെക്കോസ്ലാവാക്യായില്‍ എത്തിയത് ചില ജീവകാരുണ്യ പ്രവര്‍നങ്ങളുടെ ഭാഗമായിട്ടായിരുന്നു. അന്നയാള്‍ സ്റ്റോക്ക് എക്‌ചേഞ്ചില്‍ ജോലി ചെയ്തിരുന്നു. 

യൂറോപ്പിലെ മറ്റുഭാഗങ്ങളിലെ പോലെ അവിടെയും ജൂതന്മാര്‍ വംശീയമായി ആക്രമിക്കപ്പെടുകയായിരുന്നു.  ജൂതക്കുട്ടികള്‍ ഹിറ്റലുറുടെ തടങ്കല്‍പ്പാളയത്തില്‍ ചെന്നു വീഴാതിരിക്കാന്‍ ചില മാനുഷിക പ്രവര്‍ത്തനങ്ങള്‍ ചെക്കിലും നടിരുന്നു. പിഞ്ചുകുഞ്ഞുങ്ങളെ രക്ഷപ്പെടുത്താനുള്ള പരിപാടികളില്‍ അദ്ദേഹവും പങ്കുചേര്‍ന്നു. സാധാരണക്കാരുടെ കുട്ടികളെ രക്ഷപ്പെടുത്തി ഇംഗ്ലണ്ടിലെത്തിക്കുന്ന 'ചൈല്‍ഡ് ട്രാന്‍സ്‌പോര്‍ട്ടേഷന്‍' പദ്ധതിയില്‍ അതുള്‍പ്പെട്ടു. 

ചുരുങ്ങിയ സമയം മാത്രമേ മുന്നിലുള്ളു. വിന്റണ്‍ കാുട്ടികള്‍ക്കായി അക്ഷീണം യത്‌നിച്ചു. ഇംഗ്ലണ്ടില്‍ ഈ കുട്ടികള്‍ക്ക് വേണ്ട പോറ്റച്ഛന്മാരെയും പോറ്റമ്മമാരെയും കണ്ടെത്തുന്നതില്‍ സ്വന്തം അമ്മയുടെ സഹായവും നിര്‍ലോഭം ലഭിച്ചിരുന്നു. ചുറ്റിലും അയാളെ നിരീക്ഷിച്ച് ജര്‍മ്മന്‍ രഹസ്യപ്പോലീസ് ആയ ഗെസ്റ്റപ്പോകളുണ്ടായിരുന്നു. ജീവന്‍ പണയം വച്ചായിരുന്നു വിന്റണ്‍ പ്രവര്‍ത്തിച്ചത്. 

അഞ്ചു മാസക്കാലയളവിനുള്ളില്‍ അനാഥക്കുഞ്ഞുങ്ങളുമായി എട്ടു് തീവണ്ടികള്‍ ലണ്ടനിലേയ്ക്ക് കുതിച്ചു. കുട്ടികളെ നിറച്ച അവസാന വണ്ടിക്ക് മാത്രം പ്രാഗില്‍ നിന്നും പുറപ്പെടാനായില്ല. 

ഇംഗ്ലണ്ടില്‍ മടങ്ങിയെത്തിയ നിക്കോളാസ് വിന്റണ്‍ പഴയകാലത്തെ മറന്നു. പട്ടാള സേവനം നടത്തി. തികച്ചും സാധാരണക്കാരനായി തുടര്‍കാലം കഴിച്ചു കൂട്ടി. 

നാസി ഭീകരതയ്‌ക്കെതിരെയുള്ള പ്രവര്‍ത്തന രഹസ്യങ്ങള്‍ പുറത്തായതോടെ അദ്ദേഹം ആരാധ്യനായി മാറി. നിരവധി ഡോക്യുമെന്ററികള്‍, സിനിമകള്‍ എന്നിവ നിക്കോളാസ് വിന്റണിന്റെ ജീവിതത്തെ അധികരിച്ചുണ്ടായി. 


2015 ലണ്ടന്‍


നൂറ്റിയാറാമതെത്ത വയസ്സില്‍ 2015 ലാണ് കുട്ടികളുടെ സ്വന്തം രക്ഷകന്‍ നിക്കോളാസ് വിന്റണ്‍ മരണമടഞ്ഞത്. പ്രാഗില്‍ അദ്ദേഹത്തിന്റെ പ്രതിമയുണ്ട്. പ്രതിപാദനവിഷയം മറ്റൊന്നുമല്ല. തോളില്‍ മയങ്ങുന്ന കുട്ടി തന്നെയാണ്. 

ഇപ്പോള്‍ നമ്മുടെ നാടും ഏതാണ്ട് അസ്വസ്ഥമായി തുടങ്ങിയിരിക്കുന്നു. മതവും ജാതിയും നോക്കി മനുഷ്യനെ തിന്നുന്ന കാലമെത്തിയോ? അങ്ങനെ തോന്നിപ്പിക്കുന്ന സംഭവങ്ങള്‍ തുടര്‍ച്ചയായി ഉണ്ടാകുന്നു. 

നിങ്ങള്‍ നിക്കോളാസ് വിന്റണ്‍ എന്ന് ഇന്റര്‍നെറ്റില്‍ തെരഞ്ഞു നോക്കുക. 

ആ വലിയ മനുഷ്യസ്‌നേഹിയെ കുറിച്ചുള്ള ഡോക്യുമെന്ററി നെറ്റില്‍ കാണുക. 'മൈ ട്രെയില്‍ ടു ഫ്രീഡം' എന്ന പുസ്തകവും അവിടെയുണ്ട്. 'സ്വാതന്ത്യത്തിലേയ്ക്കുള്ള എന്റെ തീവണ്ടി: നാസി ജര്‍മ്മനിയില്‍ നിന്നുള്ള ഒരു ജൂതക്കുട്ടിയുടെ യാത്ര' എന്ന പുസ്തം എഴുതിയത് ഇവാന്‍ ബേക്കര്‍ ആണ്. അദ്ദേഹവും നിക്കോളാസ് വിന്റണിന്റെ ഒരു കണ്‍മണിയാണ്. സങ്കടത്തോടെയല്ലാതെ അതിലൂടെയൊക്കെ നമുക്ക് കടന്നുപോകാനാവില്ല.

നിക്കോളാസ് വിന്റണ്‍ 'ഇംഗ്ലണ്ടിലെ ഷിന്റ്‌ലര്‍' എന്നാണ് അറിയപ്പെടുത്. ആരാണപ്പോള്‍ ഷിന്റ്‌ലര്‍? അതു കണ്ടുപിടിക്കണം. കുട്ടികളെ രക്ഷിക്കുതില്‍ നോബല്‍ സമ്മാനം ലഭിച്ച നമ്മുടെ സ്വന്തം കൈലാസ് സത്യാര്‍ത്ഥി മാമനെ കുറിച്ചും വായിക്കണം. 


യുറീക്ക 1 ഡിസം.2020


2020, നവംബർ 27, വെള്ളിയാഴ്‌ച

സക്കറിയ


 സക്കറിയ


ആയിരത്തിതൊള്ളായിരത്തി എണ്‍പത്തിയഞ്ചിലാണ് ഞാനാദ്യമായി ഡല്‍ഹീയിലേയ്ക്ക് തീവണ്ടി കയറുന്നത്. കെ. കെ. അതായത് കേരള കര്‍ണ്ണാടക എക്‌സ്പ്രസ്സില്‍. തിരുവനന്തപുരത്തുനിന്നും മംഗലാപുരത്തും നിന്നും വന്ന രണ്ടു മുറിവണ്ടികള്‍ ഷൊര്‍ണ്ണൂരില്‍ വച്ചൊന്നായി ഡീസല്‍പ്പുക തുപ്പി വടക്കിനു കിതച്ചത് എന്റെ ജീവിതത്തിലെ മറക്കാനാവാത്ത കാഴ്ചകളിലൊന്നായിരുന്നു. ഡല്‍ഹിയില്‍ ഒരിന്റര്‍വ്യൂവിന് പങ്കെടുക്കുകയായിരുന്നു യാത്രോദ്ദേശ്യം. ഇരുപത്തിമൂന്ന് വയസ്സിന്റെ പരിഭ്രമം എന്റെയെല്ലാ ചലനങ്ങളെയും ചങ്ങലയിട്ടു. ചില സഹയാത്രക്കാര്‍ എന്റെ പ്രായവും മാനസികാവസ്ഥയും തിരിച്ചറിഞ്ഞ് എല്ലാവിധ സൗകര്യങ്ങളും ഒരുക്കിത്തന്നു. അവരെന്നെ ഡല്‍ഹിയിലേയ്ക്ക് കുടിയേറുന്ന മലയാളിപ്പയ്യനായി തന്നെ പരിഗണിച്ചു. പരിമിതമായ ജീവിത സാഹചര്യങ്ങള്‍ നിഴലിച്ച അവരുടെ നരച്ച മുഖങ്ങള്‍ എനിക്കിപ്പോഴും ഓര്‍മ്മയുണ്ട്. വരയ്ക്കാന്‍ കെല്പുണ്ടായിരുന്നെങ്കില്‍ ആ സുമനസ്സുകളെ ഞാന്‍ കടലാസില്‍ പകര്‍ത്തിക്കാട്ടുമായിരുന്നു.

കെ.കെ. നിന്ന പ്ലാറ്റുഫോമില്‍ മണിയണ്ണനെത്തി. അദ്ദേഹം ഞങ്ങളുടെ നാട്ടുകാരനായിരുന്നു. കത്തുവഴി ഞാന്‍ തലസ്ഥാനത്ത് എത്തുന്ന വിവരം മുന്നേതന്നെ അണ്ണനെ അറിയിച്ചിരുന്നു. അദ്ദേഹമെന്നെ ഒപ്പമുണ്ടായിരുന്ന ആള്‍ക്ക് കൈമാറി ഓഫീസിലേയ്ക്ക് തിരിച്ചോടി. അയാളെന്നെ ഒരു മണിക്കൂറിനുള്ളില്‍ കല്ല്യാണ്‍പൂരിയിലെ മണിയണ്ണന്റെ അതീവ കുഞ്ഞുവസതിയിലെത്തിച്ചു മറഞ്ഞു. മഹാനഗരിയുടെ ഭയനാകതയുടെ വിസര്‍ജ്ജ്യമായ ഒരുതരം പേടി. അലോസരമുണ്ടാക്കുന്ന തിരക്കിന്റെ മൂളലായി ഒറ്റയ്ക്കായപ്പോള്‍ അതെന്നെ വളഞ്ഞു. ബഹളങ്ങള്‍ക്കിടയിലെ ഏകാന്തത ഞാനറിഞ്ഞു. അന്നു ഡല്‍ഹിയില്‍ മിനുട്ടിനു മിനുട്ടിന് വെടിപൊട്ടുന്നുണ്ടായിരുന്നു. ഓരോ നൂറുവാരയിലും കലനിഷ്‌കോവുമായി പട്ടാളം യമനെയാട്ടാന്‍ കാവല്‍ നിന്നിരുന്നു. കൊടും തണുപ്പില്‍ എപ്പോള്‍ വേണമെങ്കിലും ആരും പൊട്ടിത്തെറിച്ചുപോകുമായിരുന്ന എണ്‍പതുകളുടെ മധ്യകാലമായിരുന്നത്. 

അന്നു വൈകുന്നേരം മണിയണ്ണനോടൊപ്പം വിരുന്നുകാരനായി ആ വീട്ടില്‍ സക്കറിയ എത്തി. ഏകദേശം എന്റെ പ്രായം മാത്രമേ അവനുള്ളു. ആ ചുറുചുറുക്ക് എന്നെ നന്നായി ആകര്‍ഷിച്ചു. ഞാന്‍ വെറും നാട്ടിമ്പുറത്തുകാരന്‍. ഇന്റര്‍വ്യൂ പ്രമാണിച്ചാണ് മുണ്ടു മാറ്റി പാന്റ്‌സ് ഇട്ടതു തന്നെ. തണുപ്പിനോട് പടവെട്ടാന്‍ ഞാന്‍ കൊണ്ടുവന്നിരുന്നത് മറ്റൊരു അയല്‍ക്കാരന്‍ പട്ടാളക്കാരന്റെ സ്വെറ്റര്‍. അതിട്ടു കൊണ്ട് ഞാന്‍ കൈയുയര്‍ത്താന്‍ മടിച്ചു. കക്ഷത്താണ് ആ കീറല്‍. കൈ താഴ്ത്തിയിട്ടാല്‍ ആരും കാണില്ല. അതായിരുന്നു മനസ്സമാധാനം. ഞാന്‍ എന്റെ വേഷവിധാനങ്ങള്‍ ഒന്നു മനസ്സാല്‍ കണ്ണോടിച്ചു. നല്ലൊരു സ്വെറ്റര്‍ വാങ്ങണമെന്ന് ഞാനന്നേ കരുതിയതാണ്.

സക്കറിയയുടെ ആ ചുവന്ന ഭംഗിയുള്ള സ്വെറ്റര്‍ അതിപ്പോഴും ഓര്‍മ്മയുണ്ട്. ആ തണുത്ത മധുരതരമായ കാലാവസ്ഥപോലെ സക്കറിയയും എനിക്ക് അതീവാകര്‍ഷണീയമായി.

അവന്‍ കല്ല്യാണം കഴിച്ചിരിക്കാം. ഭരണങ്ങാനത്തുന്നോ, കുറവിലങ്ങാട്ടുന്നോ വണ്ടികയറിയ ഒരു നഴ്‌സ്. ഇപ്പോള്‍ സാമാന്യം നന്നായി ജീവിക്കാന്‍ പാകത്തില്‍ സംവിധാനങ്ങളുമായി ഡല്‍ഹീല്‍ തെന്നയുണ്ടാവും. മക്കള്‍ വലിയ കമ്പനി ഉദേ്യാഗസ്ഥന്മാരായി അല്ലെങ്കിള്‍ ഗള്‍ഫില്‍ ഉയര്‍ന്ന നിലയില്‍. ഒരു സാധാരണ മറുനാടന്‍ മലയാളി ജീവിതമായിരിക്കും സക്കറിയയ്ക്ക് ലഭിച്ചിരിക്കുക.

വര്‍ഷങ്ങള്‍ക്കുശേഷം ഇന്നു കേരള എക്‌സ്പ്രസ്സില്‍ ഡല്‍ഹിയിലേയ്ക്ക് വീണ്ടും കയറുമ്പോഴാണ് ഞാന്‍ സക്കറിയെ ഓര്‍ത്തത്. ഓ. ഞാനതു പറഞ്ഞില്ല. എനിക്കാ ജോലി കിട്ടിയില്ല. നാട്ടില്‍ ഒരുവിധത്തില്‍ പച്ചപിടിച്ചു. അതു നന്നായി. അവിടെ കിടന്ന് ശ്വാസം മുട്ടിയിട്ടെന്തു കാര്യം? സ്വെറ്ററും ധരിച്ച് പത്രാസ്സില്‍ നടക്കുന്നതിനെ കുറിച്ച് എത്രയോ കാലം കഴിഞ്ഞാണിന്ന് ഞാന്‍ വീണ്ടും ഓര്‍ത്തത്. ഞാന്‍ സഞ്ചരിക്കുന്ന ഈ വണ്ടിയെ നാഗപ്പുര്‍ കഴിഞ്ഞാലുടനെ തണുപ്പങ്ങ് ഏറ്റെടുക്കും. ഏ സി ബോഗി എന്നു പറഞ്ഞിട്ട'് കാര്യമില്ല. ഇത്തവണ വെതറല്പം അലോസരമുണ്ടാക്കുന്ന തരത്തിലാണ്. ഞാനപ്പോള്‍ പെട്ടിയിലെ പുതുപുത്തന്‍ സ്വെറ്റര്‍ എടുത്തണിയും. എന്റെ വിലയും നിലയും അതു പറയും. 

സെക്കന്റ് ക്ലാസ്സ് ബോഗിയിലെ സീറ്റ് പിടിക്കാനുള്ള വെപ്രാളവുമായിട്ടാണ് അയാള്‍ കയറി വന്നത്. ഇവിടെ തിക്കിനും തിരിക്കിനും ഒരുസ്ഥാനവുമില്ല. എന്നാലും മനുഷ്യനെും അടിസ്ഥാന സ്വഭാവങ്ങള്‍ കാണിച്ചു കൊണ്ടേയിരിക്കുന്നു. ഞാനത് ജീവിത നിരീക്ഷണത്തിലൂടെ സമ്പാദിച്ച അറിവാണ്. കോട്ടയത്തു നിന്നും കയറിയതു മുതല്‍ ഞാനയാളെ പഠിക്കുകയായിരുന്നു. 

ഞാനയാളുടെ എല്ലാ ചലനങ്ങളെയും കോങ്കണ്ണിട്ടുനോക്കിയിരുന്നു. എന്റെ പ്രായം തെന്നയാണ് ലോവര്‍ ബര്‍ത്തിന് അവകാശിയായ അയാള്‍ക്കും. വന്നപാടേ ബഹളങ്ങള്‍ കാട്ടി പെട്ടിപ്രമാണങ്ങള്‍ സീറ്റിടിയില്‍ തള്ളിക്കയറ്റി ആരുടെ കിടക്കയെന്നുപോലും പരിഗണിക്കാതെ അപ്പര്‍ ബര്‍ത്തിലേയ്ക്ക് ദേഹത്തിനെ ഉന്തിക്കയറ്റി ഒറ്റയുറക്കം. എനിക്കതല്പം അനിഷ്ടമുണ്ടാക്കി. രണ്ടുദിവസം ഇനിയെന്തൊക്കെ കാണാനുണ്ടാവും? 

വണ്ടി അനക്കമില്ലാതെയോടിക്കൊണ്ടിരിക്കുന്നു. അതു പായുന്നതിന്റെ ലക്ഷണം ചെറിയ മൂളല്‍ മാത്രമായിരുന്നു. രാത്രിയില്‍ ഞങ്ങളുടെ ആറു കിടക്കകള്‍ അട്ടിവച്ച അറ ഒരു മോര്‍ച്ചറിപോലെ തോന്നിപ്പിച്ചു. കിടക്കയുടെ വശങ്ങളിലെ തുറപ്പ് കൂടി അടച്ചുപൂട്ടണം. അതെ ശരിക്കും. ശവഅറകള്‍ തന്നെയായി അവ മാറുന്നതാണ്. മുകളിലാണ് ഞാന്‍ കിടന്നിരുന്നത്. ഉറക്കത്താളം മുറിഞ്ഞ ഇടവേളകളികളില്‍ ലോവര്‍ബര്‍ത്തിലെ കഥാനായകനെ നോക്കുമ്പോഴൊക്കെ എനിക്ക് തീര്‍ച്ച വന്നു. മരണപ്പെട്ടാല്‍ അയാള്‍ കിടക്കുന്നതും ഇമ്മാതി സെറ്റഡിയായിട്ടാവും.  

ആ ദിനമെത്തുന്നത് എന്നാണ്? ഉറക്കം മുട്ടിയ പാതിരാവില്‍ ഞാനങ്ങനെ ഒരു നേരിയ നീലവെളിച്ചം നിറഞ്ഞ മോര്‍ച്ചറി മുറിയില്‍ എന്ന രീതിയില്‍ കണ്ണുകള്‍ പരതിക്കിടന്നു. ഓടുന്ന വണ്ടിയില്‍ നിന്നും വേറിടുന്ന ദിനമാണ് മരണത്തിന്റേത്. തുടര്‍ന്ന് ഈ അറയൊരു പള്ളിസെമിത്തേരിയില്‍ ചെന്നു നില്‍ക്കും. അപ്പോഴും മുന്‍ബോഗികളുമായി തീവണ്ടി പുതിയ ആളുകളുമായി പാഞ്ഞുകൊണ്ടേയിരിക്കും.

കാലം ഈ ലോകത്തില്‍ ഏറ്റവും ചതിച്ചത് തെന്നയാണ്. അമ്മട്ടില്‍ അയാള്‍ ചരിതം പറയാന്‍ തുടങ്ങി. അതിനു വേണ്ടവിധത്തില്‍ അടുപ്പമൊന്നും ഞങ്ങള്‍ക്കിടയില്‍ മൊട്ടിട്ടിട്ടുണ്ടായിരുന്നില്ല. എന്നിട്ടും പിറ്റേന്ന് എഴുേന്നറ്റയുടനെ പാന്‍ട്രിവാലായുടെ ആദ്യകാപ്പിക്കപ്പിനു മുന്നില്‍ ഞങ്ങള്‍ ഒന്നായി.  

അത്രയ്ക്ക് വിങ്ങല്‍ അയാള്‍ക്കുള്ളതായി തോന്നിയത് ശരിയായിരുന്നു. ആവശ്യപ്പെടാതെ തന്നെ സ്വയം വെളിപ്പെടുത്താന്‍ അയാള്‍ വ്യഗ്രതപ്പെട്ടു.

ഡല്‍ഹീലായിരുന്നു കഥാനായകന്‍ ജോലിയെടുത്തിരുന്നത്. കഠിന തണുപ്പും ഘോരമായ ചൂടും. കാലാവസ്ഥ പിടിക്കാതായ കാലത്ത് തത്പുരുഷന്‍ കളം നാട്ടിലേയ്ക്ക് മാറ്റി. നഴ്‌സായ ഭാര്യ അവിടെ പ്രവാസിയായി തുടര്‍ന്നു. പിരിഞ്ഞപ്പോള്‍ കിട്ടിയതു മുഴുവനുമെടുത്ത് നാട്ടില്‍ ബംഗ്ലാവ് പണിഞ്ഞതിനാല്‍ ഇപ്പോള്‍ കൈക്കാശിനു മുട്ടായി. അതിനാല്‍ വീട്ടിലൊരു ജോലിക്കാരി കൂടിയില്ല. അലക്കും വെപ്പുമെല്ലാം തന്നത്താനെ ചെയ്തു. ഭാര്യയില്‍ നിന്നും ദമ്പടി കിട്ടുന്നില്ല. അവള്‍ക്ക് ഡല്‍ഹീലെ ഫ്‌ളാറ്റിന് വാടക കൊടുക്കണം. ദിവസോം ജോലിക്ക് പോകാന്‍ ടാക്‌സി പിടിക്കണം. ഇനിയൊരു കൊച്ചനൊള്ളതിന് എന്തേലും കരുതണം. അങ്ങനെ ഒഴിവുകഴിവുകള്‍. അതു മാത്രവുമല്ല എന്നുമെന്നും വാടകവീടും പൊറുതി മാറലും മറ്റു നുലാമാലകളും. 

ഒന്നു മനസ്സുവച്ചാല്‍ പറ്റുമായിരുന്നു. അങ്ങനെയാണ് അവള്‍ അതിനെ കുറിച്ച് പറയാറുള്ളത്. ഡല്‍ഹിയില്‍ സ്വന്തമായി തലചായ്ക്കാനൊരിടമുണ്ടാക്കാനോ, സ്വസ്ഥതയുള്ള കുടുംബിനിയാകാനോ കഴിത്തില്ല. അതിലുള്ള നിരാശ പലതവണയവള്‍ പ്രകടിപ്പിച്ചിട്ടുണ്ട് തനിക്കാണെങ്കില്‍ രാമപുരത്തെ സെമിത്തേരിപ്പള്ളിയില്‍ ഉറങ്ങണമെന്നാണ് ആശ. ആരെയും കുറ്റപ്പെടുത്താതെ അയാള്‍ ജീവചരിത്രം തുറന്നിടുകയായിരുന്നു. ഞാനേന്നരത്ത് ഒന്നു കൂടി കഥാപുരുഷനെ സസൂക്ഷ്മം നിരീക്ഷിച്ചു.

യാത്ര പ്രമാണിച്ച് കുറെദിവസം നാട്ടില്‍ നിന്നും മാറി നില്‍ക്കുല്ലേ. ഇന്നലെ വീട്ടില്‍ നല്ല പണിയുണ്ടായിരുന്നു. എല്ലാമൊന്നു അടിച്ചും വാരിയുമിടണം. ഒരു മാസം കഴിഞ്ഞേയിനി മടങ്ങത്തൊള്ളു. വണ്ടിയില്‍ കഴിക്കാന്‍ ച്ചരെ വല്ലതു മുണ്ടാക്കണം. എല്ലാം ഞാനൊറ്റയ്ക്ക്. പായുന്ന സമയം. ഉത്ക്കണ്ഠയായി. ഓടിക്കയറി വരുന്ന വണ്ടി മിസ്സാകാതെ നോക്കണം. ഇന്നലെ അങ്ങനെ വല്ലാത്ത ടെന്‍ഷനിലായിരുന്നു. 

ഞാനതിശയിച്ചു. അയാള്‍ ശരിക്കുള്ളത് വെളിപ്പെടുത്തിയതായി എനിക്ക് വ്യക്തമായി. സഹകരിക്കാന്‍ കൊള്ളാവുന്ന യാത്രികനാണ് ഒപ്പമുള്ളത്. എന്റെ മനസ്സിലെ മുറുക്കമെല്ലാം അയഞ്ഞു. മൂക്കുമുട്ടെ കുടിച്ചിട്ടാണ് അയാള്‍ വണ്ടി കയറിയത് എന്റെ മുന്‍ധാരണയും പൊളിഞ്ഞു. 

നാട്ടില്‍ വീടുണ്ടായിട്ടെന്തു കാര്യം? പിരിവുകാരുടെ ശല്യം മാത്രം. വലിയ വീടുകണ്ട് അവരങ്ങ് പ്രതിക്ഷയോടെ ഗേറ്റ് തുറന്നു വരും. പുത്തപണമുള്ള അച്ചായന്‍! ആ വകയില്‍ മനഃസ്സമാധാനം ദിനന്തോറും ചോര്‍ന്നു. 

എന്റെ തുറന്ന കാതുകളും കൗതകത്താല്‍ വിടര്‍ന്ന അനുകൂല ഭാവവും കണ്ട് മനസ്സിലെ കലിപ്പൊഴിക്കാന്‍ സഹയാത്രികന്‍് തയ്യാറായി. 

ഈ റവറു വെട്ടിക്കാന്‍ ഒരു കൂലിക്കാരനെ വയ്ക്കാത്ത ഇതിയാനാണ് നമക്ക് പിരിവു തരുന്നത്. ഈയാള് ഡല്‍ഹീകെടെന്നൊണ്ടാക്കിയതൊക്കെ എങ്ങനെയാവോ തീര്‍ക്കാന്‍ പോവുന്നേ? ഗേറ്റടച്ച് റോഡിലിറങ്ങുമ്പോള്‍ അവന്മാര്‍ പിറുപിറുക്കും. 

റവറു വെട്ടാന്‍ ഇന്നത്തെ കാലത്ത് കുലിക്കാരനെ വച്ചാലെന്നാ കിട്ടാനാന്നേ? കത്തിയുമായി ഇറങ്ങിയാല്‍ പതിനൊന്നു മണിവരെ എനിക്ക് മനോരാജ്യം കണ്ട് പണിയെടുക്കാം. അതു മാത്രമേ മെച്ചമൊള്ളു. കോണാട്ട'് പ്ലേസ്സിലെ കടകളില്‍ കൗതുകത്തോടെ കയറിയിറങ്ങിയിരുന്ന ഓര്‍മ്മകളോടെയാണ് ഞാനോരോ റവര്‍ ചുവടിനെയും സമീപിക്കുന്നത്. ചിലമരങ്ങള്‍ യാദവന്മാര്‍. ചിലര്‍ സര്‍ദാര്‍ജിമാര്‍. ഇരുപത്തിയഞ്ചുവര്‍ഷക്കാലത്ത് ഡല്‍ഹീല്‍ എനിക്ക് പണി തന്നവന്മാരുടെ പള്ളിയില്‍ കത്തികൊണ്ടു വരഞ്ഞു പകരം തീര്‍ക്കുന്നതായി സങ്കല്പ്പിച്ചു. മനസ്സമാധാനം കോരിക്കുടിച്ചു.. ചാണക്യപുരിയില്‍ നടക്കുന്ന മാതിരിയാവും തോട്ടത്തിലെ ചാലുകളിലൂടെ കാലുകള്‍ കവച്ചുവയ്ക്കുന്നത്. അതിനാല്‍ ബോറടിക്കത്തേയില്ല. പകല്‍ നന്നായി മേലനങ്ങുന്നതിനാല്‍ രാത്രില്‍ ഉറക്കവും കിട്ടും. അതിന്നിടയില്‍ അരീകറിം വെപ്പും നടക്കും. 

മക്കള്‍?

ആത്മഭാഷണം അവസാനിക്കാറായി എന്നു തോന്നിയപ്പോള്‍ സമഗ്രജീവിതചിത്രം തുറുകിട്ടാന്‍ ഞാനൊരു സിമ്പിള്‍ ക്വസ്റ്റ്യനിട്ടു. (സത്യത്തില്‍ ഞാനയാളെ ഒരുവിധത്തിലും ചൂഷണം ചെയ്യുകയായിരുന്നില്ല. അയാള്‍ പറയുന്നു. ഞാന്‍ കേള്‍ക്കുന്നു. അത്രമാത്രം. ആ മനസ്സിലെ കത്തല്‍ കുറഞ്ഞുവരുന്നത് ഞാന്‍ ശ്രദ്ധിച്ചിരുന്നു. അതുമാത്രമായിരന്നു അയാള്‍ക്ക് താല്പര്യം. തനിക്കൊന്നാശ്വസിക്കണം. എന്നെ സംബന്ധിക്കുന്ന ഒരുവിവരവും അയാള്‍ക്ക് വേണമെന്നുണ്ടായിരുന്നില്ല. തനിക്ക് നല്ലൊരു ശ്രോതാവ്. അത്ര മാത്രമേ അയാളാഗ്രഹിക്കുന്നുള്ളു. കിണ്ടിക്കിണ്ടി അലോസരത്തിരലുണ്ടാക്കാത്ത ഒരു ശ്രോതാവ്).

അതിനു മറുപടിയായി അയാളിങ്ങനെ പറഞ്ഞു.

ഓ. എന്നാ പറയാനാ? മൂത്തവന്‍ എയീംസീന്നു നഴ്‌സിംഗ് പാസ്സായി. അവന്‍ കരപിടിച്ചു. കുവൈറ്റിലാ. രണ്ടാമന് ഇരുപത്തിയൊന്‍പതായി. അവന്റെ കാര്യമൊന്നും പറയണ്ട. നല്ല പഠിക്കുന്ന കൊച്ചനായിരുന്നു. ഞാനവനെ സിയെയ്ക്ക് വിട്ടായിരുന്നു. അവനന്മാരാണേല്‍ അങ്ങനെയങ്ങനെയൊന്നും കൊച്ചുങ്ങളെ പരീക്ഷയ്ക്ക് പാസ്സാക്കത്തില്ലെന്നേ! അതു വിട്ടവന് വരാനുംമേലാ. ഇനിയും കൊറച്ച് പേപ്പറുകള്‍ മാത്രമേ എഴുതാനുള്ളു. പുലിവാലുപിടിച്ചതു മാതിരിയായി. ഞാന്‍ പറഞ്ഞു കൊച്ചേ നീയിത് കളഞ്ഞേച്ച് വല്ല എം.ബി.എയ്ക്കും ചേരാന്‍. അവന്‍ കേക്കത്തില്ല. അവന് സിയെക്കാരനാകണം. അവന്മാരൊട്ട'് അവനെയത് ആക്കത്തുമില്ല. 

അയാളുടെ വാക്കുകളില്‍ നനവില്ലാക്കണ്ണീര്‍പൊതിഞ്ഞിരുന്നതായി എനിക്ക് തോന്നി.

ഇവനെ കൊണ്ട് എങ്ങനാ ഞാന്‍ പെണ്ണുകെട്ടിക്കുന്നേ? ഞാനെന്നാ ചെയ്യാനാ? ഡല്‍ഹീലെ കാര്യങ്ങള്‍ ഓര്‍ത്താലെനിക്ക് ഒറക്കം വരുകേലാ. അതുകൊണ്ടാ ഞാന്‍ കൂടെക്കൂടെ അവരെ അടുത്തോട്ട'് വണ്ടി കേറുന്നേ! ഒരു മാസം കഴിഞ്ഞ് തണുപ്പ് മൂക്കുമ്പോ ഞാന്‍ തിരിച്ച് നാട്ടിലോട്ട'് പോരും. പെന്‍ഷനായാലും അവള് ഡല്‍ഹി വിടത്തില്ല. നാട്ടീ വന്നിട്ടെന്നാ കാണിക്കാനാ എന്നാണ് അവള് ചോദിക്കുന്നേ! അതും ശരിയാ. ഇങ്ങനെ വന്നുപോയീ ഞാനലമ്പാവും. 

ജീവിതം ഈ തണുത്ത ബോഗിപോലെയാണ്. പുതുതായൊന്നും പുറത്തു നിന്നും കയറുന്നതേയില്ല. അടഞ്ഞുപോയിരിക്കുന്നു. അപൂര്‍വ്വമായി വാതില്‍ തുറക്കുന്ന നേരത്ത് പുറത്തുനിന്നും കുറച്ചുപേര്‍ കയറും. പുറകിലെ വാതിലിലൂടെ യാത്രതീരുവര്‍ ഇറങ്ങിപ്പോകും. തീവണ്ടി നിര്‍ത്താതെയോടും. ഞാനൊരു നിമിഷം അങ്ങനെ കരുതി. 

കൂടെയുള്ളവര്‍ ഞങ്ങളെ ശ്രദ്ധിക്കുുണ്ടായിരുന്നില്ല. അതൊരു മൂന്നംഗ കുടുംബമായിരുന്നു. അവര്‍ വേദപുസ്തകങ്ങളില്‍ മിഴിവച്ചും വേദവാക്യങ്ങള്‍ കാതില്‍ തിരുകിയും നേരാനേരത്തിന് ഭക്ഷണം കഴിച്ചും സ്വര്‍ഗ്ഗരാജ്യത്തിലെവണ്ണം കഴിഞ്ഞു. പിന്നുള്ളത് വടക്കേന്ത്യക്കാരായ വയസ്സന്‍ ദമ്പതികള്‍. അവര്‍ മത്സരിച്ചുറങ്ങി നേരം കളഞ്ഞു.

ഉച്ചയായതോടെ അയാള്‍ കടലാസു പൊതിയഴിച്ച് നന്നായി വറ്റിച്ച ചോറും വലിയൊരു കുപ്പി നിറയെ മോരുകറിയും പുറത്തെടുത്ത് കഴിക്കാന്‍ തുടങ്ങി. കൂടുതല്‍ വികാരം കൊണ്ടിട്ടെന്താ കാര്യമെന്ന രീതിയില്‍. ഓടുന്നതു വരെ ഓടട്ടെ. അത്തരത്തിലൊരു നിസ്സംഗഭാവം അയാളില്‍ നിഴലിട്ടു. മനസ്സിലെ ഭാരം മുഴുവനും അയാള്‍ എന്നിലേയ്ക്കിട്ടു. യാത്ര ആസ്വദിക്കാനെത്തിയവനായിരുന്നു ഞാന്‍.

ഞാനിനി പറയണ്ടല്ലോ. അത് സക്കറിയ തന്നെയായിരുന്നു. ആ മുഖം ഞാന്‍ മറക്കില്ലല്ലോ. ഞാന്‍ പഴയ കാര്യങ്ങള്‍ പറഞ്ഞ് സക്കറിയെ അലോസരപ്പെടുത്താനാഗ്രഹിച്ചില്ല. എനിക്ക് സക്കറിയ വെളിച്ചപ്പാടായിരുന്നു. വെളിച്ചപ്പാടിനെ ഇത്രയും കാലം മനസ്സില്‍ ചുമന്നു നടവന്‍ ഞാനല്ലേ! 

ഒന്നു കൂടിയുണ്ട്. എന്റെ ജീവിതവും ഈ സക്കറിയായുടെ അതേ ദിശയിലാണിപ്പോള്‍. ഞാനും ഭാര്യയും പിറന്ന ദേശങ്ങള്‍ വിട്ടാണ് വീടുണ്ടാക്കിയത്. അതിനാല്‍ തന്നെ ഇരുവരുടെയും ബന്ധങ്ങളുടെ വേരുകള്‍ ഏതാണ്ട് അറ്റുകഴിഞ്ഞിരിക്കുന്നു. ഒരു മകനുള്ളത് ന്യൂസിലാന്റില്‍.  മകളും കുടുംബവും ഡല്‍ഹിയില്‍ കുടിയേറി. ഞാനും ഭാര്യയും അരുടെ ക്ഷേമം നോക്കാന്‍ ഇങ്ങനെ ഷട്ടില്‍ സര്‍വ്വീസിലും. 

മലയാളനാട്ടിലിപ്പോള്‍ ഇങ്ങനെയും ജീവിതങ്ങളുണ്ട് ഭായ്.


കാലം 2020 വൃശ്ചികം



 

കഥച്ചെപ്പ്‌ Copyright © 2008-16 All Rights Reserved P K Sudhi